2009-04-09

കൂറുമാറ്റം: സംഗ്‌രൂരില്‍ ബി.എസ്‌.പിക്ക്‌ പുതിയ സ്ഥാനാര്‍ഥി

ലുധിയാന: പഞ്ചാബിലെ സംഗ്‌രൂരില്‍ റൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.എസ്‌.പി പുതിയ സ്ഥാനാര്‍ഥിയായി ജമിലുര്‍റഹ്‌്‌മാനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മദന്‍ജിത്‌ സിങ്‌ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്‌. ടിക്കറ്റിനായി ഒരു ബി.എസ്‌.പി നേതാവ്‌ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന ആരോപണമുയര്‍ത്തിയാണ്‌ മദന്‍ജിത്‌ സിങ്‌ രാജിവെച്ചത്‌. എന്നാല്‍ മദന്‍ജിതിന്റെ ആരോപണം ബി.എസ്‌.പി ജനറല്‍ സെക്രട്ടറി നരിന്ദര്‍ കഷ്യപ്‌ അറിയിച്ചു.

ജെ.എം.എം കേസില്‍ ദേവഗൗഡ ഇടപ്പെട്ടു: മുന്‍ സി.ബി.ഐ ഡയരക്ടര്‍

ന്യൂഡല്‍ഹി: ജെ.എം.എം കൈക്കൂലി കേസില്‍ ഒരു സാക്ഷി വിശ്വാസ യോഗ്യനല്ലെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ മുന്‍ ഡയരക്ടര്‍ ജോഗീന്ദര്‍ സിങ്‌. പി വി നരസിംഹറാവു സര്‍ക്കാരിനു വിശ്വാസ വോട്ടെടുപ്പില്‍ സഹായിക്കുന്നതിന്‌ ജെ.എം.എം നേതാക്കള്‍ക്ക്‌ കൈക്കൂലി നല്‍കിയെന്ന കേസില്‍ സാക്ഷിയായ സുരീന്ദര്‍ മഹാതൊയെ വിശ്വാസയോഗ്യനല്ലെന്നു പ്രഖ്യാപിക്കണമെന്നു ഗൗഡ ആവശ്യപ്പെട്ടതായി സിങ്‌ പറഞ്ഞു. എന്നാല്‍ അതിനു തയ്യാറല്ലെന്ന്‌ താന്‍ ഗൗഡയെ അറിയിച്ചിരുന്നതായും സിങ്‌ വ്യക്തമാക്കി.
സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടാവുന്നതില്‍ പുതമയില്ലെന്നും സി.ബി.ഐ സര്‍ക്കാരിന്റെ ഒരു ഭാഗമാണെന്നും സിങ്‌ പറഞ്ഞു. സി.ബി.ഐക്ക്‌ സ്വയം ഭരണാവകാശം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്തതിനും ഇതാണ്‌ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1984 ലെ സിഖ്‌ വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്‌ലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ സിങ്‌ തയ്യാറായില്ല. ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയത്‌ രാഷ്ട്രീയ ഇടപെടലുകള്‍ മൂലമല്ലെന്ന്‌ പറയാനാവില്ലെന്ന്‌ സിങ്‌ പറഞ്ഞു.
അന്വേഷണ റിപോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുകയെന്നതാണ്‌ സി.ബി.ഐയുടെ പ്രധാന ഉത്തരവാദിത്തം. സര്‍ക്കാരിന്‌ വിവരങ്ങള്‍ നല്‍കണമെന്നതും പ്രധാനമാണ്‌. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റിപോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കും- സിങ്‌ വിശദമാക്കി.

റിത്ത ബഹുഗുണ ജോഷി പത്രിക നല്‍കി



ലക്‌നൗ: യു.പി കോണ്‍ഗ്രസ്‌ അധ്യക്ഷയും ലക്‌നൗ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ റീത്ത ബഹുഗുണ ജോഷി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗതാഗത കുരുക്ക്‌ ഒഴിവാക്കാനായി രാവിലെ തന്നെ അവര്‍ പത്രിക സമര്‍പ്പിച്ചു എന്ന്‌ പാര്‍ട്ടി സെക്രട്ടറി സുബോധ്‌ ശ്രീവാസ്‌തവ പറഞ്ഞു. കോണ്‍ഗ്രസിന്റെ നോര്‍ത്ത്‌ സെന്റര്‍ മുംബൈയിലെ സ്ഥാനാര്‌ഥി പ്രിയാദത്തിന്‌ ഗതാഗതകുരുക്കു കാരണം കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയയുടെ അനുഭവം കണക്കിലെടുത്താണ്‌ രാവിലെ തന്നെ റീത്ത ബഹുഗുണ പത്രിക സമര്‍പ്പിച്ചത്‌.

ജസ്വന്ത്‌ സിങ്‌ പത്രിക നല്‍കി

സിലിഗുരി: മുന്‍വിദേശ കാര്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ജസ്വന്ത്‌ സിങ്‌ ഡാര്‍ജലിങ്‌ ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജി.ജെ.എം) പിന്തുണയോടെയാണ്‌ ജസ്വന്ത്‌ സിങ്‌ മല്‍സരിക്കുന്നത്‌. പത്രിക സമര്‍പ്പിക്കുമ്പോള്‍ ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങ്‌, സിങിന്റെ ഭാര്യ ശീതള്‍ കുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡാര്‍ജലിങ്‌ മണ്ഡലത്തില്‍ 12,04,589 വോട്ടര്‍മാരുണ്ട്‌. സി.പി.എം സ്ഥാനാര്‍ഥി ജിബാഡ്‌ സര്‍ക്കാരും കോണ്‍ഗ്രസിന്റെ സിറ്റിംങ്‌ എം.പിയായ ഭവ നോര്‍ബുലയും മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ട്‌.

ബാബറി പ്രശ്‌നത്തിനു പരിഹാരം ചര്‍ച്ചയിലൂടെ മാത്രം: കല്യാണ്‍ സിങ്‌



അലിഗഡ്‌: ബാബറി പ്രശ്‌നത്തിനു ഹിന്ദു-മുസ്‌്‌ലിം ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന്‌ മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍ സിങ്‌. അയോധ്യയിലെ രാമക്ഷേത്ര പ്രശ്‌നം സംഭാഷണങ്ങളിലൂടെയല്ലാതെ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കാനാവില്ലെന്ന്‌ 1990 കളില്‍ ബി.ജെ.പിയുടെ അയോധ്യാ പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന സിങ്‌ പറഞ്ഞു.
1992 ല്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത കല്യാണ്‍ സിങ്‌ അടുത്തിടെ സമാജ്‌ വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരു വിഭാഗങ്ങളുടെയും വികാരം കണക്കിലെടുക്കാതെ പുതിയ നിയമങ്ങളുണ്ടാക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്‍.ഡി.എയിലെ പല ഘടക കക്ഷികളും ഇതിനെ അനുകൂലിക്കുന്നില്ല. ബി.ജെ.പി ഇപ്പോള്‍ അവതരിപ്പിച്ചത്‌ കൃത്രിമ പ്രകടനപത്രികയാണ്‌. അവസാനം അവര്‍ എന്‍.ഡി.എയുടെ അജണ്ട സ്വീകരിക്കുകയാണ്‌ ചെയ്യുക- സിങ്‌ പറഞ്ഞു
ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സുപ്രിം കോടതി വിധി വരുന്നതു വരെ ഇരുവിഭാഗങ്ങളും കാത്തിരിക്കേണ്ടി വരുമെന്ന്‌ സിങ്‌ അഭിപ്രായപ്പെട്ടു.

ബി.ജെ.പി-ബി.ജെ.ഡി സഖ്യം തകര്‍ന്നതിനു കാരണം കണ്ഡമാല്‍ കലാപം: നവീന്‍



ന്യൂഡല്‍ഹി: കണ്ഡമാല്‍ കലാപമാണ്‌ ബി.ജെ.പി-ബി.ജെ.ഡി സഖ്യം വേര്‍പിരിയാന്‍ കാരണമെന്ന്‌ ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്‌ അവസാനിച്ചത്‌ നന്നായെന്ന്‌ അദ്ദേഹം പറഞ്ഞു.
വിഭജന ചര്‍ച്ചയില്‍ ബി.ജെ.പി അന്യായമായ ആവശ്യമാണ്‌ ഉന്നയിച്ചത്‌. സി.എന്‍.എന്‍.ഐ.ബി.ക്കെതിരെ നല്‍കിയ അഭിമുഖത്തിലാണ്‌ പട്‌നായിക്‌ ഇക്കാര്യം പറഞ്ഞത്‌. കേന്ദ്രത്തില്‍ ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ തന്റെ പാര്‍ട്ടി പിന്താങ്ങല്ല. പകരം മൂന്നാം മുന്നണിയുമായി കൂട്ടു ചേരും. ശരത്‌ പവാറിനെ പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുണക്കുമോ എന്നു ചോദിച്ചപ്പോള്‍ പവാര്‍ ഒറീസയില്‍ തങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രിയാരാവുമെന്ന്‌ മെയ്‌ 16നു ശേഷം അറിയാമെന്നുമായിരുന്നു പട്‌നായികിന്റെ മറുപടി.

ലാലുവിനും റാബ്രിക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌
















ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന്‌ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനും ഭാര്യ റാബ്രി ദേവിക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസയച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ്‌ വരുണ്‍ ഗാന്ധിയെ റോഡ്‌ റോളര്‍ കൊണ്ട്‌ ചതച്ചരക്കണമെന്നു പ്രസംഗിച്ചു എന്നാരോപിച്ചാണ്‌ ലാലുവിന്‌ നോട്ടീസയച്ചത്‌. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ അസഭ്യം പറഞ്ഞുവെന്നതിനാണ്‌ റാബ്രിക്‌ നോട്ടീസയച്ചത്‌.
11നകം നോട്ടീസിനു മറുപടിയയക്കണമെന്ന്‌ ഇവരോടും ആവശ്യപ്പെട്ടിടുണ്ടെന്ന്‌ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ പി പ്രകാശ്‌ വാര്‍ത്താ ലേഖകരെ അറിയിച്ചു.
വിവാദ പരാമര്‍ശം നടത്തിയതിന്‌ ലാലുവിനെതിരെ കിഷന്‍ ഗഞ്ച്‌ പോലിസ്‌ കേസെടുത്തിരുന്നു. ലാലുവിന്റെ പ്രസംഗത്തിന്റെ സിഡി താന്‍ പരിശോധിച്ചുവെന്നും അദ്ദേഹം വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കിഷന്‍ഗഞ്ച്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ഫെറാഫ്‌ അഹ്‌്‌മദ്‌ പറഞ്ഞു.
എന്നാല്‍ നിയമത്തിന്റെ റോഡ്‌ റോളര്‍ എന്നാണ്‌ താന്‍ ഉദ്ദേശിച്ചതെന്നാണ്‌ ലാലുവിന്റെ നിലപാട്‌.
റാബ്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. നിതീഷ്‌ കുമാറും ജെ.ഡി.യു നേതാവ്‌ രാജീവ്‌ രഞ്‌ജന്‍ സിങ്‌ ലാലനും അളിയന്മാരാണെന്നാണ്‌ റാബ്രി പ്രസംഗിച്ചത്‌. ഇരുവരും ബന്ധുക്കളല്ലെന്നിരിക്കെ പരാമര്‍ശം അസഭ്യമാണെന്നാണ്‌ പരാതി.

ജനപ്രതിനിധികള്‍ മനുഷ്യമനസ്സുകളെ തിരിച്ചറിയണം

ഷമീര്‍ കെ ഇലിപ്പക്കുളം
കായംകുളം: ജനപ്രതിനിധികള്‍ മനുഷ്യമനസ്സുകളെ തിരിച്ചറിയുന്നവരായിരിക്കണമെന്ന്‌ ഓസ്‌കര്‍ അവാര്‍ഡ്‌്‌ ജേതാവ്‌ റസൂല്‍പൂക്കുട്ടി.
ഭരണസംവിധാനത്തില്‍ യുവജനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. ഇന്ത്യന്‍ തെരുവുകളില്‍ കഷ്ടപ്പെടുന്ന മനുഷ്യജീവിതം ഒപ്പിയെടുക്കുമ്പോഴും അവരുടെ അനുഭവങ്ങള്‍ ലോകത്തിനു മുമ്പില്‍ കാഴ്‌ചവച്ചപ്പോഴും ഇനിയും എത്രനാള്‍ വേണ്ടിവരും നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിതസാഹചര്യം മാറാന്‍ എന്നു മനസ്സില്‍ തോന്നിയിട്ടുണ്ട്‌. എല്ലാ രാഷ്ട്രീയക്കാരും മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ അവരെ മോചിപ്പിക്കാന്‍ തയ്യാറുള്ളവരായിരിക്കണം. പട്ടിണിയും വര്‍ഗീയതയും രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്ന സാഹചര്യം കൂട്ടായ പരിശ്രമത്തിലൂടെ തുടച്ചുനീക്കാന്‍ ശ്രമിക്കണം. അപ്പോഴാണു ജനാധിപത്യത്തിന്റെ സുഖം ജനങ്ങള്‍ അനുഭവിക്കുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതി ജനങ്ങളുടെ അംഗീകാരമാണ്‌. യുവാക്കള്‍ കൂടുതല്‍ കഴിവുള്ളവരായി മുന്‍നിരയിലേക്കു വന്നുകൊണ്ടിരിക്കണം.?? കഴിവിനെയും പരിശ്രമത്തെയും ലോകമെന്നും അംഗീകരിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ആദിവാസിക്ഷേമത്തിന്‌ ഇടതുപക്ഷം മുന്നില്‍

ഷബ്‌ന സിയാദ്‌

ഇടുക്കി: ആദിവാസി ക്ഷേമത്തിനു മുന്‍തൂക്കം നല്‍കുന്നത്‌ ഇടത സര്‍ക്കാറാണെന്നു കോഴിമല രാജാവ്‌ അരിയാന്‍ രാജമന്നാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്‌ അനുകൂല സമീപനമായിരിക്കും തങ്ങളുടേതെന്നാണ്‌ അദ്ദേഹം നല്‍കുന്ന സൂചന.
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്‌ക്കടുത്തു കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ കോഴിമലയിലാണു കേരളത്തിലെ ഏക രാജവംശമായ മന്നാന്‍മാരുള്ളത്‌. കോഴിമലയ്‌ക്കു കീഴില്‍ നാലു കാട്ടുരാജ്യങ്ങളുണ്ട്‌. ഉടുമ്പഞ്ചോല താലൂക്കിലെ നടുക്കുട, മണിയാറങ്കുടി ഭാഗത്തെ ആറ്റാല്‍, ഒരുപുറം, അടിമാലിക്കടുത്തു ചെങ്കനാട്ടുമല എന്നിവയാണത്‌.
പാണ്ഡ്യരാജാവും ചോളരാജാവും പണ്ടെന്നോ യുദ്ധം നടത്തിയപ്പോള്‍ പാണ്ഡ്യനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി വനവിഭവങ്ങള്‍ എടുക്കാന്‍ മന്നാന്‍ സമുദായത്തെ അനുവദിച്ചു. അങ്ങനെ അവര്‍ വനവാസികളായി. ഭാഷാടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും വേര്‍തിരിഞ്ഞപ്പോള്‍ ഇവര്‍ ഇടുക്കിയിലായി. അംഗസംഖ്യ പെരുകിയപ്പോള്‍ അയല്‍ജില്ലകളിലേക്കും ചേക്കേറി. ഇപ്പോള്‍ ഇടുക്കി, പാലക്കാട്‌, വയനാട്‌, തൃശൂര്‍ ജില്ലകളിലും ത്രിപുരയിലുമായി മന്നാന്‍ സമുദായാംഗങ്ങള്‍ ചിതറിക്കിടക്കുകയാണ്‌. 46 കുടികളില്‍ നിന്ന്‌ ഒരാള്‍ (കാണി) വീതം കേന്ദ്രസമിതിയില്‍ ഉണ്ട്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കേന്ദ്രസമിതി കൂടാറുണ്ട്‌.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്‍തുണയ്‌ക്കുമെന്നു തീരുമാനിക്കുന്നതിനു നാളെ കേന്ദ്രസമിതി യോഗം കട്ടപ്പനയില്‍ ചേരുമെന്നു കോഴിമല രാജാവ്‌ അറിയിച്ചു.

മായാവതിക്ക്‌ കരുത്തേകാന്‍ കേരളം; ജയിക്കാനുറച്ച്‌്‌ നീലന്‍

വി കെ എ സുധീര്‍
തിരുവനന്തപുരം: ബി.എസ്‌്‌.പി നേതാവ്‌്‌ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌്‌ അക്കൗണ്ട്‌ തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ബി.എസ്‌്‌.പി നേതൃത്വം. തലസ്ഥാനവാസികള്‍ക്കു സുപരിചിതനായ മുന്‍ എം.പിയും മന്ത്രിയുമായ ഡോ. എ നീലലോഹിത?ദാസന്‍ നാടാരിലൂടെ?യാണു ബി.എസ്‌.പി നേതൃത്വം സംസ്ഥാനത്ത്‌ അക്കൗണ്ട്‌്‌ തുറക്കാമെന്നു പ്രതീക്ഷിക്കുന്നത്‌്‌.
കഴക്കൂട്ടം മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തില്‍ ബി.എസ്‌്‌.പി എന്ന പാര്‍ട്ടിക്കുപരി വ്യക്തിബന്ധമാണു നീലന്റെ മുതല്‍ക്കൂട്ട്‌്‌. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണു നീലനെ അനന്തപുരി തിരഞ്ഞെടുത്തത്‌്‌. 1980നു മുമ്പുതന്നെ തിരഞ്ഞെടുപ്പു വേദിയില്‍ ഇടപെട്ടു തുടങ്ങിയ ആളാണ്‌ നീലന്‍. അന്നു മുതല്‍ തിരുവ?നന്തപുരം നിവാസികള്‍ക്കു വിജയിപ്പിക്കേണ്ട സ്ഥാനാര്‍ഥിയാണ്‌ നീലന്‍. നീലന്റെ പ്രചാരണം തെളിയിക്കുന്നതും ഇതുതന്നെ. മറുഭാഗത്ത്‌്‌ കോടികളൊഴുക്കി പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ലളിതമായനീക്കങ്ങളിലൂടെ ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജനക്കൂട്ടത്തെയാണ്‌ അദ്ദേഹം ആകര്‍ഷിക്കുന്നത്‌.
മണ്ഡലത്തെക്കുറിച്ച്‌ നീലന്‌ വ്യക്തമായ ധാരണയുണ്ട്‌. ??നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ എനിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. മുസ്‌ലിം വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിക്കുന്നുണ്ട്‌. കെ.പി.എം.എസ്‌്‌ ഉള്‍പ്പെടെയുള്ള ദലിത്‌്‌ സംഘടനകളില്‍ നമ്മുടെ അനുയായികളാണു കൂടുതല്‍.?? നീലന്‍ മനസ്സുതുറന്നു. അതുകൊണ്ടു തന്നെ നീലനു ശുഭപ്രതീക്ഷയാണുള്ളത്‌.
മറ്റു മണ്ഡലങ്ങളിലും ശക്തമായ മല്‍സരം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നാണു സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്‌്‌. കൂടുതല്‍ ശക്തന്‍മാരായ സ്ഥാനാര്‍ഥികളെയാണ്‌ ഇത്തവണ ബി.എസ്‌.പി കളത്തിലിറക്കിയിട്ടുള്ളത്‌. നിരവധി തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ കെ നായരാണ്‌ പത്തനംതിട്ടയില്‍ മാറ്റുരയ്‌ക്കുന്നത്‌്‌. ആറ്റിങ്ങലില്‍ സിവില്‍ സര്‍വീസില്‍ കഴിവു തെളിയിച്ച ജെ സുധാകരനാണ്‌ അങ്കത്തിനുള്ളത്‌്‌. മറ്റിടങ്ങളില്‍: കെ എം ജയാനന്ദന്‍- കൊല്ലം, എം ഡി മോഹനന്‍-മാവേലിക്കര, കെ എസ്‌ പ്രസാദ്‌-ആലപ്പുഴ, സ്‌പെന്‍സര്‍ മാര്‍ക്കേസ്‌-കോട്ടയം, ബിജു എം ജോണ്‍-ഇടുക്കി, ശരീഫ്‌്‌ മുഹമ്മദ്‌്‌-എറണാകുളം, മുട്ടം അബ്ദുല്ല-ചാലക്കുടി, ജോഷി തരകന്‍-തൃശൂര്‍, ജി സുദേവന്‍- ആലത്തുര്‍, വി ചന്ദ്രന്‍-പാലക്കാട്‌്‌, പി കെ മുഹമ്മദ്‌്‌-പൊന്നാനി, ഇ എ അബുബക്കര്‍-മലപ്പുറം, എ കെ അബ്‌്‌ദുല്‍ നാസര്‍-കോഴിക്കോട്‌, രാജീവ്‌്‌ ജോസഫ്‌്‌്‌-വയനാട്‌്‌, നുറുദ്ദീന്‍ മുസ്‌ല്യാര്‍-വടകര, കെ കെ ബാലകൃഷ്‌ണന്‍ നമ്പ്യാര്‍- കണ്ണൂര്‍, കെ എച്ച്‌്‌ മദനി-കാസര്‍കോഡ്‌്‌.
തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണു ബി.എസ്‌്‌.പി വോട്ടര്‍മാരെ സമീപിക്കുന്നത്‌്‌. സംസ്ഥാനത്ത്‌്‌ പാര്‍ട്ടിക്ക്‌ അംഗീകാരം ലഭിക്കാനുള്ള ആറു ശതമാനം വോട്ട്‌ നേടിയെടുക്കലാണു മുഖ്യ അജണ്ടയെന്നു ബി.എസ്‌.പി സംസ്ഥാന പ്രസിഡന്റ്‌ സജി കെ ചേരമന്‍ വ്യക്തമാക്കുന്നു.

ഉത്തരദേശം ഇടത്തോട്ട്‌;അദ്‌ഭുതം കാത്ത്‌ യു.ഡി.എഫ്‌

നാരായണന്‍ കരിച്ചേരി
കാസര്‍കോഡ്‌: ഇടതുകോട്ടയായ കാസര്‍കോഡ്‌ ഇക്കുറിയും എങ്ങോട്ടെന്ന്‌ ഊഹിക്കാവുന്നതാണ്‌. മഹാദ്‌ഭുതം സംഭവിച്ചില്ലെങ്കില്‍ ഇവിടെ ദിശ മാറില്ല. എന്നാലും യു.ഡി.എഫിനും വിജയപ്രതീക്ഷയ്‌ക്കു കുറവില്ല. അട്ടിമറിയുടെ ഘടകങ്ങള്‍ പലതാണെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ പറയുന്നു.
ബി.ജെ.പിയും ഇവിടെ വിജയപ്രതീക്ഷയിലാണ്‌. എന്നാല്‍ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമത്തിലാണ്‌ തങ്ങളെന്നാണ്‌ ഇടതു നേതാക്കള്‍ പറയുന്നത്‌. കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌, ഉദുമ, കാസര്‍കോഡ്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കാസര്‍കോഡ്‌ ഒഴികെയുള്ള മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്റേതാണ്‌.
ഇവിടെ ഇത്തവണ 76,606 വോട്ടുകളുടെ കുറവുണ്ട്‌. മണ്ഡല പുനഃക്രമീകരണത്തിലുണ്ടായ മാറ്റം, സ്‌ത്രീവോട്ടര്‍മാരുടെ വര്‍ധന, സാമുദായിക സംഘടനകളുടെ സ്വാധീനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുന്നു. ഇടതു സ്ഥാനാര്‍ഥി പി കരുണാകരന്‌ മണ്ഡലത്തിലുള്ള അംഗീകാരവും മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രവും എല്‍.ഡി.എഫിന്‌ തുണയാകുന്നു.
കേന്ദ്രസര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍, തൊഴിലുറപ്പുപദ്ധതി എന്നിവയെല്ലാം എടുത്തുകാട്ടിയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഉണര്‍ത്തിയുമാണ്‌ യു.ഡി.എഫ്‌ പ്രചാരണം.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഷാഹിദാ കമാല്‍ സ്വദേശി അല്ലെങ്കിലും അവരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കൊണ്ട്‌ ജില്ലക്കാരിയായിമാറിയിട്ടുണ്ട്‌.
ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കുറച്ചുകാണാനാവില്ല. വര്‍ഗീയവികാരം ഇളക്കിയാണ്‌ ബി.ജെ.പി വോട്ടര്‍മാരെ സമീപിക്കുന്നതെന്നാണ്‌ എല്‍.ഡി.എഫിന്റെ അഭിപ്രായം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരദേശത്ത്‌ അക്കൗണ്ട്‌ തുറക്കുമെന്ന്‌ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്‌. സമുദായക്ഷേത്ര പ്രശ്‌നം, മറാഠി സമുദായ സംവരണം, ദലിത്‌ ആദിവാസി പ്രശ്‌നം, കൊറഗരുടെ പ്രശ്‌നം, ക്ഷേത്രപാലകരുടെയും പൂജാരിമാരുടെയും പ്രശ്‌നം തുടങ്ങിയവയെല്ലാം ബി.ജെ.പിയുടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌ വോട്ട്‌ ലക്ഷ്യമിട്ടാണെന്നത്‌ എതിര്‍കക്ഷികള്‍ കരുതലോടെ കാണുന്നുണ്ട്‌.
മലയോരമേഖലകളില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്‌ യു.ഡി.എഫിന്റെ വിജയസാധ്യത എന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല തേജസിനോടു പറഞ്ഞു. കാസര്‍കോഡ്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വന്‍നേട്ടമുണ്ടാക്കുമെന്നാണ്‌ അവരുടെ കണക്കൂട്ടല്‍.
വളരെ ചിട്ടയായ പ്രവര്‍ത്തനമാണ്‌ എല്‍.ഡി.എഫ്‌ നടത്തുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ഥിയെ ഉറപ്പിച്ച മണ്ഡലം കാസര്‍കോഡാണ്‌. തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തങ്ങള്‍ മുഴുകിയിരിക്കുന്നതെന്നു തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനര്‍ കെ പി സതീഷ്‌ ചന്ദ്രന്‍ തേജസിനോട്‌ പറഞ്ഞു.
സാമുദായിക സംഘടനകള്‍ കൂടുതലും യു.ഡി.എഫിനു വേണ്ടി രംഗത്തുവന്നിട്ടുണ്ട്‌. ഇതില്‍ മറാഠി, ദലിത്‌ മഹാസഭ, ധീവരസഭ എന്നിവയും യു.ഡി.എഫ്‌ അനുകൂല നിലപാടിലാണ്‌.
കഴിഞ്ഞ കാലങ്ങളിലും ഇവര്‍ യു.ഡി.എഫ്‌ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്‌. എന്നാല്‍, മണ്ഡലത്തില്‍ മറ്റൊരു നിര്‍ണായകശക്തിയായ പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ഇത്തവണ യു.ഡി.എഫിനാണ്‌. ജില്ലയിലെ പല ഭാഗങ്ങളിലും പോപുലര്‍ ഫ്രണ്ടിന്‌ നല്ല സ്വാധീനമാണുള്ളത്‌. പി.ഡി.പിയുടെ പിന്തുണ എല്‍.ഡി.എഫിനാണെങ്കിലും വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താന്‍ തയ്യാറല്ല.
ജനതാദളിനും ജില്ലയില്‍ നല്ല സ്വാധീനമുണ്ട്‌. യു.ഡി.എഫിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്‌ ഇവിടത്തെ ദളിലെ ഭൂരിഭാഗവും.
ഐ.എന്‍.എല്ലിന്‌ സംസ്ഥാനത്ത്‌ നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ്‌ കാസര്‍കോഡ്‌. എല്‍.ഡി.എഫ്‌ പ്രചാരണ പരിപാടികളിലും ഐ.എന്‍.എല്‍ സജീവമാണ്‌.
എന്നാല്‍, കാലാകാലങ്ങളിലുള്ള ഇത്തരം രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം എന്തു ചെയ്യാനാവുമെന്ന കണക്കുകൂട്ടലുകളുമായാണ്‌ ഇരുമുന്നണികളും ബി.ജെ.പിയും അവസാനഘട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

യു.ഡി.എഫ്‌ പ്രതിരോധത്തില്‍; സിന്ധുവിന്‌ ലോട്ടറിയടിച്ചപോലെ

റഹീം നെട്ടൂര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തില്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ യു.ഡി.എഫിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്‌. പതിവില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ പ്രതിരോധത്തിലൂന്നിയിരിക്കുന്നത്‌ യു.ഡി.എഫ്‌ സാരഥി പ്രഫ. കെ വി തോമസാണ്‌.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാക്കളെ മണ്ഡലത്തില്‍ കൊണ്ടുവന്ന്‌ പരാജയം ഒഴിവാക്കുക എന്നതിലാണ്‌ ഇപ്പോള്‍ തോമസ്‌ മാഷ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റുന്നതിനേക്കാള്‍ തനിക്കെതിരേ ഉയര്‍ന്നുവന്ന സാമ്രാജ്യത്വാനുകൂല ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാനാണ്‌ കെ വി തോമസ്‌ സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്‌.
നേരത്തെത്തന്നെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ കറപടര്‍ത്തിയ പ്രതിഛായയുള്ള കെ വി തോമസിന്‌ ഇക്കുറി തലവേദനയായിരിക്കുന്നത്‌ പുനര്‍നിര്‍ണയത്തിനു ശേഷം മണ്ഡലത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരിക്കുന്ന നിര്‍ണായക സ്വാധീനമാണ്‌. തസ്‌ലീമാ നസ്‌റീന്‌ സ്വീകരണം നല്‍കി അവരുടെ നോവല്‍ പുനഃപ്രസിദ്ധീകരിക്കാന്‍ സഹായം ചെയ്യാമെന്നു വാഗ്‌ദാനം ചെയ്‌തതും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിക്ക്‌ ഉപഹാരം കൊടുത്തതും ഫ്രഞ്ച്‌ ചാരക്കേസുമുള്‍െപ്പടെയുള്ള കാര്യങ്ങളാണ്‌ കെ വി തോമസിനു പാരയാകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭൂരിഭാഗം സമയവും ഇക്കാര്യങ്ങളില്‍ താന്‍ നിരപരാധിയാണെന്നു തെളിയിക്കാനായിരുന്നു തോമസ്‌ മാഷ്‌ ശ്രമിച്ചുപോന്നത്‌.
എന്നാല്‍, കരപറ്റാന്‍ ശ്രമിക്കുന്തോറും ആഴങ്ങളിലേക്കു പതിക്കുന്ന അവസ്ഥയാണ്‌ കെ വി തോമസിനിപ്പോള്‍ ഉള്ളത്‌. തസ്‌ലീമാ നസ്‌റീനും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും തലയ്‌ക്കു മീതെ ഡമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങുമ്പോള്‍ പുതിയൊരു വിവാദം കൂടി മാഷ്‌ ഉണ്ടാക്കി. കൊടുങ്ങല്ലൂരില്‍ ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന വിവാദ പരാമര്‍ശം മുസ്‌ലിം വിരുദ്ധനെന്ന ആരോപണത്തിന്‌ ആക്കംകൂട്ടിയിരിക്കുകയാണ്‌.
മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം തോമസ്‌ മാഷിനെതിരേ തിരിഞ്ഞ കാഴ്‌ചയാണ്‌ എറണാകുളത്തു കാണുന്നത്‌. തെളിയിക്കാത്ത ആരോപണങ്ങള്‍ കെ വി തോമസിന്റെ വിജയം ഉറപ്പാക്കിയെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ പറയുന്നത്‌. ചിലര്‍ ആശങ്കകള്‍ പരത്താന്‍ നോക്കി. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ തങ്ങള്‍ വിജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ലോട്ടറിയടിച്ച പ്രതീതിയാണ്‌ സിന്ധു ജോയിക്ക്‌. സിന്ധുവിനോട്‌ താല്‍പ്പര്യമില്ലെങ്കില്‍ പോലും കെ വി തോമസിനെതിരായ വികാരം ഇടതു സ്ഥാനാര്‍ഥിക്ക്‌ അനുകൂലമാവും. ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പാര്‍ട്ടിയിലുള്ള അതൃപ്‌തിയും സിന്ധുവിനു ഗുണകരമാവും.
മുസ്‌ലിംകള്‍ക്കു സ്വാധീനമുള്ള കൊച്ചി, കളമശ്ശേരി, തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലാണ്‌ ഇരുമുന്നണികളും കേന്ദ്രീകരിക്കുന്നതെന്നത്‌. പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം അടക്കമുള്ള ഏഴു നിയോജകമണ്ഡലങ്ങളിലെയും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും എല്‍.ഡി.എഫിനാണ്‌്‌.
മണ്ഡലപര്യടനത്തില്‍ നിന്നു ലഭിച്ച സ്വീകരണം തങ്ങള്‍ക്ക്‌ ഏറെ വിജയപ്രതീക്ഷയാണു നല്‍കുന്നതെന്ന്‌ എല്‍.ഡി.എഫ്‌ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍പിള്ള എം.പി പറഞ്ഞു. ഏറെ ആത്മവിശ്വാസത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറാട്‌ സംഭവത്തെത്തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നടത്തിയ മുസ്‌ലിംവിരുദ്ധ പ്രസ്‌താവനകള്‍ക്കു തിരിച്ചടി നല്‍കിയ മണ്ഡലമാണ്‌ എറണാകുളം. ക്രൈസ്‌തവസഭകള്‍ യു.ഡി.എഫിനൊപ്പം നിന്നിട്ടുപോലും അന്ന്‌ എം ഒ ജോണിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചതും മുസ്‌ലിം വോട്ടുകളുടെ പിന്‍ബലത്തിലായിരുന്നു.