2009-04-07

മാറാട്‌; സി.ബി.ഐ അന്വേഷണം അട്ടിമറിച്ചത്‌ അഹമ്മദ്‌: മന്ത്രി കോടിയേരി

കോഴിക്കോട്‌: മാറാട്‌ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അട്ടിമറിച്ചത്‌ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ നാലുതവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍, ഓരോ തവണയും കേന്ദ്രം തള്ളുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്‌ചയും കേന്ദ്രത്തോട്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതിന്‌ പിന്നില്‍ ഇ അഹമ്മദാണ്‌- കാലിക്കറ്റ്‌ പ്രസ്‌ക്ലബില്‍ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ കോടിയേരി പറഞ്ഞു.
രണ്ടാംമാറാട്‌ കലാപം അന്വേഷിച്ച ജോസഫ്‌ പി തോമസ്‌ കമ്മീഷന്‍ സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. കലാപത്തിലെ തീവ്രവാദ സ്വഭാവമായിരുന്നു തുടരന്വേഷണം ആവശ്യപ്പെടാനിടയാക്കിയത്‌.
വോട്ടെടുപ്പിന്‌ മുമ്പ്‌ മുഴുവന്‍ ജനതാദള്‍ പ്രവര്‍ത്തകരും തെറ്റിദ്ധരാണ മാറ്റി എല്‍.ഡി.എഫിനൊപ്പം ചേരും. വിരേന്ദ്രകുമാറിന്റെയും തെറ്റിദ്ധാരണ മാറുമെന്നാണ്‌ കരുതുന്നത്‌. വിരേന്ദ്രകുമാര്‍ തങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്‌. യു.ഡി.എഫിനെ അനുകൂലിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധത്തിനാവില്ല. എല്‍.ഡി.എഫ്‌ വിപൂലീകരിക്കേണ്ട സാഹചര്യം നിലിവിലില്ലെന്നും കോടിയേരി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല - ഒ രാജഗോപാല്‍

കൊച്ചി: അബ്ദുന്നാസില്‍ മഅ്‌ദനിയെയും ജനതാദള്‍ വിവാദവുമൊക്കെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ ഒ രാജഗോപാല്‍. രാജ്യത്ത്‌ ആരു ഭരണത്തില്‍ വരണമെന്നതാണ്‌ കേന്ദ്ര ആശയം. ഇതിന്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ വരുമെന്നത്‌ അപ്രസക്തമായ കാര്യമാണ്‌. യു.പി.എയുടെ എ ടീം യു.ഡി.എഫും ബി ടീം എല്‍.ഡി.എഫുമാണ്‌.
ഇന്ത്യ ഇസ്രയേല്‍ മിസൈല്‍ കരാറില്‍ 900 കോടിയുടെ അഴിമതി നടത്തിയതു എ കെ ആന്റണിയാണെന്നു പറയുന്നില്ല. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ആന്റണി ദിവസങ്ങള്‍ കഴിഞ്ഞ്‌ കേരളത്തിലെത്തിയ ശേഷമാണ്‌ പ്രതികരിച്ചത്‌. പ്രതിരോധമന്ത്രിയുടെ ഈ മൗനം സംശയാസ്‌പദമാണ്‌. ബോഫോര്‍സ്‌ അഴിമതി നടന്നതു പോലെ ഇത്തരം വലിയ അഴിമതികള്‍ നടക്കുന്നത്‌ സോണിയ ഗാന്ധിയുടെ വസതിയായ ടെന്‍ ജന്‍പഥിലാണ്‌. എ കെ ആന്റണി ഇതൊന്നും അറിയണമെന്നില്ല. ലാവ്‌ലിന്‍ കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാണ്‌. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലുത്‌ 900 കോടി അഴമതി നടന്ന ഇന്ത്യ - ഇസ്രയേല്‍ മിസൈല്‍ കരാറാണ്‌. ചെരിപ്പേറ്‌ അത്ര നല്ലതല്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തെ മാധ്യമ പ്രവര്‍ത്തകന്‍ ഷൂസെറിഞ്ഞതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബാല്‍ താക്കറെ സജീവ പ്രചാരണത്തിനില്ല


പൂനെ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്കും ബി.ജെ.പിക്കും വേണ്ടി സജീവ പ്രചാരണത്തിനിറങ്ങാനാവില്ലെന്ന്‌ ശിവസേനാ തലവന്‍ ബാല്‍ താക്കറെ. ജനക്കൂട്ടത്തിനിടയില്‍ വരാനും പൊതുയോഗങ്ങളെ അഭിസംബോധനചെയ്യാനും പ്രായാധിക്യം അനുവദിക്കുന്നില്ലെന്നും അതിനാലാണ്‌ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും താക്കറെ പറഞ്ഞു. ശിവസേനാ മുഖപത്രമായ സാമ്‌നയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്‌.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരകര്‍ താനും അടല്‍ബിഹാരി വാജ്‌പേയിയുമായിരുന്നു. എന്നാല്‍ ഇത്തവണ ആരോഗ്യപ്രശ്‌നങ്ങള്‍ അതിനനുവദിക്കുന്നില്ല. - 84 കാരനായ താക്കറെ പറഞ്ഞു. ഞാറാഴ്‌ച ശിവാജി പാര്‍ക്കില്‍ നടന്ന ശിവസേനയുടെ പ്രചാരണോദ്‌ഘാടന റാലിയില്‍ താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.

വരുണിനെതിരായ പരാമര്‍ശം : ലാലുവിനെതിരെ കേസ്‌


കിഷന്‍ഗഞ്ച്‌ : ബി.ജെ.പി സ്ഥാനാര്‍ഥി വരുണ്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ആര്‍. ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെതിരെ കേസെടുത്തു. മുസ്‌്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ വരുണ്‍ ഗാന്ധിയെ താന്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കില്‍ റോഡ്‌ റോളര്‍ കൊണ്ടു ചതച്ചരയ്‌ക്കുമായിരുന്നുവെന്നാണ്‌ ലാലു പറഞ്ഞത്‌. കിഷന്‍ഗഞ്ചില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരു്‌നു ലാലുവിന്റെ പരാമര്‍ശം.

പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച ശേഷമാണ്‌ ജില്ലാ ഭരണകൂടം ലാലുവിനെതിരെ കേസെടുത്തത്‌. വര്‍ഗീയ കലഹമുണ്ടാക്കുന്നതിനിടയാക്കുന്ന തരത്തിലുള്ളതാണ്‌ ലാലുവിന്റെ പ്രസംഗമെന്നും സി.ഡി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ ഫെറക്‌ അഹ്‌്‌മദ്‌ പറഞ്ഞു.
അതെ സമയം, ലാലുവിന്‌ പിന്തുണയുമായി ലോക്‌ ജനശക്തി പാര്‍ട്ടി നേതാവ്‌ രാംവിലാസ്‌ പാസ്വാന്‍ രംഗത്തെത്തി. ന്യൂനപക്ഷ സമുദായത്തിനെതിരെ പ്രസംഗിച്ച വരുണിനെതിരെ താനാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നായിരിക്കും ലാലു ഉദ്ദേശിച്ചതെന്ന്‌ പാസ്വാന്‍ അഭിപ്രായപ്പെട്ടു.

മോഡിയൊന്നിച്ചു വേദി പങ്കിടില്ല : നിതീഷ്‌ കുമാര്‍

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വേദി പങ്കിടില്ലെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കൂമാര്‍, മോടിയോടൊപ്പം എന്‍.ഡി.എ റാലിയില്‍ പങ്കെടുക്കില്ലെന്നും നിതീഷ്‌ കുമാര്‍ എന്‍.ഡി.ടി.വിയോടു പറഞ്ഞു.
മോഡി ബിഹാറില്‍ പ്രചരണം നടത്തുന്നതിനെകുറിച്ചുള്ള ചോദ്യത്തിന്‌, ബിഹാറില്‍ ഇപ്പോള്‍ സൗഹൃദാന്തരീക്ഷമാണുള്ളതെന്നും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെല്ലാം കഴിവുററവരുമാണെന്നായിരുന്നു നിതീഷിന്റെ മറുപടി. എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍.കെ അഡ്വാനി ബിഹാറില്‍ പ്രചരണത്തിനെത്തുന്നുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്‌ ചിലപ്പോള്‍ എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മോഡിയുടെ ആവശ്യമുണ്ടായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്‌ ഇവിടെ സുശീല്‍ മോഡിയുണ്ടെന്നും കൂടാതെ പ്രമുഖരായ നിരവധി ബി.ജെ.പി നേതാക്കളുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.
ബിഹാറില്‍ വെച്ചാണ്‌ വരുണ്‍ ഗാന്ധി വര്‍ഗീയ പ്രസംഗം നടത്തിയതെങ്കില്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കുമായിരുന്നെന്ന്‌ നിതീഷ്‌ വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ നിയമത്തിനുമുന്നില്‍ കുറ്റകരമാണെന്നും ഇതിനെതിരെ നിയമനടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുണിനെതിരെ ദേശീയ നിയമം ചുമത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന്‌, താനൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും രേഖകള്‍ പരിശോധിക്കാതെ മറ്റൊരു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചു അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യന്‍ ആഭ്യന്തരമന്ത്രിക്കു നേരെ ചെരിപ്പേറ്‌

 

നിങ്ങളുടെ മണ്ഡലത്തെ കുറിച്ച്‌ സമഗ്രവിവരങ്ങളുമായി ഗൂഗിള്‍ രംഗത്ത്‌



രാജ്യത്തെ ഓരോ ലോകസഭാ മണ്ഡലത്തെ കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കുന്ന ഇലക്ഷന്‍ പോര്‍ട്ടലുമായി ഗൂഗിള്‍ രംഗത്ത്‌. ഹിന്ദുസ്ഥാന്‍ ടൈംസുമായി കൈകോര്‍ത്തുകൊണ്ടാണ്‌ ഗൂഗിള്‍ ഈ സൗകര്യമൊരുക്കുന്നത്‌. സ്വന്തം മണ്ഡലം തിരഞ്ഞെടുക്കാനും ആ മണ്ഡലത്തെ കുറിച്ചുള്ള വാര്‍ത്തകളും മറ്റു വിവരങ്ങളും യഥാസമയം അറിയാനും ഇതിലൂടെ സാധിക്കും. നിങ്ങള്‍ ചെയ്യേണ്ടത്‌ താഴെ പറയുന്ന ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക. അതിന്റെ മുകളില്‍ വലതുവശത്തായി കാണുന്ന കോളത്തില്‍ നിങ്ങളുടെ മണ്ഡലത്തിന്റെ പേര്‌ നല്‍കുക. ആ മണ്ഡലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദൃശ്യമാവാന്‍ തുടങ്ങും. ജനഹിതം പേജിന്റെ മുകളില്‍ തന്നെ ഈ സൈറ്റിന്റെ ലിങ്ക്‌ നല്‍കിയിട്ടുണ്‌ട്‌.

ജനതാദള്‍ ഇടതുമുന്നണിയില്‍ തന്നെയെന്ന്‌ വീണ്ടും ഗൗഡ


ബൈജൂജോണ്‍

ന്യൂഡല്‍ഹി: ജനതാദള്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന്‌ ദേശീയ അധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡ വ്യക്തമാക്കി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്‌. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന്‌ വീരേന്ദ്രകുമാര്‍ ഉറപ്പുനല്‍കിയതായും ഗൗഡ പറഞ്ഞു.
ജനതാദള്‍ ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണ്‌. അതുകൊണ്ടാണ്‌ രാജിവച്ച മന്ത്രി മുഖ്യമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്‌. മണ്ഡല പുനര്‍നിര്‍ണയത്തിലാണ്‌ കോഴിക്കോട്‌ സീറ്റ്‌ ജനതാദളിന്‌ നഷ്ടപ്പെട്ടത്‌. വീരേന്ദ്രകുമാര്‍ പക്വതയുള്ള നേതാവാണ്‌. ഒരിക്കലും യു.ഡി.എഫിലേക്കു പോവുന്ന കാര്യം പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്‌. മന്ത്രിയല്ല, മുന്നണിയാണു പ്രധാനപ്പെട്ടത്‌. പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്‌ ഇതു പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രിസ്വപ്‌നവുമായി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ തിരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളും, 60 വയസ്സിനു മുകളില്‍ പ്രായമുള്ള കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസം 500 രൂപ പെന്‍ഷന്‍, ഗ്രാമീണമേഖലകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ സംവരണം ഉറപ്പുവരുത്താന്‍ ഭരണഘടനാ ഭേദഗതി തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണു പ്രകടനപത്രികയിലുള്ളത്‌. താന്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും നടപ്പാക്കിയ പല പദ്ധതികളും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്‌ അഭിനന്ദനാര്‍ഹമാണെന്നു ഗൗഡ പറഞ്ഞു.

മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തണം


റാഫി പട്ടര്‍പാലം
മുന്നണി ഏതായാലും മതേതര കാഴ്‌ചപ്പാടുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വരണമെന്നു ബഹിരാകാശ ടൂറിസത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സഞ്ചാരി സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര അഭിപ്രായപ്പെട്ടു. മതകേന്ദ്രീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടിവരുകയാണ്‌. മതസംഘടനകള്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി വിലപേശുന്നു. മതവിശ്വാസങ്ങള്‍ വ്യക്തിപരമായിരിക്കണം. അതു രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തരുത്‌.
മതേതരത്വമില്ലാത്തതാണ്‌ അയല്‍രാജ്യങ്ങളായ പാകിസ്‌താന്‍, ബംഗ്ലാദേശ്‌, നീപ്പാള്‍ എന്നിവിടങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. സങ്കുചിത മത, ജാതീചിന്ത വെടിഞ്ഞാല്‍ ലോകത്തിലെ ഒന്നാംകിടയായി മാറാന്‍ നമുക്കു കഴിയും. നൂറുകോടി ജനങ്ങള്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചിട്ടയും വിപുലവുമായി സമ്മദിദാനാവകാശം വിനിയോഗിക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പു വലിയ സംഭവമാണ്‌. തിരഞ്ഞെടുപ്പു വിജയകരമെന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള അമേരിക്ക അവകാശപ്പെടുമ്പോള്‍, കാളവണ്ടിയില്‍ ബാലറ്റുപെട്ടിയുമായി വൈദ്യുതിയും ഗതാഗത സൗകര്യങ്ങളുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലെത്തി സോളാര്‍ബാറ്ററി ഉപയോഗിച്ചുള്ള വോട്ടിങ്‌യന്ത്രം കൊണ്ടു ജനാധിപത്യത്തില്‍ പങ്കാളികളാക്കുന്നുവെന്നത്‌ അദ്‌ഭുതമാണ്‌ 62 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കളം പിടിക്കാനുറച്ച്‌ ബി.ജെ.പി

കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്ന പ്രഖ്യാപനം ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ബി.ജെ.പിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അവരുടെ പ്രതീക്ഷയ്‌ക്കു തെല്ലും കോട്ടമില്ല. സംസ്ഥാനത്തു ശക്തമായ വോട്ട്‌ ഉണ്ടെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും വോട്ട്‌വില്‍പ്പനയുടെ ആരോപണം ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു.
എന്നാല്‍, ഇത്തവണ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പഴയ ആരോപണത്തിന്‌ ഇടകൊടുക്കില്ലെന്ന വിശ്വാസത്തിലാണു ബി.ജെ.പി കരുത്തന്മാരെ ഗോദയിലിറക്കിയത്‌. തിരുവനന്തപുരത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസും പാലക്കാട്ട്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭനും കോഴിക്കോട്‌ പാര്‍ട്ടി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി മുരളീധരനും കാസര്‍കോഡ്‌ യുവമോര്‍ച്ച പ്രസിഡന്റ്‌ കെ സുരേന്ദ്രനും ശക്തമായ പോരാട്ടമാണു കാഴ്‌ചവയ്‌ക്കുന്നത്‌.
തലസ്ഥാന മണ്ഡലത്തില്‍ അക്കൗണ്ട്‌ തുറക്കാമെന്ന പ്രതീക്ഷയിലാണു പി കെ കൃഷ്‌ണദാസ്‌. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാവുന്നതില്‍ നിന്നു ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍ പിന്‍മാറിയതു യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശി തരൂരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന ആരോപണം മണ്ഡലത്തിലെ ബി.ജെ.പി വോട്ടര്‍മാരില്‍ ചര്‍ച്ചാവിഷയമാണ്‌. വോട്ട്‌കച്ചവടം ഇത്തവണയും നടക്കുമെന്നതിന്റെ സുചനകളാണ്‌ ഒ രാജഗോപാലിന്റെ പിന്‍മാറ്റമെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്നു. 2005ല്‍ സി കെ പത്മനാഭന്റെ അനുഭവം തനിക്കുണ്ടാവില്ലെന്നു കൃഷ്‌ണദാസ്‌ പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണനം, മഅ്‌ദനിയുടെ തീവ്രവാദം, പൊന്നാനിയിലെ മതേതര ആഭാസം, മലപ്പുറത്ത്‌ തുടങ്ങാന്‍പോവുന്ന അലിഗഡ്‌ ഓഫ്‌ കാംപസ്‌, മാറാട്ടെ നീതിനിഷേധം എന്നിവയാണ്‌ ഇവിടെ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധങ്ങള്‍.
കേരളത്തില്‍ നിന്നു മാറിമാറി മുന്നണികളെ വിജയിപ്പിച്ച ചരിത്രം ഇത്തവണ മാറ്റിക്കുറിക്കുമെന്നാണു കാസര്‍കോഡ്‌ കെ സുരേന്ദ്രന്റെ വിശ്വാസം. നേരത്തേ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതിനാല്‍ ഒന്നര മാസക്കാലമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുരേന്ദ്രന്‌ എത്താനായി. ജില്ലയിലെ ആറു പഞ്ചായത്തുകള്‍ ബി.ജെ.പിയുടെ പക്കലാണെന്നതു സുരേന്ദ്രന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കാസര്‍കോഡ്‌,മഞ്ചേശ്വരം അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനവും ബി.ജെ.പിക്കുണ്ട്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഹിന്ദുത്വവികാരം ഉണര്‍ത്തിയാണു ബി.ജെ.പി പ്രചാരണം നടത്തുന്നത്‌. മദ്‌റസാ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനെതിരേയും സച്ചാര്‍ കമ്മീഷനെതിരേയും പാര്‍ട്ടി പ്രചാരണം നടത്തുന്നു. കര്‍ണാടകയിലെ ബി.ജെ.പി ഭരണവും അതിര്‍ത്തിമണ്ഡലത്തില്‍ സുരേന്ദ്രനു സഹായകമാവുന്നു.
നെല്ലറയുടെ നാട്ടില്‍ പ്രചാരണരംഗത്ത്‌ ഇടതു-വലതു മുന്നണികള്‍ ബഹുദൂരം മുന്നിലാണെങ്കിലും പാര്‍ട്ടിയുടെ സ്വാധീനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനുള്ള അതീവശ്രമത്തിലാണു സി കെ പത്മനാഭന്‍. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം വോട്ട്‌ വര്‍ധിപ്പിക്കുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ.
പ്രായം അറുപതിലെത്തിയെങ്കിലും സി കെ പിയുടെ പോരാട്ടവീര്യത്തിനു കുറവില്ല. അദ്ദേഹം നാലാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. നെറികെട്ട കേന്ദ്രഭരണത്തിനെതിരേയും നിഷ്‌ക്രിയമായ സംസ്ഥാന ഭരണത്തിനെതിരേയുമുള്ള നിശ്ശബ്ദതരംഗം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതു ബി.ജെ.പിക്കു സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളും ഉയര്‍ത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങളും വാഗ്‌ദാനങ്ങളും സി കെ പി തിരിച്ചു പ്രയോഗിക്കുന്നു. കാര്‍ഷികരംഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സഹായകമായ പദ്ധതികള്‍ നടപ്പാക്കുമെന്നു വോട്ടര്‍മാര്‍ക്ക്‌ ഉറപ്പുനല്‍കുന്നു. കൂടാതെ, ദേശീയ-ഗ്രാമീണ പാതകളുടെ വികസനം സാധ്യമാക്കുമെന്ന വാഗ്‌ദാനവും. എവിടെയും മുന്നണിയില്ലാതെ ഒറ്റയ്‌ക്കു മല്‍സരിക്കാന്‍ ബി.ജെ.പിക്കല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നു സി കെ പി വെല്ലുവിളിക്കുന്നു. പാലക്കാട്‌ നഗരം, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പിക്കു ശക്തമായ സ്വാധീനമുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,47,792 വോട്ടാണ്‌ ബി.ജെ.പി നേടിയത്‌.
കോഴിക്കോട്ടും പ്രചാരണത്തില്‍ ബി.ജെ.പി ഏറെ മുന്നിലാണ്‌. ബി.ജെ.പി വിട്ട ജനപക്ഷം തലവേദന ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞതവണ ലഭിച്ച 98,000 വോട്ടില്‍ നിന്നു കുതിച്ചുചാടുമെന്ന കാര്യത്തില്‍ നേതൃത്വത്തിനു സംശയമില്ല. കോഴിക്കോടിനു നഷ്ടപ്പെട്ട വ്യാപാരപൈതൃകം വീണ്ടെടുക്കുമെന്നാണു മുരളീധരന്റെ പ്രധാനപ്പെട്ട വാഗ്‌ദാനം. ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ വികസനം, കാര്‍ഷിക-വ്യാവസായിക പുരോഗതി എന്നിവയും മുരളീധരന്‍ വോട്ടര്‍മാര്‍ക്ക്‌ ഉറപ്പു നല്‍കുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ പുതുതായി വന്ന കുന്ദമംഗലത്തും മാറാട്‌ ഉള്‍പ്പെടുന്ന ബേപ്പൂരിലും പാര്‍ട്ടിയുടെ സംഘടനാശേഷി കൂടുതലുണ്ടെന്നു മുരളീധരന്‍ പറയുന്നു. കോണ്‍ഗ്രസ്സും സി.പി.എമ്മും പരസ്‌പരം മല്‍സരിച്ചു തിരഞ്ഞെടുപ്പിനു ശേഷം ഒരുമിക്കുന്നതു തിരിച്ചറിയുന്ന ജനം തനിക്കു വോട്ട്‌ ചെയ്യുമെന്നു മുരളീധരന്‍ പറയുന്നു.

റിപോര്‍ട്ട്‌: വി കെ എ സുധീര്‍, അബ്ദുര്‍റഹ്‌മാന്‍ ആലൂര്‍,
സമദ്‌ പാമ്പുരുത്തി,
എം മുഹമ്മദ്‌ ഷഹീദ്‌

തമിഴ്‌ സംഘടനകള്‍ ഇടുക്കിയിലെ വോട്ടുകള്‍ ഏകോപിപ്പിക്കുന്നു

ഷബ്‌ന സിയാദ്‌

ഇടുക്കി: രണ്ടര ലക്ഷത്തിലേറെ വരുന്ന തമിഴ്‌വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇടുക്കി മണ്ഡലത്തിലെ തമിഴ്‌സംഘടനകള്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി വിടുതലൈ ചിരുതൈകള്‍ കക്ഷി എന്ന തമിഴ്‌സംഘടന ഇടുക്കിയില്‍ മത്സരരംഗത്തുണ്ട്‌. ഇവിടെ തമിഴ്‌വോട്ടുകളുടെ ധ്രുവീകരണത്തിന്‌ അടിത്തറയിടാമെന്നതാണ്‌ ഇവരുടെ പ്രതീക്ഷ.
വിടുതലൈ ചിരുതൈകള്‍ സ്ഥാനാര്‍ഥിയായ ആര്‍ വാസുദേവന്‍ തമിഴ്‌ സ്വാധീന അസംബ്ലി മണ്ഡലങ്ങളായ ദേവികുളം, പീരുമേട്‌, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ പ്രചാരണം നടത്തിവരുന്നു.
തമിഴ്‌വംശജരുടെ ഏകോപനം ശക്തമായതു 2008 മാര്‍ച്ചിലുണ്ടായ മൂന്നാര്‍ പാര്‍വതിമല കൈയേറ്റത്തോടെയാണ്‌. മൂന്നാര്‍ ദൗത്യസംഘം 2007 മെയില്‍ ഒഴിപ്പിച്ച പാര്‍വതിമലയിലെ 44.7 ഏക്കര്‍ ഭൂമി കഴിഞ്ഞ മാര്‍ച്ച്‌ 24ന്‌ തമിഴ്‌വംശജര്‍ കൈയേറിയിരുന്നു. എ.ഐ.എ.ഡി.എം.കെ ജില്ലാ പ്രസിഡന്റ്‌ ചൂട്ടുസ്വാമിയുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. എസ്റ്റേറ്റില്‍ നിന്നു വിരമിക്കുന്ന തമിഴ്‌ തൊഴിലാളികള്‍ക്കു കിടപ്പാടമില്ലെന്ന വികാരപരമായ പ്രശ്‌നമുയര്‍ത്തിയായിരുന്നു കൈയേറ്റം. ഭൂമി കൊടുക്കാമെന്ന ഉറപ്പി?ലാണ്‌ അവര്‍ പിന്‍മാറിയത്‌.
വിടുതലൈ ചിരുതൈകള്‍ കക്ഷിയും ഇതോടെയാണു മൂന്നാറില്‍ ഇടംപിടിച്ചത്‌. ഇത്തരത്തിലുള്ള തമിഴ്‌ ഏകീകരണം ഭാവിയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു കേന്ദ്ര സ്‌പെഷ്യല്‍ ബ്രാഞ്ച്‌ സര്‍ക്കാരിന്‌ റിപോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
ഇടുക്കി ജില്ലയില്‍ 7,69,605 വോട്ടര്‍മാരാണ്‌ ആകെയുള്ളത്‌. ഇതില്‍ തമിഴ്‌വംശജര്‍ക്ക്‌ സ്വാധീനമുള്ള പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലായി രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ തമിഴ്‌വംശജരുടേതാണ്‌. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തില്‍ 21 പഞ്ചായത്തംഗങ്ങളില്‍ എല്ലാവരും തമിഴ്‌വംശജരാണ്‌. പീരുമേട്‌ അസംബ്ലി മണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 22 അംഗങ്ങളില്‍ 16 പേര്‍ തമിഴരാണ്‌. 1,37,037 തമിഴ്‌വോട്ടുകളുള്ള ദേവികുളം അസംബ്ലി മണ്ഡലത്തില്‍ തമിഴ്‌വംശജരല്ലാതെ ആരും നിയമസഭാ സാമാജികരായിട്ടില്ല.
ഉടുമ്പന്‍ചോല അസംബ്ലി മണ്ഡലത്തിലെ ശാന്തംപാറ പഞ്ചായത്തില്‍ 80 ശതമാനം തമിഴരാണ്‌. കൂടാതെ ഉടുമ്പന്‍ചോല പഞ്ചായത്തില്‍ 35 ശതമാനം തമിഴരുണ്ട്‌. സേനാപതി ഖജനാപാറയിലെ മൂന്നും സേനാപതിയിലെ രണ്ടും വാര്‍ഡുകളില്‍ 90 ശതമാനത്തിലേറെ തമിഴരാണ്‌. ദേവികുളം താലൂക്കിലെ തമിഴരില്‍ ഏറെയും പള്ളര്‍, പറയര്‍ വിഭാഗത്തിലുള്ളവരാണ്‌. ഇരു മുന്നണി സ്ഥാനാര്‍ഥികളും തമിഴ്‌വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമിഴിലാണു പ്രചാരണം.

തിരുവനന്തപുരത്ത്‌ സമുദായവോട്ടുകള്‍ വിധി നിര്‍ണയിക്കും

ഡി ആര്‍ സരിത്ത്‌


തിരുവനന്തപുരം: പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ തലസ്ഥാനമണ്ഡലത്തില്‍ സാമുദായികവോട്ടുകളുടെ വിഘടനം തങ്ങള്‍ക്ക്‌ അനുകൂലമാവുമോയെന്നാണ്‌ ഇരുമുന്നണികളും ഉറ്റുനോക്കുന്നത്‌. നായര്‍, നാടാര്‍ സമുദായങ്ങള്‍ക്കു നിര്‍ണായകസ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കുമായി വിഭജിച്ചുപോവാനാണു സാധ്യത.
നാടാര്‍വോട്ടുകളില്‍ ഒരുവിഭാഗം ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ക്കു ലഭിക്കുമെന്നുമുറപ്പാണ്‌. ഇടതുമുന്നണിയുടെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ നീലന്റെ പെട്ടിയില്‍ വീഴും. കൂടുതലും ഇടതുമുന്നണിയുടെ വോട്ടുകളാവും നീലന്‍ പിടിക്കുക. ഇരുമുന്നണികളും നാടാര്‍ സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തതില്‍ നാടാര്‍ സമുദായസംഘടനകള്‍ക്കുളള പ്രതിഷേധവും വോട്ടാക്കിമാറ്റാന്‍ നീലന്‍ ശ്രമിക്കും.
മണ്ഡലത്തിലെ അപരിചിതത്വമാണു ശശി തരൂരിനെ കുഴക്കുന്നത്‌. ആഗോളവ്യക്തിത്വം നഗരപ്രദേശങ്ങളില്‍ ശശി തരൂരിനു മുതല്‍ക്കൂട്ടാവുമെങ്കിലും അപരിചിതത്വം ഗ്രാമപ്രദേശങ്ങളില്‍ തരൂരിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍ രംഗത്തുളളതും ഇസ്രായേല്‍ അനുകൂലനിലപാടിന്റെ പേരില്‍ മുസ്‌ലിംസംഘടനകളില്‍ നിന്നുണ്ടാവുന്ന എതിര്‍പ്പും തരൂരിന്റെ വിജയപ്രതീക്ഷകളെ ബാധിക്കാനാണു സാധ്യത. നഗരത്തിലെ വോട്ട്‌കൊണ്ടു മാത്രം ജയിക്കാന്‍ തരൂരിനാവില്ല. നാടാര്‍വിഭാഗത്തിന്‌ ഏറെ സ്വാധീനമുള്ള നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ തലസ്ഥാനം തരൂരിനു ബാലികേറാമലയാവും.
എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നല്ല പിന്തുണയാണു ലഭിക്കുന്നതെന്ന ആത്മവിശ്വാസമാണു തരൂരിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ തമ്പാനൂര്‍ രവിക്ക്‌. ഗ്രാമപ്രദേശങ്ങളില്‍ തരൂരിന്റെ അപരിചിതത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന്‌ അദ്ദേഹം തേജസിനോടു പറഞ്ഞു. നെയ്യാറ്റിന്‍കര, പാറശ്ശാല നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ നല്ല പ്രതികരണമാണു ലഭിച്ചത്‌. എന്‍.സി.പി സ്ഥാനാര്‍ഥിയുടെ സാന്നിധ്യം തങ്ങളെ ബാധിക്കില്ല. നീലന്‍ പിടിക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിയുടേതായിരിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
മുസ്‌ലിം, ലാറ്റിന്‍, ഈഴവ വിഭാഗങ്ങള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്‌. പി.ഡി.പി പിന്തുണ ഇടതുപക്ഷത്തിനായതും പോപുലര്‍ ഫ്രണ്ട്‌ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതും തരൂരിന്റെ ഇസ്രായേല്‍ അനുകൂല പ്രതിഛായയും കാരണം മുസ്‌ലിംവോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്‌. നഗരപ്രദേശങ്ങളിലെ നിഷ്‌പക്ഷ മധ്യവര്‍ഗ വോട്ടുകളിലാണു തരൂരിന്റെ പ്രതീക്ഷ. ബി.ജെ.പി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ പോലെ വോട്ട്‌കച്ചവടത്തിനു തയ്യാറാവുമോയെന്നതും മുന്നണികളെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റ്‌ മല്‍സരിക്കുന്നതിനാല്‍ വോട്ട്‌കച്ചവടമുണ്ടാവില്ലെന്നാണു പാര്‍ട്ടിനേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലത്തില്‍ 50,000 വോട്ട്‌ തങ്ങള്‍ക്കുണ്ടെന്നാണ്‌ എന്‍.സി.പി അവകാശപ്പെടുന്നത്‌. കോണ്‍ഗ്രസ്സിന്റെ ജയസാധ്യത അട്ടിമറി?ക്കാനാവും എന്‍.സി.പി ശ്രമിക്കുക.
നാട്ടുകാരന്‍ എന്ന വിശേഷണമാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ഥി പി രാമചന്ദ്രന്‍ നായരുടെ കൈമുതല്‍. തുടക്കത്തില്‍ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ ചില്ലറ അലോസരങ്ങളുണ്ടാക്കിയെങ്കിലും പ്രചാരണത്തില്‍ രാമചന്ദ്രന്‍ നായര്‍ മുന്നിലാണ്‌. നീലന്റെ സ്ഥാനാര്‍ഥിത്വം രാമചന്ദ്രന്‍ നായര്‍ക്കു വിനയാവുന്നുണ്ട്‌. ജനതാദള്‍ ഔദ്യോഗികനേതൃത്വം യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത്‌ ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്‌. എന്നാല്‍, ജനതാദള്‍ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ജില്ലാ കണ്‍വീനറും ജില്ലയിലെ പ്രമുഖ ദള്‍ നേതാവുമായ വി ഗംഗാധരന്‍ നാടാരും ഇടതുമുന്നണിക്കൊപ്പമാണെന്നു രാമചന്ദ്രന്‍ നായരുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി ആര്‍ അനില്‍ തേജസിനോടു പറഞ്ഞു.
പ്രചാരണത്തില്‍ തങ്ങള്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടതുമുന്നണിയുടെ വോട്ടുകള്‍ കൊണ്ടു മാത്രം ജയിക്കാനാവുമെന്ന ആത്മവിശ്വാസമാണ്‌ അനിലിന്‌.