2009-05-07

എസ്‌.എസ്‌.എല്‍.സി ഫലം തേജസിലൂടെ




എസ്‌.എസ്‌.എല്‍.സി ഫലം അറിയാന്‍ തേജസ്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. താഴെ പറയുന്ന നമ്പറുകളില്‍ നിന്നു രാവിലെ 11.30 മുതല്‍ ഫലം അറിയാം.
0495 3061121
3061122
3061124
3061125
3061128
3061129
ഇ-മെയില്‍ വഴിയും തേജസ്‌ വെബ്‌സൈറ്റില്‍ നിന്നും ഫലം അറിയാം.

www.thejasnews.com

webeditor@thejasonline.com

`പീന്‍ പീന്‍' ശബ്ദം കേട്ടോ? എങ്കില്‍ ഒ.കെ;ലാലു വോട്ടുചെയ്യാന്‍ പഠിപ്പിക്കുന്നു

പട്‌ന: തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ ആര്‍.ജെ.ഡി അധ്യക്‌ഷന്‍ ലാലുപ്രസാദ്‌ യാദവ്‌്‌ തനിക്കു വോട്ടു ചെയ്യണമെന്നു ജനങ്ങളോട്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം അദ്ദേഹം ചെയ്യുന്നതു ജനങ്ങളെ വോട്ടുചെയ്യാന്‍ പഠിപ്പിക്കുകയാണ്‌. മെഷീനില്‍ എങ്ങനെ നിങ്ങളുടെ വോട്ട്‌ ശരിയായ വിധത്തില്‍ ചെയ്യാമെന്നതാണു ലാലു പ്രചാരണത്തില്‍ ഉടനീളം പറയുന്നത്‌.
``സഹോദരീ സഹോദരന്‍മാരേ, ശ്രദ്ധിച്ചുകേള്‍ക്കണം. നിങ്ങളുടെ വോട്ട്‌ എങ്ങനെ തെറ്റുകൂടാതെ ചെയ്യാമെന്നാണു ഞാന്‍ പറയാന്‍പോവുന്നത്‌. ബൂത്തില്‍ കയറിയാല്‍ വോട്ടിങ്‌ മെഷീന്‍ ശരിയായി നോക്കുക. എന്നിട്ടു റാന്തലിന്‌ (അദ്ദേഹത്തിന്റെ ചിഹ്നം) നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക. ആ സമയം മെഷീന്‍ `പീന്‍ പീന്‍' എന്നുപറയും. ഈ ശബ്ദം കേള്‍ക്കുമ്പോഴേ നിങ്ങളുടെ വോട്ട്‌ ശരിയാവൂ. എന്നിട്ടുവേണം നിങ്ങള്‍ പുറത്തുപോരാന്‍. ഞാനിതു പറയാന്‍ കാരണം നിങ്ങളുടെ വോട്ട്‌ എനിക്കു വിലപ്പെട്ടതാണ്‌'' ശേഷം പുഞ്ചിരിതൂകി സദസ്സിനെ മൊത്തമായി ഒന്നുനോക്കും. എന്നിട്ടു ലാലു വീണ്ടും ഉറക്കെപ്പറയും; `മനസ്സിലാവാത്തവരുണ്ടെങ്കില്‍ പറയണം.'
ഇത്രയുമാവുമ്പോള്‍ ജനങ്ങള്‍ തമ്മില്‍ പറയും, `പീന്‍ പീന്‍' ശബ്ദം കേട്ടാലേ ശരിയാവൂ അല്ലേ. ലാലുവിന്റെ ഈ കോമഡി കലര്‍ന്ന പ്രചാരണത്തിനെ വെല്ലാന്‍ എതിര്‍സ്ഥാനാര്‍ഥികളില്‍ ആരുംതന്നെയില്ലെന്നു ജനങ്ങള്‍ പറയുന്നു. ലാലു മല്‍സരിക്കുന്ന പാടലീപുത്രയിലും സരണ്‍ മണ്ഡലത്തിലും ജനങ്ങളുടെ വിഷയം അദ്ദേഹത്തിന്റെ ചിഹ്നത്തിനു നേരെയുള്ള ബട്ടണമര്‍ത്തുമ്പോഴുള്ള `പീന്‍ പീന്‍' ശബ്ദമാണ്‌. പാര്‍ട്ടി എം.പി രാംകിര്‍പാല്‍ യാദവും ലാലുവിനൊപ്പം പ്രചാരണത്തിലുണ്ട്‌. ഗ്രാമീണരും നിരക്ഷരരുമായ ജനങ്ങളില്‍ വോട്ടു ചെയ്യുന്നതിനുള്ള ബോധമുണ്ടാക്കുകയാണു രാംകിര്‍പാലിന്റെ ചുമതല. ജനങ്ങളെ പഠിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന ലാലുവല്ലാത്ത മറ്റൊരു നേതാവ്‌ ബിഹാറിലില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
കഴിഞ്ഞ നാലുദിവസമായി ലാലു പൊതുയോഗങ്ങളിലും റോഡ്‌ ഷോകളിലുമായി മുഴുകിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ യോഗങ്ങളിലുള്ള തിങ്ങിനിറഞ്ഞ ജനക്കൂട്ടം വിജയമുറപ്പാണെന്നതിന്റെ തെളിവാണ്‌. ലാലുവിന്റെ തമാശകലര്‍ന്ന പ്രസംഗത്തെ വെല്ലാന്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ആരുമില്ലെന്നു ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ ഒരു നേതാവ്‌ പറഞ്ഞു.
നാളെ വോട്ടെടുപ്പു നടക്കുന്ന പാടലീപുത്രയില്‍ ലാലുവിനെതിരേ ജെ.ഡി.യു രംഗത്തിറക്കുന്നതു മുന്‍ ആര്‍.ജെ.ഡി എം.പിയായ രഞ്‌ജന്‍പ്രസാദ്‌ യാദവിനെയാണ്‌.
കോണ്‍ഗ്രസ്സാവട്ടെ മുന്‍ ആര്‍.ജെ.ഡി എം.പിയായ വിജയ്‌സിങ്‌ യാദവിനെയും വച്ചാണ്‌ കളി.

മുസ്‌്‌ലിം വോട്ടര്‍മാരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയക്കുന്നു

ന്യൂഡല്‍ഹി: മറ്റുള്ളവരെപ്പോലെ പ്രാദേശിക പ്രശ്‌നങ്ങളെ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മുസ്‌ലിം വോട്ടര്‍മാരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയക്കുന്നു. പ്രവചനാതീതമായി മാറിയ മുസ്‌ലിം വോട്ടുകള്‍ നാളിതുവരെ നിര്‍ലോഭം തട്ടിയെടുത്തിരുന്ന മതേതരകക്ഷികളെ തന്നെയാണ്‌ ഇത്‌ ഏറെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്‌.
വരുന്ന ലോക്‌സഭാ ഇലക്‌ഷന്‌ ശേഷം തൂക്കുമന്ത്രിസഭയുണ്ടാവുമെന്നു കരുതപ്പെടുന്നതുകൊണ്ട്‌ കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ കൊണ്ടുപിടിച്ച മുസ്‌ലിം പ്രീണനപ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയ 53 ശതമാനം മുസ്‌ലിംകളും കോണ്‍ഗ്രസ്സിനെയോ അവരുടെ സഖ്യത്തെയോ ആണ്‌ പിന്തുണച്ചിരുന്നതെന്നു സെന്റര്‍ ഫോര്‍ സ്‌റ്റഡി ഓഫ്‌ ഡവലപ്പിങ്‌ സൊസൈറ്റീസ്‌ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇതില്‍ 33 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ പ്രധാന കക്ഷികളെയാണു മുസ്‌ലിംകള്‍ ഇതുവരെ പിന്തുണച്ചിരുന്നത്‌.
എന്നാല്‍, ഇക്കുറി പ്രാദേശിക പ്രശ്‌നങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണു മുസ്‌ലിംകള്‍ വ്യത്യസ്‌ത കക്ഷികള്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതെന്ന്‌ അലിഗഡ്‌ യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ചരിത്രാധ്യാപകന്‍ ഷിറീന്‍ മൂസവി പറയുന്നു. ഏതെങ്കിലും ഒറ്റക്കക്ഷിക്ക്‌ മാത്രമായി ഒരിക്കലും മുസ്‌ലിംകള്‍ വോട്ട്‌ ചെയ്യാറില്ല. ഒരേ നഗരത്തിലെത്തന്നെ താഴ്‌ന്ന ജീവിതനിലവാരമുള്ള മുസ്‌ലിംകളും ഉയര്‍ന്ന ജീവിതാവസ്ഥയിലുള്ള മുസ്‌ലിംകളും വ്യത്യസ്‌ത രീതിയിലാണു വോട്ട്‌ ചെയ്യുന്നത്‌. മുഖ്യമായും മതേതര കക്ഷികളെ പിന്തുണയ്‌ക്കുമ്പോള്‍ തന്നെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കാണ്‌ അവര്‍ പ്രാധാന്യം നല്‍കുക. ചില സ്ഥലങ്ങളില്‍ അന്ധമായി ബി.ജെ.പിയെ ആരാധിക്കുന്ന മുസ്‌ലിംകളുമുണ്ട്‌- മൂസവി വ്യക്തമാക്കി. മുസ്‌ലിം യുവത്വം അവരുടെ വോട്ടവകാശത്തെക്കുറിച്ച്‌ ഏറെ ബോധവാന്മാരാണ്‌. സംരക്ഷണം, ജോലിസുരക്ഷ, വികസനം എന്നിവ മുന്‍നിര്‍ത്തിയാണ്‌ അവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്‌.
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സദിയ ഖാന്റെ (21) അഭിപ്രായത്തില്‍ ജീവിതസുരക്ഷയ്‌ക്കും സാമ്പത്തിക സുസ്ഥിരതയ്‌ക്കുമാണു മുഖ്യ സ്ഥാനം. ഗുജറാത്ത്‌ കലാപത്തിനു ശേഷം നരേന്ദ്രമോഡിയെപ്പോലുള്ള നരാധമന്മാര്‍ നയിക്കുന്ന പാര്‍ട്ടികള്‍ക്ക്‌ ഒരിക്കലും വോട്ട്‌ ചെയ്യാനാവില്ല. ഞങ്ങളുടെ സുരക്ഷയാണ്‌ ഏറ്റവും പ്രധാനം''- ഖാന്‍ വ്യക്തമാക്കുന്നു.
ജാമിഅ മില്ലിയ്യയില്‍ പിഎച്ച്‌.ഡി ചെയ്യുന്ന ഉബൈദുര്‍റഹ്‌മാന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാരെ പരസ്‌പരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും താലിബാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഭിന്നിപ്പ്‌ രാഷ്ട്രീയം ബി.ജെ.പി ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇത്തരം പാര്‍ട്ടികളെ അധികാരത്തിലേറ്റാതിരിക്കുന്നതാണ്‌ നല്ലത്‌.
മുസ്‌ലിം വോട്ടുകളുടെ ഗതി പണ്ഡിതര്‍ തീരുമാനിക്കുമെന്ന ചിന്താഗതിയെയും മുസ്‌ലിം യുവാക്കള്‍ എതിര്‍ക്കുന്നു. ``ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന `ഫത്‌വ' ആരും പുറപ്പെടുവിച്ചിട്ടില്ല''- ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം പ്രൊ വൈസ്‌ ചാന്‍സലര്‍ മൗലാനാ ഖലീഖ്‌ അഹ്‌മദ്‌ അന്‍സാരി പറഞ്ഞു.
പ്രസിദ്ധ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായത്തില്‍ മൗലാനമാരുടെ അഭ്യര്‍ഥനയേക്കാള്‍ പ്രാധാന്യം മുസ്‌ലിംകള്‍ തങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കാണു നല്‍കുന്നത്‌. ``മുസ്‌ലിംകള്‍ മതപണ്ഡിതരാല്‍ സ്വാധീനിക്കപ്പെടുകയില്ല. പ്രാദേശിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കുക''- അദ്ദേഹം വ്യക്തമാക്കി.
ഭരിക്കുന്ന പാര്‍ട്ടികളില്‍ നിന്നു തങ്ങള്‍ക്കവകാശപ്പെട്ടതൊന്നും ലഭിച്ചില്ലെന്നു വിലപിക്കുന്നവരാണു ഭൂരിഭാഗം മുസ്‌ലിംകളും. ബിസിനസ്സുകാരനായ ഷാഹിദ്‌ അഹ്‌മദിന്റെ അഭിപ്രായത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികളൊന്നും സമുദായത്തിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സമുദായത്തിന്റെ ദാരുണാവസ്ഥയ്‌ക്ക്‌ ഉത്തരവാദികള്‍ ഈ പാര്‍ട്ടികളാണ്‌. ലജിസ്ലേഷനിലും ബ്യൂറോക്രസിയിലും മുസ്‌ലിം പ്രാതിനിധ്യം തീരെ ഇല്ലാതായിരിക്കുന്നു.

തമിഴകത്ത്‌ `പുലി' പിടിച്ചത്‌ നഗരങ്ങളെ

എം ബിജുകുമാര്‍

മധുര: തമിഴകത്ത്‌ പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നതോടെ നഗരങ്ങളില്‍ മുഖ്യവിഷയം ശ്രീലങ്കതന്നെ. എന്നാല്‍ ഗ്രാമങ്ങളില്‍ പണമൊഴുക്കി മടിശ്ശീലയ്‌ക്കു കനമുള്ളവര്‍ വോട്ട്‌ വാങ്ങുന്നു.
തമിഴ്‌വംശജരെ കൂട്ടക്കൊലചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയെന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ഡി.എം.കെ സഖ്യം വിയര്‍ക്കുകയാണ്‌. നഗരങ്ങളില്‍ മാത്രമാണ്‌ അവസാനഘട്ടത്തിലും അല്‍പം ആശ്വാസം. ആറുതവണ ശിവഗംഗയെ പ്രതിനിധീകരിച്ച കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ള നേതാക്കള്‍ക്ക്‌ ശ്രീലങ്ക തലവേദനയായിട്ടുണ്ട്‌. മുത്തുകുമാര്‍ അഡ്രേസിങ്‌ മൂവ്‌മെന്റ്‌ എന്നപേരില്‍ സാമൂഹികപ്രവര്‍ത്തകര്‍ നിരന്ന ശ്രീലങ്കന്‍ തമിഴ്‌ അനുകൂല പ്രസ്ഥാനം കോണ്‍ഗ്രസ്‌ മല്‍സരിക്കുന്ന 16 മണ്ഡലങ്ങളിലും ശക്തമായ കാംപയിന്‍ നടത്തുന്നു.
ശ്രീലങ്കയിലെ തമിഴരുടെ ചെറുത്തുനില്‍പ്പ്‌ പോരാട്ടങ്ങളെ ഇല്ലാതാക്കേണ്ടത്‌ ഇന്ത്യയിലെ മൂലധന കുത്തകകളുടെ താല്‍പര്യമാണെന്നും അതിനാലാണ്‌ കോണ്‍ഗ്രസ്‌ ശ്രീലങ്കന്‍ സര്‍ക്കാരിനു സഹായം നല്‍ക്കുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച്‌ സെന്റര്‍ ഫോര്‍ പ്രൊട്ടക്‌ഷന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ തുടങ്ങിയ സംഘടനകളും കാംപയിന്‍ നടത്തുന്നു. ശ്രീലങ്കയിലെ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ 23 ശതമാനവും എണ്ണവ്യാപാരത്തിന്റെ 50 ശതമാനവും സ്വകാര്യ വാര്‍ത്താവിതരണ ശൃംഖല പൂര്‍ണമായും തേയില എസ്റ്റേറ്റുകളുടെ 50 ശതമാനവും നിയന്ത്രിക്കുന്നത്‌ ഇന്ത്യന്‍ കുത്തകകളാണ്‌. ഇവര്‍ക്ക്‌ ശ്രീലങ്കന്‍ കമ്പോളം നിലനിര്‍ത്താന്‍ അവിടെ സര്‍ക്കാരിനെ സ്വസ്ഥമായി നിലനിര്‍ത്തേണ്ടതുണ്ടെന്നാണ്‌ ഇവരുടെ പ്രചാരണം.
ഇടതുപാര്‍ട്ടികളും എ.ഐ.എ.ഡി.എം.കെയും ഈ പ്രചാരണം ശക്തമായി ഉന്നയിക്കുന്നു. തമിഴ്‌ ഈഴത്തിന്‌ അനുകൂലമായ ജയലളിതയുടെ പ്രഖ്യാപനങ്ങളും ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴരെ സഹായിക്കാനുള്ള ജയലളിതയുടെ നിധിയും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്‍തുണ വര്‍ധിപ്പിച്ചിട്ടുണ്ട്‌. അവസാനഘട്ടത്തില്‍ കരുണാനിധിയുടെ നിരാഹാര സമരമടക്കമുള്ള ശ്രമങ്ങള്‍ ഡി.എം.കെ ക്യാംപില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്‌. എന്നാല്‍, കരുണാനിധിയുടെ നീക്കങ്ങള്‍ നാടകമാണെന്ന വ്യാപകമായ പ്രചാരണമാണ്‌ മറുക്യാംപ്‌ അഴിച്ചുവിടുന്നത്‌.
ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ പ്രശ്‌നം വലിയതോതില്‍ ഏശാത്തതാണ്‌ ഡി.എം.കെ സഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്‌. ഇവിടെ ഒരുരൂപയുടെ അരിയും ടെലിവിഷനും നന്നായി ഗുണംചെയ്യുമെന്ന്‌ ഡി.എം.കെ കരുതുന്നു. ഇവിടെ പ്രതിപക്ഷ പ്രചാരണത്തില്‍ കുടിവെള്ളവും പവര്‍കട്ടും അവസാനഘട്ടത്തിലും കത്തിനില്‍ക്കുന്നു.
ഇരുപക്ഷത്തിന്റെ പൊതുയോഗങ്ങളിലും വന്‍ ജനക്കൂട്ടം എത്തുന്നതിനാല്‍ തമിഴകമനസ്സ്‌ എങ്ങനെ ചിന്തിക്കുന്നു എന്നു ഗണിക്കാന്‍പറ്റാത്ത സാഹചര്യമാണ്‌. കഴിഞ്ഞതവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജയലളിതയുടെ പൊതുയോഗങ്ങളെപ്പോലും ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ അവരുടെ പരാജയം ഉറപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്സിനെതിരേ

സി പി കരീം: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിനെതിരേ. ആറു മണ്ഡലങ്ങളിലാണു സഖ്യത്തിനെതിരേ ലീഗ്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്‌. അഞ്ചിടത്ത്‌ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്‌ എതിരാളികള്‍. ഒരിടത്ത്‌ കോണ്‍ഗ്രസ്സും.
ബസിര്‍ഹട്ട്‌, മാള്‍ഡ സൗത്ത്‌, ബറസാക്ത്‌, കൊല്‍ക്കത്ത സൗത്ത്‌, കൊല്‍ക്കത്ത നോര്‍ത്ത്‌, കൃഷ്‌ണനഗര്‍ എന്നിവിടങ്ങളിലാണ്‌ ലീഗ്‌ മാറ്റുരയ്‌ക്കുന്നത്‌. മാള്‍ഡ സൗത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അബ്ദുഹസീംഖാന്‍ ചൗധരിക്കെതിരേ മല്‍സരിക്കുന്നത്‌ മുഹമ്മദ്‌ ഇജാറുദ്ദീനാണ്‌. കേന്ദ്രത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെതിരേ മല്‍സരിക്കരുതെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശം തിരസ്‌കരിച്ചാണ്‌ പശ്ചിമബംഗാള്‍ ഘടകം കോണ്‍ഗ്രസ്സിനെതിരായി മല്‍സരിക്കാന്‍ തീരുമാനിച്ചത്‌.
12 ഇടങ്ങളില്‍ മല്‍സരിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ അത്‌ ആറാക്കി ചുരുക്കുകയായിരുന്നുവെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷഹിന്‍ഷാ ജഹാംഗീര്‍ പറഞ്ഞു. 24 പര്‍ഗാനാസിലെ ബസീര്‍ഹട്ട്‌ മണ്ഡലത്തില്‍ മല്‍സരിക്കുന്ന മലയാളി സലീം മക്കാറാണ്‌ കൂട്ടത്തില്‍ കരുത്തനായ സ്ഥാനാര്‍ഥി. ആലുവയില്‍ നിന്ന്‌ 1950കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളിലെത്തിയ അബൂബക്കര്‍ മക്കാര്‍ സാഹിബിന്റെ മകനാണിദ്ദേഹം. പിതാവിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണു താന്‍ നടത്തുന്നതെന്നു കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന സലീം പറയുന്നു. 1971ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു മല്‍സരിച്ച പിതാവ്‌ ഏതാനും വോട്ടുകള്‍ക്കു തോറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്‌. നിയമ വിദ്യാര്‍ഥിയായിരിക്കെ കാര്യമായ പ്രചാരണം നടത്താന്‍ സാധിച്ചില്ലെങ്കിലും ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 40 ശതമാനം നേടാന്‍ മക്കാര്‍ സാഹിബിന്‌ സാധിച്ചിരുന്നതായി മകന്‍ ഓര്‍ക്കുന്നു.
ബംഗാളി, ഇംഗ്ലീഷ്‌, ഉര്‍ദു, മലയാളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന സലീം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രാവിലെ മുതല്‍ വൈകുന്നേരം വരെ മണ്ഡലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ്‌. ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ്‌ മണ്ഡലത്തിലെ മുസ്‌്‌ലിം വോട്ടര്‍മാരെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
വീടുകള്‍ കയറിയുള്ള പ്രചാരണത്തിലൂടെ സ്‌ത്രീ വോട്ടുകള്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ സാധിച്ചതായും അദ്ദേഹം കരുതുന്നു.
സി.പി.ഐയിലെ അജയ്‌ കുമാര്‍ ചക്രബര്‍ത്തി, എ.യു.ഡി.എഫ്‌ ചിഹ്നത്തില്‍ മല്‍സരിക്കുന്ന പി.ഡി.സി.ഐ നേതാവ്‌ സിദ്ദീഖുല്ലാ ചൗധരി എന്നിവരാണ്‌ സലീമിന്റെ പ്രധാന എതിരാളികള്‍.
മുസ്‌ലിം ലീഗിനെ കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാത്ത പുതുതലമുറയ്‌ക്ക്‌ സംഘടനയെ പരിചയപ്പെടുത്താനായി എന്നതാണ്‌ ഏറ്റവും വലിയ നേട്ടമായി താന്‍ കാണുന്നതെന്ന്‌ കോണി അടയാളത്തില്‍ ജനവിധി തേടുന്ന സലീം മക്കാര്‍ പറഞ്ഞു.
തന്റെ പിതാവ്‌ ചെയ്‌ത സേവനപ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്‌മരിക്കുന്ന ബസിര്‍ഹട്ടുകാരുടെ സ്‌നേഹവായ്‌പാണു തന്നെ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ലെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിന്‌ ആവുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ. 13നാണു മണ്ഡലത്തിലെ വോട്ടെടുപ്പ്‌.