2009-05-15

എക്‌സിറ്റ്‌പോള്‍ ഫലം രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളി


ന്യൂഡല്‍ഹി: കഴിഞ്ഞദിവസം വിവിധ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലം യാഥാര്‍ഥ്യവിരുദ്ധമാണെന്ന്‌ എന്‍.ഡി.എ അധ്യക്ഷന്‍ ശരത്‌ യാദവ്‌ പറഞ്ഞു. ലോക്‌സഭയില്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നും എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സിറ്റ്‌പോളില്‍ വിശ്വാസമില്ലെന്നും തന്റെ പാര്‍ട്ടി 116 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ബി.ജെ.പി നേതാവ്‌ ശവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ്യം ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ വ്യക്തമാവൂ എന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു.
എക്‌സിറ്റ്‌പോളുകളും സര്‍വേകളും ശരിയാവുമെന്നു വിശ്വസിക്കുന്നില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ രാഷ്ട്രീയ പ്രചോദിതമാണെന്നും നേരത്തെ തന്നെ വോട്ടിങ്‌ യന്ത്രത്തില്‍ പതിഞ്ഞ ജനവിധി അവയ്‌ക്ക്‌ മാറ്റാനാവില്ലെന്നും എസ്‌.പി നേതാവ്‌ അമര്‍സിങ്‌ സൂചിപ്പിച്ചു. 2004ല്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും 216 സീറ്റ്‌ ലഭിച്ചു. എന്‍.ഡി.എ 187 സീറ്റില്‍ മാത്രമാണ്‌ വിജയിച്ചത്‌.

ഇടതുകേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തില്‍


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ കടുത്ത പരാജയം പ്രവചിച്ചിട്ടും ഇടതുപക്ഷം ഇപ്പോഴും ആത്മവിശ്വാസത്തില്‍. മാധ്യമങ്ങളുടെ വിധിയെഴുത്ത്‌ തങ്ങളെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ്‌ മൂന്നാംമുന്നണി ക്ലച്ച്‌ പിടിപ്പിക്കാന്‍ ഓടിനടക്കുന്ന ഇടതുപാര്‍ട്ടികള്‍.
തിരഞ്ഞെടുപ്പു പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നു പറഞ്ഞ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, ബി.ജെ.പിയെ ഒരിക്കലും അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. മൂന്നാംമുന്നണിക്ക്‌ അമിതപ്രതീക്ഷയില്ലെങ്കിലും തങ്ങളുടെ സീറ്റുകള്‍ ഭരിക്കാന്‍ കോണ്‍ഗ്രസ്സിനു നിര്‍ണായമാകും എന്ന കണക്കുകൂട്ടലും ഇടതുപാര്‍ട്ടികള്‍ക്കുണ്ട്‌.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എന്‍.ഡി.എ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി.
ബി.ജെ.പി അധികാരത്തിലെത്തുന്നതു തടയാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ പിന്തുണ നല്‍കില്ലെന്ന്‌ കാരാട്ട്‌ പറഞ്ഞെങ്കിലും, ബി.ജെ.പിക്കു തടയിടാന്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ എതിര്‍ക്കാതെ ബി.ജെ.പിയെ തടയും. എന്തായാലും യു.പി.എയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്‌ക്കുക എന്ന അജണ്ടയിലേക്കു തന്നെയാണ്‌ ഇടതുപാര്‍ട്ടികള്‍ എത്തിച്ചേരുക. 17ന്‌ മൂന്നാംമുന്നണി യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന്‌ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായും.
ബി.എസ്‌.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മൂന്നാംമുന്നണി സ്വപ്‌നങ്ങള്‍ തകര്‍ന്നാല്‍ അടുത്ത നടപടികള്‍ തീരുമാനിക്കുക പിന്നാലെ ചേരുന്ന പോളിറ്റ്‌ബ്യൂറോ യോഗമായിരിക്കും.
തൂക്കുമന്ത്രിസഭ വരികയാണെങ്കിലും ഇടതുപാര്‍ട്ടികളുടെ തീരുമാനമായിരിക്കും നിര്‍ണായകമാവുക. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും മുമ്പേ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച്‌ ബി.ജെ.പി നീക്കത്തെ തടയിടുക തന്നെയാണ്‌ ഇടതുലക്ഷ്യം.
ബംഗാളിലും കേരളത്തിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുണ്ടെങ്കിലും, ഫലപ്രഖ്യാപനം മാധ്യമപ്രവചനങ്ങളെ മറികടക്കുന്നതാവുമെന്ന പ്രതീക്ഷയാണ്‌ ഇടതുപാര്‍ട്ടികള്‍ക്കുമുള്ളത്‌.

ഫലം നാളെ; വിവാദമണ്ഡലങ്ങള്‍ശ്രദ്ധാകേന്ദ്രങ്ങളാവും

തിരുവനന്തപുരം: 15ാം ലോക്‌സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നവര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. കൂട്ടിക്കിഴിക്കലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജീവമാവുന്നതോടെ സീറ്റ്‌തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാവും.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്‌ത മണ്ഡലമെന്ന നിലയില്‍ പൊന്നാനി ആരെ തുണയ്‌ക്കുമെന്നതാവും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പ്രധാന ഫലം. ഇരുമുന്നണികളുടെയും പ്രസ്റ്റീജ്‌ മണ്ഡലമായി മാറിക്കഴിഞ്ഞ പൊന്നാനിയില്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീറും ഇടതുമുന്നണി പൊതുസ്വതന്ത്രന്‍ ഹുസയ്‌ന്‍ രണ്ടത്താണിയും തമ്മിലാണ്‌ മല്‍സരം. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ചുവടുറപ്പിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനീക്കങ്ങളുടെ ഉരകല്ലുകൂടിയാവും നാളത്തെ ഫലം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സി.പി.എം-പി.ഡി.പി ബന്ധത്തിന്റെ ഗുണദോഷങ്ങള്‍ ഈ രണ്ടു മണ്ഡലങ്ങളിലെ ഫലമാവും നിര്‍ണയിക്കുക.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ സാമ്രാജ്യത്വ-സയണിസ്റ്റ്‌ വിധേയത്വം പ്രചാരണരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളാണ്‌ തിരുവനന്തപുരവും എറണാകുളവും. തിരുവനന്തപുരത്ത്‌ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം മാസങ്ങള്‍ക്കു മുമ്പേ എ.ഐ.സി.സി നേതൃത്വം ഉറപ്പിച്ചിട്ടും അവസാന നിമിഷം വരെ കെ.പി.സി.സി നേതൃത്വം മറച്ചുപിടിക്കുകയായിരുന്നു. ശശി തരൂരിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്തെ മല്‍സരഫലം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടുന്ന ഒന്നായിരിക്കും.
എന്‍.എസ്‌.യു പ്രസിഡന്റ്‌ ഹൈബി ഈഡന്‍ ഏറെക്കുറെ ഉറപ്പിച്ച എറണാകുളത്തെ സ്ഥാനാര്‍ഥിത്വം തട്ടിത്തെറിപ്പിച്ച്‌ അവസാന നിമിഷമാണ്‌ പ്രഫ. കെ വി തോമസ്‌ രംഗത്തെത്തിയത്‌. മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ നിറഞ്ഞുനിന്ന ഇസ്രായേല്‍ വിരുദ്ധവികാരം എറണാകുളത്തെ തിരഞ്ഞെടുപ്പുഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ്‌ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിനു മുമ്പ്‌ ഇരുമുന്നണികളും ഉറച്ച സീറ്റെന്ന്‌ വിധിയെഴുതുകയും പ്രചാരണം കൊഴുത്തതോടെ ഗതി മാറുകയും ചെയ്‌ത രണ്ടു മണ്ഡലങ്ങളാണ്‌ വടകരയും വയനാടും. എല്‍.ഡി.എഫിലെ സതീദേവി ഏറെ ആശിച്ച വടകര മണ്ഡലം ജനതാദള്‍ ഇടതുമുന്നണിയുമായി ഇടഞ്ഞതോടെയാണ്‌ നിര്‍ണായകമായത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാന നിമിഷം യു.ഡി.എഫിനു വേണ്ടി കച്ചകെട്ടിയതോടെ ഇവിടെ മല്‍സരം കനത്തു. ജനതാദളിന്റെയും ഒഞ്ചിയത്തെ വിമത സി.പി.എമ്മുകാരുടെയും ശക്തി പരീക്ഷിക്കപ്പെടുന്ന വേദി കൂടിയാവും വടകര.
എം ഐ ഷാനവാസ്‌ ഇത്തവണ ചരിത്രം തിരുത്തുമെന്നു കരുതിയ വയനാട്ടില്‍ കെ മുരളീധരന്റെ രംഗപ്രവേശത്തോടെ ആശങ്ക വര്‍ധിച്ചു. പൊന്നാനി ഉപേക്ഷിച്ചു ചുരം കയറേണ്ടിവന്ന സി.പി.ഐക്കും വയനാട്‌ അഭിമാനപ്രശ്‌നമാണ്‌.
ജയപരാജയങ്ങളേക്കാളുപരി, പല മണ്ഡലങ്ങളിലും ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി രംഗത്തുവന്ന മൂന്നാംകക്ഷികളുടെ പ്രകടനവും രാഷ്ട്രീയകേരളം ആകാംക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. തിരുവനന്തപുരത്തെ ബി.എസ്‌.പി സ്ഥാനാര്‍ഥി ഡോ. എ നീലലോഹിതദാസന്‍ നാടാരാണ്‌ ഇക്കൂട്ടത്തില്‍ പ്രമുഖന്‍. നീലന്‍ നേടുന്ന വോട്ടുകള്‍ തലസ്ഥാന മണ്ഡലത്തിന്റെ ചായ്‌വ്‌ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
പാലക്കാട്ടെ ഇടത്‌ ഏകോപനസമിതി സ്ഥാനാര്‍ഥി എം ആര്‍ മുരളിയാണ്‌ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. സിറ്റിങ്‌ എം.എല്‍.എമാര്‍ മല്‍സരിക്കുന്നുവെന്ന നിലയില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഫലവും ശ്രദ്ധിക്കപ്പെടും.

2009-05-07

എസ്‌.എസ്‌.എല്‍.സി ഫലം തേജസിലൂടെ




എസ്‌.എസ്‌.എല്‍.സി ഫലം അറിയാന്‍ തേജസ്‌ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. താഴെ പറയുന്ന നമ്പറുകളില്‍ നിന്നു രാവിലെ 11.30 മുതല്‍ ഫലം അറിയാം.
0495 3061121
3061122
3061124
3061125
3061128
3061129
ഇ-മെയില്‍ വഴിയും തേജസ്‌ വെബ്‌സൈറ്റില്‍ നിന്നും ഫലം അറിയാം.

www.thejasnews.com

webeditor@thejasonline.com

`പീന്‍ പീന്‍' ശബ്ദം കേട്ടോ? എങ്കില്‍ ഒ.കെ;ലാലു വോട്ടുചെയ്യാന്‍ പഠിപ്പിക്കുന്നു

പട്‌ന: തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ ആര്‍.ജെ.ഡി അധ്യക്‌ഷന്‍ ലാലുപ്രസാദ്‌ യാദവ്‌്‌ തനിക്കു വോട്ടു ചെയ്യണമെന്നു ജനങ്ങളോട്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം അദ്ദേഹം ചെയ്യുന്നതു ജനങ്ങളെ വോട്ടുചെയ്യാന്‍ പഠിപ്പിക്കുകയാണ്‌. മെഷീനില്‍ എങ്ങനെ നിങ്ങളുടെ വോട്ട്‌ ശരിയായ വിധത്തില്‍ ചെയ്യാമെന്നതാണു ലാലു പ്രചാരണത്തില്‍ ഉടനീളം പറയുന്നത്‌.
``സഹോദരീ സഹോദരന്‍മാരേ, ശ്രദ്ധിച്ചുകേള്‍ക്കണം. നിങ്ങളുടെ വോട്ട്‌ എങ്ങനെ തെറ്റുകൂടാതെ ചെയ്യാമെന്നാണു ഞാന്‍ പറയാന്‍പോവുന്നത്‌. ബൂത്തില്‍ കയറിയാല്‍ വോട്ടിങ്‌ മെഷീന്‍ ശരിയായി നോക്കുക. എന്നിട്ടു റാന്തലിന്‌ (അദ്ദേഹത്തിന്റെ ചിഹ്നം) നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക. ആ സമയം മെഷീന്‍ `പീന്‍ പീന്‍' എന്നുപറയും. ഈ ശബ്ദം കേള്‍ക്കുമ്പോഴേ നിങ്ങളുടെ വോട്ട്‌ ശരിയാവൂ. എന്നിട്ടുവേണം നിങ്ങള്‍ പുറത്തുപോരാന്‍. ഞാനിതു പറയാന്‍ കാരണം നിങ്ങളുടെ വോട്ട്‌ എനിക്കു വിലപ്പെട്ടതാണ്‌'' ശേഷം പുഞ്ചിരിതൂകി സദസ്സിനെ മൊത്തമായി ഒന്നുനോക്കും. എന്നിട്ടു ലാലു വീണ്ടും ഉറക്കെപ്പറയും; `മനസ്സിലാവാത്തവരുണ്ടെങ്കില്‍ പറയണം.'
ഇത്രയുമാവുമ്പോള്‍ ജനങ്ങള്‍ തമ്മില്‍ പറയും, `പീന്‍ പീന്‍' ശബ്ദം കേട്ടാലേ ശരിയാവൂ അല്ലേ. ലാലുവിന്റെ ഈ കോമഡി കലര്‍ന്ന പ്രചാരണത്തിനെ വെല്ലാന്‍ എതിര്‍സ്ഥാനാര്‍ഥികളില്‍ ആരുംതന്നെയില്ലെന്നു ജനങ്ങള്‍ പറയുന്നു. ലാലു മല്‍സരിക്കുന്ന പാടലീപുത്രയിലും സരണ്‍ മണ്ഡലത്തിലും ജനങ്ങളുടെ വിഷയം അദ്ദേഹത്തിന്റെ ചിഹ്നത്തിനു നേരെയുള്ള ബട്ടണമര്‍ത്തുമ്പോഴുള്ള `പീന്‍ പീന്‍' ശബ്ദമാണ്‌. പാര്‍ട്ടി എം.പി രാംകിര്‍പാല്‍ യാദവും ലാലുവിനൊപ്പം പ്രചാരണത്തിലുണ്ട്‌. ഗ്രാമീണരും നിരക്ഷരരുമായ ജനങ്ങളില്‍ വോട്ടു ചെയ്യുന്നതിനുള്ള ബോധമുണ്ടാക്കുകയാണു രാംകിര്‍പാലിന്റെ ചുമതല. ജനങ്ങളെ പഠിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന ലാലുവല്ലാത്ത മറ്റൊരു നേതാവ്‌ ബിഹാറിലില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
കഴിഞ്ഞ നാലുദിവസമായി ലാലു പൊതുയോഗങ്ങളിലും റോഡ്‌ ഷോകളിലുമായി മുഴുകിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ യോഗങ്ങളിലുള്ള തിങ്ങിനിറഞ്ഞ ജനക്കൂട്ടം വിജയമുറപ്പാണെന്നതിന്റെ തെളിവാണ്‌. ലാലുവിന്റെ തമാശകലര്‍ന്ന പ്രസംഗത്തെ വെല്ലാന്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ആരുമില്ലെന്നു ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ ഒരു നേതാവ്‌ പറഞ്ഞു.
നാളെ വോട്ടെടുപ്പു നടക്കുന്ന പാടലീപുത്രയില്‍ ലാലുവിനെതിരേ ജെ.ഡി.യു രംഗത്തിറക്കുന്നതു മുന്‍ ആര്‍.ജെ.ഡി എം.പിയായ രഞ്‌ജന്‍പ്രസാദ്‌ യാദവിനെയാണ്‌.
കോണ്‍ഗ്രസ്സാവട്ടെ മുന്‍ ആര്‍.ജെ.ഡി എം.പിയായ വിജയ്‌സിങ്‌ യാദവിനെയും വച്ചാണ്‌ കളി.

മുസ്‌്‌ലിം വോട്ടര്‍മാരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയക്കുന്നു

ന്യൂഡല്‍ഹി: മറ്റുള്ളവരെപ്പോലെ പ്രാദേശിക പ്രശ്‌നങ്ങളെ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മുസ്‌ലിം വോട്ടര്‍മാരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭയക്കുന്നു. പ്രവചനാതീതമായി മാറിയ മുസ്‌ലിം വോട്ടുകള്‍ നാളിതുവരെ നിര്‍ലോഭം തട്ടിയെടുത്തിരുന്ന മതേതരകക്ഷികളെ തന്നെയാണ്‌ ഇത്‌ ഏറെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്‌.
വരുന്ന ലോക്‌സഭാ ഇലക്‌ഷന്‌ ശേഷം തൂക്കുമന്ത്രിസഭയുണ്ടാവുമെന്നു കരുതപ്പെടുന്നതുകൊണ്ട്‌ കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ കൊണ്ടുപിടിച്ച മുസ്‌ലിം പ്രീണനപ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയ 53 ശതമാനം മുസ്‌ലിംകളും കോണ്‍ഗ്രസ്സിനെയോ അവരുടെ സഖ്യത്തെയോ ആണ്‌ പിന്തുണച്ചിരുന്നതെന്നു സെന്റര്‍ ഫോര്‍ സ്‌റ്റഡി ഓഫ്‌ ഡവലപ്പിങ്‌ സൊസൈറ്റീസ്‌ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇതില്‍ 33 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ പ്രധാന കക്ഷികളെയാണു മുസ്‌ലിംകള്‍ ഇതുവരെ പിന്തുണച്ചിരുന്നത്‌.
എന്നാല്‍, ഇക്കുറി പ്രാദേശിക പ്രശ്‌നങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണു മുസ്‌ലിംകള്‍ വ്യത്യസ്‌ത കക്ഷികള്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതെന്ന്‌ അലിഗഡ്‌ യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ചരിത്രാധ്യാപകന്‍ ഷിറീന്‍ മൂസവി പറയുന്നു. ഏതെങ്കിലും ഒറ്റക്കക്ഷിക്ക്‌ മാത്രമായി ഒരിക്കലും മുസ്‌ലിംകള്‍ വോട്ട്‌ ചെയ്യാറില്ല. ഒരേ നഗരത്തിലെത്തന്നെ താഴ്‌ന്ന ജീവിതനിലവാരമുള്ള മുസ്‌ലിംകളും ഉയര്‍ന്ന ജീവിതാവസ്ഥയിലുള്ള മുസ്‌ലിംകളും വ്യത്യസ്‌ത രീതിയിലാണു വോട്ട്‌ ചെയ്യുന്നത്‌. മുഖ്യമായും മതേതര കക്ഷികളെ പിന്തുണയ്‌ക്കുമ്പോള്‍ തന്നെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കാണ്‌ അവര്‍ പ്രാധാന്യം നല്‍കുക. ചില സ്ഥലങ്ങളില്‍ അന്ധമായി ബി.ജെ.പിയെ ആരാധിക്കുന്ന മുസ്‌ലിംകളുമുണ്ട്‌- മൂസവി വ്യക്തമാക്കി. മുസ്‌ലിം യുവത്വം അവരുടെ വോട്ടവകാശത്തെക്കുറിച്ച്‌ ഏറെ ബോധവാന്മാരാണ്‌. സംരക്ഷണം, ജോലിസുരക്ഷ, വികസനം എന്നിവ മുന്‍നിര്‍ത്തിയാണ്‌ അവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്‌.
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സദിയ ഖാന്റെ (21) അഭിപ്രായത്തില്‍ ജീവിതസുരക്ഷയ്‌ക്കും സാമ്പത്തിക സുസ്ഥിരതയ്‌ക്കുമാണു മുഖ്യ സ്ഥാനം. ഗുജറാത്ത്‌ കലാപത്തിനു ശേഷം നരേന്ദ്രമോഡിയെപ്പോലുള്ള നരാധമന്മാര്‍ നയിക്കുന്ന പാര്‍ട്ടികള്‍ക്ക്‌ ഒരിക്കലും വോട്ട്‌ ചെയ്യാനാവില്ല. ഞങ്ങളുടെ സുരക്ഷയാണ്‌ ഏറ്റവും പ്രധാനം''- ഖാന്‍ വ്യക്തമാക്കുന്നു.
ജാമിഅ മില്ലിയ്യയില്‍ പിഎച്ച്‌.ഡി ചെയ്യുന്ന ഉബൈദുര്‍റഹ്‌മാന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാരെ പരസ്‌പരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും താലിബാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഭിന്നിപ്പ്‌ രാഷ്ട്രീയം ബി.ജെ.പി ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇത്തരം പാര്‍ട്ടികളെ അധികാരത്തിലേറ്റാതിരിക്കുന്നതാണ്‌ നല്ലത്‌.
മുസ്‌ലിം വോട്ടുകളുടെ ഗതി പണ്ഡിതര്‍ തീരുമാനിക്കുമെന്ന ചിന്താഗതിയെയും മുസ്‌ലിം യുവാക്കള്‍ എതിര്‍ക്കുന്നു. ``ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന `ഫത്‌വ' ആരും പുറപ്പെടുവിച്ചിട്ടില്ല''- ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം പ്രൊ വൈസ്‌ ചാന്‍സലര്‍ മൗലാനാ ഖലീഖ്‌ അഹ്‌മദ്‌ അന്‍സാരി പറഞ്ഞു.
പ്രസിദ്ധ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായത്തില്‍ മൗലാനമാരുടെ അഭ്യര്‍ഥനയേക്കാള്‍ പ്രാധാന്യം മുസ്‌ലിംകള്‍ തങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കാണു നല്‍കുന്നത്‌. ``മുസ്‌ലിംകള്‍ മതപണ്ഡിതരാല്‍ സ്വാധീനിക്കപ്പെടുകയില്ല. പ്രാദേശിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കുക''- അദ്ദേഹം വ്യക്തമാക്കി.
ഭരിക്കുന്ന പാര്‍ട്ടികളില്‍ നിന്നു തങ്ങള്‍ക്കവകാശപ്പെട്ടതൊന്നും ലഭിച്ചില്ലെന്നു വിലപിക്കുന്നവരാണു ഭൂരിഭാഗം മുസ്‌ലിംകളും. ബിസിനസ്സുകാരനായ ഷാഹിദ്‌ അഹ്‌മദിന്റെ അഭിപ്രായത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികളൊന്നും സമുദായത്തിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സമുദായത്തിന്റെ ദാരുണാവസ്ഥയ്‌ക്ക്‌ ഉത്തരവാദികള്‍ ഈ പാര്‍ട്ടികളാണ്‌. ലജിസ്ലേഷനിലും ബ്യൂറോക്രസിയിലും മുസ്‌ലിം പ്രാതിനിധ്യം തീരെ ഇല്ലാതായിരിക്കുന്നു.

തമിഴകത്ത്‌ `പുലി' പിടിച്ചത്‌ നഗരങ്ങളെ

എം ബിജുകുമാര്‍

മധുര: തമിഴകത്ത്‌ പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നതോടെ നഗരങ്ങളില്‍ മുഖ്യവിഷയം ശ്രീലങ്കതന്നെ. എന്നാല്‍ ഗ്രാമങ്ങളില്‍ പണമൊഴുക്കി മടിശ്ശീലയ്‌ക്കു കനമുള്ളവര്‍ വോട്ട്‌ വാങ്ങുന്നു.
തമിഴ്‌വംശജരെ കൂട്ടക്കൊലചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയെന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ഡി.എം.കെ സഖ്യം വിയര്‍ക്കുകയാണ്‌. നഗരങ്ങളില്‍ മാത്രമാണ്‌ അവസാനഘട്ടത്തിലും അല്‍പം ആശ്വാസം. ആറുതവണ ശിവഗംഗയെ പ്രതിനിധീകരിച്ച കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ള നേതാക്കള്‍ക്ക്‌ ശ്രീലങ്ക തലവേദനയായിട്ടുണ്ട്‌. മുത്തുകുമാര്‍ അഡ്രേസിങ്‌ മൂവ്‌മെന്റ്‌ എന്നപേരില്‍ സാമൂഹികപ്രവര്‍ത്തകര്‍ നിരന്ന ശ്രീലങ്കന്‍ തമിഴ്‌ അനുകൂല പ്രസ്ഥാനം കോണ്‍ഗ്രസ്‌ മല്‍സരിക്കുന്ന 16 മണ്ഡലങ്ങളിലും ശക്തമായ കാംപയിന്‍ നടത്തുന്നു.
ശ്രീലങ്കയിലെ തമിഴരുടെ ചെറുത്തുനില്‍പ്പ്‌ പോരാട്ടങ്ങളെ ഇല്ലാതാക്കേണ്ടത്‌ ഇന്ത്യയിലെ മൂലധന കുത്തകകളുടെ താല്‍പര്യമാണെന്നും അതിനാലാണ്‌ കോണ്‍ഗ്രസ്‌ ശ്രീലങ്കന്‍ സര്‍ക്കാരിനു സഹായം നല്‍ക്കുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച്‌ സെന്റര്‍ ഫോര്‍ പ്രൊട്ടക്‌ഷന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ തുടങ്ങിയ സംഘടനകളും കാംപയിന്‍ നടത്തുന്നു. ശ്രീലങ്കയിലെ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ 23 ശതമാനവും എണ്ണവ്യാപാരത്തിന്റെ 50 ശതമാനവും സ്വകാര്യ വാര്‍ത്താവിതരണ ശൃംഖല പൂര്‍ണമായും തേയില എസ്റ്റേറ്റുകളുടെ 50 ശതമാനവും നിയന്ത്രിക്കുന്നത്‌ ഇന്ത്യന്‍ കുത്തകകളാണ്‌. ഇവര്‍ക്ക്‌ ശ്രീലങ്കന്‍ കമ്പോളം നിലനിര്‍ത്താന്‍ അവിടെ സര്‍ക്കാരിനെ സ്വസ്ഥമായി നിലനിര്‍ത്തേണ്ടതുണ്ടെന്നാണ്‌ ഇവരുടെ പ്രചാരണം.
ഇടതുപാര്‍ട്ടികളും എ.ഐ.എ.ഡി.എം.കെയും ഈ പ്രചാരണം ശക്തമായി ഉന്നയിക്കുന്നു. തമിഴ്‌ ഈഴത്തിന്‌ അനുകൂലമായ ജയലളിതയുടെ പ്രഖ്യാപനങ്ങളും ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴരെ സഹായിക്കാനുള്ള ജയലളിതയുടെ നിധിയും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്‍തുണ വര്‍ധിപ്പിച്ചിട്ടുണ്ട്‌. അവസാനഘട്ടത്തില്‍ കരുണാനിധിയുടെ നിരാഹാര സമരമടക്കമുള്ള ശ്രമങ്ങള്‍ ഡി.എം.കെ ക്യാംപില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്‌. എന്നാല്‍, കരുണാനിധിയുടെ നീക്കങ്ങള്‍ നാടകമാണെന്ന വ്യാപകമായ പ്രചാരണമാണ്‌ മറുക്യാംപ്‌ അഴിച്ചുവിടുന്നത്‌.
ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ പ്രശ്‌നം വലിയതോതില്‍ ഏശാത്തതാണ്‌ ഡി.എം.കെ സഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്‌. ഇവിടെ ഒരുരൂപയുടെ അരിയും ടെലിവിഷനും നന്നായി ഗുണംചെയ്യുമെന്ന്‌ ഡി.എം.കെ കരുതുന്നു. ഇവിടെ പ്രതിപക്ഷ പ്രചാരണത്തില്‍ കുടിവെള്ളവും പവര്‍കട്ടും അവസാനഘട്ടത്തിലും കത്തിനില്‍ക്കുന്നു.
ഇരുപക്ഷത്തിന്റെ പൊതുയോഗങ്ങളിലും വന്‍ ജനക്കൂട്ടം എത്തുന്നതിനാല്‍ തമിഴകമനസ്സ്‌ എങ്ങനെ ചിന്തിക്കുന്നു എന്നു ഗണിക്കാന്‍പറ്റാത്ത സാഹചര്യമാണ്‌. കഴിഞ്ഞതവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജയലളിതയുടെ പൊതുയോഗങ്ങളെപ്പോലും ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ അവരുടെ പരാജയം ഉറപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്സിനെതിരേ

സി പി കരീം: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിനെതിരേ. ആറു മണ്ഡലങ്ങളിലാണു സഖ്യത്തിനെതിരേ ലീഗ്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്‌. അഞ്ചിടത്ത്‌ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്‌ എതിരാളികള്‍. ഒരിടത്ത്‌ കോണ്‍ഗ്രസ്സും.
ബസിര്‍ഹട്ട്‌, മാള്‍ഡ സൗത്ത്‌, ബറസാക്ത്‌, കൊല്‍ക്കത്ത സൗത്ത്‌, കൊല്‍ക്കത്ത നോര്‍ത്ത്‌, കൃഷ്‌ണനഗര്‍ എന്നിവിടങ്ങളിലാണ്‌ ലീഗ്‌ മാറ്റുരയ്‌ക്കുന്നത്‌. മാള്‍ഡ സൗത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അബ്ദുഹസീംഖാന്‍ ചൗധരിക്കെതിരേ മല്‍സരിക്കുന്നത്‌ മുഹമ്മദ്‌ ഇജാറുദ്ദീനാണ്‌. കേന്ദ്രത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെതിരേ മല്‍സരിക്കരുതെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശം തിരസ്‌കരിച്ചാണ്‌ പശ്ചിമബംഗാള്‍ ഘടകം കോണ്‍ഗ്രസ്സിനെതിരായി മല്‍സരിക്കാന്‍ തീരുമാനിച്ചത്‌.
12 ഇടങ്ങളില്‍ മല്‍സരിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ അത്‌ ആറാക്കി ചുരുക്കുകയായിരുന്നുവെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷഹിന്‍ഷാ ജഹാംഗീര്‍ പറഞ്ഞു. 24 പര്‍ഗാനാസിലെ ബസീര്‍ഹട്ട്‌ മണ്ഡലത്തില്‍ മല്‍സരിക്കുന്ന മലയാളി സലീം മക്കാറാണ്‌ കൂട്ടത്തില്‍ കരുത്തനായ സ്ഥാനാര്‍ഥി. ആലുവയില്‍ നിന്ന്‌ 1950കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളിലെത്തിയ അബൂബക്കര്‍ മക്കാര്‍ സാഹിബിന്റെ മകനാണിദ്ദേഹം. പിതാവിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണു താന്‍ നടത്തുന്നതെന്നു കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന സലീം പറയുന്നു. 1971ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു മല്‍സരിച്ച പിതാവ്‌ ഏതാനും വോട്ടുകള്‍ക്കു തോറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്‌. നിയമ വിദ്യാര്‍ഥിയായിരിക്കെ കാര്യമായ പ്രചാരണം നടത്താന്‍ സാധിച്ചില്ലെങ്കിലും ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 40 ശതമാനം നേടാന്‍ മക്കാര്‍ സാഹിബിന്‌ സാധിച്ചിരുന്നതായി മകന്‍ ഓര്‍ക്കുന്നു.
ബംഗാളി, ഇംഗ്ലീഷ്‌, ഉര്‍ദു, മലയാളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന സലീം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രാവിലെ മുതല്‍ വൈകുന്നേരം വരെ മണ്ഡലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ്‌. ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ്‌ മണ്ഡലത്തിലെ മുസ്‌്‌ലിം വോട്ടര്‍മാരെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
വീടുകള്‍ കയറിയുള്ള പ്രചാരണത്തിലൂടെ സ്‌ത്രീ വോട്ടുകള്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ സാധിച്ചതായും അദ്ദേഹം കരുതുന്നു.
സി.പി.ഐയിലെ അജയ്‌ കുമാര്‍ ചക്രബര്‍ത്തി, എ.യു.ഡി.എഫ്‌ ചിഹ്നത്തില്‍ മല്‍സരിക്കുന്ന പി.ഡി.സി.ഐ നേതാവ്‌ സിദ്ദീഖുല്ലാ ചൗധരി എന്നിവരാണ്‌ സലീമിന്റെ പ്രധാന എതിരാളികള്‍.
മുസ്‌ലിം ലീഗിനെ കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാത്ത പുതുതലമുറയ്‌ക്ക്‌ സംഘടനയെ പരിചയപ്പെടുത്താനായി എന്നതാണ്‌ ഏറ്റവും വലിയ നേട്ടമായി താന്‍ കാണുന്നതെന്ന്‌ കോണി അടയാളത്തില്‍ ജനവിധി തേടുന്ന സലീം മക്കാര്‍ പറഞ്ഞു.
തന്റെ പിതാവ്‌ ചെയ്‌ത സേവനപ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്‌മരിക്കുന്ന ബസിര്‍ഹട്ടുകാരുടെ സ്‌നേഹവായ്‌പാണു തന്നെ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ലെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിന്‌ ആവുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ. 13നാണു മണ്ഡലത്തിലെ വോട്ടെടുപ്പ്‌.

2009-05-06

സ്ഥാനാര്‍ഥിപ്പട്ടിക: മുസ്‌ലിം പ്രാതിനിധ്യം പാലിച്ചത്‌ ബി.എസ്‌.പിയും എസ്‌.പിയും

ന്യൂഡല്‍ഹി: 15ാം ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷപ്രാതിനിധ്യം പാലിച്ചത്‌ മായാവതിയുടെ ബി.എസ്‌.പിയും മുലായംസിങിന്റെ എസ്‌.പിയും മാത്രം. നാളിതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണകൊണ്ടുമാത്രം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്‌, 13 ശതമാനം വരുന്ന ന്യൂനപക്ഷസമുദായത്തിനു നീക്കിവച്ചതാവട്ടെ 5.5 ശതമാനം സീറ്റുകള്‍.
മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി എഴുപതോളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ 180ഓളം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ്‌വാദിപാര്‍ട്ടി(എസ്‌.പി)യുടെ സ്ഥാനാര്‍ഥികളില്‍ മുപ്പത്തഞ്ചോളം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരാണ്‌. ആകെ സ്ഥാനാര്‍ഥികളുടെ 13 ശതമാനം ബി.എസ്‌.പി ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍ എസ്‌.പി 19.4 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചു. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മതേര-ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയും എസ്‌.പി തന്നെയാണ്‌.
നാനൂറില്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളില്‍ 25നു താഴെ മാത്രമാണ്‌ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. തൊണ്ണൂറോളം സീറ്റുകളില്‍ മല്‍സരിക്കുന്ന സി.പി.എം പട്ടികയില്‍ ഒമ്പതുപേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്‌. എസ്‌.പിയുടെയും ബി.എസ്‌.പിയുടെയും ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശില്‍ തന്നെയാണ്‌ ഇരു പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്‌. രാജ്യത്തു കൂടുതല്‍ മണ്ഡലങ്ങളുള്ള ഈ സംസ്ഥാനത്ത്‌ ബി.എസ്‌.പി ടിക്കറ്റില്‍ 13 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ എസ്‌.പിയുടെ ലിസ്റ്റില്‍ 12 മുസ്‌ലിംകളുണ്ട്‌. (സംസ്ഥാനത്തെ 78 മണ്ഡലങ്ങളിലും ബി.എസ്‌.പി തനിച്ചു മല്‍സരിക്കുമ്പോള്‍ എസ്‌.പി 73 മണ്ഡലങ്ങളിലാണു മല്‍സരിക്കുന്നത്‌).
മഹാരാഷ്ട്രയിലെ 10 എസ്‌.പി സ്ഥാനാര്‍ഥികളില്‍ ആറും ഡല്‍ഹിയിലെ ഏഴില്‍ മൂന്നും പേര്‍ ന്യൂനപക്ഷവിഭാഗക്കാരാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി ലിസ്റ്റില്‍ ആറുപേര്‍ മുസ്‌ലിം പ്രതിനിധികളാണ്‌.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച്‌ ഉലമാ കൗണ്‍സിലടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ ബി.എസ്‌.പിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ബാനറില്‍ ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ റായ്‌ഗഡില്‍ നിന്നു മാറ്റുരയ്‌ക്കുന്ന കേന്ദ്രമന്ത്രി എ ആര്‍ ആന്തുലെ മാത്രമാണ്‌ മുസ്‌ലിം പ്രതിനിധി. അതേസമയം, തലസ്ഥാനത്ത്‌ ഒരാള്‍പോലുമില്ല.
ഡല്‍ഹിയിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22 ശതമാനവും ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌.

യു.പിയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുറാദാബാദ്‌ ജില്ലയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ലെന്നു തീരുമാനിച്ചു. ഇത്രയുംകാലം വോട്ട്‌ ചെയ്‌തിട്ട്‌ സഞ്ചാരയോഗ്യമായ റോഡോ മറ്റ്‌ അടിസ്ഥാന ആവശ്യങ്ങളോ ലഭ്യമാക്കുന്നതിനു മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറിയ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിച്ചില്ലെന്നതാണു ഗ്രാമീണരെ ഈ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്‌.
തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ഗ്രാമീണ പഞ്ചായത്ത്‌ കൂടിയാണ്‌ തീരുമാനിച്ചത്‌. യൂത്ത്‌ ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയുടെ നേതാവ്‌ ജിതന്‍ ജെയ്‌ന്‍ ഇവരുമായി സംസാരിച്ച്‌ തിരഞ്ഞെടുപ്പു നിയമത്തിലുള്ള 49ാം സെക്‌ഷനെക്കുറിച്ച്‌ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന്‌്‌ നിയമപ്രകാരം ബൂത്തിലെത്തി പേര്‌ രജിസ്റ്റര്‍ ചെയ്‌ത ശേഷം ഒരു സ്ഥാനാര്‍ഥിക്കും വോട്ട്‌ ചെയ്യാതിരിക്കാനാണു ഗ്രാമീണരുടെ പുതിയ തീരുമാനം. വോട്ടെടുപ്പ്‌ ബഹിഷ്‌കരിക്കുന്നതിനുപകരം നിയമമുപയോഗിച്ച്‌ തന്നെ പ്രതിഷേധം രേഖപ്പെടുത്താമെന്നാണു ജെയ്‌നിന്റെ അഭിപ്രായം.
40 ഗ്രാമങ്ങളിലായി ഒന്നരലക്ഷം വോട്ടര്‍മാരാണ്‌ നാളെ പ്രതിഷേധ വോട്ട്‌ ചെയ്യുക. രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടന്ന മധ്യപ്രദേശില്‍ 1,473 പേരാണ്‌ ഇത്തരത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നത്‌.
ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ വാഗ്‌ദാനലംഘനത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ നിഷേധവോട്ട്‌ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും ഇത്തരത്തില്‍ വോട്ട്‌ ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നു കിഴക്കന്‍ ഡല്‍ഹിയിലെ പബ്ലിക്‌ റിലേഷന്‍ ഓഫിസര്‍ ഹരീഷ്‌ മെഹ്‌റ പറഞ്ഞു.

മുര്‍ശിദാബാദിന്റെ മനസ്സ്‌ കവര്‍ന്ന്‌ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി

സി പി കരീം
മുര്‍ശിദാബാദ്‌: ആരും പോവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്‌ പശ്ചിമ ബംഗാള്‍ ജില്ലയായ മുര്‍ശിദാബാദിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഐ.എന്‍.എല്‍ ദേശീയ വര്‍ക്കിങ്‌ സെക്രട്ടറി സമീറുല്‍ഹസന്‍.
ഇന്ത്യയിലെ ഏറ്റവും ദരിദ്രജില്ലയെന്ന്‌ `പേരെടുത്ത' മുര്‍ശിദാബാദിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണു ജംഗിപൂര്‍. കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ജനവിധിതേടുന്നത്‌ ഇവിടെയാണ്‌.
ചെമ്മണ്‍പാതകളിലൂടെ ജീപ്പില്‍ സഞ്ചരിച്ചു വോട്ട്‌ തേടുകയാണ്‌ ബിസിനസുകാരനായ സമീറുല്‍ഹസന്‍. കുണ്ടും കുഴിയും നിറഞ്ഞ ടാറിടാത്ത റോഡിലൂടെ ജീപ്പ്‌ മാത്രമേ ഓടൂ. 100 ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന മുഅ്‌മിനാബാദ്‌, ആച്ച്‌ടാ തുടങ്ങിയ ഗ്രാമങ്ങളിലൂടെ അനൗണ്‍സ്‌മെന്റ്‌ വാഹനം പതുക്കെ നീങ്ങുമ്പോള്‍ മണ്‍കുടിലുകളില്‍ നിന്ന്‌ ആളുകള്‍ കൗതുകപൂര്‍വം പുറത്തേക്കിറങ്ങിനോക്കുന്നു. കവലകള്‍തോറും വാഹനം നിര്‍ത്തി ഗ്രാമീണരോട്‌ സ്ഥാനാര്‍ഥി കുശലംപറയുന്നു; വോട്ടഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത്‌ ദാരിദ്ര്യത്തെക്കുറിച്ച്‌, ജോലിയില്ലായ്‌മയെ കുറിച്ച്‌. ചെമ്മണ്‍ റോഡിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചിട്ടും മറ്റൊരു വാഹനവും കണ്ടില്ല. പലരും തങ്ങളുടെ ഒരു സ്ഥാനാര്‍ഥിയെ നേരില്‍ കാണുന്നത്‌ ഇതാദ്യമായാണ്‌. പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന റോഡിലൂടെ ആരും വരാന്‍ മെനക്കെടാറില്ലെന്നതാണു യാഥാര്‍ഥ്യം.
താന്‍ വിജയിക്കുമെന്ന്‌ വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഒരുലക്ഷത്തോളം വോട്ട്‌ പിടിക്കാനാവുമെന്നാണ്‌ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും സ്ഥാനാര്‍ഥിക്കുണ്ട്‌. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സജീവമാണിവിടെ. ചില പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലയുടെ പിന്നാക്കാവസ്ഥയാണ്‌ യോഗങ്ങളിലെ പ്രധാന വിഷയം. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ എം.പിമാരും മുസ്‌ലിം പ്രദേശങ്ങളോടു വിവേചനപരമായാണു പെരുമാറുന്നതെന്ന്‌ സമീറുല്‍ഹസന്‍ പറഞ്ഞു.
താന്‍ ജയിച്ചാലും ഇല്ലെങ്കിലും ജില്ലയുടെ വികസനത്തിനുവേണ്ടി ഏതാനും പദ്ധതികളുണ്ട്‌ അദ്ദേഹത്തിന്റെ മനസ്സില്‍. കാലിവളര്‍ത്തല്‍, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ ഏതാനും സംരംഭങ്ങള്‍ തുടങ്ങാനാണ്‌ അദ്ദേഹത്തിന്റെ പദ്ധതി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ തനിക്ക്‌ 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നതായും അദ്ദേഹം പറയുന്നു.
പരമ്പരാഗത പാര്‍ട്ടികള്‍ക്ക്‌ മുസ്‌ലിംകള്‍ വോട്ട്‌ പതിച്ചുനല്‍കുന്ന പതിവു രീതി ഇത്തവണ മാറ്റിമറിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എ.യു.ഡി.എഫിന്റെ പൂട്ടും താക്കോലും ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന സമീറുല്‍ഹസന്‍. സി.പി.എമ്മിലെ മൃഗാംഗശേഖര്‍ ഭട്ടാചാര്യയാണു മറ്റൊരു സ്ഥാനാര്‍ഥി.

മധുരയില്‍ സ്ഥാനാര്‍ഥി `ഇല്ലാത്ത' പോരാട്ടം


എം ബിജുകുമാര്‍

മധുര: കണ്ണകിയുടെയും കോവലന്റെയും കഥ വിരിഞ്ഞ പുരാതന ക്ഷേത്രനഗരം തിരഞ്ഞെടുപ്പില്‍ അപൂര്‍വമായ പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ പെരുമകൊണ്ടു തുടക്കംമുതല്‍ ശ്രദ്ധേയമായ മണ്ഡലമാണു മധുര. തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാര്‍ഥി പി മോഹനും മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയും തമ്മിലാണ്‌ ഇവിടെ പ്രധാന പോരാട്ടം. വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെയുടെ സാരഥിയായി കവിയനും രംഗത്തുണ്ട്‌.
പ്രചാരണരംഗത്ത്‌ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും സി.പി.എം സ്ഥാനാര്‍ഥി മോഹന്‍ കടുത്ത രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായി. കുടലില്‍ ദ്വാരം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിനു പിന്നീടു പ്രചാരണത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ സ്ഥാനാര്‍ഥി `ഇല്ലാത്ത' തിരഞ്ഞെടുപ്പു പോരാട്ടമാണ്‌ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും ഏറ്റെടുക്കേണ്ടിവന്നത്‌.
10 വര്‍ഷമായി ക്ഷേത്രനഗരത്തെ പ്രതിനിധാനം ചെയ്യുന്ന മോഹന്റെ അസാന്നിധ്യത്തെ തങ്ങള്‍ കൂട്ടായ പ്രചാരണത്തിലൂടെ മറികടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ അണ്ണാദുരൈ തേജസിനോടു പറഞ്ഞു. ``സ്ഥാനാര്‍ഥിയെ ജനങ്ങള്‍ മുഴുവന്‍ അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അവര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ മോഹന്‍ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല''- അദ്ദേഹം പറഞ്ഞു.
സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ആറുതവണ ജയില്‍വാസം അനുഷ്‌ഠിക്കുകയും നിരവധി പീഡനങ്ങള്‍ സഹിക്കുകയും ചെയ്‌ത സഖാവാണ്‌. വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നതായി ഓട്ടോ ഡ്രൈവര്‍ തങ്കരാജ്‌ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ അഴഗിരി ഭരണയന്ത്രത്തെ പൂര്‍ണമായി ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം ആരോപിക്കുന്നു. മധുര ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.ഐ.എ.ഡി.എം.കെയാണു ജയിച്ചത്‌. ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയായ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമാണ്‌ സി.പി.എം. മധുരക്കടുത്ത തിരുമംഗലം നിയമസഭാ മണ്ഡലം ഡി.എം.കെ ജയിച്ചത്‌ പണമൊഴുക്കിയും കൈയൂക്കു കാണിച്ചുമാണെന്നും ഇതേ തന്ത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
ജില്ലാ കലക്ടറും പോലിസ്‌ മേധാവികളും മുഖ്യമന്ത്രിപുത്രന്‌ എല്ലാ സഹായവും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത്‌ കൈയോടെ പിടിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. മധുരയില്‍ അഴഗിരി രാജ്‌ ആണു നടക്കുന്നതെന്നു സി.പി.എം ആരോപിക്കുന്നു.

മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു

ലഖ്‌നോ: ദലിത്‌-ബ്രാഹ്‌മണ വോട്ടുകള്‍ തന്ത്രപരമായി നേടി അധികാരം കൈക്കലാക്കുന്ന മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു. ദലിതനെ തൊട്ടാല്‍ ശുദ്ധികലശം ചെയ്യണമെന്ന പഴയ ജാതിചിന്ത തന്നെയാണു ദലിത്‌ സംഘടനയായ ബി.എസ്‌.പിയില്‍ നിന്നു ബ്രാഹ്‌ മണരെ അകറ്റുന്നത്‌.
ദലിതരുമായി കൈകോര്‍ക്കുന്ന ബ്രാഹ്‌മണരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന ബി.ജെ.പിയുടെയും എസ്‌.പിയുടെയും ആഹ്വാനം ഇതിനു തീപ്പിടിപ്പിക്കുന്നു. ദലിത്‌ ബ്രാഹ്‌മണരുടെ രാഷ്ട്രീയ കൂട്ടുകെട്ടു തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ്‌ എതിരാളികള്‍ പയറ്റുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ ദലിത്‌-ബ്രാഹ്‌മിണ്‍ കൂട്ടുകെട്ടെന്ന ആശയമുപയോഗിച്ചായിരുന്നു മായാവതി അധികാരത്തിലേക്ക്‌ നടന്നടുത്തത്‌. 2007ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 206 എണ്ണവും പിടിച്ചെടുത്തായിരുന്നു ബി.എസ്‌.പി ഒന്നാംകക്ഷിയായത്‌. ഇക്കുറി 80 ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 എണ്ണത്തില്‍ കൂടുതല്‍ പിടിച്ചെടുത്തു ചരിത്രം ആവര്‍ത്തിക്കുമോയെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
`ബ്രാഹ്‌മണര്‍ അവരുടെ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കണ'മെന്ന മായാവതിയുടെ ആത്മകഥയിലെ പരാമര്‍ശമാണ്‌ മായാവതിക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്നത്‌.
ബ്രാഹ്‌മണ്‍ വോട്ടുബാങ്ക്‌ നഷ്ടപ്പെട്ട ബി.ജെ.പിയാണ്‌ ഈ കാംപയിന്‍ നടത്തുന്നത്‌.
ലുദിയ, ഖിദിയ, ബിദിയ (ഒരേ ജഗ്ഗില്‍ നിന്ന്‌ വെള്ളം കുടിക്കുക, കട്ടിലില്‍ ഒരുമിച്ചിരിക്കുക, വ്യത്യസ്‌ത ജാതികളുടെ പരസ്‌പര വിവാഹം) എന്ന മുദ്രാവാക്യം ദലിതുകള്‍ക്കു സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന്‌്‌ എസ്‌.പി നേതാവ്‌ മുലായംസിങ്‌ യാദവ്‌ ഏപ്രില്‍ 22ന്‌ ബദോഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രാഹ്‌മണര്‍ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തു നല്‍കണമെന്നതിനെയും മുലായം വിമര്‍ശിക്കുന്നു.
ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയാനുള്ള സാമൂഹികപദ്ധതിയെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയായാണു പ്രതിപക്ഷം ചിത്രീകരിക്കുന്നത്‌. ബി.എസ്‌.പിക്ക്‌ വോട്ടു ചെയ്യുന്ന ബ്രാഹ്‌മണരുടെ ജാതി നഷ്ടപ്പെടുമെന്ന മുദ്രാവാക്യമാണു യാദവ, സംഘപരിവാര പാര്‍ട്ടികള്‍ അവരുടെ കാംപയിനുകളില്‍ ഉയര്‍ത്തുന്നത്‌്‌.
ബി.ജെ.പി നേതാവ്‌ മഹേഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ ഒരു ബ്രാഹ്‌മണന്‍ മറ്റു ജാതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയെന്നത്‌ എല്ലാവരെയും കളിയാക്കലാണ്‌.
ഇത്തരം ആശയങ്ങളിലൂടെ മായാവതി സ്വന്തമായി രാഷ്ട്രീയ കുഴിമാടം മാന്തുകയാണ്‌. മുലായം മന്ത്രിസഭയിലെ മന്ത്രിയും എസ്‌.പിയിലെ ബ്രാഹ്‌മിണ്‍ നേതാവുമായ അശോക്‌ ബാജ്‌പെയുടെ അഭിപ്രായത്തില്‍ ഇത്തരം അരുചികരമായ മുദ്രാവാക്യങ്ങള്‍ ബ്രാഹ്‌മണര്‍ക്കിടയിലെ വിധ്വേഷം ആളിക്കത്തിക്കും. എന്നാല്‍ ബി.എസ്‌.പിയിലെ ബ്രാഹ്‌മണ നേതാവും മായാവതി സര്‍ക്കാരിലെ നഗര വികസന മന്ത്രിയുമായ നകുല്‍ ദുബായി ഇതിനെ എതിര്‍ക്കുന്നു.
`സമൂഹം ഒന്ന്‌' എന്ന രാഷ്ട്രീയ മുദ്രാവാക്യമാണു മായാവതി ഉയര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു.
ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേകിച്ച്‌ പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക്‌ അര്‍ഹമായ അധികാര പങ്കാളിത്തം നല്‍കുമെന്ന വാഗ്‌ദാനമുയര്‍ത്തിയാണു മായാവതി ഇതിനെ എതിരിടുന്നത്‌. ന്യൂഡല്‍ഹിയില്‍ അധികാരത്തിലേറിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കടക്കം ജോലി സംവരണം നല്‍കുമെന്നു മായാവതി ഉറപ്പുനല്‍കുന്നു.
ഇക്കുറി നാലിലൊന്നു സീറ്റുകളാണ്‌ ബി.എസ്‌.പി ബ്രാഹ്‌മണര്‍ക്കായി നീക്കിവച്ചത്‌.