2010-01-13

ത്രിരാഷ്ട്ര ക്രിക്കറ്റ്‌: ശ്രീലങ്കക്ക്‌ കിരീടം

ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ ശ്രീലങ്ക കിരീടം ചൂടി . ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48.2 ഓവറില്‍ 245 റണ്‍സിന്‌ ഇന്ത്യയുടെ പത്തുവിക്കറ്റുകളും നിലംപൊത്തി. 60റണ്‍സിന്‌ അഞ്ച്‌ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക്‌ നയിച്ചത്‌ സുരേഷ്‌ റെയ്‌നയും(106) രവീന്ദ്ര ജഡേജ(38)യുമാണ്‌. 27 ബോളില്‍ ഏഴുഫോറുകളടക്കം 42 റണ്‍സെടുത്താണ്‌ സെവാഗ്‌ പുറത്തായത്‌. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയ വിരാട്‌ കോഹ്‌്‌ലി(2), ഗൗതം ഗംഭീര്‍, യുവരാജ്‌ സിങ്‌ എന്നിവര്‍ പൂജ്യത്തിനും പുറത്തായത്‌ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ഓപണിങ്‌ ബാറ്റ്‌സ്‌മാന്‍ തരങ്കയെ നെഹ്‌്‌റ പൂജ്യത്തിനു മടക്കി ഇന്ത്യക്ക്‌ പ്രതീക്ഷ നല്‍കിയെങ്കിലും വീറുറ്റ പോരാട്ടത്തിലൂടെ ശ്രീലങ്ക വിജയം സ്വന്തമാക്കുകയായിരുന്നു. 49ാം ഓവറില്‍ ശ്രീശാന്തിനെ അടുപ്പിച്ച്‌ മൂന്നുതവണ ബൗണ്‌ടറിക്ക്‌ പായിച്ചാണ്‌ ജയവര്‍ധന ശ്രീലങ്കക്ക്‌ വിജയം സമ്മാനിച്ചത്‌. സ്‌കോര്‍ 48.3 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 249 റണ്‍സ്‌.

ആസ്‌ത്രേലിയന്‍ ടീമിനെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ല: താക്കറെ



ന്യൂഡല്‍ഹി: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരേ വ്യാപകമായ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആ നാട്ടില്‍ നിന്നുള്ള ക്രിക്കറ്റ്‌ ടീമിനെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന്‌ ശിവസേന നേതാവ്‌ ബാല്‍ താക്കറെ.
രാജ്യസ്‌നേഹും നിലയും വിലയുമറിയാത്തവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളെന്ന്‌ പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ അദ്ദേഹം ആരോപിച്ചു. ഇതിനു മുമ്പ്‌ പാകിസ്‌താനില്‍ നിന്നുള്ള താരങ്ങള്‍ മഹാരാഷ്ട്രയില്‍ കളിക്കാനെത്തുന്നതിനെ ശിവസേന വിലക്കിയിരുന്നു. അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ ലാന്‍ഡ്‌ യൂനിവേഴ്‌സിറ്റി നല്‍കിയ ഡോക്ടറേറ്റ്‌ നിരസിച്ച അമിതാഭ്‌ ബച്ചന്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

ഹെയ്‌ത്തിയില്‍ വന്‍ഭൂകമ്പം



പോര്‍ട്ടോപ്രിന്‍സ്‌: ആഫ്രിക്കന്‍ രാജ്യമായ ഹെയ്‌ത്തിയില്‍ 200 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരമടക്കമുള്ള ഒട്ടുമിക്ക പ്രധാനകെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്‌. ഉച്ചയോടെയുണ്ടായ ആദ്യ ഭൂകന്വം ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്നു. തുടര്‍ന്ന്‌ രണ്ട്‌ ശക്തമായ തുടര്‍ചലനങ്ങളുമുണ്ടായി. ആയിരകണക്കിനാളുകള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ്‌ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.