2009-04-11

നാലാം ഘട്ട തിരഞ്ഞെടുപ്പിനു വിജ്ഞാപനമായി


ന്യൂഡല്‍ഹി: മെയ്‌ 7ന്‌ നടക്കുന്ന നാലാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എട്ടു സംസ്ഥാനങ്ങളിലായി 85 മണ്ഡലങ്ങളിലേക്കാണ്‌ ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്‌. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 18ന്നാണ്‌. വോട്ടെണ്ണല്‍ മെയ്‌ 16ന്‌ നടക്കും.

രണ്ട്‌ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികളെ ജയലളിത മാറ്റി.

ചെന്നൈ: സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച്‌ രണ്ടു ദിവസത്തിനു ശേഷം ജയലളിത രണ്ടു പേരെ മാറ്റി പുതിയ ലിസ്റ്റ്‌ പ്രഖ്യാപിച്ചു. സംവരണ സീറ്റായ തിരുവല്ലൂരില്‍ ആര്‍.രാജന്‌ പകരം ജി.കെ ഇമ്പരാജനെയും പെരമ്പല്ലൂര്‍ മണ്ഡലത്തില്‍ ആര്‍.പി മരുതൈരാജിനെ മാറ്റി. കെ.കെ ബാലസുബ്രഹ്മണ്യനെയുമാണ്‌ പ്രഖ്യാപിച്ചത്‌. അനിവാര്യമായ സാഹചര്യത്തിലാണ്‌ സ്ഥാനാര്‍ഥികളെ മാറ്റാന്‍ തീരുമാനിച്ചതെന്ന്‌ ജയലളിത വ്യക്തമാക്കി. മുഖ്യ എതിരാളിയായ ഡി.എം.കെ യുടെ സ്ഥാനാര്‍ഥിയായി പെരമ്പല്ലൂരില്‍ നടന്‍ നെപ്പോളിയനും തിരുവല്ലൂരില്‍ ഗായത്രി ശ്രീധരനുമാണ്‌ മത്സരിക്കുന്നത്‌. 39 സീറ്റുള്ള തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ 23 സീറ്റിലും സഖ്യകക്ഷികളായ പി.എം.കെ ആറു സീറ്റിലും എം.ഡി.എം.കെ നാല്‌, സി.പി.എം, സി.പി.ഐ മൂന്നു വീതം സീറ്റിലുമാണ്‌ മത്സരിക്കുന്നത്‌.

ജനതാദള്‍ ഇടുക്കി ഭാരവാഹികള്‍ യു.ഡി.എഫിന്‌ പിന്തുണ പ്രഖ്യാപിച്ചു

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസിന്‌ ജനതാദള്‍ (എസ്‌്‌) ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന്റെയും സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ തീരുമാനമെന്ന്‌ ജില്ലാ സെക്രട്ടറി ടി പി ജോസഫിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി വര്‍ഗീയകക്ഷിയല്ലെന്ന്‌ തിരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച ഇടതു സ്ഥാനാര്‍ഥിയുടെ നടപടി ന്യൂനപക്ഷങ്ങള്‍ക്ക്‌ കനത്ത ആഘാതമാണെന്നും അവര്‍ ആരോപിച്ചു.
ഇടുക്കി ജില്ലയില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന ജനതാദളിനെ തകര്‍ക്കാന്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനകളാണ്‌ കഴിഞ്ഞ കാലത്ത്‌ ജനതാദള്‍ നേരിടേണ്ടി വന്ന മുഖ്യപ്രതിസന്ധി. സഹകരണ ബാങ്ക്‌, പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌, നിയമസഭ എന്നിവിടങ്ങളിലെല്ലാം ജില്ലയില്‍ നിന്ന്‌ ജനതാദളിന്‌ പ്രാതിനിധ്യമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിച്ചും രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങള്‍ ആരോപിച്ചും സീറ്റുകള്‍ പിടിച്ചെടുക്കുകയാണ്‌ സി.പി.എം ചെയ്‌തത്‌. മാര്‍ക്‌സിസ്റ്റ്‌ വഞ്ചനയ്‌ക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുരംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണ ജാഥ നടന്നുവരുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
കെ എം തോമസ്‌, ടി പി ജോസഫ്‌, കോയാമ്പാട്ട്‌ രാജു ജോര്‍ജ്‌, ആല്‍ബര്‍ട്ട്‌ ജോസ്‌ എന്നിവര്‍ പങ്കെടുത്തു.

വോട്ട്‌ ചെയ്യാത്ത രാഷ്ട്രീയം


എ പി സലാം

മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി യുവാക്കളെ രാഷ്ട്രീയം ഏറെ സ്വാധീനിക്കുന്നു. ഐ.ടി പ്രഫഷനലുകളും ഉന്നത ശമ്പളക്കാരുമായ പുതിയ തലമുറയ്‌ക്കു പൊതുവെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയത്തെയും പുച്ഛമായിരുന്നു. എന്നാല്‍, പലരും ആഗോള സാമ്പത്തികമാന്ദ്യത്തോടെ മാറിച്ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്‌. തീര്‍ച്ചയായും ഇടപെടേണ്ട മേഖലയാണു രാഷ്ട്രീയം എന്ന ബോധം യുവാക്കള്‍ക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്‌- ഗ്രാഫിക്‌ ഡിസൈനര്‍ സൈനുല്‍ ആബിദ്‌ പറയുന്നു.
ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമായി പരിഹരിക്കേണ്ടതാണ്‌. സമൂഹത്തിലെ ദുര്‍ഗുണങ്ങളെല്ലാം രാഷ്ട്രീയത്തിലും പ്രത്യക്ഷപ്പെടാം. രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്‌മ തന്റെ പോരായ്‌മകളെപ്പറ്റി അവര്‍ ഒരിക്കലും തുറന്നുപറയാനോ വീഴ്‌ചകളില്‍ മാപ്പുചോദിക്കാനോ തയ്യാറാവുന്നില്ല എന്നതാണ്‌.
എനിക്ക്‌ 28 വയസ്സായി. ഇതുവരെ വോട്ട്‌ ചെയ്‌തിട്ടില്ല. ഇത്തവണയും ചെയ്യാന്‍പോവുന്നില്ല. അസൗകര്യമുണ്ടായിട്ടോ ഐഡന്റിറ്റി കാര്‍ഡ്‌ നഷ്ടപ്പെട്ടിട്ടോ അല്ല. ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. വോട്ട്‌ ചെയ്യാതിരിക്കുന്നതാണ്‌ എന്റെ രാഷ്ട്രീയം. ഞാനത്‌ കൃത്യമായി ഉപയോഗിക്കുന്നു.

ആലത്തൂരില്‍ ഇടതുമുന്നേറ്റം; സി.പി.എം വിഭാഗീയതയില്‍ യു.ഡി.എഫിന്‌ പ്രതീക്ഷ

സുനു ചന്ദ്രന്‍
ആലത്തൂര്‍: കൂട്ടിക്കിഴിക്കലുകളുടെ അന്തിമഘട്ടത്തില്‍ ആലത്തൂരില്‍ ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. എന്നാല്‍, കണക്കുകൂട്ടലുകള്‍ കടപുഴക്കി കാറ്റ്‌ വലത്തോട്ടു വീശുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌. അന്തിമവിധിയെഴുത്തിനു ദിവസങ്ങള്‍ ശേഷിക്കെ അണിയറയില്‍ സ്വയം വിശകലനത്തിലാണ്‌ ഇരുമുന്നണികളും. സമുദായ സമവാക്യങ്ങള്‍, മണ്ഡലപുനര്‍നിര്‍ണയം, സ്ഥാനാര്‍ഥികളുടെ താരതമ്യം, മു?ന്നണിയിലെ പടലപ്പിണക്കങ്ങള്‍ എന്നിവയിലാണു പ്രതീക്ഷയും നിരാശയും. മണ്ഡലപുനര്‍നിര്‍ണയത്തോടെ ഒറ്റപ്പാലം മണ്ഡലത്തിനുപകരം വന്നതാണ്‌ ആലത്തൂര്‍.
എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ബിജുവിനെ രംഗത്തിറക്കി യുവാക്കളുടെ വോട്ടില്‍ ഗണ്യമായ നേട്ടമുണ്ടാക്കാനാണ്‌ എല്‍.ഡി.എഫ്‌ ശ്രമം. പ്രചാരണരംഗത്ത്‌ മുമ്പന്തിയിലാണെന്നതും ഇടതിന്റെ ആത്മവിശ്വാസത്തിനു ബലമേകുന്നു. ദലിത്‌ കോ?ണ്‍ഗ്രസ്‌ തൃശൂര്‍ ജില്ലാ പ്രസിഡന്റും പുതുമുഖവുമായ എന്‍ കെ സുധീറാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി.
ഒറ്റപ്പാലത്തിന്റെയും പാലക്കാടിന്റെയും തൃശൂരിന്റെയും ഭാഗമായിരുന്ന നിയമസഭാ മണ്ഡലങ്ങളെ കൂട്ടിച്ചേര്‍ത്താണു പുതിയ മണ്ഡലത്തിന്റെ പിറവി. ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയോജകമണ്ഡലങ്ങളാണ്‌ ആലത്തൂരിന്റെ പരിധിയിലുള്ളത്‌. പൊതുവില്‍ ഇടതിന്റെ ശക്തിദുര്‍ഗമെന്നാണ്‌ ആലത്തൂര്‍ അറിയപ്പെടുന്നത്‌. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും എല്‍.ഡി.എഫാണു വിജയിച്ചത്‌. ഇതില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടാനായതും തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ കൈവശമാണെന്നതും ഇടതുപക്ഷത്തിനു പ്രതീക്ഷയ്‌ക്കു വകനല്‍കുന്നു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണു യു.ഡി.എഫ്‌ വിലയിരുത്തല്‍. സി.പി.എമ്മിലെ വിഭാഗീയത മുതലെടുക്കാനാണ്‌ അവരുടെ ശ്രമം.
ജനതാദളിനു സ്വാധീനമുള്ള ചിറ്റൂരും സി.പി.എം വിമതശല്യം രൂക്ഷമായ കുന്നംകുളത്തും യു.ഡി.എഫ്‌ പ്രചാരണരംഗത്ത്‌ മുന്നിലാണ്‌. കുന്നംകുളത്ത്‌ സി.പി.എം വിമതരുടെ യോഗത്തില്‍ എം ആര്‍ മുരളി പങ്കെടുത്തിരുന്നു. ആലത്തൂരില്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളാണു മുഖ്യ ചര്‍ച്ചാവിഷയം. ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസപ്രവര്‍ത്തനം, കാര്‍ഷികകടം എഴുതിത്തള്ളല്‍, നെല്ലിനു താങ്ങുവില വര്‍ധിപ്പിച്ചത്‌ തുടങ്ങിയവ എല്‍.ഡി.എഫ്‌ പ്രചാരണമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയതും വിശദീകരിക്കുകയാണു യു.ഡി.എഫ്‌.
എസ്‌.എന്‍.ഡി.പിക്കും എന്‍.എസ്‌.എസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്‌. പലയിടത്തും മുസ്‌ലിം വോട്ടുകളുടെ ഭിന്നിപ്പ്‌ ഇരുമു?ന്നണികള്‍ക്കും തലവേദനയാവുകയാണ്‌. കത്തോലിക്കരെയും വിവിധ ക്രിസ്‌ത്യന്‍ സംഘടനകളെയും എഴുതിത്തള്ളാനാവില്ല. എസ്‌.എന്‍.ഡി.പിയുടെ പിന്തുണ പി കെ ബിജുവിനാണെന്ന്‌ ഉറപ്പായി. അവസാനഘട്ടം ഇടതുവിരുദ്ധ തരംഗവും ജനതാദള്‍ വോട്ടും തിരഞ്ഞെടുപ്പുഫലം തങ്ങള്‍ക്ക്‌ അനുകൂലമാവുമെന്നു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ എ ചന്ദ്രന്‍ അവകാശപ്പെട്ടു. അതേസമയം, മണ്ഡലത്തിലെ ഇടതുശക്തിയും പ്രചാരണത്തിലെ മുന്‍തൂക്കവും എല്‍.ഡി.എഫിനെ വിജയിപ്പിക്കുമെന്ന്‌ ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ എം ചന്ദ്രന്‍ എം.എല്‍.എ വ്യക്തമാക്കി. ബി.ജെ.പിയുടെ എം ബിന്ദുവും ബി.എസ്‌.പിയുടെ ജി സുദേവനും പ്രചാരണരംഗത്ത്‌ സജീവമാണ്‌. ഇവര്‍ക്കു പുറമെ അഞ്ചു സ്വതന്ത്രന്‍മാരും മല്‍സരരംഗത്തുണ്ട്‌.

ഷാനവാസിന്‌ പ്രതീക്ഷ: കൂട്ടിയും കിഴിച്ചും മുരളി; ആശങ്കയോടെ റഹ്‌മത്തുല്ല

എസ്‌ മൊയ്‌തു

കല്‍പ്പറ്റ: യു.ഡി.എഫ്‌ കോട്ടയെന്നു വിലയിരുത്തപ്പെടുന്ന കന്നിമണ്ഡലമായ വയനാട്ടില്‍ എം ഐ ഷാനവാസിന്റെ വിജയം അനായാസമായിരുന്നെങ്കിലും എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരന്റെ സാന്നിധ്യം കോടപരത്തിയിരിക്കുന്നു. ഇവിടെ ഒരുലക്ഷം വോട്ട്‌ എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിനുണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ രഹസ്യക്കണക്ക്‌. അതു കൊണ്ടാണു ജനതാദളിന്റെ തലയില്‍ വയനാട്‌ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചത്‌. ഒടുക്കം പൊന്നാനിക്കുപകരമായി സി.പി.ഐക്ക്‌ വയനാട്‌ വിട്ടുകൊടുക്കുന്നതില്‍ ഒരു അമാന്തവും സി.പി.എം കാണിച്ചതുമില്ല. എന്നാല്‍, മുരളീധരന്റെ രംഗപ്രവേശം വയനാട്ടിലെ ചിത്രം ആകെ മാറ്റിയിരിക്കുന്നതായി പ്രചരിപ്പിക്കുന്നതില്‍ എന്‍.സി.പി വിജയിച്ചിട്ടുണ്ട്‌.
മുരളീധരന്റെ പെട്ടിയില്‍ വീഴുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഷാനവാസിനു കിട്ടേണ്ട വോട്ടുകളായിരിക്കുമെന്ന പ്രചാരണം യു.ഡി.എഫിലും ആശങ്കയുണര്‍ത്തിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കയറിക്കൂടാമെന്നാണു സി.പി.ഐയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം, 40 ശതമാനത്തോളം മുസ്‌ലിം വോട്ടുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തിന്റെ വോട്ടുകള്‍ ഷാനവാസിനു ലഭിക്കുമെന്നാണു വിലയിരുത്തല്‍. പോപുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിധ്യവും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയും ഷാനവാസിന്‌ അനുഗ്രഹമാവുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌ നേതൃത്വം. ഒപ്പം രണ്ടു രൂപതകളുള്ള മണ്ഡലത്തില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ സി.പി.എമ്മിന്‌ പ്രതികൂലമാവുന്നതും യു.ഡി.എഫിന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. ഈ വിഭാഗം ഇടതുപക്ഷത്തിനെതിരേ കാര്യമായ പ്രചാരണം രഹസ്യമായി നടത്തുന്നുവെന്നാണ്‌ അറിയുന്നത്‌. ജനതാദളിന്റെ സ്വന്തം നാടായ വയനാട്ടില്‍ അവരുടെ വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ അക്കൗണ്ടിലാക്കാമെന്ന വിശ്വാസവും യു.ഡി.എഫിനുണ്ട്‌. ഫാര്‍മേഴ്‌സ്‌ റിലീഫ്‌ ഫോറം, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകളുടെ വോട്ടും ഷാനവാസിന്റെ പെട്ടിയിലാണു വീഴുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട്‌ മല്‍സരിച്ച എഫ്‌.ആര്‍.എഫ്‌ ചെയര്‍മാന്‍ എ സി വര്‍ക്കിക്ക്‌ 60,000 വോട്ട്‌ ലഭിച്ചിരുന്നു.
കോണ്‍ഗ്രസ്സിന്‌ ലഭിക്കേണ്ട വോട്ടുകള്‍ മുരളിയുടെ പെട്ടിയില്‍ വീഴാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്കാവും യു.ഡി.എഫ്‌ ഇനി മുന്‍തൂക്കം നല്‍കുക. ഇരുമുന്നണികളോടും വോട്ടര്‍മാര്‍ക്കുള്ള വിയോജിപ്പ്‌ തന്റെ വിജയത്തിനു കാരണമാവുമെന്നും 12 വര്‍ഷക്കാലം എം.പിയായ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ സഹായിക്കുമെന്നും തന്നെയാണു മുരളീധരന്റെ പ്രതീക്ഷ. കരുണാകരവിഭാഗത്തിന്റെ വോട്ടുകള്‍ അദ്ദേഹത്തിന്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. അതേസമയം, വയനാട്‌ ജില്ലയില്‍ മാത്രമാണു മുരളീധരനു പിന്തുണ കാര്യമായി ലഭിക്കുന്നതെന്നും മൊത്തം വോട്ടിന്റെ പകുതിയോളമുള്ള മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും മുരളീധരന്‍ ചിത്രത്തിലില്ലെന്നുമാണു കോണ്‍ഗ്രസ്‌ പറയുന്നത്‌. മാത്രമല്ല, ജനതാദള്‍ വോട്ടുകള്‍ മറുകണ്ടം ചാടുന്നതിനു പുറമെ സി.പി.എമ്മില്‍ നിന്നു മുരളിക്കു പോവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇടതുസ്ഥാനാര്‍ഥിക്കായിരിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി കെ വാസുദേവന്‍ മാസ്റ്റര്‍ തങ്ങളുടെ വോട്ടുകള്‍ പൂര്‍ണമായി തങ്ങള്‍ക്കുതന്നെ പോള്‍ ചെയ്യുമെന്ന പ്രതീക്ഷയാണു നല്‍കുന്നത്‌. ഇദ്ദേഹത്തിന്റെ വോട്ടുകള്‍ ചോര്‍ന്നുപോയില്ലെങ്കില്‍ ഇവിടെ ചതുഷ്‌കോണ മല്‍സരം എന്നു വിശേഷിപ്പിക്കാം. ബി.എസ്‌.പി സ്ഥാനാര്‍ഥിയായി രാജീവ്‌ ജോസഫും മല്‍സരത്തിനുണ്ട്‌.
കണക്കുകളിലെ കളി വിജയക്കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണു സി.പി.ഐ സ്ഥാനാര്‍ഥി റഹ്‌മത്തുല്ല. ഏഴു മണ്ഡലങ്ങളുള്ളതില്‍ പുതുതായി വന്ന ഏറനാടൊഴിച്ചാല്‍ ആറില്‍ നാലും എല്‍.ഡി.എഫിനാണ്‌. ഒപ്പം മുരളീധരന്റെ സാന്നിധ്യവും. അതേസമയം മാനന്തവാടി പോലുള്ള ഭാഗങ്ങളില്‍ സി.പി.എം-സി.പി.ഐ പോര്‌ സ്ഥാനാര്‍ഥിക്ക്‌ വെല്ലുവിളിയുമാവുന്നുണ്ട്‌. അവാസാന ഘട്ടത്തില്‍ അരിവാള്‍ കതിര്‍ ചിഹ്നത്തില്‍ വല്യേട്ടന്‍ സഖാക്കള്‍ ബട്ടനമര്‍ത്താതിരിക്കുമോ എന്ന ആശങ്ക സി.പി.ഐക്കുണ്ട്‌. ദേശീയ അന്താരാഷ്ട്ര വിഷയങ്ങളും മുരളീധരന്റെ വരവും എല്‍.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നുവെന്നാണു തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ സത്യന്‍ മൊകേരിയുടെ പക്ഷം.
രാഷ്ട്രീയത്തില്‍ വിട്ടുനില്‍ക്കുന്നവരും വികസനം ആഗ്രഹിക്കുന്നവരും മുരളീധരനോടൊപ്പമാണെന്നാണ്‌ അദ്ദേഹത്തന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വീനര്‍ മുക്കം മുഹമ്മദ്‌ പറയുന്നത്‌. എന്‍.സി.പി സാന്നിധ്യം പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ മുരളീധരനു വേണ്ടി കമ്മിറ്റികളുണ്ടാക്കി പ്രവര്‍ത്തിക്കുന്നുവെന്നത്‌ അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കുന്നതായും മുഹമ്മദ്‌ പറയുന്നു. റോഡ്‌ ഷോ നടത്തിയതുകൊണ്ടും കട്ടൗട്ടുകള്‍ സ്ഥാപിച്ചതുകൊണ്ടും ജനങ്ങളുടെ അംഗീകാരം നേടാന്‍ കഴിയില്ലെന്നാണു മുരളീധരന്റെ പ്രചാരണത്തെക്കുറിച്ചു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ പി പി എ കരീമിന്റെ അഭിപ്രായം. ബൂത്ത്‌ കമ്മിറ്റികളോ സ്ലിപ്പ്‌ വിതരണം ചെയ്യാന്‍ പോലും ആളുകളോ ഇല്ലാത്ത മുരളീധരന്‌ എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ചോദിക്കുന്നു.

പ്രധാനമന്ത്രിപദം: പവാറിനെ ശിവസേന പിന്തുണയ്‌ക്കില്ല

മുംബൈ: പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ എന്‍.സി.പി നേതാവ്‌ ശരത്‌ പവാറിനെ ശിവസേന പിന്തുണയ്‌ക്കില്ല. സേനാ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ഉദ്ദവ്‌ താക്കറെയാണ്‌ ഇക്കാര്യമറിയിച്ചത്‌. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്‌ പ്രധാനമന്ത്രിയാവാനാവില്ലെന്ന്‌ പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.
ഒരു മറാത്തക്കാരന്‍ പ്രധാനമന്ത്രിയാവണമെന്നു സേനാ നേതാവ്‌ ബാല്‍ താക്കറെ ആഗ്രഹം പ്രകടിപ്പിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, മറാത്തക്കാരന്‍ എന്നാല്‍ പവാര്‍ മാത്രമാണെന്നു കരുതുന്നതു തെറ്റാണെന്ന്‌ ഉദ്ദവ്‌ പറഞ്ഞു
പവാര്‍ കൃഷിമന്ത്രിയായിരിക്കെയാണ്‌ മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത്‌. എന്‍.സി.പിയുമൊത്തു പോവാന്‍ ശിവസേനയ്‌ക്കാവില്ല. സംസ്ഥാനത്ത്‌ മാറ്റത്തിന്റെ കാറ്റ്‌ അനുഭവപ്പെടുന്നുണ്ട്‌. കേന്ദ്രത്തില്‍ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍വരും- അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ തീപ്പാറുന്ന മല്‍സരം

ഹൈദരാബാദ്‌: ഉവൈസികളുടെ കുടുംബ സ്വത്തായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം.ഐ.എം) ഇപ്രാവശ്യം അവരുടെ വാട്ടര്‍ലൂ കണ്ടെത്തുമോ? പഴയ നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ ഗല്ലികള്‍ ആ ചോദ്യംകൊണ്ടു മുഖരിതമാണ്‌. അന്തരിച്ച സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസിയുടെ പുത്രനായ അസദുദ്ദീന്‍ ഉവൈസിക്കെതിരേ ഇദ്ദേഹത്തിന്റെ സിറ്റിങ്‌ സീറ്റിലാണ്‌ ബുദ്ധിജീവിയും സിയാസത്ത്‌ പത്രാധിപരുമായ സാഹിദ്‌ അലി ഖാന്‍ തെലുഗുദേശം പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നത്‌.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അസദുദ്ദീന്‍ ജയിച്ചുവെങ്കിലും ഇപ്രാവശ്യം മല്‍സരം കഠിനമാവുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. മണ്ഡലം പുനര്‍നിര്‍ണയം ചെയ്‌തപ്പോള്‍ മുസ്‌്‌ലിം വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതു എം.ഐ.എമ്മിന്‌ പ്രതികൂലമായിത്തീരുമെന്നു കരുതപ്പെടുന്നു. എം.ഐ.എമ്മി ന്റെ അഴിമതിയും ജീര്‍ണതയും കാരണം അസംതൃപ്‌തരായ വോട്ടര്‍മാര്‍ ജനപ്രിയനായ സാഹിദ്‌ അലിഖാനു വോട്ട്‌ ചെയ്യുമെന്നാണു തെലുഗുദേശം നേതാക്കള്‍ കരുതുന്നത്‌. അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ മല്‍സരിക്കുന്ന എം.ഐ.എം ഇപ്രാവശ്യം പാര്‍ട്ടിയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ അമാനുല്ലഖാന്റെ മജ്‌്‌ലിസ്‌ ബച്ചാവോ തഹ്‌രീഖ്‌ പാര്‍ട്ടിയോടാണേറ്റു മുട്ടുന്നത്‌. അസംബ്ലി സീറ്റുകളിലും എം.ഐ.എം പൊരിഞ്ഞ മല്‍സരമാണു നേരിടുന്നത്‌.

തിരഞ്ഞെടുപ്പിന്‌ ശേഷം പവാറിന്‌ മൂന്നാം മുന്നണിയില്‍ ചേരേണ്ടിവരുമെന്ന്‌

ന്യൂഡല്‍ഹി: ശരത്‌ പവാറിന്‌ തിരഞ്ഞെടുപ്പിന്‌ ശേഷം മൂന്നാംമുന്നണിയില്‍ ചേരേണ്ടി വരുമെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. മൂന്നാംമുന്നണിക്ക്‌ ഇപ്പോള്‍ പവാറുമായി ബന്ധമൊന്നുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിനു മൂന്നാം മുന്നണിയില്‍ ചേരുന്ന കാര്യം പരിഗണിക്കേണ്ടിവരും-കാരാട്ട്‌ പറഞ്ഞു. എന്‍.ഡി.ടി.വിക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.
പവാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യത്തിനു തിരഞ്ഞെടുപ്പിനു ശേഷം അക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മൂന്നാംമുന്നണിയുടെ പൊതു മിനിമം പരിപാടിയും എല്ലാ ഘടക കക്ഷികളെയും അംഗീകരിക്കുകയുംചെയ്യുന്ന ആളായിരിക്കണം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.