2013-03-08

സ്വന്തം പേരില്‍ എഴുതാന്‍ പറ്റാത്ത ഉണ്ണാക്കന്മാര്‍


പെയ്ഡ് ന്യൂസ് സംസ്‌കാരം അതിന്റെ പ്രത്യക്ഷ രൂപത്തില്‍ കേരളത്തിലെത്തിയിട്ടില്ല. പക്ഷേ, അതിന്റെ നിഴലാട്ടങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. വ്യാജരേഖ വിവാദമാണ് കേരളത്തിലെ ഏറെ ചര്‍ച്ച വിഷയമായ ഒരു കാര്യം. മീഡിയ സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും അത് പെയ്ഡ് ആയിരുന്നില്ല.

അടുത്ത കാലത്ത് കേരളത്തിലെ മന്ത്രിയെ കുറിച്ച് വിത്തും പേരുമില്ലാത്ത ഒരു സ്റ്റോറി പുറത്തുവന്നിരുന്നു. ആരാണ് ആ സ്റ്റോറിയെഴുതിയ മഹാനുഭാവന്‍? പഴയ വ്യാജരേഖാ കേസിലേക്ക് തിരിഞ്ഞു പോയാല്‍ ആളെ പിടികിട്ടും. കള്ളപ്പേരിലെഴുതിയെന്നു മാത്രം. അത്തരമൊരു സ്റ്റോറി എട്ടുകോളത്തില്‍ വീശാന്‍ അനുമതി കൊടുത്ത എഡിറ്റര്‍ക്കും കൊടുക്കണം നമോവാകം. ഏറ്റവും വിചിത്രമായി തോന്നിയത് വാര്‍ത്തയുടെ താഴെ കൊടുത്ത ചാരിത്രപ്രസംഗമായിരുന്നു.

കുറച്ച് കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ വെറുക്കപ്പെട്ടവന്റെ വെളിപ്പെടുത്തലുകള്‍. തീര്‍ച്ചയായും ഈ നാടകം തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്ക്കുണ്ട്. പണ്ട് പത്രത്തിലും ചാനലിലും ബ്രെയ്ക്കിങ് കണ്ട് ഞെട്ടിയവരെ പോലെയല്ല പുതുതലമുറ. അവര്‍ സജീവമായ സോഷ്യല്‍ ചര്‍ച്ചകളിലൂടെ കാര്യങ്ങളെ വിശദമായി ഉള്‍കൊള്ളുന്നുണ്ട്. ആ രാഷ്ട്രീയ കോമരത്തിനെതിരേ കഴിഞ്ഞ മൂന്നു ദിവസമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ഒഴുകിയ തെറി മാത്രം മതി ഇതു തെളിയിക്കാന്‍. മന്ത്രിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ആരും നല്‍കുന്നില്ല. പക്ഷേ, തെമ്മാടിത്തത്തിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് എല്ലാവരും നടത്തിയത്.