2009-04-30

ബംഗാളില്‍ പ്രതിപക്ഷ മുദ്രാവാക്യം കൃഷിഭൂമി കര്‍ഷകന്‌

കലിചരണ്‍പൂര്‍: മുമ്പ്‌ ഇടതു പാര്‍ട്ടികള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിരുന്ന കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഇപ്പോള്‍ ബംഗാളില്‍ വിളിക്കുന്നത്‌ പ്രതിപക്ഷത്തിരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സുമാണ്‌. കര്‍ഷകന്റെയും ഭൂമിയുടെയും തൊഴിലാളിയുടെയും പേരില്‍ പടര്‍ന്നു പന്തലിച്ച ഇടതുപക്ഷം ഇപ്പോള്‍ തളരുന്നതും ഇതേ വിഷയത്തിലാണെന്നാണ്‌ ബംഗാളില്‍ നിന്നുള്ള റിപോര്‍ട്ട്‌. വര്‍ഷങ്ങളായി ഇടതിനൊപ്പം നിലകൊണ്ട വടക്കന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിലുടനീളം തൃണമൂലിന്റെ തുറുപ്പുചീട്ട്‌ ഭൂമിവിവാദങ്ങളായിരുന്നു.
``കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ ഭൂമി നല്‍കി. വര്‍ഷങ്ങളായി ഞങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്‌തു. ഇപ്പോഴവര്‍ വ്യവസായത്തിന്റെ പേരില്‍ ഞങ്ങളുടെ ഭൂമി തിരിച്ചെടുത്തു''- 1950 മുതല്‍ ഇടതിനൊപ്പം നിലകൊള്ളുന്ന ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ കൃഷിക്കാരനായ നേപ്പല്‍ ഹല്‍ദാര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മണ്ഡലത്തിലെത്താം. കര്‍ഷകര്‍ നൂറുമേനി വിളയിച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്തു. മേഖലയില്‍ വന്‍തോതില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇതെന്നും ഹല്‍ദാര്‍ പറഞ്ഞു.
വ്യവസായത്തിനു പിന്നാലെയോടുന്ന ബംഗാളില്‍ സി.പി.എം വിരുദ്ധ തരംഗം പരക്കെ രൂപപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ അസംബ്ലി ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെയാണ്‌ 2004ല്‍ 35 സീറ്റ്‌ നേടിയിരുന്ന ഇടതുപാര്‍ട്ടികള്‍ ഇപ്രാവശ്യം കടുത്ത മല്‍സരമാണ്‌ നേരിടുന്നതെന്ന്‌ വ്യവസായമന്ത്രി നിരുപം സെന്‍ സമ്മതിച്ചത്‌.
കൃഷിഭൂമി സംരക്ഷിക്കാന്‍ പൊരുതിയതിന്റെ ഫലമായി 2007ല്‍ 50ലധികം പേര്‍ക്ക്‌ സംസ്ഥാനത്ത്‌ ജീവന്‍ നഷ്ടമായി. നന്തിഗ്രാമില്‍ കെമിക്കല്‍ ഹബ്‌ പ്രൊജക്‌റ്റ്‌ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയ കര്‍ഷകരെ പോലിസും സി.പി.എം കേഡറുകളും ചേര്‍ന്ന്‌ ആക്രമിക്കുകയും തുടര്‍ന്ന്‌ നിരവധി കര്‍ഷകര്‍ മരണപ്പെടുകയും ചെയ്‌തത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണം ചെയ്‌തു. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പ്രൊജക്‌റ്റിന്‌ സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ ആഴ്‌ചകളോളം ഹൈവേ ഉപരോധം വരെ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പുഫലം എന്താവുമെന്ന്‌ പ്രവചിക്കാന്‍ ഇത്തവണ ബുദ്ധമുട്ടാണെന്നും എങ്കിലും മിക്ക സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും മന്ത്രി നിരുപം സെന്‍ പറഞ്ഞു. വ്യവസായവല്‍ക്കരണം തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമാണെന്നു സി.പി.എം പറയുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്‌ സ്ഥിതി സങ്കീര്‍ണമാക്കിയെന്ന്‌ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതിനു 22 സീറ്റായി കുറയുമെന്നാണ്‌ ടെലഗ്രാഫ്‌ പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ആശിഷ്‌ ചക്രവര്‍ത്തി പറയുന്നത്‌. സി.പി.എമ്മിനു പാരമ്പര്യമായി കിട്ടിയിരുന്ന ഗ്രാമീണവോട്ടില്‍ കോട്ടംതട്ടിയത്‌ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ സാമ്പത്തിക വിദഗ്‌ധന്‍ അഭിരൂപ്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരില്‍ ഉണ്ടായ അതൃപ്‌തി മുതലെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പൊങ്ങിയിട്ടുള്ള മമതയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതാണ്‌ തെളിയിക്കുന്നത്‌. ``വ്യവസായത്തിന്‌ ഞങ്ങള്‍ എതിരല്ല. പാവപ്പെട്ടവന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലാണ്‌ ഞങ്ങള്‍ക്കുള്ള എതിര്‍പ്പ്‌''- മമത പ്രചാരണത്തിലുടനീളം പറഞ്ഞ വാക്കുകളാണിവ.
``നന്തിഗ്രാം ഞങ്ങളുടെ മുന്നിലുണ്ട്‌. ഞങ്ങള്‍ക്കാവശ്യം ഒരു മാറ്റമാണ്‌. വൈദ്യുതിയും വെള്ളവും ഞങ്ങള്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ല''- കലിചരണ്‍പൂരിലെ കൃഷിക്കാരനായ ബിദേശ്‌ ഹല്‍ദാര്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ്‌ കുറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും പകരം മൂന്നാംബദല്‍ തേടുന്ന ഇടതുപാര്‍ട്ടികള്‍ക്ക്‌ കനത്ത തിരിച്ചടിയാവും.

മൂന്നാംമുന്നണിയുമായി കോണ്‍ഗ്രസ്സിന്‌ സഹകരിക്കേണ്ടിവരും: ഗൗഡ

കെ പി വിജയകുമാര്‍

ഹാസന്‍ (കര്‍ണാടക): ഹാസനിലെ ജനതാദള്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. കാലത്ത്‌ എട്ടുമണി. മകനും മുന്‍മന്ത്രിയുമായ എച്ച്‌ ഡി രേവണ്ണ ഓഫിസിലുണ്ട്‌. അമ്പതോളം അനുയായികളും. ഹരത്ത്‌ ഹള്ളി ക്ഷേത്രത്തില്‍ ഭാര്യ ചിന്നമ്മയോടൊപ്പം പ്രാര്‍ഥന കഴിഞ്ഞു ദേവഗൗഡ വരുന്നതും കാത്തിരിക്കുകയാണിവര്‍. പ്രാര്‍ഥനകളിലും യാഗങ്ങളിലും മന്ത്രങ്ങളിലും ജ്യോതിഷത്തിലും കടുത്ത വിശ്വാസിയാണ്‌ എഴുപത്തിയാറുകാരനായ ഗൗഡ.
പച്ചയിഴതോര്‍ത്തുമുണ്ട്‌ തോളില്‍ ചുറ്റി അദ്ദേഹം വന്നപ്പോഴേക്കും മണ്ഡലത്തിലേക്കു പോവാനുള്ള വാഹനങ്ങളൊക്കെ റെഡിയായി. മകന്‍ രേവണ്ണ പറഞ്ഞു: ??സമയം വൈകി, ഉടനെ പുറപ്പെടണം.?? ഗൗഡ ഓഫിസിലേക്ക്‌ കയറാന്‍ നിന്നില്ല. ജനതാദളിന്റെ മാത്രം പച്ചക്കൊടിയുള്ള തന്റെ കാറിലേക്കു കയറാന്‍ തുടങ്ങുന്നു. പിന്നില്‍ സുരക്ഷാഭടന്‍മാരുടെ രണ്ടു വാഹനങ്ങളും ഉണ്ട്‌. ഈ തിരക്കിനിടയിലാണു വെറും അഞ്ചു മിനിറ്റ്‌ എന്നു പറഞ്ഞ്‌ ഈ ലേഖകനെ രേവണ്ണ ദേവഗൗഡയുടെ കാറിന്‌ മുമ്പിലേക്കു കൊണ്ടുപോയത്‌.
?കര്‍ണാടകയില്‍ മൂന്നാംമുന്നണിയുടെ സ്ഥിതി എന്താണ്‌?
മൂന്നാംമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടും.
? ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാല്‍ മൂന്നാംമുന്നണി തകര്‍ന്നുവെന്ന പ്രചാരണം ഉണ്ടല്ലോ.
കള്ളപ്രചാരണമാണത്‌. ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ല. മൂന്നാംമുന്നണി തകരുകയും ഇല്ല.
? കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ജാഫര്‍ ശരീഫ്‌, മാര്‍ഗരറ്റ്‌ ആല്‍വ, എം വീരപ്പമൊ?യ്‌ലി, ബംഗാരപ്പ തുടങ്ങിയവരുടെ വിജയത്തിനു ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ?
അങ്ങനെയൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ്സുമായി ദള്‍ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഒരുവട്ടം പറഞ്ഞുകഴിഞ്ഞില്ലേ.
? ഉഡുപ്പിയില്‍ സി.പി.ഐയുടെയും മംഗലാപുരത്ത്‌ സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ?
ആരു പറഞ്ഞു ആ കള്ളം.
?സി.പി.എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ ഇതുസംബന്ധിച്ചു പരസ്യപ്രസ്‌താവന ഇറക്കിയതു മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടല്ലോ?
ഞാനതു കണ്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റുമോ?
?മൂന്നാംമുന്നണി അധികാരത്തില്‍ വരുമോ?
അധികാരത്തില്‍ വരും.
? അപ്പോള്‍ മൂന്നാംമുന്നണിക്ക്‌ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടുമെന്നാണോ?
ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്‌ മൂന്നാംമുന്നണിയുമായി സഹകരിക്കേണ്ടിവരും. അങ്ങനെ മുന്നണി അധികാരത്തില്‍ വരും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിന്‌ അതു ചെയ്യേണ്ടിവരും.
? സഹകരണമെന്ന്‌ അര്‍ഥമാക്കുന്നതു പിന്തുണയാണോ?
അതെ. പിന്തുണ തന്നെ.
? മറിച്ചും ആയിക്കൂടേ? ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിനെ മൂന്നാംമുന്നണിക്ക്‌ പിന്തുണ നല്‍കിക്കൂടേ?
അതൊക്കെ ഇനി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പറയാം. ഇത്രയും പറഞ്ഞ്‌ അദ്ദേഹം കാറില്‍ കയറി. പൊടിപാറിക്കൊണ്ടു വാഹനങ്ങള്‍ അതിവേഗം മുന്നോട്ടുനീങ്ങി.

ജനമനസ്സ്‌ കീഴടക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

കെ എ സലിം

ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക്‌ ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്‌. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക്‌ ഇത്തവണ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ്‌ കുമാരി, കോട്ടയില്‍ നിന്ന്‌ ഇജയരാജ്‌ സിങ്‌, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ്‌ എന്നിവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ്‌ എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.
40 വര്‍ഷം മുമ്പ്‌ ഹിമാചല്‍പ്രദേശിലെ ആദിത്യദേവ്‌ കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ മുന്‍കൈയെടുത്താണ്‌.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത്‌ വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ്‌ മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ്‌ ഗജ്‌സിങ്‌. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന്‌ ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്‌. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത്‌ അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട്‌ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. സിറ്റിങ്‌ എം.പിയായ ജസ്വന്ത്‌സിങ്‌ ബിഷ്‌ണോയിയാണ്‌ ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ്‌ ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്‌.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ്‌ മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ്‌ ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക്‌ എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ്‌ പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്‌.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ബി.ജെ.പിയുടെ കിരണ്‍ യാദവാണ്‌ ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ്‌ സിങ്‌ സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ്‌ അറിയപ്പെടുന്നത്‌. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ്‌ കോണ്‍ഗ്രസ്‌ കോട്ടയില്‍ ഇജയരാജിന്‌ സീറ്റ്‌ നല്‍കുന്നത്‌. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ്‌ രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്‌. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ്‌ ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്‌. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്‌. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത്‌ രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്‌. എം.പിയായിരിക്കെ ദുഷ്യന്ത്‌ അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ്‌ രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ്‌ ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ്‌ കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ്‌ കഠാരിയയെയാണു നേരിടുന്നത്‌.

ഇവിടെ ഓരോ വോട്ടും ആറടിമണ്ണിന്‌

ന്യൂഡല്‍ഹി: കുടിവെള്ളവും സഞ്ചാരയോഗ്യമായ പാതകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണു വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ സാധാരണ നിരത്താറുള്ളതെങ്കില്‍ തലസ്ഥാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നം തങ്ങള്‍ക്ക്‌ അന്ത്യവിശ്രമംകൊള്ളാനായി ഒരു ആറടി മണ്ണ്‌- ഖബര്‍സ്ഥാന്‍ മാത്രം. പരിമിതമായ സൗകര്യങ്ങളെങ്കിലുമുള്ള ഖബര്‍സ്ഥാന്‍ ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ്‌ 22 ശതമാനം വരുന്ന മണ്ഡലത്തിലെ മുസ്‌ലിംവോട്ടര്‍മാരുടെ നിലപാട്‌. ഉത്തര്‍പ്രദേശിലെ മുസ്‌തഫാബാദിലെയും ബാബര്‍പുരിലെയും മുസ്‌ലിം വോട്ടര്‍മാരുടെ ആവശ്യം വൃത്തിഹീനവും സ്ഥലപരിമിതിയുമുള്ള ഖബര്‍സ്ഥാനു പകരം പുതിയ ഭൂമി അനുവദിച്ചുതരണമെന്നാണ്‌.
അടുത്തിടെ അന്തരിച്ച മാതാവിന്റെ ഖബറിടം മൂന്നാംനാള്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ആലം ആ കാഴ്‌ച കണ്ടു ഞെട്ടി- തെരുവുനായകള്‍ വന്നു ഖബറിടം മാന്തുകയും എല്ലുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ആലമിന്റെ അനുഭവം പ്രദേശത്തെ മിക്ക മുസ്‌ലിം കുടുംബങ്ങള്‍ക്കുമുണ്ട്‌. തന്റെ അനുഭവങ്ങള്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി ദില്‍ഷാദ്‌ അലിയോടു വിശദീകരിച്ചതായും ആലം പറയുന്നു.
ബാബര്‍പുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ദില്‍ഷാദ്‌ അലി ജയിച്ചത്‌. വോട്ടര്‍മാരോടും അനുയായികളോടുമുള്ള എല്ലാ സംസാരങ്ങളിലും മുഖ്യവിഷയം ഖബര്‍സ്ഥാനുകളുടെ പരിതാപകരമായ അവസ്ഥയും മയ്യിത്ത്‌ മറവുചെയ്യാനിടമില്ലാത്ത പ്രശ്‌നങ്ങളുമാണ്‌. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനെന്ന നിലയ്‌ക്ക്‌ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന ഖബര്‍സ്ഥാനുവേണ്ടിയുള്ള സ്ഥലമെടുപ്പായിരിക്കും- ദില്‍ഷാദ്‌ അലി ഉറപ്പുനല്‍കുന്നു.
മുസ്‌ലിംകള്‍ മരിച്ചാല്‍ മറവുചെയ്യാനുള്ള പ്രയാസം നോര്‍ത്ത്‌ ഈസ്‌റ്റിലോ ഈസ്‌റ്റ്‌ ഡല്‍ഹിയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും തലസ്ഥാനത്ത്‌ എവിടെയും മുസ്‌ലിംകള്‍ക്കു വേണ്ടവിധം ഖബറിടങ്ങളില്ലെന്നും ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മദീന്‍ അഹ്‌മദ്‌ പറഞ്ഞു.

2009-04-29

കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണ്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌: അബ്ദുല്ലക്കുട്ടി



കണ്ണൂര്‍: വൈകിയെങ്കിലും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരച്ചതിനു ശേഷം എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും കാഴ്‌ചപ്പാടുകളും ഉയര്‍ത്തിപ്പിടിച്ച്‌ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ലോകത്തിലെത്തന്നെ മതേതര രാഷ്ട്രീയപ്പാര്‍ട്ടിയാണു കോണ്‍ഗ്രസ്‌. സി.പി.എമ്മിന്‌ കോണ്‍ഗ്രസ്സുമായി പൊക്കിള്‍ക്കൊടി ബന്ധമാണ്‌. എ കെ ജിയും കൃഷ്‌ണപ്പിള്ളയും ആദ്യകാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പ്രാദേശിക പാര്‍ട്ടിക്കാരുടെ പാലുപോലുള്ള പെരുമാറ്റം കൊണ്ടാണു താന്‍ സി.പി.എമ്മില്‍ എത്തിയത്‌. എന്നാല്‍, സി.പി.എമ്മിന്റെ കാഴ്‌ചപ്പാട്‌ വികസനത്തിനെതിരാണ്‌. അതുകൊണ്ടാണു കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണു താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നതെന്ന്‌ അബ്ദുല്ലക്കുട്ടി പറഞ്ഞത്‌.
എം.പിയുടെ സൗകര്യത്തിന്റെ 80 ശതമാനവും പാര്‍ട്ടിയാണ്‌ അനുഭവിക്കുന്നത്‌. തന്റെ ശമ്പളത്തില്‍ 32,000 രൂപ പാര്‍ട്ടി വാങ്ങുന്നുണ്ടായിരുന്നു. എം.പിയാവും മുമ്പുതന്നെ കെ കെ രാഗേഷും കുടുംബവും ഡല്‍ഹിയില്‍ എം.പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്‌. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക്‌ വിശാലമായ സൗകര്യം കൊടുത്തതു താനാണ്‌. 101 ശതമാനവും വികസത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചു. എം.പിയായി ഡല്‍ഹിയില്‍ പോയാല്‍ ആര്‍ഭാടത്തില്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, ഞാന്‍ വഴിതെറ്റിയില്ല. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ മാത്രമെ കഴിയുകയുള്ളൂ. മന്‍മോഹന്‍സിങ്‌ ഹൃദയം കൊണ്ടാണു സംസാരിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌ ഇടതുപക്ഷം ആണവകരാര്‍ പ്രശ്‌നത്തില്‍ പിന്തുണ പിന്‍വലിച്ചത്‌.

മോഡി ഭാവിപ്രധാനമന്ത്രി; പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ അഡ്വാനി

അഹ്‌മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ എല്‍ കെ അഡ്വാനി. രണ്ടാം നേതൃത്വനിര പാര്‍ട്ടിയില്‍ തയ്യാറാണെന്നുള്ളതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അരുണ്‍ ഷൂരി, അരുണ്‍ ജെയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു, യശ്വന്ത്‌ സിന്‍ഹ എന്നിവര്‍ മോഡി ഭാവിപ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ഗുജറാത്ത്‌ കലാപത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ്‌ യാതൊരു വിധത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. കലാപവുമായി ബന്ധപ്പെട്ട്‌ മുമ്പു നടന്ന അന്വേഷണത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയതാണ്‌. മോഡി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേരത്തെ തള്ളിയതാണെന്നും അഡ്വാനി പറഞ്ഞു.

വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ ഡല്‍ഹിയില്‍ ഡിസ്‌കൗണ്ട്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ക്കായി ഡല്‍ഹിയിലെ വ്യാപാരിസംഘടന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കിഴിവ്‌ ഏര്‍പ്പെടുത്തി. ജനങ്ങളെ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണു സംഘടന ഇതുവഴി ലക്ഷ്യംവയ്‌ക്കുന്നത്‌.
മെയ്‌ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വോട്ട്‌ ചെയ്യിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖാന്‍ മാര്‍ക്കറ്റ്‌ വ്യാപാരിസംഘടനയാണ്‌ ഈ (കെ.എം.ടി.എ) ആശയവുമായി മുന്നിട്ടിറങ്ങിയത്‌. മെയ്‌ എട്ട്‌, ഒമ്പത്‌ തിയ്യതികളില്‍ കടകളിലെത്തുന്ന വിരലില്‍ വോട്ട്‌ ചെയ്‌ത മഷിയടയാളമുള്ള ഉപഭോക്താക്കള്‍ക്ക്‌ വിലക്കിഴിവ്‌ ലഭിക്കും. ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കടയുടമകള്‍ക്ക്‌ സംഘടന അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഖാന്‍ മാര്‍ക്കറ്റിലുള്ള 156 കടകളില്‍ നാലെണ്ണം ഇതിനകം വിലക്കിഴിവ്‌ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഉപഭോക്താക്കള്‍ എത്താറുള്ള ഖാന്‍ മാര്‍ക്കറ്റില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെയാണ്‌ ഇളവേര്‍പ്പെടുത്തിയിട്ടുള്ളത്‌- കെ.എം.ടി.എ അധ്യക്ഷന്‍ സഞ്‌ജീവ്‌ മെഹ്‌റ പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്‌ അനുകൂലം

കെ എ സലിം

ജയ്‌പൂര്‍: വോട്ടെടുപ്പിന്‌ ഒരാഴ്‌ച മാത്രമാണു ബാക്കിയുള്ളതെങ്കിലും ഇളക്കിമറിക്കുന്ന പ്രചാരണങ്ങളൊന്നും രാജസ്ഥാനില്‍ കാണാനാവില്ല. ജയ്‌പൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും പ്രചാരണ സ്റ്റാളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കൊടിതോരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശാന്തമാണു പ്രചാരണം.
ഏറ്റവും ചിലവുകുറഞ്ഞ തിരഞ്ഞെടുപ്പാണു രാജസ്ഥാനിലേതെന്നു വീര്‍റാണാ സിങ്‌ എന്ന യുവാവ്‌ പറയുന്നു. രാജസ്ഥാനികള്‍ ഒന്നിനും ധൃതികാണിക്കാറില്ല. ഒരു ഗ്രാമത്തില്‍ നിന്നു മറ്റൊരു ഗ്രാമത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ ഒഴിഞ്ഞ മലമ്പ്രദേശങ്ങളിലൂടെയും വയലുകളിലൂടെയും സഞ്ചരിക്കണം. ഒട്ടകവണ്ടിയാണു ഗ്രാമങ്ങളിലെ സഞ്ചാരമാര്‍ഗങ്ങളിലൊന്ന്‌. അതുകൊണ്ട്‌ രാജസ്ഥാന്റെ ശാരീരിക ചലനങ്ങളില്‍ ഒട്ടകത്തിന്റെ നിസ്സംഗത പ്രകടമാണ്‌. ആര്‍ക്കും ഒന്നിനും ധൃതിയില്ല.
കോണ്‍ഗ്രസ്സിന്റെ സാധ്യതകളെക്കുറിച്ചാരായുമ്പോള്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഗാന്ധിഭവനില്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സി പി ജോഷിയുടെ മുഖത്തും ഇതെ നിസ്സംഗഭാവം. കോണ്‍ഗ്രസ്സിന്‌ 15 സീറ്റുകള്‍ ലഭിക്കുമെന്നു ജോഷി പറയുന്നു. എന്നാല്‍ ജാലോര്‍, സിക്കര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയിതര സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു വെല്ലുവിളിയാവുമെന്നു ജോഷി സമ്മതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര സ്ഥാനാര്‍ഥികള്‍ സുപ്രധാന ഘടകമാണ്‌. ആകെയുള്ള 25ല്‍ കോണ്‍ഗ്രസ്സിന്‌ 15 സീറ്റെന്ന ജോഷിയുടെ നിഗമനം വസ്‌തുതയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. കോണ്‍ഗ്രസ്‌ അനുകൂല തരംഗമാണ്‌ ഇത്തവണ രാജസ്ഥാനിലുള്ളതെങ്കിലും 2004ല്‍ ബി.ജെ.പിയുണ്ടാക്കിയതു പോലുള്ള വിജയം കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നില്ല. 2004ല്‍ 21 സീറ്റുകളിലാണു ബി.ജെ.പി വിജയിച്ചത്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും കോണ്‍ഗ്രസ്‌ നേടിയത്‌ 200ല്‍ 90 സീറ്റ്‌ മാത്രം. ഇതിനിടെയാണു ബി.ജെ.പി റിബലായി കോണ്‍ഗ്രസ്സിനൊപ്പമെത്തിയ കിരോരി ലാല്‍ മീണയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
സവായ്‌ മധോവ്‌പൂരില്‍ നമോനാരായണ്‍ മീണ, അജ്‌മീരില്‍ സച്ചിന്‍ പൈലറ്റ്‌, ചിറ്റോര്‍ഗഡില്‍ ഗിരിജാവ്യാസ്‌, ഭീവാരയില്‍ സി പി ജോഷി, ഉദയ്‌പൂരില്‍ നിന്നു രഘുവീര്‍ മീണ തുടങ്ങിയവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസ്‌ 12നും 15നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഗുജ്ജാര്‍ നേതാവ്‌ കിരോരി സിങ്‌ ബെയ്‌്‌ന്‍സ്‌ല ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്നത്‌ ടോങ്ക്‌-സവായ്‌ മധോവ്‌പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചെങ്കിലും ഫലത്തില്‍ ഗുജ്ജാര്‍ സമുദായത്തിന്റെ വോട്ടുകളെ രണ്ടായി പിളര്‍ത്തുകയാണു ചെയ്‌തത്‌. ഓള്‍ ഇന്ത്യ ഗുജ്ജാര്‍ മഹാസഭ ബെയ്‌ന്‍സ്‌ലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്‌തു.
നിലവില്‍ എം.പിമാരായ വലിയൊരു വിഭാഗത്തെ തന്നെയാണു ബി.ജെ.പി ഇത്തവണയും അണിനിരത്തിയിരിക്കുന്നത്‌. ബര്‍മറില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത്‌ സിങിന്റെ മകന്‍ മാനവേന്ദ്രസിങ്‌, ജാല്‍വാഡില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂരില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗന്‍ശ്യാം തിവാരി, അജ്‌മീരില്‍ കിരണ്‍ മഹേശ്വരി തുടങ്ങിയവരാണു ബി.ജെ.പിയിലെ പ്രമുഖര്‍.
സിക്കറില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ അംറാറാം, ജാലോറില്‍ നിന്നു സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌, ദോസയില്‍ നിന്ന്‌ സ്വതന്ത്രനായി മല്‍സരിക്കുന്ന കിരോരിലാല്‍ മീണ തുടങ്ങിയവര്‍ മറ്റു പ്രമുഖര്‍.
സാമൂഹിക പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയെന്നു അശോക്‌ ഗെലോട്ട്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ജാതികളെ തമ്മിലടിപ്പിച്ചു നേട്ടംകൊയ്യുന്ന വസുന്ധരാരാജെയുടെ രീതി ഗെലോട്ട്‌ അവസാനിപ്പിച്ചു. കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൂട്ടി. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു.
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയെന്നതാണു ഗലോട്ട്‌ സര്‍ക്കാരിന്റെ മറ്റൊരു മികവ്‌. രാജസ്ഥാനില്‍ വന്‍തോതില്‍ പലായന സാധ്യതയുള്ള വരള്‍ച്ചക്കാലം ഗെലോട്ട്‌ സര്‍ക്കാര്‍ ഫലപ്രദമായാണു നേരിട്ടത്‌. ഇതിനായി 500 കോടിയുടെ പദ്ധതി നടപ്പാക്കി. അതുകൊണ്ട്‌ ഇത്തവണ പലായനം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഗെലോട്ട്‌ സര്‍ക്കാര്‍ പുതിയ തുടക്കമാണെന്നു രാജസ്ഥാന്‍ വിശ്വസിക്കുന്നു. ഇത്‌ ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.

2009-04-24

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗരേഖ

ചണ്ഡീഗഡ്‌: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്‌ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതു തടയാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്ക്‌ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പ്രചാരണത്തിന്റെ നിലവാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാര്‍ഗരേഖ പുറപ്പെടുവിച്ചത്‌.
മത-ഭാഷ-സമുദായ-ജാതി സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നതോ പരസ്‌പരം വിദ്വേഷം സൃഷ്ടിക്കുന്നതോ നിലവിലുള്ള ഭിന്നതകളില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ഏര്‍പ്പെടാന്‍ പാടില്ലെന്ന്‌ മാര്‍ഗരേഖ പറയുന്നു. മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത്‌ അവരുടെ നയപരിപാടികളെയോ മുന്‍കാല പ്രവര്‍ത്തനങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കണം. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ വിമര്‍ശിക്കുന്നത്‌ ഒഴിവാക്കണം. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്‌. പ്രചാരണവേദികളായി ആരാധനാലയങ്ങളെ ഉപയോഗിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


ഹസ്രത്ത്‌ബാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ റദ്ദാക്കി


ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ബാല്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കി. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥി മുസ്‌തഫാ കമാലിന്റെ പത്രിക നിയമവിരുദ്ധമായി സ്വീകരിച്ചതിനെത്തുടര്‍ന്നാണ്‌ തീരുമാനം.
പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുല്ലയുടെ സഹോദരനാണ്‌ മുസ്‌തഫാ കമാല്‍. ഫാറൂഖ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒഴിവു വന്ന സീറ്റിലാണ്‌ മുസ്‌തഫ മല്‍സരിക്കുന്നത്‌. ലാക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം മെയ്‌ 7നാണ്‌ ഇവിടെ ഉപതിരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്നത്‌. പത്രികയില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതേണ്ട കോളത്തില്‍ അത്‌ എഴുതിയില്ലെന്ന തെറ്റ്‌ പരിഗണിക്കാതെ റിട്ടേണിങ്‌ ഓഫിസര്‍ അത്‌ സ്വീകരിക്കുകയായിരുന്നു.

വില്ലന്‍മാരായി നാല്‌ സ്വതന്ത്രര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പരാജയഭീതിയില്‍

കെ എ സലിം

ജയ്‌പൂര്‍: രാജസ്ഥാനില്‍ 2008ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെപിയുടെ വിജയത്തിനു വിലങ്ങുതടിയായ സ്വതന്ത്രര്‍ ഇത്തവണയും മുഖ്യപാര്‍ട്ടികളെ വിറപ്പിക്കുന്നു. മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍ ജാലോറില്‍ ഭൂട്ടാസിങ്‌, ദോസയില്‍ കിരോരി ലാല്‍ മീണ, ഖമര്‍ റബ്ബാനി ചേച്ചി, ജയ്‌പൂര്‍ റൂറലില്‍ സുഖ്‌ബീര്‍ സിങ്‌ ജാന്‍പൂരിയ എന്നീ നാലു സ്വതന്ത്രര്‍ ഇരുരാഷ്ട്രീയപ്പാര്‍ട്ടികളെയും വിറപ്പിച്ച്‌ മല്‍സരരംഗത്തുണ്ട്‌.
കോണ്‍ഗ്രസ്‌ സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജാലോറില്‍ സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയത്‌. കോണ്‍ഗ്രസ്സിലെ സന്ധ്യാ ചൗധരി, ബി.ജെ.പിയുടെ ദേവ്‌ ചൗധരി എന്നിവരാണ്‌ ഭൂട്ടാസിങിന്റെ മുഖ്യ എതിരാളികള്‍. 1984 മുതല്‍ നാലു തവണ ജാലോറില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എം.പിയായ ഭൂട്ടാസിങ്‌ 2004ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഷീലാ ബംഗരുവിനോട്‌ തോറ്റു. പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള മണ്ഡലമായ ജാലോറില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഭൂട്ടാസിങിന്‌ വിജയസാധ്യതയുണ്ട്‌.
ബി.ജെ.പി മുന്‍മന്ത്രിയും 2008ലെ തിരഞ്ഞെടുപ്പില്‍ വിമതനായി കോണ്‍ഗ്രസ്‌ പക്ഷത്തെത്തുകയും ചെയ്‌ത കിരോരി ലാല്‍ മീണയാണ്‌ മറ്റൊരാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി തെറ്റിയാണ്‌ മീണ ദോസയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. മീണയുടെ സ്വന്തക്കാരില്‍ ചിലര്‍ക്ക്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്സുമായി ഉടക്കിയത്‌. മാത്രമല്ല, ഗെഹ്‌ലോട്ട്‌ മന്ത്രിസഭയിലുണ്ടായിരുന്ന ഭാര്യ ഗോല്‍മാ ദേവിയെക്കൊണ്ട്‌ രാജിവയ്‌പ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിന്റെ ലക്ഷ്‌മണ്‍ മീണയും ബി.ജെ.പിയുടെ രാംകിഷോര്‍ മീണയുമാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളികള്‍.
രണ്ടു ലക്ഷം ഗുജ്ജാര്‍ വോട്ടര്‍മാരുള്ള ദോസയില്‍ത്തന്നെ കൗതുകമുള്ള ഒരു സ്ഥാനാര്‍ഥി കൂടിയുണ്ട്‌. ജമ്മുകശ്‌മീരിലെ രജൗറിയില്‍ നിന്നുള്ള ഖമര്‍ റബ്ബാനി ചേച്ചി. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്‌ത മണ്ഡലമായതിനാല്‍ രാജസ്ഥാനിലെ ഗുജ്ജാറുകള്‍ക്ക്‌ ദോസയില്‍ മല്‍സരിക്കാനാവില്ല. മീണകള്‍ക്കോ ജാട്ടുകള്‍ക്കോ ഗുജ്ജാറുകള്‍ വോട്ടു ചെയ്യുകയുമില്ല. അതേസമയം, കശ്‌മീരില്‍ ഗുജ്ജാറുകള്‍ക്ക്‌ പട്ടികജാതി പദവിയുണ്ട്‌. അങ്ങനെയാണ്‌ ഖമര്‍ രംഗത്തെത്തുന്നത്‌. തന്റെ കുടുംബം ദോസയില്‍ നിന്ന്‌ കശ്‌മീരിലേക്ക്‌ കുടിയേറിയവരാണെന്നും താന്‍ ഈ നാട്ടുകാരനാണെന്നുമാണ്‌ റബ്ബാനിയുടെ വാദം.
ഗുജ്ജാര്‍ വംശജനും ഹരിയാനയിലെ സോഹാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയുമായ സുഖ്‌ബീര്‍സിങ്‌ ജാന്‍പൂരിയ ശക്തനായ സ്ഥാനാര്‍ഥിയാണ്‌. ഗുജ്ജാര്‍ സമരനായകന്‍ ബെയ്‌ന്‍സ്‌ലയുടെ വലംകൈയുമായിരുന്നു. ഗുജ്ജാറുകള്‍ വലിയൊരു വോട്ട്‌ബാങ്കായ ജയ്‌പൂര്‍ റൂറലില്‍ നിന്ന്‌ മല്‍സരിക്കാന്‍ സീറ്റ്‌ കോണ്‍ഗ്രസ്സിനോട്‌ ചോദിച്ചെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ്സിന്റെ ലാല്‍ചന്ദ്‌ കഠാരിയയും ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങുമാണ്‌ സുഖ്‌ബീറിന്റെ എതിരാളികള്‍.

തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന പ്രചാരണവിഷയം

യു എച്ച്‌ സിദ്ദീഖ്‌
കുമളി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം മറന്നുപോയ മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട്ടിലെ പ്രധാന തിരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമായി മാറുന്നു. പ്രചാരണത്തിനു ചൂടുപകരുന്ന ശ്രീലങ്കന്‍ വിഷയത്തിനൊപ്പമാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. പ്രത്യേകിച്ച്‌ തെക്കന്‍ തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്‌.
തേനി, ഡിണ്ടിഗല്‍, രാമനാടു, ശിവഗംഗ, വിരുതനഗര്‍ മണ്ഡലങ്ങളിലും മധുരയിലെ രണ്ടു മണ്ഡലങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും മുല്ലപ്പെരിയാറിലെ ജലമാണ്‌ ഉപയോഗിക്കുന്നത്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താന്‍ സുപ്രിംകോടതിയില്‍ നിന്നു ലഭിച്ച അനുമതി നടപ്പാക്കാന്‍ തയ്യാറാവാതെ, കേരളത്തിനു കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുക്കിയതായി കുറ്റപ്പെടുത്തി ഡി.എം.കെ സര്‍ക്കാരിനെതിരേ എ.ഐ.ഡി.എം.കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട്ടില്‍ നടത്തിയ പര്യടനത്തിലാണു മുന്‍ മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നം ആദ്യമായി ഉയര്‍ത്തിയത്‌. 18ാം കനാല്‍ പദ്ധതിയുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ നിരത്തി ഡി.എം.കെ ഇതിനു മറുപടിയും നല്‍കുന്നുണ്ട്‌.
മധ്യകേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായി മാറിയ മുല്ലപ്പെരിയാറിനെക്കുറിച്ചു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു മുന്നണികളും നിലപാടുകളൊന്നും വ്യക്തമാക്കിയിരുന്നില്ല.
ആഭ്യന്തരമന്ത്രി പി ചിദംബരം മല്‍സരിക്കുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലും കരുണാനിധിയുടെ മകന്‍ എം കെ അഴഗിരി ജനവിധി തേടുന്ന മധുരയിലും തേനിയിലും എ.ഐ.ഡി.എം.കെ ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്‌നമാണ്‌ ഉന്നയിക്കുന്നത്‌. തമിഴ്‌ വികാരത്തെ ഇളക്കിമറിക്കുന്ന എം.ഡി.എം.കെ നേതാവ്‌ വൈക്കോയ്‌ക്കും താന്‍ മല്‍സരിക്കുന്ന വിരുതനഗറില്‍ മുല്ലപ്പെരിയാര്‍ തന്നെയാണു പ്രധാന പ്രചാരണവിഷയം. ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മധുരയില്‍ നിന്നു കേരള അതിര്‍ത്തിയായ ഗൂഡല്ലൂരിലേക്കു പദയാത്ര നടത്തി തമിഴ്‌ വികാരത്തെ ഇളക്കിമറിച്ചയാളാണ്‌ വൈക്കോ.
കേന്ദ്രഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നതാണു കരുണാനിധി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കോണ്‍ഗ്രസ്സിനെയും മുല്ലപ്പെരിയാര്‍ പ്രശ്‌നം വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌. തേനി, ശിവഗംഗ, ഡിണ്ടിഗല്‍, വിരുതനഗര്‍ എന്നിവിടങ്ങില്‍ ഡി.എം.കെ സഖ്യത്തില്‍ നിന്നു കോണ്‍ഗ്രസ്സാണ്‌ മല്‍സരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുതലോടെ മാത്രം ഇടപെട്ട കോണ്‍ഗ്രസ്സിന്‌ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയെന്നതു തലവേദനയാവും.

മംഗലാപുരം തിരഞ്ഞെടുപ്പ്‌ 30ന്‌, ന്യൂനപക്ഷ സമുദായ വോട്ട്‌ വിധി നിര്‍ണയിക്കും

നാരായണന്‍ കരിച്ചേരി
മംഗലാപുരം: പലതുകൊണ്ടും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ ഇത്തവണ നിര്‍ണായകമാണ്‌. മെട്രോസിറ്റിയെന്ന നിലയിലും വ്യത്യസ്‌ത ജാതി-മതങ്ങളുടെ കേന്ദ്രമെന്ന നിലയിലും മംഗലാപുരം ഏറെ പ്രശസ്‌തമാണ്‌. മംഗലാപുരത്ത്‌ ആരു ജയിച്ചാലും കേന്ദ്ര കാബിനറ്റിലെ സീനിയര്‍ മന്ത്രിയായിരിക്കുമെന്നതും പ്രത്യേകതയാണ്‌. എന്നാല്‍, കുറച്ചുകാലമായി സംഘപരിവാരം ഇവിടെ അഴിച്ചുവിടുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ ദേശീയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ മംഗലാപുരത്തെ ബി.ജെ.പിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ്‌ കൂടിയാണിത്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരിക്കുമ്പോള്‍ മൂന്നാംമുന്നണിയുടെ പിന്‍ബലത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്‌. ഉത്തരദേശവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ കേരളം പ്രാധാന്യത്തോടെയാണ്‌ ഉറ്റുനോക്കുന്നത്‌. 13 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷത്തോളം വരുന്ന (16 ശതമാനം) മുസ്‌ലിം വോട്ടുകളും 60,000ത്തോളം ക്രിസ്‌ത്യന്‍ വോട്ടുകളുമായിരിക്കും ഈ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക.
മംഗലാപുരം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പോടെയാണു കോണ്‍ഗ്രസ്‌ ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ദ്ദനന്‍ പൂജാരിയെ മല്‍സരിപ്പിക്കുന്നത്‌. പൂജാരിക്കെതിരേ മല്‍സരിക്കുന്നതില്‍ നിന്നു ബി.ജെ.പിയുടെ സിറ്റിങ്‌ എം.പി പിന്‍മാറിയതോടെ അത്ര സുപരിചിതനല്ലാത്ത നവീന്‍കുമാര്‍ കട്ടീലയാണു രംഗത്തുള്ളത്‌. മുന്‍ തിരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായി എട്ടുതവണ കോണ്‍ഗ്രസ്സിനെ തുണച്ച മംഗലാപുരം അവസാനത്തെ നാലു തവണയും ബി.ജെ.പിയെയാണു വിജയിപ്പിച്ചത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ സദാനന്ദ ഗൗഡ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമായ വീരപ്പ മൊയ്‌ലിയെയായിരുന്നു പരാജയപ്പെടുത്തിയത്‌. 1991ല്‍ ധനഞ്‌ജയ കുമാറിലൂടെയാണ്‌ ആദ്യമായി ബി.ജെ.പി ജനാര്‍ദ്ദനപൂജാരിയില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുത്തത്‌.
അടുത്തകാലത്തായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും സംഘപരിവാര സംഘടനകളുടെ കടന്നാക്രമണങ്ങളും കൊള്ളിവയ്‌പും കൊലപാതകവുമെല്ലാം ബി.ജെ.പിക്ക്‌ കനത്ത പ്രഹരമായിട്ടുണ്ട്‌. ബി.ജെ.പി ഭരണത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ശ്രീരാമസേന നടത്തിയ അക്രമം, പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടത്തിയ അക്രമം എന്നിവയെല്ലാം മംഗലാപുരത്ത്‌ സംഘപരിവാര സംഘടനകള്‍െക്കതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്‌. അവസാനമായി പ്രമുഖ അഭിഭാഷകന്‍ നൗഷാദ്‌ കാസിമിന്റെ കൊലപാതകവും അതില്‍ പോലിസിന്റെ പങ്കും പ്രതികളെ പിടികൂടാത്തതും മനുഷ്യാവകാശസംഘടനകളെയും അഭിഭാഷകരെയും മുസ്‌ലിം സംഘടനകളെയും മറ്റും ബി.ജെ.പിക്കെതിരെ പ്രകോപിതരാക്കിയിട്ടുണ്ട്‌.

അഴിമതിക്കെതിരേ ചേരിയില്‍ നിന്നൊരു സ്ഥാനാര്‍ഥി

മുംബൈ: കോടികളുടെ സമ്പാദ്യങ്ങളുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുംബൈയിലെ ചേരിയില്‍ താമസിക്കുന്ന അശ്വനി പതക്‌ എത്തിയത്‌ വെറും 339 രൂപയുടെ സമ്പാദ്യവുമായിട്ടാണ്‌. മുംബൈ സൗത്ത്‌ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക്‌ ഈ മാസം 30നു ജനവിധി തേടുന്ന ഇദ്ദേഹമാണു രാജ്യത്തെ ഏറ്റവും സാമ്പത്തികശേഷി കുറഞ്ഞ സ്ഥാനാര്‍ഥി.
മാസം കിട്ടുന്ന ശമ്പളം 5000 രൂപയാണ്‌. ഇതു നഗരത്തില്‍ ഒന്നിനും തികയില്ല. വാടകവീട്ടില്‍ കഴിയുന്ന എനിക്ക്‌ സ്വത്തോ മറ്റു നിക്ഷേപമോ ഇല്ല. കഴിഞ്ഞ കുറേ വര്‍ഷമായി കൂട്ടിവച്ചിരുന്ന 10,000 രൂപ മല്‍സരിക്കാനായി കെട്ടിവച്ചു. ഇനി കൈയിലുള്ളതു വെറും 339 രൂപയാണ്‌-മൂന്നുവര്‍ഷമായി മുംബൈ ഹൈക്കോടതിയില്‍ പ്രാക്‌റ്റീസ്‌ ചെയ്യുന്ന അശ്വനി പറയുന്നു. രാഷ്ട്രീയ മഹാജന്‍ ശക്തി ദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അശ്വനിക്ക്‌ നേരിടേണ്ടതു കോണ്‍ഗ്രസ്സിന്റെ എക്‌നാഥ്‌ ഗൈക്‌വാദിനെയും ശിവസേനയുടെ സുരേഷ്‌ ഗംഭീറിനെയുമാണ്‌. ഇവര്‍ക്ക്‌ രണ്ടാള്‍ക്കുമുള്ള സമ്പാദ്യമാവട്ടെ യഥാക്രമം 24 ലക്ഷവും നാലുകോടിയുമാണ്‌. ഇത്തരത്തിലുള്ള വമ്പന്‍മാരോടു മല്‍സരിക്കാന്‍ 339 രൂപയുള്ള തനിക്ക്‌ കഴിയുമെന്നാണ്‌ അശ്വനിയുടെ വിശ്വാസം.
ജയിച്ചുകഴിഞ്ഞാല്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അഴിമതിയില്ലാതാക്കുമെന്നും തനിക്ക്‌ വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ കാശ്‌ വാങ്ങാതെ കോടതിയില്‍ വാദിക്കുമെന്നുമാണ്‌ ഇദ്ദേഹത്തിന്റെ തിരഞ്ഞടുപ്പ്‌ വാഗ്‌ദാനം.
ഇത്രയും കാലം മണ്ഡലത്തില്‍ നിന്നു പണക്കാര്‍ മാത്രം ജയിച്ചു പോയിട്ട്‌ ചേരിനിവാസികള്‍ക്കെന്ത്‌ കിട്ടി. മറ്റു സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പണവും ബിരിയാണിയുമൊക്ക നിങ്ങള്‍ എടുത്തിട്ട്‌ വോട്ട്‌ മാത്രം എനിക്ക്‌ ചെയ്യൂവെന്നാണ്‌ അശ്വനി പ്രചാരണത്തില്‍ ഊന്നിപ്പറയുന്നത്‌. മറ്റു സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ വീടുകള്‍ കയറി വാചകമടിക്കലായിരുന്നു ഈ പാവപ്പെട്ടവന്റെ ആയുധം.

2009-04-23

ഉറക്കം വിട്ടുണരാതെ രജപുത്ര മണ്ണ്‌

ജയ്‌പൂരില്‍ നിന്ന്‌ കെ എ സലിം

ജയ്‌പൂര്‍: ലോകത്തെ പുരാതന നാഗരികതകളിലൊന്നായ സിന്ധുനദീതട നാഗരികതയുടെ കേന്ദ്രഭൂമിയായിരുന്നുവത്രെ രാജസ്ഥാന്‍. രജപുത്രര്‍, ജാട്ട്‌, നാത, ബില, ഗുജ്ജാര്‍, മീണ, അഹിറ തുടങ്ങിയ വംശങ്ങള്‍ ഈ നാഗരികതയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. നാഗരികതകള്‍ തമ്മിലുള്ള പോരും പകയും ഈ മണ്ണിനെ രക്തത്തില്‍ കുളിപ്പിച്ചിട്ടുമുണ്ട്‌. ഇന്‍ഡസ്‌ ഗാഗര്‍-ഹക്‌റ നാഗരികതയെന്നാണ്‌ ഈ നാഗരികതയുടെ മറ്റൊരു പേര്‌.
മഴപെയ്യുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നദിയാണു ഗാഗര്‍-ഹക്‌റ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു രജപുത്രരുടെ പോരാട്ടഭൂമിയൊരുങ്ങുമ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷവും വിട്ടൊഴിയാത്ത വംശീയവിദ്വേഷങ്ങള്‍ക്കും കുടിപ്പകയ്‌ക്കുമിടയില്‍ രാജസ്ഥാനിലെ രാഷ്ട്രീയം ഗാഗര്‍-ഹക്‌റ നദിയുടെ സ്വഭാവം പോലെ പ്രവചനാതീതമായി കിടക്കുന്നു.
2003ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വസുന്ധരാരാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ ഒരു വര്‍ഷത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 21ഉം ബി.ജെ.പി തന്നെ നേടി. ഒരു കാരുണ്യം പോലെ കോണ്‍ഗ്രസ്സിന്‌ ലഭിച്ചത്‌ നാലു സീറ്റുകള്‍.
അഞ്ചു വര്‍ഷത്തിനു ശേഷം കഥമാറി. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ഗുജ്ജാര്‍ വംശജരിലൊരു വിഭാഗം കാലുമാറി. 2008ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തി. കോണ്‍ഗ്രസ്‌ 98, ബിജെ.പി 75, ബി.എസ്‌. പി ഏഴ്‌, മറ്റുള്ളവര്‍ 20 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. ലോകത്തെ പഴക്കം ചെന്ന മലനിരകളും താര്‍ മരുഭൂമിയും സമതലങ്ങളുമുള്‍പ്പെടെ 3,42,239 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പലതാണ്‌്‌. ജാതിപ്പോരോ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള സംഘര്‍ഷങ്ങളോ മാത്രമായിരിക്കില്ല രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്‌. ശക്തമായ ജാതി സമവാക്യത്തിനൊപ്പം വിലക്കയറ്റം, ജലദൗര്‍ലഭ്യം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം വോട്ടര്‍മാരുടെ മനോഗതി നിര്‍ണയിക്കുന്ന ഘടകങ്ങളാവും.
എന്നാലിപ്പോഴും രാജസ്ഥാനെ തിരഞ്ഞെടുപ്പിന്റെ ചൂട്‌ ബാധിച്ചിട്ടില്ല. തലസ്ഥാനമായ ജയ്‌പൂരില്‍ തിരഞ്ഞെടുപ്പിന്റെ ലക്ഷണം പോലുമില്ല. ബോര്‍ഡുകളോ പോസ്‌റ്ററുകളോ ഇല്ല. ഒരു പ്രചാരണ വാഹനം പോലും കാണാനില്ല. കോണ്‍ഗ്രസ്‌, ബി.ജെ.പി എന്നീ പ്രമുഖകക്ഷികളെ കൂടാതെ ഇടതുപാര്‍ട്ടികളും ബി.എസ്‌.പിയും രാജസ്ഥാനില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും 25 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ ബി.എസ്‌.പി 23 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു.
10 മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നു മണ്ഡലങ്ങളില്‍ സി.പി.എമ്മും മല്‍സരിക്കുന്നു. സിക്കറില്‍ മല്‍സരിക്കുന്ന സിറ്റിങ്‌ എം.എല്‍.എ അംറാറാം സി.പി.എമ്മിന്‌ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്‌. കോണ്‍ഗ്രസ്സിലെയും ബി.ജെ.പിയിലെയും പ്രമുഖരാരും ഇവിടെ മല്‍സരിക്കുന്നില്ലെന്നതാണു രാജസ്ഥാനിലെ മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍കാരനായ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിങ്‌ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുമായി പിണങ്ങി പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ്‌ മല്‍സരിക്കുന്നത്‌. അജ്‌മീരില്‍ മല്‍സരിക്കുന്ന യുവ കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ പൈലറ്റ്‌, മധേപൂരില്‍ നിന്ന്‌ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്ന ഗുജ്ജാര്‍ നേതാവ്‌ കിരോരിസിങ്‌ ബെയ്‌ന്‍സ്‌ല, ചിത്തോര്‍ഗഡില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിന്നു ഗിരിജാവ്യാസ്‌, ബര്‍മറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ജസ്വന്ത്‌സിങിന്റെ മകനുമായ മാനവേന്ദ്രസിങ്‌, ജാലവാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകനുമായ ദുഷ്യന്ത്‌സിങ്‌, ജാലോഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌ തുടങ്ങിയവരാണു രാജസ്ഥാനില്‍ മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍.
സമീപകാലത്ത്‌ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു നല്ല വാര്‍ത്തകളുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പിക്ക്‌ ലഭിച്ച ആറ്‌ എം.എല്‍.എമാരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2008ല്‍ കോണ്‍ഗ്രസ്സിനെ സഹായിച്ച, ജനസംഖ്യയില്‍ എട്ടു ശതമാനം വരുന്ന മീണ സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം വച്ചു വിലയിരുത്തിയാല്‍ രജപുത്രരുടെ മണ്ണ്‌ ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പം നിന്നേക്കും.
ഇടതുപക്ഷവും സ്വതന്ത്രരും രാജസ്ഥാനില്‍ നിര്‍ണായകമാണ്‌. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 43.01 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്‌ 41.2 ശതമാനം വോട്ടുകളും നേടിയപ്പോള്‍ മറ്റുള്ളവരെല്ലാം കൂടി 25.2 ശതമാനം വോട്ടുകള്‍ നേടി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്വതന്ത്രരുള്‍പ്പെടെയുള്ള മറ്റുള്ളവരുടെ വോട്ട്‌ ശതമാനം 28 ആയി ഉയര്‍ന്നു. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 44.95 ശതമാനം വോട്ടു നേടിയിരുന്നു. ഇത്‌ 2008 ആയപ്പോഴേക്കും 36 ശതമാനമായി കുറഞ്ഞു. ബി.ജെ.പിയാവട്ടെ 34 ശതമാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുന്നു. എന്നാലും കാര്യമായി പ്രതീക്ഷയ്‌ക്കു വകയില്ലാത്ത വിധം പ്രശ്‌നങ്ങളുടെ നടുക്കടലിലാണു ബി.ജെ.പി. അഞ്ചുവര്‍ഷ ഭരണത്തിനിടെ വസുന്ധരാരാെജ 400 കോടിയുടെ അഴിമതി നടത്തിയെന്നു പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പരസ്യമായി പരാതിപ്പെട്ടതു മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കൈലാഷ്‌ മെഗ്‌വാള്‍ തന്നെയാണ്‌. വസുന്ധരയുടെ അഞ്ചുവര്‍ഷ ഭരണത്തിനിടെ ഗുജ്ജാര്‍ ഉള്‍പ്പെടെ വിവിധ സമരങ്ങള്‍ക്കു നേരെ നടന്ന വെടിവയ്‌പില്‍ 90 പേര്‍ മരിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലും വേട്ടയാടുമെന്നുറപ്പാണ്‌.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വിവേചനം: ഡല്‍ഹി മുസ്‌്‌ലിംകള്‍ കോണ്‍ഗ്രസ്സിനെതിരേ

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിംകളില്‍ നിന്നും സ്ഥാനാര്‍ഥിയായി ഒരു പ്രതിനിധിയെയും പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ ന്യൂനപക്ഷ സംഘടനകള്‍ തയ്യാറെടുക്കുന്നു. ജാമിഅ നഗറില്‍ രണ്ടു മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ്സിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ രോഷം ജ്വലിച്ചുകൊണ്ടിരിക്കെയാണു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവേചനത്തിനെതിരേയുള്ള മുസ്‌്‌ലിംകളുടെ പ്രതിഷേധം.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22ഉം ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍ 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്ന്‌ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌. (1977ലും 80ലും സിക്കന്തര്‍ ബക്തിനെ). ഈ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പി തലസ്ഥാനത്തെ ഏഴില്‍ മൂന്നു മണ്ഡലങ്ങളില്‍ മുഹമ്മദ്‌ മുസ്‌തഖീം (ചാന്ദ്‌നിചൗക്ക്‌), മുഹമ്മദ്‌ യൂനുസ്‌ (ഈസ്റ്റ്‌ ഡല്‍ഹി), ഹാജി ദില്‍ഷാദ്‌ അലി എന്‍ജിനീയര്‍ (നോര്‍ത്ത്‌ ഈസ്‌റ്റ്‌) എന്നീ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്‌.
കോണ്‍ഗ്രസ്സിന്റെ വിവേചനത്തിനെതിരേ മുസ്‌ലിംകളുടെ സംയുക്ത സമിതിയടക്കമുള്ള വിവിധ ന്യൂനപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിം പത്രാധിപരും മുന്‍ എം.പിയുമായ സയ്യിദ്‌ ശഹാബുദ്ദീന്‍, ഡല്‍ഹി ഇമാം സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി, മൗലാനാ മുഫ്‌തി മുഹമ്മദ്‌ മുകര്‍റം തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയിലാണു കോണ്‍ഗ്രസ്സിനെതിരേ സംസാരിച്ചത്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ബി.എസ്‌.പി സ്ഥാനാര്‍ഥി ഹാജി ദില്‍ഷാദ്‌ അലിക്കു വോട്ട്‌ ചെയ്യാനും ഇവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി കുപ്പായത്തില്‍ കണ്ണുംനട്ടിരുന്ന സീലാംപുര്‍ എം.എല്‍.എയായ മദീന്‍ അഹ്‌മദിനെപ്പോലെയുള്ള ഡല്‍ഹി കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കളും സംഭവത്തില്‍ അമര്‍ഷത്തിലാണ്‌.
കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളും പാരമ്പര്യമായി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌തുവന്നവരും വിട്ടുനില്‍ക്കുകയാണ്‌.
കോണ്‍ഗ്രസ്സിനോടുള്ള ഈ മുസ്‌ലിം പ്രതിഷേധത്തെ മുതലാക്കാനുള്ള ശ്രമത്തിലാണ്‌ ബി.ജെ.പി.
``ഒരു ലോക്‌സഭാ ടിക്കറ്റ്‌ നല്‍കി നിങ്ങളെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടിയെ നിങ്ങളെങ്ങനെ വിശ്വാസത്തിലെടുക്കും'' ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയ്‌ ഗോയല്‍ ചോദിക്കുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയിലെ കോണ്‍ഗ്രസ്സിന്റെ നാലു മുസ്‌്‌ലിം എം.എല്‍.എമാരെയും ഒരു മന്ത്രിയെയും ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണു പാര്‍ട്ടി ഇതിനെ പ്രതിരോധിക്കുന്നത്‌.
അതേസമയം, ദേശീയ രാഷ്ട്രീയത്തിലും മന്ത്രിസഭയിലും തന്നെ പൊട്ടിത്തെറിക്കു കാരണമായിരുന്ന ജാമിഅ നഗര്‍ വെടിവയ്‌പ്‌ ജനങ്ങള്‍ മറന്നുതുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഡല്‍ഹി ഇമാം അഹ്‌മദ്‌ ബുഖാരിയടക്കമുള്ള മുസ്‌്‌ലിം നേതാക്കള്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മുസ്‌ലിംകളെ വോട്ടു ബാങ്കായി മാത്രം കാണുകയും പിന്നീട്‌ അവരെ ഭീകരരാക്കുകയും ചെയ്യുകയാണു കോണ്‍ഗ്രസ്സിന്റെ നയമെന്നു ഡല്‍ഹി ഇമാം തലസ്ഥാനത്തു ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ ഒരു യോഗത്തിനു ശേഷം കുറ്റപ്പെടുത്തുകയുണ്ടായി.
വ്യാജ ഏറ്റമുട്ടല്‍ സംഭവത്തെ തുടര്‍ന്നു രൂപീകരിച്ച ഉലമാ കൗണ്‍സില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ്‌ മിശ്രയെയും കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ജാവേദ്‌ അക്തറിനെയും യഥാക്രമം അഅ്‌സംഗഡിലും ലഖ്‌നോവിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. യു.പിയില്‍ ഉലമാ കൗണ്‍സില്‍ 10 സ്ഥാനാര്‍ഥികളെയാണു മല്‍സരിപ്പിക്കുന്നത്‌.
ഇതു ചൂണ്ടിക്കാണിക്കുന്നതു ജാമിഅ നഗര്‍ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും തിരയടിക്കുമെന്നാണ്‌.
ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ഉലമാ കൗണ്‍സിലിന്റെ പ്രചാരണം പരമ്പരാഗതമായി കോണ്‍ഗ്രസ്സിന്‌ വോട്ടു ചെയ്യുന്ന മുസ്‌്‌ലിംകളെ മാറിച്ചിന്തിപ്പിക്കാനിടയുണ്ട്‌.

ബനേജ്‌ ബൂത്തില്‍ ഒരു വോട്ടര്‍; രണ്ട്‌ പോലിസ്‌, ഉദ്യോഗസ്ഥര്‍ മൂന്ന്‌

അഹ്‌മദാബാദ്‌: രാജ്യത്ത്‌ മൊത്തം 8,28,804 പോളിങ്‌ സ്‌റ്റേഷനുകളുണ്ടെങ്കിലും ജുനഗഡ്‌ മണ്ഡലത്തിലെ ബനേജ്‌ ബൂത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ഇവിടെ വോട്ടറായി 52കാരന്‍ ഭരത്‌ദാസ്‌ ദര്‍ശന്‍ ദാസ്‌ മാത്രം. നിര്‍ദിഷ്ട സമയപരിധിയായ വൈകീട്ട്‌ അഞ്ചുമണി കഴിഞ്ഞിട്ടും നീളുന്ന വരിയോ പതിവു തിരഞ്ഞെടുപ്പു കോലാഹലങ്ങളോ ഒന്നും ഈ ബൂത്തില്‍ കാണില്ല.
ദര്‍ശന്‍ ദാസ്‌ തന്നെ തന്റെ അനുഭവം പറയുന്നു: ``രണ്ടു തവണയാണു ഞാന്‍ വോട്ട്‌ ചെയ്‌തത്‌. രണ്ടു പോലിസുകാരടക്കം അഞ്ച്‌ ഉദ്യോഗസ്ഥര്‍ ഉണ്ടാവും. അതുതന്നെയാണു തിരഞ്ഞെടുപ്പ്‌.'' ഏകവോട്ടറായുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ്‌ ഇതെങ്കിലും ഇപ്പോഴാണു ലോകം തന്നെ ശ്രദ്ധിക്കുന്നതെന്നാണു ദര്‍ശന്‍ ദാസിന്റെ പരാതി.
1,412 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തൃതിയുള്ള ഗീര്‍വനത്തില്‍ 300 ആനകളുണ്ടെന്നാണു കണക്ക്‌. കാട്ടിനുള്ളിലെ പുരാതന ക്ഷേത്രത്തിനുള്ളിലാണു ദര്‍ശന്‍ ദാസിന്റെ വാസം. ഇതിനുള്ളില്‍ വൈദ്യുതിയില്ല; ടെലിവിഷനും ടെലിഫോണും ദര്‍ശന്‍ ദാസിന്റെ ജീവിതത്തിന്റെ ഭാഗമല്ല. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഉപകരണം ബി.ബി.സി റേഡിയോ മാത്രം. രണ്ടു വര്‍ഷമായി ഈ കാട്ടിലാണ്‌ ഇദ്ദേഹം.
തങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ ഇതുവരെ ഒരു സ്ഥാനാര്‍ഥിയും ഇദ്ദേഹത്തെ സമീപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച്‌ ഇദ്ദേഹത്തിന്‌ വ്യക്തമായ ഒരറിവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും പ്രധാനപാര്‍ട്ടികളാണെന്ന വിവരം മാത്രം ദര്‍ശന്‍ ദാസിനറിയാം. എന്നാലും തന്റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ അദ്ദേഹം സംതൃപ്‌തനാണ്‌. എന്നാല്‍ ആര്‍ക്കു വോട്ട്‌ ചെയ്യുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്കു വരാനായി നല്ലൊരു റോഡ്‌ വേണമെന്നാണു ദര്‍ശന്‍ ദാസിന്റെ ഏക ആവശ്യം. കാട്ടില്‍ മൊബൈല്‍ ഫോണിന്റെ റെയ്‌ഞ്ചൊന്നും ഇദ്ദേഹത്തിന്‌ പ്രശ്‌നമല്ല. ഈ ക്ഷേത്രത്തിലാണ്‌ ഇദ്ദേഹം 40ഓളം വരുന്ന ഭക്തര്‍ക്കൊപ്പം താമസിക്കുന്നത്‌. ഇവര്‍ക്കൊന്നും ഈ പ്രദേശത്ത്‌ വോട്ടില്ല.
ഏപ്രില്‍ 30നാണു ബനേജ്‌ ബൂത്തടങ്ങുന്ന ജുനഗഡിലെ വോട്ടെടുപ്പ്‌. അന്നേദിവസം നേരത്തെ എണീറ്റ്‌ ബൂത്തില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. ``തന്നെ കാണുമ്പോള്‍ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സന്തോഷിക്കും. കാരണം അവര്‍ക്ക്‌ നേരത്തെ പെട്ടിയും മടക്കി വീട്ടിലേക്കു പോവാമല്ലോ.'' അദ്ദേഹം തമാശയില്‍ പറഞ്ഞുനിര്‍ത്തി.

2009-04-20

ഷൂവേറിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ടൈറ്റ്‌ലര്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു നേരെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നു ഷൂവേറുണ്ടായ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജഗദീഷ്‌ ടൈറ്റ്‌ലര്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതിരിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്‌ ഇതിനു പിന്നില്‍. പത്രപ്രവര്‍ത്തകനായ ജര്‍ണൈല്‍ സിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആരൊക്കെയാണെന്ന്‌ തിരിച്ചറിയാന്‍ സി.ബി.ഐയെ പോലൊരു ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണ്‌. ഷൂവെറിഞ്ഞതിനു തൊട്ടുപിറകെ വന്‍സന്നാഹത്തോടെ നടന്ന പ്രകടനം തന്നെയാണ്‌ ഇതിനു ഏറ്റവും നല്ല തെളിവ്‌-അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണിത്‌. പൊതുതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എന്നെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം-ടൈറ്റ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഏഴിന്‌ എ.ഐ.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ്‌ ജര്‍ണൈല്‍ സിങ്‌ ചിദംബരത്തിനു നേരെ ഷൂവെറിഞ്ഞത്‌. 1984ലെ സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ടൈറ്റ്‌ലര്‍ക്ക്‌ ക്ലീന്‍ചിറ്റ്‌ നല്‍കിയ സി.ബി.ഐ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയാണ്‌ ദൈനിക്‌ ജാഗരണ്‍ പത്രത്തിന്റെ പ്രതിനിധിയെ പ്രകോപിപ്പിച്ചത്‌. ഷൂ ചിദംബരത്തിന്‌ കൊണ്ടില്ലെങ്കിലും 1984ലെ കലാപവുമായി ബന്ധപ്പെട്ട്‌ ടൈറ്റ്‌ലറുടെ പേര്‌ വീണ്ടും സജീവമായതോടെ അദ്ദേഹത്തെ സ്ഥാനാര്‍തി ലിസ്‌റ്റില്‍ നിന്ന്‌ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതരായി.
കോണ്‍ഗ്രസ്‌, ബി.ജെ.പി സര്‍ക്കാറുകള്‍ പത്തോളം കമ്മീഷനുകളാണ്‌ സിഖ്‌ വിരുദ്ധകലാപത്തെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ചത്‌. അതില്‍ ഒന്നു പോലും ഞാന്‍ കുറ്റക്കാരനാണെന്ന്‌ പറയുന്നില്ല. ഒരിക്കല്‍ കോണ്‍ഗ്രസ്‌ പത്രസമ്മേളനങ്ങള്‍ റിപോര്‍ട്ട്‌ ചെയ്യാന്‍ ചുമതലപ്പെടുത്താത്ത പത്രക്കാരന്‍ അന്ന്‌ എങ്ങനെ നേരത്തെയെത്തി മുന്‍സീറ്റില്‍ സ്ഥാനമുറപ്പിച്ചു. നിരവധി കാമറാമാന്മാര്‍ റിപോര്‍ട്ടിങിനായെത്തിയിരുന്നെങ്കിലും ഒരു ചാനലിനു മാത്രം ആ ദൃശ്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുക്കാനായി?-കോണ്‍ഗ്രസ്‌ നേതാവ്‌ചോദിച്ചു.
ഇതേ ആരോപണത്തെ തുടര്‍ന്ന്‌ സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട സജ്ജന്‍കുമാര്‍ സഹോദരനെയാണ്‌ പകരക്കാരനായി നിര്‍ത്തിയത്‌.
അടുത്ത ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്‌-ടൈറ്റ്‌ലര്‍ നയം വ്യക്തമാക്കി. ഡല്‍ഹി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജെ പി അഗര്‍വാളാണ്‌ ടൈറ്റ്‌ലര്‍ക്കു പകരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയായത്‌. അകാലിദള്‍ എന്തൊക്കെ പറഞ്ഞാലും സിഖുകാര്‍ എന്നും എന്നെ സഹായിച്ച ചരിത്രമാണുള്ളത്‌. ഈ സമയത്തും അവര്‍ കോണ്‍ഗ്രസിനു തന്നെ വോട്ടു ചെയ്യും. ഡല്‍ഹിയിലെ എല്ലാ സീറ്റുകളും തൂത്തുവാരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേജസ്‌ പിഡിഎഫ്

2009-04-18

മഹിമയുടെ മായ

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ സുബോധ്‌ കാന്ത്‌ സഹായിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബോളിവുഡ്‌ താരം മഹിമ ചൗധരി

സംസ്ഥാനത്ത്‌ രണ്ടിടത്ത്‌ ഇന്നു റീപോളിങ്‌


തിരുവനന്തപുരം: വോട്ടിങ്‌യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ്‌ നിര്‍ത്തിവച്ച കോഴിക്കോട്‌ ബേപ്പൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ 34ാം ബൂത്തിലും ആലപ്പുഴ മണ്ഡലത്തിലെ കായംകുളം 150ാം നമ്പര്‍ ബൂത്തിലും ഇന്ന്‌ റീപോളിങ്‌ നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു.
രാവിലെ ഏഴു മുതല്‍ വൈകീട്ട്‌ അഞ്ചു വരെയാണു വോട്ടെടുപ്പ്‌. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 34ാം നമ്പര്‍ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിനു നേരെ ലൈറ്റ്‌ തെളിഞ്ഞതാണ്‌ പ്രശ്‌നമായത്‌.
യു.ഡി.എഫ്‌, ബി.ജെ.പി ഏജന്റുമാര്‍ ഇതുസംബന്ധിച്ചു രേഖാമൂലം പരാതി നല്‍കി. അസിസ്റ്റന്റ്‌ റിട്ടേണിങ്‌ ഓഫിസറും സാങ്കേതികവിദഗ്‌ധരും സ്ഥലത്തെത്തി പിഴവു കണ്ടെത്തി രണ്ടുമണിയോടെ പോളിങ്‌ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
കായംകുളം നിയമസഭാ മണ്ഡലത്തില്‍ കൃഷ്‌ണപുരം സി.എം.എസ്‌ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ ലഭിക്കുന്നുവെന്നായിരുന്നു പരാതി. പിഴവു കണ്ടെത്തിയപ്പോള്‍ 244 പേര്‍ വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.
രണ്ടു ബൂത്തിലും റീപോളിങ്‌ നടത്തണമെന്നു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നു.

അവസാന പോളിങ്‌ നില 73.33% ഇരുമുന്നണികളും ആശങ്കയില്‍


തിരുവനന്തപുരം: പോളിങ്‌ ശതമാനത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന സംസ്ഥാനത്ത്‌ ഇരുമുന്നണികളെയും കനത്ത ആശയക്കുഴപ്പത്തിലാക്കി. പുതുതായി പോള്‍ ചെയ്‌ത വോട്ടുകള്‍ ഏതു മുന്നണിക്ക്‌ അനുകൂലമായാണു വീണതെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതുമൂലമാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠയുണ്ടായിരിക്കുന്നത്‌. ഇരുമുന്നണികളും 20ല്‍ 15 സീറ്റും തിരഞ്ഞെടുപ്പാനന്തര അവലോകനത്തില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്‌.
കേരളത്തില്‍ 73.33 ശതമാനം പോളിങ്‌ നടന്നതായാണു തിരഞ്ഞെടുപ്പു കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക്‌. കണ്ണൂര്‍ മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ നടന്നത്‌- 80.91 ശതമാനം. 65.73 ശതമാനവുമായി തിരുവനന്തപുരമാണ്‌ ഏറ്റവും പിന്നില്‍. 71.45 ശതമാനമായിരുന്നു 2004ലെ പോളിങ്‌ നിരക്ക്‌. സംസ്ഥാനത്ത്‌ ഉയര്‍ന്ന പോളിങ്‌ നടന്ന നിയമസഭാ മണ്ഡലം ചേര്‍ത്തലയാണ്‌ (85.47). കുറവ്‌ പോളിങ്‌ നടന്നത്‌ തിരുവനന്തപുരത്ത്‌ (59.68). ആകെ വോട്ട്‌ ചെയ്‌തവരുടെ എണ്ണം 1,67,96,418 ആണ്‌. ഇതില്‍ 85,77,036 പേര്‍ പുരുഷ വോട്ടര്‍മാരും 82,19,382 പേര്‍ സ്‌ത്രീ വോട്ടര്‍മാരുമാണ്‌. കാസര്‍കോഡ്‌ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,46,312 ആണ്‌. കൂടുതല്‍ പോളിങ്‌ നടന്നത്‌ പയ്യന്നൂരാണ്‌- 81.43 ശതമാനം. കുറവ്‌ മഞ്ചേശ്വരത്താണ്‌- 68.74. കണ്ണൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,61,088 ആണ്‌. ഉയര്‍ന്ന പോളിങ്‌- തളിപ്പറമ്പ്‌ (83.56), കുറവ്‌- കണ്ണൂര്‍ (76.46). വടകരയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌- 1,29,068. ഉയര്‍ന്ന പോളിങ്‌- കുറ്റിയാടി (84.16), കുറവ്‌- തലശ്ശേരി (77.15). വയനാട്ടില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,22,166 ആണ്‌. ഉയര്‍ന്ന പോളിങ്‌- ഏറനാട്‌ (79.03), കുറവ്‌- നിലമ്പൂര്‍ (72.25). കോഴിക്കോട്ട്‌ പോള്‍ ചെയ്‌ത വോട്ട്‌ 7,94,150 ആണ്‌. ഉയര്‍ന്ന പോളിങ്‌- ബാലുശ്ശേരി (79.38), കുറവ്‌- കോഴിക്കോട്‌ നോര്‍ത്ത്‌ (70.42).
മലപ്പുറത്ത്‌ പോള്‍ ചെയ്‌ത വോട്ട്‌- 7,81,128. ഉയര്‍ന്ന പോളിങ്‌- കൊണ്ടോട്ടി (80.22), കുറവ്‌- വേങ്ങര (71.87). പൊന്നാനിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,68,350 ആണ്‌. ഉയര്‍ന്ന പോളിങ്‌- തിരൂര്‍ (81.51), കുറവ്‌- പൊന്നാനി (74.17). പാലക്കാട്ട്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,88,240 ആണ്‌. ഉയര്‍ന്ന പോളിങ്‌- മലമ്പുഴ (76.28), കുറവ്‌- പാലക്കാട്‌ (71.28). തൃശൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,14,491 ആണ്‌. ഉയര്‍ന്ന പോളിങ്‌- പുതുക്കാട്‌ (72.09), കുറവ്‌- തൃശൂര്‍ (66.3). ആലത്തൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,26,891 ആണ്‌. ഉയര്‍ന്ന പോളിങ്‌- ചിറ്റൂര്‍ (77.51), കുറവ്‌- കുന്നംകുളം (71.38). ചാലക്കുടിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,91,115 ആണ്‌. ഉയര്‍ന്ന പോളിങ്‌- കുന്നത്തുനാട്‌ (79.78), കുറവ്‌- കൊടുങ്ങല്ലൂര്‍ (68). എറണാകുളത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,43,636 ആണ്‌. ഉയര്‍ന്ന പോളിങ്‌- പറവൂര്‍ (77.52), കുറവ്‌- എറണാകുളം (66.97). ഇടുക്കിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,84,243 ആണ്‌. ഉയര്‍ന്ന പോളിങ്‌- തൊടുപുഴ (76.66), കുറവ്‌- പീരുമേട്‌ (70.44). കോട്ടയത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,05,521 ആണ്‌. ഉയര്‍ന്ന പോളിങ്‌- വൈക്കം (77.13), കുറവ്‌- കടുത്തുരുത്തി (71.34).

മലപ്പുറത്തെ തിരഞ്ഞെടുപ്പു ഫലം ന്യൂനപക്ഷ രാഷ്ട്രീയഗതി നിര്‍ണയിക്കും


റസാഖ്‌ മഞ്ചേരി

മലപ്പുറം: പൊന്നാനി-മലപ്പുറം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചേക്കും. ജില്ലാ രൂപീകരണശേഷം ഉണ്ടായ കടുത്ത പോരാട്ടമായി വിശേഷിപ്പിക്കാവുന്ന 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലെയും പോളിങ്‌ ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആശങ്കയ്‌ക്കും പ്രതീക്ഷയ്‌ക്കും വകനല്‍കുന്നതാണ്‌.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ ഇടം എത്രമാത്രം സുരക്ഷിതമാണെന്നും ഫലം വ്യക്തമാക്കും. വിവിധ സമുദായസംഘടനകള്‍ ഇരുമുന്നണികള്‍ക്കു വേണ്ടിയും സജീവമായി വോട്ട്‌ പിടിക്കാനിറങ്ങിയത്‌ ഇത്തവണത്തെ ഫലം പ്രവചനാതീതമാക്കിയിരിക്കുകയാ ണ്‌. പൊന്നാനിയില്‍ 1977ല്‍ ഉണ്ടായ 75.19 ശതമാനം പോളിങിനെ മറികടന്ന്‌ 77.11 ശതമാനമാണ്‌ ഇക്കുറി രേഖപ്പെടുത്തിയത്‌. 2004ല്‍ 62.32 ശതമാനം മാത്രമായിരുന്നു ഇവിടത്തെ വോട്ടിങ്‌ നില. മലപ്പുറത്ത്‌ ഇത്തവണ രേഖപ്പെടുത്തിയത്‌ 76.64 ശതമാനമാണ്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷം മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ 71.89 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്‌. ഇപ്പോള്‍ കൂടിയ വോട്ടുകള്‍ ആര്‍ക്കാണു ലഭിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍. മഞ്ചേരിയിലും നിയമസഭയില്‍ കുറ്റിപ്പുറത്തും വോട്ടിങ്‌ ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിനു വിജയിക്കാനായി എന്ന തു പക്ഷേ ഇത്തവണ ശരിയാവണമെന്നില്ല. രാഷ്ട്രീയമായി മലപ്പുറം യു.ഡി.എഫിനൊപ്പമാണെന്നു സി.പി.എം തന്നെ വിലയിരുത്തുമ്പോഴും അടിയൊഴുക്കുകളിലുള്ള പ്രതീക്ഷയാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയ്‌ക്കുള്ളത്‌. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ്‌ ജയിക്കുമെന്നാണു യു.ഡി.എഫ്‌ അവലോകനയോഗത്തിലെ വിലയിരുത്തല്‍. 30,000 മുതല്‍ 45,000 വരെ വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനു സി.പി.എമ്മും കണക്കാക്കുന്നു.
എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടുള്ള വിവരങ്ങളാണു പൊന്നാനിയില്‍ നിന്നു ലഭിക്കുന്നത്‌. മഅ്‌ദനിയും എ.പി വിഭാഗവും ഒഴികെയുള്ള മുസ്‌ലിം സംഘടനകള്‍ ഇ ടിയെയാണു പിന്തുണച്ചത്‌. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടത്താണിക്കു ജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണു സി.പി.എം. 35,000 വോട്ടിനു ബഷീര്‍ ജയിക്കുമെന്നാണു ലീഗ്‌ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാമന്‍പിള്ളയും ഉമാ ഉണ്ണിയും എല്‍.ഡി.എഫിനു വേണ്ടി ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്നാണ്‌ ഒടുവില്‍ മനസ്സിലാവുന്നത്‌. ആര്‍.എസ്‌.എസ്‌ കേന്ദ്രങ്ങളില്‍ രാമന്‍പിള്ള നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഇതിന്റെ സൂചനയാണ്‌. തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പു ഹിന്ദു ജാഗരണ്‍ വേദി എന്ന പേരില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഇ ടിക്കെതിരായ പോസ്‌റ്ററുകള്‍ക്കു പിന്നില്‍ സി.പി.എം പിന്തുണയോടെ ജനപക്ഷത്തിന്റെ കൈയുള്ളതായി കരുതുന്നു. ബി.ജെ.പിക്കു ശക്തിയുള്ള താനൂര്‍, പരപ്പനങ്ങാടി, തൃത്താല, വള്ളിക്കുന്ന്‌, തിരൂര്‍ എന്നിവിടങ്ങളിലെ പല ബൂത്തുകളിലും ബി.ജെ.പിക്കു ബൂത്ത്‌ ഏജന്റുമാര്‍ ഉണ്ടാവാതിരുന്നതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും വ്യക്തം.
മലപ്പുറത്ത്‌ ജമാഅത്തെ ഇസ്‌ലാമി ടി കെ ഹംസയ്‌ക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ പൊന്നാനിയില്‍ അവര്‍ പിന്തുണച്ച ഇ ടിക്കുവേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നില്ല. മലപ്പുറത്തും പൊന്നാനിയിലും എ.പി വിഭാഗവും മലപ്പുറത്ത്‌ ജമാഅത്തും എല്‍.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫിനു വോട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പൊന്നാനിയിലും മലപ്പുറത്തും സജീവമായി രംഗത്തിറങ്ങിയത്‌ ന്യൂനപക്ഷ വോട്ടിങ്‌ ശതമാനത്തെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പു ദിവസം യു.ഡി.എഫിനുള്ള മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്‌തുവെന്നു ഉറപ്പുവരുത്താന്‍ യു.ഡി.എഫ്‌-പോപുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ഇരുമണ്ഡലങ്ങളിലും ധാരണയുടെ അടിസ്ഥാനത്തില്‍ എന്‍.സി.പി വോട്ടുകള്‍ എല്‍.ഡി.എഫിനാണു ലഭിച്ചതെന്നു കരുതുന്നു. പകരം വയനാട്ടില്‍ സി.പി.എം വോട്ട്‌ മുരളിക്കും ലഭിച്ചിട്ടുണ്ട്‌.

സിനിമ കണ്ടും പ്രവര്‍ത്തകരുമായി സല്ലപിച്ചും സ്ഥാനാര്‍ഥികള്‍

എം എ എ റഹ്‌മാന്‍
തിരുവനന്തപുരം: ?`രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഫൈറ്റാണെനിക്കിഷ്ടം'- പറയുന്നത്‌ തിരുവനന്തപുരത്തെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ. പി രാമചന്ദ്രന്‍ നായര്‍. ഇന്നലെ വൈകീട്ട്‌ ശ്രീനിവാസനും മകന്‍ വിനീതും അഭിനയിച്ച ?`മകന്റെ അച്ഛന്‍'? സിനിമയ്‌ക്കായി വീട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പായിരുന്നു ഈ കമന്റ്‌. തികഞ്ഞ സിനിമാ ഭ്രാന്തനായ ഈ സഖാവിന്‌ ശ്രീനിവാസന്‍ സിനിമയും ഷാജികൈലാസിന്റെ തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന സ്റ്റണ്ട്‌ രംഗങ്ങളുമുള്ള പടങ്ങളോടാണു പ്രിയം.
തിരഞ്ഞെടുപ്പു തിരക്കില്‍ മാസങ്ങളായി സിനിമ കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം തീര്‍ക്കാനായി ഭാര്യ മോഹനകുമാരിക്കും മകനും പേരക്കുട്ടിക്കും ഒപ്പം ബന്ധുക്കളായ മുപ്പതോളം പേരെയും കൂട്ടിയാണ്‌ ആഘോഷമായി രാത്രി സിനിമ കാണാന്‍ പോയത്‌. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്‌ക്ക്‌ മീന്‍കറിയും കൂട്ടി ഊണും കഴിച്ച്‌ അല്‍പ്പനേരം ഉറങ്ങി. വൈകീട്ടായിരുന്നു കുടുംബസമേതം സിനിമ കാണാന്‍ ഇറങ്ങിയത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദില്‍ ജോലിചെയ്യുന്ന ഭാര്യ തിരുമലയിലെ വീട്ടിലുണ്ടായിരുന്നെങ്കിലും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ പ്രഭാത ഭക്ഷണം ഹോട്ടലില്‍ നിന്നു പാഴ്‌സല്‍ വാങ്ങാനാണു താല്‍പ്പര്യം കാണിച്ചത്‌. മകള്‍ ദീപ്‌തിയും പേരമകള്‍ ഭദ്രയും ഒന്നിച്ചായിരുന്നു ഭക്ഷണം. രാവിലെ ആറുമണിക്ക്‌ എഴുന്നേറ്റു. എട്ടുമണിക്ക്‌ തമ്മനത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനിറങ്ങി. ഉച്ചഭക്ഷണത്തിനായി എല്ലാവരും പാരിപ്പള്ളിയിലെ ഭാര്യാഗൃഹത്തിലേക്കു പോയി. ഇഷ്ടഭക്ഷണമായ ചോറും മീന്‍കറിയും കഴിച്ച്‌ ഒന്നു മയങ്ങാനും നീലന്‍ സമയം കണ്ടെത്തി. പിന്നീടു ഭാര്യാ പിതാവും മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശവുമായി അല്‍പ്പം രാഷ്ട്രീയ ചര്‍ച്ച. രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇനിയും ചര്‍ച്ചകള്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ ആരവം ഒടുങ്ങിയതോടെ കഴിഞ്ഞ രാത്രിയില്‍ തലസ്ഥാനം വിട്ട യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശിതരൂര്‍ ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം ആലപ്പുഴയിലെ ഹൗസ്‌ബോട്ടില്‍ അല്‍പ്പം വിശ്രമിച്ചായിരുന്നു കൊച്ചിയിലേക്ക്‌ ഒരു കേസിന്റെ കാര്യത്തിനായി പോയത്‌. പിന്നീട്‌ അദ്ദേഹം മുംബൈക്ക്‌ പോവുമെന്ന്‌ തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി.
രാവിലെ എഴുന്നേറ്റ ഉടന്‍ ആറ്റിങ്ങലിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ സമ്പത്ത്‌ നേരെ ഓടിക്കയറിയത്‌ ടെറസിലേക്കായിരുന്നു. തന്റെ അരുമയായ ചെടികളെ തലോടിയിട്ട്‌ ദിവസങ്ങളായെന്ന കുറ്റബോധമായിരുന്നു ഓട്ടത്തിന്‌ ഇടയാക്കിയത്‌. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കും ഒപ്പം രോഗിയായ അച്ഛന്‍ അനിരുദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോവാനും അദ്ദേഹം ഇന്നലെ സമയം കണ്ടെത്തി.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസിന്‌ ഇന്നലെയും വിശ്രമമുണ്ടായിരുന്നില്ല. രാവിലെ ആറരമണിക്ക്‌ പത്രപാരായണത്തോടെ തുടങ്ങിയ ദിനം സംസ്ഥാനനേതാക്കളുമായുള്ള ചര്‍ച്ചയിലേക്കു നീണ്ടു. പിന്നീടായിരുന്നു ചാനലുകാര്‍ ബി.ജെ.പി നേതാവിനെ തേടിയെത്തിയത്‌. പ്രവര്‍ത്തകന്റെ മകളുടെ കല്ല്യാണത്തിന്‌ വൈകുണ്‌ഠം കല്യാണമണ്ഡപത്തിലും നേതാവെത്തി. നേമം മണ്ഡലത്തിലെ ബൈക്ക്‌ അപകടത്തില്‍ മരിച്ച പ്രവര്‍ത്തകന്റെ വീട്‌ സന്ദര്‍ശിക്കലും വീണ്ടും പാതിരവരെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകളുമായി ദിവസം അവസാനിച്ചു.
ആറ്റിങ്ങലിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പ്രഫ. ജി ബാലചന്ദ്രന്‌ ഇന്നലെ രാത്രിയും സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. വെഞ്ഞാറമൂടിലെ ഇലക്‌ഷന്‍ കമ്മിറ്റി ഓഫിസ്‌ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കലും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ വാര്‍ത്താസമ്മേളനം നടത്തലും എല്ലാമായി ഒരുദിനം പൂര്‍ണമാവുകയായിരുന്നു.

ലാലുവും മുലായവും ഫാറൂഖ്‌ അബ്ദുല്ലയും പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, സമാജ്‌വാദി പാര്‍ട്ടി (എസ്‌.പി) അധ്യക്ഷന്‍ മുലായംസിങ്‌ യാദവ്‌, നാഷനല്‍ കോണ്‍ഫറന്‍സ്‌ മേധാവി ഫാറൂഖ്‌ അബ്ദുല്ല എന്നിവര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ബിഹാറില്‍ പാടലിപുത്ര ലോക്‌സഭാ മണ്ഡലത്തിലാണു ലാലുപ്രസാദ്‌ യാദവ്‌ പത്രിക സമര്‍പ്പിച്ചത്‌. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ റിട്ടേണിങ്‌ ഓഫിസര്‍ ജെ കെ സിന്‍ഹ മുമ്പാകെയാണ്‌ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്‌. ജെ.ഡി.യു നേതാവ്‌ രഞ്‌ജന്‍ പ്രസാദ്‌ യാദവിനെയാണു പാടലിപുത്രയില്‍ ലാലു നേരിടുന്നത്‌. കഴിഞ്ഞദിവസം സരണ്‍ മണ്ഡലത്തില്‍ ലാലു പത്രിക സമര്‍പ്പിച്ചിരുന്നു. മുലായംസിങ്‌ യാദവ്‌ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. തനിക്ക്‌ 2.23 കോടി രൂപയുടെ സ്വത്തുണ്ടെന്നു നാമനിര്‍ദേശപത്രികയോടനുബന്ധിച്ചു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എസ്‌.പി നേതാക്കളായ അമര്‍സിങ്‌, സഞ്‌ജയ്‌ ദത്ത്‌, ജയാ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണു മുലായം പത്രിക സമര്‍പ്പിക്കാനെത്തിയത്‌. മുലായത്തിനു സ്വന്തമായി കാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യക്കു രണ്ടു കാറുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
ഫാറൂഖ്‌ അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. മകനും ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, കേന്ദ്ര ജലവിഭവമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസ്‌, താജ്‌ മുഹ്‌യുദ്ദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സഹോദരിയും അവാമി നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥിയുമായ ബീഗം ഖാലിദാ ഷാ യാണു ഫാറൂഖ്‌ അബ്ദുല്ലയുടെ എതിരാളി.

നിര്‍ബന്ധിത വോട്ടിങ്‌ വേണ്ടെന്ന്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ട്‌ ചെയ്യുന്നതു നിര്‍ബന്ധിതമാക്കാന്‍ നിയമം കൊണ്ടുവരണമെന്നഭ്യര്‍ഥിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ട്‌ ചെയ്യുന്നവരുടെ ശതമാനം കൂടിവരുകയാണെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരാമര്‍ശിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍, ജസ്റ്റിസ്‌ പി സദാശിവം എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി.
ഹൃദ്രോഗ വിദഗ്‌ധന്‍ അതുള്‍ സരോദെയാണു സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്‌. വോട്ട്‌ ചെയ്യാത്തവരുടെ വൈദ്യുതി-ജലവിതരണം വിച്ഛേദിക്കുമെന്നും അവര്‍ക്ക്‌ പിഴയിടാമെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി തള്ളി.
സാക്ഷരതാ നിരക്ക്‌ വര്‍ധിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ബോധമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിധിയെഴുത്തിനു പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്ര

സ്വന്തം പ്രതിനിധി
കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ക്കു മുന്നോടിയായി വിവാദങ്ങള്‍ പെരുമ്പറ കൊട്ടിത്തുടങ്ങി. എന്‍.സി.പി ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ സൂചനയോടെ കെ മുരളീധരന്റേതാണു വിവാദങ്ങളിലേക്കുള്ള ആദ്യവെടി. മെയ്‌ 16നു ശേഷം സി.പി.എം-സി.പി.ഐ പോര്‌ മൂര്‍ച്ഛിക്കുന്നതിന്‌ ഇടയാക്കും വിധം വോട്ടെടുപ്പു ദിവസം അബ്‌ദുന്നാസിര്‍ മഅ്‌ദനി നടത്തിയ വിവാദ പ്രസ്‌താവനയും ഇടതു കേന്ദ്രങ്ങളില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്‌.
കോഴിക്കോട്‌ എന്‍.സി.പി ഇടതു സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്ന കെ മുരളീധരന്റെ ഇന്നലത്തെ വെളിപ്പെടുത്തലില്‍ വരുംനാളുകളില്‍ കത്തിപ്പടരാനുള്ള വിവാദങ്ങളുടെ എല്ലാ ചേരുവകളുമുണ്ട്‌. മുരളീധരന്‍ മല്‍സരിച്ച വയനാട്ടില്‍ ഇടതുമുന്നണിയിലെ സി.പി.ഐ സ്ഥാനാര്‍ഥിക്ക്‌ പ്രതീക്ഷിച്ച വോട്ട്‌ ലഭിച്ചില്ലെങ്കില്‍ എന്‍.സി.പിയുടെ കോഴിക്കോട്ടെ പിന്തുണയ്‌ക്കു സി.പി.എം വയനാട്ടില്‍ സമാധാനം പറയേണ്ടിവരും. കോഴിക്കോട്ടെ എന്‍.സി.പിയുടെ പിന്തുണയ്‌ക്കു പകരമായി വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിക്കുമെന്നു വോട്ടെടുപ്പിന്റെ തലേന്ന്‌ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രങ്ങള്‍ ഇതു നിഷേധിക്കുകയാണുണ്ടായത്‌.
കോഴിക്കോട്ടെ എന്‍.സി.പി -സി.പി.എം ധാരണ മുരളീധരന്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിച്ചുവെന്ന ആക്ഷേപത്തിന്‌ ആക്കംകൂടിയിരിക്കുകയാണ്‌. സി.പി. െഎ പിടിച്ചു വാങ്ങിയ വയനാട്‌ സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥിക്കു കണക്കാക്കുന്ന വോട്ട്‌ ലഭിക്കാതെ വന്നാല്‍ സി.പി.എം മുരളിയെ സഹായിച്ചുവെന്നു വ്യക്തമാവും. ഇത്‌ ഇടതുമുന്നണിയില്‍ കടുത്ത പൊട്ടിത്തെറിക്കു കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.
വയനാട്ടിലെ പല നിയമസഭാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പു ദിവസം സി.പി.എം വേണ്ടത്ര ശുഷ്‌കാന്തിയും ആവേശവും കാണിച്ചില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ എന്‍.സി.പി-സി.പി.എം ധാരണ കൂടി പുറത്തായതോടെ സി.പി.ഐ കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്‌.
വോട്ടെടുപ്പു ദിവസം തന്നെ ഇതു മനസ്സിലാക്കിയ സി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഉച്ചയ്‌ക്കു ശേഷം കോഴിക്കോട്ടെ സി.പി.ഐ വോട്ടുകള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു മറിച്ചുനല്‍കാന്‍ ചില കേന്ദ്രങ്ങള്‍ കരുനീക്കുകയും ചെയ്‌തു. എന്നാല്‍ വിവരമറിഞ്ഞു മന്ത്രി ബിനോയ്‌ വിശ്വം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ആ നീക്കത്തില്‍ നിന്നു സി.പി.ഐക്കാര്‍ പിന്‍മാറുകയായിരുന്നുവെന്നാണു വിവരം.
സി.പി.ഐ സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണച്ചിട്ടില്ലെന്ന മഅ്‌ദനിയുടെ വെളിപ്പെടുത്തലും തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇടതുമുന്നണിയില്‍ പൊട്ടാന്‍പോവുന്ന വെടിക്കെട്ടിനുള്ള തിരികൊളുത്തലാണ്‌. സി.പി.ഐയുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ സി.പി.എം കൊണ്ടു നടന്ന മഅ്‌ദനിയുടെ പുതിയ പ്രസ്‌താവന ധിക്കാരപരമാണെന്നാണു സി.പി.ഐയുടെ ഉന്നത നേതാവ്‌ ഇന്നലെ തേജസിനോട്‌ പ്രതികരിച്ചത്‌.
തിരഞ്ഞെടുപ്പു ഫലം അനുകൂലമായാല്‍ എന്‍.സി.പിയെയും പി.ഡി.പിയെയും മുന്നണിയിലെടുത്തു തങ്ങളെ പുകച്ച്‌ പുറത്തുചാടിക്കാനുള്ള സി.പി.എം നീക്കത്തിന്റെ വിളംബരമായാണു മുരളീധരന്റെയും മഅ്‌ദനിയുടെയും പ്രസ്‌താവനകളെസി.പി.ഐ വിലയിരുത്തുന്നത്‌.

12 മുതല്‍ 15 വരെ സീറ്റുകളില്‍ വിജയിക്കാനാവുമെന്ന്‌ സി.പി.എം


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ 12 മുതല്‍ 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നു ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി. മലപ്പുറം, തിരുവനന്തപുരം, വയനാട്‌, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ വിജയസാധ്യതയില്ലെന്നാണു കണക്കുകൂട്ടല്‍. കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌്‌, പൊന്നാനി, ആലത്തൂര്‍, പാലക്കാട്‌, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കാനാവുമെന്നു പാര്‍ട്ടി കരുതുന്നു. എറണാകുളം, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ നല്ല മല്‍സരമാണ്‌ കാഴ്‌ചവച്ചതെന്നും ജയിക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തി.
പോളിങ്‌ ശതമാനത്തിന്റെ അടിസ്ഥാനത്തിലുളള വിലയിരുത്തലാണു സി.പി.എം നടത്തിയത്‌. പോളിങ്‌ ശതമാനം ഉയര്‍ന്നതു മുന്നണിയുടെ ജയസാധ്യതയെ കാര്യമായി ബാധിക്കില്ലെന്നാണു സി.പി.എം കരുതുന്നത്‌്‌്‌.
2004ല്‍ പോളിങ്‌ ശതമാനം 71.45 ആയിരുന്നിട്ടും മുന്നണിക്കു വലിയ മുന്‍തൂക്കം ലഭിച്ചു. ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്‌. ഇതു യു.ഡി.എഫിന്‌ ഗുണം ചെയ്യും. എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ പോലുളള ചില സഭാവിശ്വാസികള്‍ ഇടതുമുന്നണിക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ട്‌.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത്‌ ഇടതുമുന്നണിക്ക്‌ അനുകൂലമായി തീര്‍ന്നുവെന്നുമാണു പാര്‍ട്ടിയുടെ നിഗമനം. മുസ്‌്‌ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായത്‌്‌ മലബാറില്‍ പ്രത്യേകിച്ച്‌ കാസര്‍കോഡ്‌, കണ്ണൂര്‍, വടകര, കോഴിക്കോട്‌, പൊന്നാനി, പാലക്കാട്‌ മണ്ഡലങ്ങളില്‍ ഗുണം ചെയ്യും.
ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തിലുളള വിമതര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കാര്യമായി പിടിച്ചുമാറ്റിയിട്ടില്ല. ജനതാദളില്‍ ഒരുവിഭാഗം വിട്ടുനിന്നതും കാര്യമായി ബാധിച്ചിട്ടില്ല. വടക്കന്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണു സി.പി.എം കണക്കുകൂട്ടുന്നത്‌. മധ്യകേരളത്തില്‍ മുന്നോട്ടുപോവാനാവുമെന്നും പാര്‍ട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും സെക്രട്ടേറിയറ്റ്‌ യോഗം അവലോകനം ചെയ്‌തു.

വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ


തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയടങ്ങിയ വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന 36 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സല്‍ ആക്രമണങ്ങള്‍ കണക്കിലെടുത്ത്‌ എറണാകുളത്ത്‌ കമാന്‍ഡോ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
എറണാകുളം ജില്ലയിലെ നാല്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്‌ കമാന്‍ഡോകളെ നിയോഗിച്ചിരിക്കുന്നത്‌. കൂടാതെ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 15 സായുധ പോലിസുകാരെയും രണ്ട്‌ ഓഫിസര്‍മാരെയും വിന്യസിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ സായുധ പോലിസ്‌ സേനയെ വിന്യസിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താന്‍ അതതു ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ അറിയിച്ചു. വോട്ടിങ്‌ യന്ത്രങ്ങള്‍ നിയമസഭാമണ്ഡലവും ബൂത്തും തിരിച്ചു 36 ലൊക്കേഷനുകളിലെ സ്‌ട്രോങ്‌ റൂമുകളിലാണു സൂക്ഷിച്ചിരിക്കുന്നത്‌. ബാലറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌ റൂമുകള്‍ ക്രോസ്‌ ചെയ്‌ത്‌ അരക്കുവച്ച്‌ ഒട്ടിച്ച്‌ സീല്‍ ചെയ്‌തശേഷം അതില്‍ സ്ഥാനാര്‍ഥിയുടെ യോ അവരുടെ പ്രധാന ഏജന്റുമാരുടെയോ ഒപ്പും റിട്ടേണിങ്‌ ഓഫിസറുടെ ഒപ്പും പതിച്ചിരിക്കുകയാണ്‌. വോട്ടെണ്ണലിനായി സ്‌ട്രോങ്‌ റൂം തുറക്കുമ്പോള്‍ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ എല്ലാ സ്ഥാനാര്‍ഥികളുടെയും ഒപ്പിട്ടുവാങ്ങുന്നത്‌. സ്‌ട്രോങ്‌ റൂമുകള്‍ക്കു മുന്നില്‍ സായുധസേനയാണു കാവല്‍ നില്‍ക്കുന്നത്‌.
മെയ്‌ 16നു രാവിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പു മാത്രമേ സ്‌ട്രോങ്‌റൂം തുറക്കുകയുള്ളൂ. ബാലറ്റുകള്‍ സൂക്ഷിക്കാന്‍ കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാലുവീതവും വടകര, വയനാട്‌, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: വോട്ടെടുപ്പ്‌ കഴിഞ്ഞതോടെ വിധിനിര്‍ണയത്തിന്റെ കണക്കുകൂട്ടലുകളിലാണ്‌ ഇരുമുന്നണികളും. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണവും അപ്രതീക്ഷിത അടിയൊഴുക്കുകളും വിധിനിര്‍ണയത്തെ സ്വാധീനിക്കുമെന്ന്‌ ഇരുമുന്നണികളും കരുതുന്നു.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും അതു തങ്ങള്‍ക്കനുകൂലമാവുമെന്നും ഇടതുമുന്നണി പ്രതീക്ഷ പുലര്‍ത്തുന്നു. പി.ഡി.പി പിന്തുണ ഇതിനു സഹായകരമായെന്നാണു സി.പി.എം നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം പോപുലര്‍ ഫ്രണ്ടുള്‍െപ്പടെയുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതിനാല്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായാലും അതു തങ്ങള്‍ക്കനുകൂലമാവുമെന്നു യു.ഡി.എഫ്‌ കരുതുന്നു.
ക്രൈസ്‌തവ സഭകളുടെ നിര്‍ദേശം വിശ്വാസികള്‍ അനുസരിക്കുന്ന കാഴ്‌ചയാണു തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കണ്ടത്‌.
ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ഇടതുമുന്നണിയുടെ വിലയിരുത്തല്‍. എന്നാല്‍ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുളള ഒരുവിഭാഗം ക്രൈസ്‌തവര്‍ തങ്ങളെ പിന്തുണച്ചുവെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
എന്‍.എസ്‌.എസ്‌ സമദൂരം പാലിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇടതുമുന്നണിക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുമെതിരായ എന്‍.എസ്‌.എസിന്റെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
സ്ഥാനാര്‍ഥികളെ നോക്കിയാണ്‌ എസ്‌.എന്‍.ഡി.പി പിന്തുണ പ്രഖ്യാപിച്ചത്‌. എന്നാല്‍ പിന്തുണ സംബന്ധിച്ച ആശയക്കുഴപ്പവും സംഘടനയ്‌ക്കുളളില്‍ നിലനിന്നിരുന്നു.
പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചതും ഇടതുമുന്നണി നേതാക്കളുമായി വേദിപങ്കിട്ടതും തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. പി.ഡി.പിയുടെ പിന്തുണയും വ്യാപ്‌തിയും തിരിച്ചറിയുന്നതു കൂടിയാവും തിരഞ്ഞെടുപ്പ്‌. പതിവിനു വിപരീതമായി പടലപ്പിണക്കങ്ങള്‍ ഇത്തവണ ഉലച്ചത്‌ ഇടതുമുന്നണിയെയാണ്‌. സീറ്റ്‌ വിഭജനം തൊട്ട്‌ ആരംഭിച്ച തര്‍ക്കങ്ങള്‍ തിരിഞ്ഞെടുപ്പു വേളയിലും നിലനിന്നു. കോഴിക്കോട്‌ സീറ്റ്‌ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു ജനതാദളിലെ പ്രബലവിഭാഗം മുന്നണി വിട്ടതും അസംതൃപ്‌തരായ വി എസ്‌ പക്ഷവും ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമതന്‍മാര്‍ രംഗത്തെത്തിയതും ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്‌ക്ക്‌ കരിനിഴല്‍ വീഴ്‌ത്തുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ചു കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചതോടെ അതെല്ലാം കെട്ടടങ്ങി.
ബി.ജെ.പിക്ക്‌ ഉപരിയായി മൂന്നാംബദല്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനകളും തിരഞ്ഞെടുപ്പിലുണ്ടായി. തിരുവനന്തപുരത്ത്‌്‌ ബി.എസ്‌.പി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ നീലലോഹിതദാസന്‍ നാടാരും വയനാട്ടില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരനും ശക്തമായ സാന്നിധ്യമായി. തിരഞ്ഞെടുപ്പ്‌ ഫലം വരുമ്പോഴേ ഇരുവരുടെയും ശക്തി മനസ്സി ലാവുകയുള്ളൂവെങ്കിലും ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇരുവരും നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവുമെന്നുറപ്പ്‌്‌.
പോളിങ്‌ ശതമാനം ഉയര്‍ന്നതു തങ്ങള്‍ക്കനുകൂലമാവുമെന്ന കണക്കുകൂട്ടലാണു യു.ഡി.എഫിനുളളത്‌. 1984ലും 1989ലും 1991ലും പോളിങ്‌ 70 ശതമാനത്തിനു മുകളിലുയര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയതു യു.ഡി.എഫാണ്‌. എന്നാല്‍ 2004ല്‍ ചിത്രം മാറി. 2004ല്‍ പോളിങ്‌ 71.45 ശതമാനമായിരുന്നപ്പോള്‍ ഇടതുമുന്നണി 18 സീറ്റിലും വിജയിച്ചു.
കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയതു കണ്ണൂരിലാണ്‌. 79.19 ശതമാനം. ഇത്തവണയും ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയതു തീപാറുന്ന പോരാട്ടം നടന്ന കണ്ണൂരിലാണ്‌ 80.92 ശതമാനം. രണ്ടാംസ്ഥാനത്ത്‌ വടകരയാണ്‌; ഇവിടെ 80.45 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.

2009-04-17

ചതുരംഗം കഴിഞ്ഞ്‌ ആത്മസംതൃപ്‌തിയോടെ പട്ടിക്കാട്ടെ നേതാക്കള്‍ കൂടണഞ്ഞു


നഹാസ്‌ എം നിസ്‌താര്‍

പെരിന്തല്‍മണ്ണ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ തീപാറുന്ന പോരാട്ടമൊരുക്കി ആത്മസംതൃപ്‌തിയോടെ മൂന്നു ചതുരംഗപ്പടയുടെയും പട്ടിക്കാട്‌ സ്വദേശികളായ നേതാക്കള്‍ വീടുകളിലെത്തി. മലപ്പുറം മണ്ഡലത്തിലെ ഇടത്‌-വലത്‌ രാഷ്ട്രീയപ്പാര്‍ട്ടികളും പി.ഡി.പിയുടെ പ്രധാന തിരഞ്ഞെടുപ്പുനയ രൂപീകരണച്ചുമതലയും മൂന്നു പാര്‍ട്ടികളും ഏല്‍പ്പിച്ചിരുന്നത്‌ പട്ടിക്കാട്ടുകാരെയായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ച പി ശ്രീരാമകൃഷ്‌ണനും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഇ അഹമ്മദിന്റേതിനു നേതൃത്വം വഹിച്ച പി അബ്ദുല്‍ ഹമീദും പി.ഡി.പിയുടെ നയരൂപീകരണസമിതിയുടെ ചുമതലയുള്ള സി കെ അബ്ദുല്‍ അസീസുമാണ്‌ ഇന്നലെ പോളിങ്‌ പൂര്‍ത്തിയാക്കി കുടുംബത്തോടൊപ്പം ചേര്‍ന്നത്‌.
മൂവരും കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട്‌ പ്രദേശത്ത്‌ ജനിച്ചുവളര്‍ന്ന്‌ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്തവരാണ്‌. വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുമായി ചേര്‍ന്നാണ്‌ മൂവരും അവരുടേതായ രാഷ്ട്രീയചിന്തകള്‍ക്ക്‌ സ്ഥലം കണ്ടെത്തിയത്‌. വെവ്വേറെ പാര്‍ട്ടിയിലാണെങ്കിലും ജീവിതത്തിലുടനീളം സാമ്യങ്ങള്‍ നിരവധിയാണ്‌.
രക്ഷാകര്‍ത്താക്കള്‍ അധ്യാപകരായതും പട്ടിക്കാട്‌ ഹൈസ്‌കൂളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം, അധ്യാപകജോലി, രാഷ്ട്രീയജീവിതത്തില്‍ നേതൃത്വരംഗത്തേക്ക്‌ കടന്നുവന്നതുമെല്ലാം മൂന്നുപേര്‍ക്കും പൊതുവായി അവകാശപ്പെടാവുന്ന കാര്യങ്ങളാണ്‌.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനോട്‌ ശ്രീരാമകൃഷ്‌ണനും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിനോട്‌ അബ്ദുല്‍ഹമീദും കഴിഞ്ഞ ലോക്‌സഭയിലേക്ക്‌ പി.ഡി.പി സ്ഥാനാര്‍ഥിയായി അബ്ദുല്‍ അസീസും മല്‍സരിച്ച്‌ പരാജയം ഏറ്റുവാങ്ങി.
മൂവരും മലപ്പുറം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ പര്യടനവും പ്രചാരണവും വാര്‍ത്താസമ്മേളനങ്ങളും പ്രത്യേകം ചാര്‍ട്ട്‌ ചെയ്‌ത്‌ ഏല്‍പ്പിക്കപ്പെട്ട ജോലി ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയാണ്‌ പട്ടിക്കാട്ടെ വീട്ടിലെത്തിയത്‌. തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതിദാനാവകാശം ഹമീദും അസീസും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ 116ാം ബൂത്തിലും ശ്രീരാമകൃഷ്‌ണന്‍ പട്ടിക്കാട്‌ വെസ്റ്റിലെ ദാറുസ്സലാം മദ്‌റസയിലെ 117ാം ബൂത്തിലും രേഖപ്പെടുത്തി.
റിട്ട. അധ്യാപകന്‍ പരേതനായ പുളിയകത്ത്‌ കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ്‌ ഹമീദ്‌. പട്ടിക്കാട്‌ ദാറുസ്സലാം എല്‍.പി സ്‌കൂളിലെ അധ്യാപകജോലിയില്‍നിന്നു പിരിഞ്ഞതു മുതല്‍ മുസ്‌ലിംലീഗിലെ മുഴുസമയ പ്രവര്‍ത്തനത്തിലാണ്‌ ഇപ്പോള്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി കൂടിയായ ഇദ്ദേഹം.
റിട്ട. അധ്യാപകന്‍ പരേതനായ പുറയത്ത്‌ ഗോപിയുടെയും സീതടീച്ചറുടെയും മകനായ ശ്രീരാമകൃഷ്‌ണന്‍ മേലാറ്റൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ്‌.
പരേതനായ ഹോമിയോ ഡോക്ടര്‍ സി കെ അബ്ദുല്ലയുടെയും ഖദീജ ടീച്ചറുടെയും മകനായ അസീസ്‌ വിദേശത്ത്‌ ജോലിനോക്കിവരുന്നു. പി.ഡി.പിയുടെ സംസ്ഥാന നയരൂപീകരണ സമിതി ചെയര്‍മാനാണ്‌.

ആദ്യഘട്ട വോട്ടെടുപ്പ്‌: ദേശീയ ശരാശരി 60 ശതമാനം


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ 60 ശതമാനം പോളിങ്‌ നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാഥമിക നിഗമനം. കേരളത്തില്‍ 71 ശതമാനം പോളിങ്‌ നടന്നതായി കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ പത്തു സുരക്ഷാ സൈനികരും അഞ്ചു പോളിങ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോളിങ്‌ ശതമാനത്തിന്റെ പ്രാഥമിക കണക്ക്‌ ഇങ്ങനെയാണ്‌: ബിഹാര്‍- 46 ശതമാനം, ലക്ഷദ്വീപ്‌- 86 ശതമാനം, ആന്ധ്രപ്രദേശ്‌- 65 ശതമാനം, അരുണാചല്‍പ്രദേശ്‌- 62 ശതമാനം, അസം- 62 ശതമാനം, ജമ്മുകശ്‌മീര്‍- 48 ശതമാനം, മഹാരാഷ്ട്ര- 64 ശതമാനം, മണിപ്പൂര്‍- 66-68 ശതമാനം, മേഘാലയ- 68 ശതമാനം, മിസോറാം- 52 ശതമാനം, നാഗാലാന്റ്‌- 84 ശതമാനം, ഒറീസ- 53 ശതമാനം, ഉത്തര്‍പ്രദേശ്‌- 48-50 ശതമാനം, ഛത്തീസ്‌ഗഡ്‌- 51 ശതമാനം, ജാര്‍ഖണ്ഡ്‌- 50 ശതമാനം, ആന്തമാന്‍ നിക്കോബാര്‍- 62 ശതമാനം. സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂര്‍ണമായ കണക്കുകള്‍ ലഭ്യമാവുന്നതോടെ ഇതില്‍ മാറ്റമുണ്ടാവാമെന്ന്‌ ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആര്‍ ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെയുള്ള 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ 124 മണ്ഡലങ്ങളിലേക്കാണ്‌ ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്‌. 1715 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 1.8 ലക്ഷം പോളിങ്‌ സ്‌റ്റേഷനുകളിലായി മൂന്നുലക്ഷം വോട്ടിങ്‌ മെഷീനുകളാണ്‌ ആദ്യഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്‌.
ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ വന്‍തോതില്‍ നക്‌സല്‍ അക്രമങ്ങള്‍ക്കും സാക്ഷിയായി. നക്‌സല്‍ബാധിത പ്രദേശങ്ങളായ ബിഹാര്‍, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ നക്‌സല്‍ ആക്രമണങ്ങളുണ്ടായത്‌. ജാര്‍ഖണ്ഡിലെ ലാതേഹര്‍ ജില്ലയില്‍ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയുണ്ടായ ലാന്റ്‌മൈന്‍ ആക്രമണത്തില്‍ അഞ്ചു ജവാന്‍മാരും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
ബിഹാറിലെ ഗയാ ജില്ലയില്‍ പോലിസുകാരന്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. ഛത്തീസ്‌ഗഡിലെ ദന്തെവാദയിലെയും നാരായണ്‍പൂരിലെയും പോളിങ്‌ബൂത്തുകളിലുണ്ടായ ഏറ്റുമുട്ടലുകളിലും മൈന്‍ സ്‌ഫോടനങ്ങളിലുമായി രണ്ടു സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒറീസയിലെ മാല്‍ക്കന്‍ഗിരിയില്‍ മാവോവാദികള്‍ മൂന്ന്‌ പോളിങ്‌ബൂത്തുകള്‍ ആക്രമിക്കുകയും വോട്ടിങ്‌ യന്ത്രങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. ജമ്മുകശ്‌മീരിലെ രണ്ടു ജില്ലകളില്‍ വോട്ടര്‍മാര്‍ക്കു നേരെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിക്കുന്നവരുടെ കല്ലേറുണ്ടായി. പൂഞ്ചിലെ ഹാദിമരോട്ടെ പോളിങ്‌ സ്‌റ്റേഷനു നേരെ വെടിവയ്‌പുണ്ടായി.
ആന്ധ്രപ്രദേശിലെ മഹബൂബ്‌ നഗര്‍ ഐസയില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധിച്ചവര്‍ ബൂത്ത്‌ കൈയേറി. ഇതേത്തുടര്‍ന്നു വോട്ടിങ്‌ യന്ത്രത്തിനു കേടുപാടുകള്‍ സംഭവിക്കുകയും വോട്ടിങ്‌ ഉപേക്ഷിക്കുകയും ചെയ്‌തു. അസമിലെ ഒരു ജില്ലയിലെ പ്രിസൈഡിങ്‌ ഓഫിസര്‍ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു. റായ്‌പൂരില്‍ മുന്‍ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി അജിത്‌ജോഗിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശൈലേഷ്‌ നാഥ്‌ ത്രിവേദിയെയും രണ്ടുപേരെയും ഏതാനും പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയുണ്ട്‌. മഹാരാഷ്ട്രയിലെ ഗോദ്‌ചിറോലി ജില്ലയില്‍ നക്‌സലുകള്‍ ബൂത്തിന്‌ തീവയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരക്ഷാസൈനികര്‍ പരാജയപ്പെടുത്തി.
ബൂത്ത്‌ കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ അരുണാചല്‍ വെസ്റ്റ്‌ ലോക്‌സഭാമണ്ഡലത്തിലെ നാലു ബൂത്തുകളില്‍ വോട്ടെടുപ്പു റദ്ദാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ മുഖത്തടിച്ചതിന്‌ ആന്ധ്രപ്രദേശിലെ കുറുപ്പം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വി ജനാര്‍ദ്ദനനെ അറസ്‌റ്റ്‌ ചെയ്‌തു.



പ്രധാനമന്ത്രിയുടെ ഫോട്ടോ വെബ്‌സൈറ്റുകളില്‍ നിന്നു നീക്കി




ന്യൂഡല്‍ഹി: പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി)യുടെയും പ്രധാനമന്ത്രിയുടെ ഓഫിസി(പി.എം.ഒ)ന്റെയും വെബ്‌സൈറ്റുകളില്‍ നിന്നു ഡോ.മന്‍മോഹന്‍സിങിന്റെ ഫോട്ടോകള്‍ നീക്കം ചെയ്‌തു. ലോക്‌്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്‌. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിയുന്നതു വരെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണു കമ്മീഷന്‍ നിര്‍ദേശിച്ചത്‌. ദുഃഖവെള്ളി, മഹാവീര്‍ ജയന്തി തുടങ്ങിയ പ്രത്യേക ദിവസങ്ങളില്‍ പ്രധാനമന്ത്രി നല്‍കുന്ന സന്ദേശങ്ങള്‍ ആശംസകളില്‍ മാത്രം ഒതുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിനു പകരം വിവരങ്ങള്‍ നല്‍കാനായി പത്രക്കുറിപ്പുകള്‍ നല്‍കണമെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുകയുണ്ടണ്ടായി. കാബിനറ്റ്‌ സെക്രട്ടറിക്ക്‌ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.

ലീഡറോട്‌ തമാശപറഞ്ഞ മന്ത്രി രാജേന്ദ്രന്‍ വെട്ടിലായി

സ്വന്തം പ്രതിനിധി
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി സി എന്‍ ജയദേവനു വേണ്ടി പോളിങ്‌ ബൂത്ത്‌ കോമ്പൗണ്ടില്‍ വോട്ടഭ്യര്‍ഥന നടത്തിയ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പുലിവാലുപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരനോടാണ്‌ കെ പി രാജേന്ദ്രന്‍ തമാശരൂപേണ ജയദേവനു വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയത്‌. പി സി ചാക്കോയുടെ തിരഞ്ഞെടുപ്പ്‌ ഏജന്റ്‌ പി എ മാധവന്‍ മന്ത്രി ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാണിച്ച്‌ പ്രിസൈഡിങ്‌ ഓഫിസര്‍ക്ക്‌ പരാതി നല്‍കി. തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌. പരാതി ശരിയാണെന്നു തെളിഞ്ഞാല്‍ രാജേന്ദ്രനു മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടാം.
ഇന്നലെ രാവിലെ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരുവരും വോട്ട്‌ ചെയ്യാനെത്തിയപ്പോഴാണു നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്‌. ആദ്യമെത്തിയ കെ പി രാജേന്ദ്രന്‍ കരുണാകരന്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ കാത്തുനിന്നു. കരുണാകരന്‍ എത്തിയ ഉടന്‍ അദ്ദേഹത്തെ രാജേന്ദ്രന്‍ അടുത്തുചെന്നു കാണുകയും ഞാന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തു.
ഓ, അതെയോ എന്നായിരുന്നു കരുണാകരന്റെ പ്രതികരണം. ചിരിച്ചുകൊണ്ട്‌ രാജേന്ദ്രനെ അഭിവാദ്യം ചെയ്‌ത കരുണാകരനോട്‌ താന്‍ വോട്ട്‌ ചെയ്യാന്‍ വന്നതാണെന്നും ഈ സ്‌കൂളിലെ മറ്റൊരു ബൂത്തിലാണ്‌ തനിക്ക്‌ വോട്ടെന്നും ലീഡര്‍ വരുന്നുണ്ടെന്നറിഞ്ഞു കാത്തുനിന്നതാണെന്നും വിശദീകരിച്ചപ്പോള്‍ സന്തോഷം എന്നുമാത്രം പറഞ്ഞ്‌ കരുണാകരന്‍ മുന്നോട്ടു നീങ്ങി. ആ സമയത്താണ്‌ കെ പി രാജേന്ദ്രന്‍ നമ്മുടെ ജയദേവന്റെ കാര്യം മറക്കേണ്ട എന്നു കരുണാകരനോടു പറഞ്ഞത്‌. ഇതുകേട്ട്‌ കരുണാകരനടക്കമുള്ളവര്‍ ആദ്യം ചിരിച്ചെങ്കിലും കരുണാകരനോടൊപ്പമുണ്ടായിരുന്ന അഡ്വ. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ രാജേന്ദ്രനെ വിമര്‍ശിച്ചു. ബൂത്തിനടുത്ത്‌ കാന്‍വാസിങ്‌ പാടില്ലെന്നും നിയമപരമായി ഇതു തെറ്റാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തേറമ്പില്‍ അതീവ ഗൗരവത്തോടെ പറഞ്ഞതോടെ കെ പി രാജേന്ദ്രനും അപകടം മണത്തു. തുടര്‍ന്ന്‌ അദ്ദേഹം വേഗം വോട്ട്‌ ചെയ്യാനായി ബൂത്തിലേക്കു നീങ്ങി. പോവുന്നതിനിടയില്‍ നമുക്ക്‌ ഒരു വോട്ട്‌ കൂടി കിട്ടിയെന്നു പറയുകയും ചെയ്‌തു. തികച്ചും അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ അവസരം നന്നായി വിനിയോഗിക്കണമെന്ന്‌ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും കെ പി രാജേന്ദ്രന്‍ അതു തമാശയായി പറഞ്ഞതാണെന്നും അതിനാല്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞു. യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി സി ചാക്കോയ്‌ക്കും ഈ അഭിപ്രായംതന്നെ ആയിരുന്നെങ്കിലും പരാതി നല്‍കിയതിനോട്‌ എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

സി.പി.എം വിമതര്‍ക്ക്‌ വ്യത്യസ്‌ത നിലപാട്‌


തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ചിരുന്ന തളിക്കുളത്തെ സി.പി.എം വിമതര്‍ വോട്ടെടുപ്പിലും വേറിട്ടു നിന്നു. വിമത സി.പി.എം കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്‍കിയ മുന്‍ ഡി.വൈ.എഫ്‌.ഐ നേതാവ്‌ ടി എല്‍ സന്തോഷ്‌ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നപ്പോള്‍ തളിക്കുളം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ ബാബുവടക്കമുള്ളവര്‍ വോട്ട്‌ രേഖപ്പെടുത്തി.
വിമത സി.പി.എം ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താന്‍ വോട്ട്‌ ചെയ്യുന്നില്ലെന്നു തീരുമാനിച്ചതെന്ന്‌ സന്തോഷ്‌ പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരെ വോട്ട്‌ ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ടില്ല. തളിക്കുളം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ ബാബു തളിക്കുളം സി.എം.എസ്‌ യു.പി സ്‌കൂളിലെ 3ാം ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തി. ഇടതുമുന്നണിക്ക്‌ വോട്ട്‌ ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ ബാബുവും കൂട്ടരും നോട്ടീസിറക്കിയിരുന്നു.

മഴയെ അവഗണിച്ച്‌ വി എസും കുടുംബവും നടന്നെത്തി വോട്ട്‌ ചെയ്‌തു


ആലപ്പുഴ: മഴയെ അവഗണിച്ച്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കുടുംബാംഗങ്ങള്‍ക്കും മന്ത്രി സുധാകരനുമൊപ്പം നടന്നെത്തി വോട്ട്‌ ചെയ്‌തു. പുന്നപ്രയിലെ വേലിക്കകത്ത്‌ വീട്ടില്‍ നിന്ന്‌ അരകിലോമീറ്റര്‍ അകലെയുള്ള 63ാം നമ്പര്‍ പറവൂര്‍ പനയകുളങ്ങര ഗവ. എച്ച്‌.എസ്‌.എസിലായിരുന്നു വി എസിന്റെ വോട്ട്‌. ഇതേ ബൂത്തില്‍ തന്നെയായിരുന്നു മന്ത്രി സുധാകരനും വോട്ട്‌. വി എസിനൊപ്പം ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ എന്നിവരും ഉണ്ടായിരുന്നു. രാവിലെ 10.30 ഓടെ തന്നെ മന്ത്രി സുധാകരനും ഭാര്യയും പുന്നപ്രയിലെ വി എസിന്റെ വീട്ടിലെത്തി. തുടര്‍ന്ന്‌ ഇരുവരും രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തിയശേഷം വോട്ട്‌ ചെയ്യാന്‍ പുറപ്പെടാനൊരുങ്ങിയെങ്കിലും മഴ ആരംഭിച്ചതോടെ വീണ്ടും വൈകി. കാറില്‍ പോവാമെന്നു നിര്‍ബന്ധിച്ചെങ്കിലും വി എസ്‌ സമ്മതിച്ചില്ല. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നു 11 ഓടെ മുണ്ടു മടക്കിക്കുത്തി കുടയും ചൂടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വീട്ടില്‍ നിന്നിറങ്ങിയ വി എസ്‌, മുഖ്യമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ വോട്ട്‌ രേഖപ്പെടുത്താന്‍ 11.10 ഓടെ ബൂത്തിലെത്തി. അഞ്ചുമിനിറ്റിനുള്ളില്‍ വോട്ട്‌ ചെയ്‌തിറങ്ങിയ വി എസിനെ കാത്ത്‌ ദേശീയ മാധ്യമങ്ങളടക്കം വന്‍ സംഘമായിരുന്നു ബൂത്തിനു പുറത്തു നിന്നത്‌. സംസ്ഥാനത്ത്‌ എല്‍.ഡി.എഫിന്റെ പ്രകടനം മോശമാവില്ലെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി എസ്‌ പറഞ്ഞു. ഓരോരുത്തരും അവരവരുടെ ഔചിത്യമനുസരിച്ചാ ണ്‌ വോട്ട്‌ ചെയ്യുന്നതെങ്കിലും എല്‍.ഡി.എഫ്‌ നല്ലനിലയില്‍ വോട്ട്‌ നേടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംമുന്നണിയെ സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും 16ന്‌ വോട്ടെണ്ണിക്കഴിയട്ടേയെന്നായിരുന്നു വി എസിന്റെ മറുപടി. തുടര്‍ന്നു വി എസ്‌ കാറില്‍ തിരികെ വീട്ടിലേക്ക്‌. അവിടെ നിന്നു മൂന്നുമണിയോ ടെ തിരുവനന്തപുരത്തേക്കു മടങ്ങി.

`സി.പി.എം അണികള്‍ പ്രതിഷേധിച്ചു'


കൊച്ചി: പരമ്പരാഗത ഇടതുപക്ഷ ചിന്താഗതിക്കാര്‍ സി.പി.എമ്മിന്റെ അവസരവാദ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച്‌ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നതാണു പോളിങ്‌ ശതമാനം കുറയാന്‍ കാരണമായതെന്നു മാധ്യമ നിരൂപകന്‍ അഡ്വ. ജയശങ്കര്‍. സി.പി.എം അബ്ദുന്നാസിര്‍ മഅ്‌ദനിയുടെ പി.ഡി.പിയും രാമന്‍പിള്ള നേതൃത്വം നല്‍കുന്ന ജനപക്ഷവുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്‌ ഒരു വിഭാഗം പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.
എങ്കിലും സംസ്ഥാനത്തു ശരാശരി പോളിങ്‌ നടന്നതിനാല്‍ ഏതു മുന്നണിക്ക്‌ ഗുണകരമാവും എന്നു പ്രവചിക്കാനാവില്ല. മണ്ഡലത്തിന്റെ വിശാലതമൂലം നിയമസഭാ തിരഞ്ഞെടുപ്പിലോ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലോ കാണുന്ന വാശി പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ഉണ്ടാവാറില്ല. ഇതും പോളിങിനെ ബാധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ പ്രതിഷേധമറിയിച്ചു: സെബാസ്‌റ്റിയന്‍ പോള്‍


കൊച്ചി: സ്ഥാനാര്‍ഥികളോടു താല്‍പ്പര്യമില്ലാത്തവര്‍ വോട്ട്‌ രേഖപ്പെടുത്താതെ പ്രതിഷേധിച്ചതാണു പോളിങ്‌ ശതമാനം കുറയാന്‍ കാരണമായതെന്നു ഡോ. സെബാസ്‌റ്റിയന്‍ പോള്‍ എം.പി. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഇരുമുന്നണികളിലെയും നിരവധി പേര്‍ എറണാകുളത്തടക്കം വോട്ട്‌ ചെയ്‌തിട്ടില്ല.
ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിഷേധ വോട്ട്‌ രേഖപ്പെടുത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ജനം വോട്ട്‌ ചെയ്യാതെ പ്രതിഷേധിച്ചു. നെഗറ്റീവ്‌ വോട്ട്‌ ചെയ്യേണ്ടവര്‍ക്കായി ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തില്‍ ഒരു ബട്ടണ്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇലക്‌ഷന്‍ കമ്മീഷന്‍ തയ്യാറാവണം.
പെസഹ മുതല്‍ ഇന്നലെ വരെ അടുപ്പിച്ച്‌ അവധിദിനങ്ങളായതും പോളിങ്‌ കുറയാന്‍ കാരണമായി. ഇലക്‌ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സ്ഥാനാര്‍ഥികളുടെ പ്രചാരണപ്പൊലിമ കുറച്ചു. പ്രചാരണ ആരവങ്ങളുടെ ആവേശത്തില്‍ വോട്ട്‌ ചെയ്യാനെത്തുന്നവര്‍ക്കും ഈ തിരഞ്ഞെടുപ്പു നിരാശയാണു സമ്മാനിച്ചത്‌.
പോളിങ്‌ ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണികളുടെ ജയപരാജയം വിലയിരുത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്‌. ശതമാനം കുറഞ്ഞതിന്റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശ്ചയദാര്‍ഢ്യത്തോടെ തെക്കന്‍ കേരളം


ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: തെക്കന്‍ കേരളം നിശ്ചയദാര്‍ഢ്യത്തോടെ വോട്ടവകാശം വിനിയോഗിച്ചത്‌ ഇരുമുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തുന്നു. സഭകളുടെ നിര്‍ദേശം ക്രൈസ്‌തവസമൂഹം നടപ്പാക്കിയെന്ന്‌ വ്യക്തം. ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിലും കൊല്ലത്തും ഇതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകും. ക്രിസ്‌തീയ വോട്ടുകളുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അത്‌ ഇടതുമുന്നണിക്ക്‌ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. സി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം അയഞ്ഞ സമീപനം സ്വീകരിച്ചത്‌ ഫലത്തെ സ്വാധീനിച്ചേക്കും.
തിരുവനന്തപുരത്ത്‌ കുറഞ്ഞ പോളിങ്‌ ശതമാനമാണ്‌ രേഖപ്പെടുത്തിയത്‌. അവധിക്കാലമായതിനാലാണ്‌ നഗരപ്രദേശങ്ങളില്‍ പോളിങ്‌ കുറഞ്ഞതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. നഗരവോട്ടര്‍മാര്‍ എത്താതിരുന്നത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയെ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. പോളിങ്‌ ശതമാനത്തിലുണ്ടായ കുറവ്‌ ആനുപാതികമായി ഏതു മുന്നണിയെ ബാധിക്കുമെന്നത്‌ പ്രവചനാതീതം. 2004ല്‍ 68.78 ശതമാനം പോളിങാണ്‌ തലസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. ഇത്തവണ അത്‌ വളരെ താഴോട്ടുപോയി.
ചിറയിന്‍കീഴായിരുന്ന ആറ്റിങ്ങലിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പോളിങ്‌ ശതമാനം കുറഞ്ഞത്‌ ഇരുപക്ഷത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. അവസാനവട്ട അടിയൊഴുക്കുകള്‍ ബാധിക്കുമോയെന്ന അങ്കലാപ്പിലാണ്‌ ഇടതുമുന്നണി. നഗരപ്രദേശങ്ങളിലാണ്‌ ആറ്റിങ്ങലില്‍ കുറഞ്ഞ പോളിങ്‌ രേഖപ്പെടുത്തിയത്‌. അതേസമയം, തീരപ്രദേശങ്ങളില്‍ കനത്ത പോളിങുണ്ടായി.
കൊല്ലത്ത്‌ കിഴക്കന്‍ മേഖലയില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ കൊല്ലത്ത്‌ പോളിങ്‌ ശതമാനം കഴിഞ്ഞ തവണത്തെയത്ര എത്താനാണ്‌ സാധ്യത. സാമുദായിക സംഘടനകളുടെ സ്വാധീനവും വോട്ടെടുപ്പില്‍ പ്രകടമായിരുന്നു. കൊല്ലം സീറ്റ്‌ ലഭിക്കാത്തതില്‍ പ്രകോപിതരായ ആര്‍.എസ്‌.പി നിഷേധവോട്ട്‌ ചെയ്‌തുവെന്ന്‌ ഇടതുമുന്നണി ഭയപ്പെടുന്നുണ്ട്‌.
മണ്ഡല പുനസ്സംഘടനയിലൂടെ നിലവില്‍ വന്ന പത്തനംതിട്ട മണ്ഡലം ആദ്യമായി രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കുകയാണ്‌. ക്രിസ്‌ത്യന്‍ മതന്യൂനപക്ഷത്തിനും സാമുദായിക സംഘടനകള്‍ക്കും സ്വാധീനമുള്ള പത്തനംതിട്ട പോളിങ്‌ ദിനത്തില്‍ യു.ഡി.എഫ്‌ അനുകൂല നിലപാട്‌ പ്രകടിപ്പിച്ചുവെന്നാണ്‌ വിലയിരുത്തല്‍.
70 ശതമാനത്തിലധികം പോളിങ്‌ രേഖപ്പെടുത്തിയ മാവേലിക്കരയും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ചങ്ങനാശ്ശേരി, പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിലെ വര്‍ധിച്ച പോളിങ്‌ ശതമാനം യു.ഡി.എഫിന്‌ ഗുണം ചെയ്‌തേക്കാം. സി.പി.ഐ സ്ഥാനാര്‍ഥി മല്‍സരിച്ച മാവേലിക്കരയില്‍ തുടക്കത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോളിങ്‌ദിനം അതൊന്നും പ്രകടമായിരുന്നില്ല.
ആലപ്പുഴ പിടിച്ചെടുക്കാന്‍ കെ സി വേണുഗോപാലിനെ രംഗത്തിറക്കിയ യു.ഡി.എഫ്‌ കടുത്ത പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌. ഇടതുമുന്നണിക്കെതിരായ ക്രൈസ്‌തവസഭകളുടെ എതിര്‍പ്പ്‌ പ്രകടമായിരുന്നു. മണ്ഡലത്തിലെ തീരദേശമേഖലയില്‍ കനത്ത പോളിങാണ്‌ നടന്നത്‌. പോളിങ്‌ ശതമാനം 75.23 രേഖപ്പെടുത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഡോ. കെ എസ്‌ മനോജ്‌ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌. ഇത്തവണ പോളിങ്‌ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു.
കോട്ടയത്ത്‌ ഇത്തവണ യു.ഡി.എഫ്‌ അട്ടിമറിവിജയം പ്രതീക്ഷിക്കുന്നു. കോട്ടയത്തെ പോളിങ്‌ ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനൊപ്പമെത്താനാണ്‌ സാധ്യത. ക്രിസ്‌ത്യന്‍ മേഖലകളില്‍ കനത്ത പോളിങാണ്‌ രേഖപ്പെടുത്തിയത്‌. കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തിയത്‌ തങ്ങളെ തുണയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍.

മധ്യകേരളം ശരാശരിക്കു മുകളില്‍

റഹീം നെട്ടൂര്‍
കൊച്ചി: പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിങ്‌ ശതമാനമാണ്‌ മധ്യകേരളത്തില്‍ ഉണ്ടായത്‌. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഉച്ച വരെ തിരക്ക്‌ കൂടിവരുന്ന കാഴ്‌ചയാണ്‌ കാണാനായത്‌. എന്നാല്‍, ഉച്ചയോടുകൂടി മിക്കയിടങ്ങളിലും തിരക്കൊഴിഞ്ഞു. കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്‌തമായി ഭൂരിഭാഗം പേരും രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയങ്ങളില്‍ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
സാധാരണഗതിയില്‍ നഗരപ്രദേശങ്ങളിലാണ്‌ രാവിലെ തിരക്കനുഭവപ്പെടാറെങ്കിലും ഇക്കുറി തീരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാവിലെ മുതല്‍ തന്നെ നീണ്ട നിര കാണാന്‍ കഴിഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വൈകീട്ടുവരെ തിരക്കനുഭവപ്പെട്ടു.
സംസ്ഥാനത്ത്‌ മൊത്തം കാണപ്പെട്ടതുപോലെ മധ്യകേരളത്തിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ്‌ കുറവായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങള്‍ നില മെച്ചപ്പെടുത്തി. ഇക്കുറി ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ മധ്യകേരളത്തിലെ ഇടുക്കി മണ്ഡലത്തിലാണ്‌. ഇടുക്കിയില്‍ വൈകീട്ട്‌ 5 മണി വരെ 72 ശതമാനമാണ്‌ പോളിങ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70.53 ശതമാനം പോളിങാണ്‌ ഇടുക്കിയില്‍ രേഖപ്പെടുത്തിയത്‌. ഹൈറേഞ്ച്‌ മേഖലകളിലെ പോളിങ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി ടി തോമസിന്‌ അനുകൂലമാവുമെന്ന്‌ വിലയിരുത്തപ്പെടുമ്പോള്‍ താഴ്‌ന്ന പ്രദേശങ്ങളിലെ മികച്ച പോളിങ്‌ ഇടതുസ്ഥാനാര്‍ഥിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്‌.
എറണാകുളത്ത്‌ കഴിഞ്ഞ തവണ 10,79,109 വോട്ടര്‍മാരാണുണ്ടായിരുന്നത്‌. 61.09 ശതമാനം വോട്ട്‌ അന്നു രേഖപ്പെടുത്തി. ഇത്തവണ 10,21,957 വോട്ടര്‍മാരായി കുറഞ്ഞപ്പോഴും ഇന്നലെ വൈകീട്ട്‌ ലഭിച്ച വിവരമനുസരിച്ച്‌ 64 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.
ഇതു പൊതുവെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കെ വി തോമസിനോടുള്ള വിയോജിപ്പുമൂലം യു.ഡി.എഫ്‌ അനുകൂല മുസ്‌ലിം വോട്ടര്‍മാര്‍ ഇത്തവണ വോട്ട്‌ ചെയ്യുന്നത്‌ കുറവായിരിക്കുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്‌. എന്നാല്‍, പോളിങ്‌ ശതമാനം കൂടിയതുമൂലം കെ വി തോമസിനെതിരായ വോട്ടുകള്‍ എല്‍.ഡി.എഫിനു മുതല്‍ക്കൂട്ടാവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണവും പോളിങ്‌ ശതമാനവും വര്‍ധിച്ചു. 2004ല്‍ 10,71,266 വോട്ടര്‍മാരുണ്ടായപ്പോള്‍ 69.42 ആയിരുന്നു പോളിങ്‌ ശതമാനം. 11,74,161 വോട്ടര്‍മാരാണ്‌ ഇക്കുറി തൃശൂരുള്ളത്‌. 70 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയതായാണ്‌ വൈകീട്ടുവരെ ലഭിച്ച വിവരം. തീരദേശമേഖലകളിലും ക്രിസ്‌ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും കനത്ത പോളിങ്‌ രേഖപ്പെടുത്തിയത്‌ യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. പാലക്കാട്‌ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 73.78 ശതമാനമായിരുന്നു പോളിങ്‌ എങ്കില്‍ ഇത്തവണ വൈകീട്ട്‌ ലഭ്യമായ വിവരമനുസരിച്ച്‌ 58 ശതമാനം മാത്രമാണ്‌. അതേസമയം, കഴിഞ്ഞ തവണ ഇവിടെ 11,11,078 വോട്ടര്‍മാരുണ്ടായ സ്ഥാനത്ത്‌ ഇക്കുറി 10,66,208 വോട്ടര്‍മാര്‍ മാത്രമാണുള്ളത്‌.
2004ല്‍ 10,92,142 വോട്ടര്‍മാരുണ്ടായ ഒറ്റപ്പാലം മുഖംമിനുക്കി ആലത്തൂര്‍ ആയപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,92,144 ആയി. ഒറ്റപ്പാലത്ത്‌ കഴിഞ്ഞ തവണ 73.90 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയ സ്ഥാനത്ത്‌ ആലത്തൂരില്‍ വൈകീട്ടുവരെ 64 ശതമാനം മാത്രമാണ്‌ പോളിങ്‌. മുകുന്ദപുരത്തു 10,24,435 വോട്ടര്‍മാരാണ്‌ 2004ല്‍ ഉണ്ടായിരുന്നത്‌. അന്ന്‌ 70.59 ശതമാനം പോളിങ്‌ മണ്ഡലത്തിലുണ്ടായി. മുകുന്ദപുരം മാറി ചാലക്കുടിയായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,63,701 ആയി ഉയര്‍ന്നെങ്കിലും വോട്ടിങ്‌ ശതമാനം വൈകീട്ടുവരെ 67 ശതമാനം പോളിങ്‌ മാത്രമാണ്‌ രേഖപ്പെടുത്തിയത്‌.

കേരളം ആദ്യം കുതിച്ചു; പിന്നെ കിതച്ചു

പി സി അബ്‌ദുല്ല

കോഴിക്കോട്‌: വോട്ടെടുപ്പിനു ശേഷമുള്ള പ്രാഥമിക സൂചനകളില്‍ മലബാറില്‍ യു.ഡി.എഫിനു മുന്‍തൂക്കം. പോളിങ്‌ ശതമാനത്തിലെ വര്‍ധനയും തിരഞ്ഞെടുപ്പില്‍ ഇന്നലെ ദൃശ്യമായ മറ്റു ഘടകങ്ങളും യു.ഡി.എഫിന്‌ ആത്മവിശ്വാസം പകരുന്നതാണ്‌.
പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം വോട്ടുകള്‍ സി.പി.എം പ്രതീക്ഷിച്ച തരത്തില്‍ വിഘടിച്ചിട്ടില്ലെന്നാണ്‌ വോട്ടെടുപ്പിനു ശേഷമുള്ള ആദ്യ വിലയിരുത്തല്‍.
പൊന്നാനിയില്‍ യു.ഡി.എഫ്‌ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ കനത്ത പോളിങ്‌ നടന്നു. എന്നാല്‍, എല്‍.ഡി.എഫ്‌ ഭൂരിപക്ഷ മേഖലയായ തൃത്താല പോലുള്ള മണ്ഡലങ്ങളില്‍ അത്ര ആവേശം പ്രകടമാവാതിരുന്നത്‌ യു.ഡി.എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പൊന്നാനിയില്‍ മുസ്‌ലിം സംഘടനകള്‍ പരമാവധി വോട്ടുകള്‍ ചെയ്യിച്ചതും ഇ ടി മുഹമ്മദ്‌ ബഷീറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
എ.പി സുന്നി-പി.ഡി.പി വോട്ടുകളില്‍ ഇടതുമുന്നണി കേന്ദ്രങ്ങളും പൊന്നാനിയില്‍ ആത്മവിശ്വാസത്തിലാണ്‌. മലപ്പുറത്ത്‌ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായി യു.ഡി.എഫ്‌ പക്ഷത്ത്‌ കേന്ദ്രീകരിക്കപ്പെട്ടതായാണ്‌ പ്രാഥമിക വിവരങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി-എ.പി സുന്നി വിഭാഗം വോട്ടുകള്‍ ഇടതുപെട്ടിയിലാണ്‌ വീണതെന്നാണ്‌ സൂചന. എങ്കിലും ഇ അഹമ്മദ്‌ ഇവിടെ നല്ല ഭൂരിപക്ഷം നേടുമെന്നാണ്‌ വോട്ടെടുപ്പിനു ശേഷം യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്‌.
വയനാട്ടില്‍ ബി.ജെ.പി വോട്ടുകള്‍ കെ മുരളീധരന്റെ പെട്ടിയിലേക്ക്‌ മറിഞ്ഞുവെന്നാണ്‌ വിവരം. എന്നാല്‍, ബി.ജെ.പി തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടില്ല. മിക്കയിടത്തും ബൂത്ത്‌ ഏജന്റുമാരെ പോലും പിന്‍വലിച്ചാണ്‌ ബി.ജെ.പി നിര്‍ജീവമായത്‌. പ്രചാരണത്തില്‍ എന്‍.സി.പി പ്രകടിപ്പിച്ച ആവേശം വയനാട്ടിലെ പോളിങില്‍ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്‌. അതേസമയം, വയനാട്‌ മണ്ഡലത്തില്‍ യു.ഡി.എഫ്‌ പ്രദേശങ്ങളില്‍ കനത്ത പോളിങാണ്‌ നടന്നത്‌. മുസ്‌ലിം-കൃസ്‌ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ അളവില്‍ യു.ഡി.എഫ്‌ പക്ഷത്ത്‌ ഏകീകരിക്കപ്പെട്ടത്‌ ഷാനവാസിെന്റ വിജയം അനായാസമാക്കുമെന്നാണ്‌ വ്യക്തമാവുന്നത്‌.
കണ്ണൂരില്‍ പതിവുകള്‍ തെറ്റിയുള്ള സമാധാനപരമായ വോട്ടെടുപ്പാണ്‌ യു.ഡി.എഫിനു പ്രതീക്ഷ നല്‍കുന്നത്‌. ഉച്ച കഴിഞ്ഞാല്‍ യു.ഡി.എഫിന്റെ ബൂത്ത്‌ ഏജന്റുമാര്‍ പുറത്താക്കപ്പെടുകയും കള്ളവോട്ടുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സി.പി.എം മേഖലകളില്‍ ഇന്നലെ യു.ഡി.എഫിന്റെ പൂര്‍ണ പങ്കാളിത്തത്തോടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബി.ജെ.പി വോട്ടുകളില്‍ അടിയൊഴുക്ക്‌ സംഭവിച്ചതായ സൂചനകളും കണ്ണൂരില്‍ ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്‌.
കാസര്‍കോട്ട്‌ മുസ്‌ലിം വോട്ടുകള്‍ ഇത്തവണ പരമാവധി പോള്‍ ചെയ്യപ്പെട്ടതായാണ്‌ പ്രാഥമിക വിവരം. എന്നാല്‍ പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട്‌ തുടങ്ങിയ സി.പി.എം മേഖലകളില്‍ കനത്ത പോളിങ്‌ നടന്നത്‌ എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ്‌ വോട്ടെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകളില്‍ തെളിയുന്നത്‌. വടകരയില്‍ അട്ടിമറിസാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ പോളിങിനു തൊട്ടുശേഷമുള്ള അനുമാനങ്ങള്‍. ഇടതുവോട്ടില്‍ കനത്ത ചോര്‍ച്ച സംഭവിച്ചതിനൊപ്പം യു.ഡി.എഫ്‌ മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയതായും സൂചനയുണ്ട്‌.
കോഴിക്കോട്ട്‌ പോളിങ്‌ ശതമാനവും മറ്റു പ്രാഥമിക ഘടകങ്ങളും സൂചിപ്പിക്കുന്നത്‌ നേരിയ ഇടതു മുന്‍തൂക്കമാണ്‌. നിയോജകമണ്ഡല തലത്തിലും ബൂത്തുതലങ്ങളിലുമുള്ള പോളിങ്‌ ശതമാനം പുറത്തുവരുന്നതോടെ മാത്രമേ കോഴിക്കോട്ട്‌ ശരിയായ ചിത്രം വ്യക്തമാവൂ.

2009-04-16

വെള്ളം കുടിപ്പിക്കുമോ...



തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശിതരൂര്‍ വോട്ടെടുപ്പിനിടെ

കേരളത്തില്‍ വോട്ടെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി കേരളത്തില്‍ 2,18,65,324 വോട്ടര്‍മാര്‍ പോളിങ്‌ബൂത്തിലേക്ക നീങ്ങിത്തുടങ്ങി. ആദ്യ മൂന്നു മണിക്കൂറിലെ കണക്കനുസരിച്ച്‌ 20 ശതമാനത്തോളം പേര്‍ ഇതിനകം വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.കേരളമടക്കം 15 സംസ്ഥാനങ്ങളിലും രണ്‌ടു കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്നത്‌.
മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്‌ട്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‌. മല്‍സരത്തിനു വീറും വാശിയും ഏറിയതോടെ ഇത്തവണ പോളിങ്‌ ശതമാനം കൂടാനാണു സാധ്യത.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.45 ശതമാനമായിരുന്നു പോളിങ്‌. പോളിങ്‌ ശതമാനത്തിലെ വര്‍ധന വിജയസാധ്യത നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാവും. കേരളത്തില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട്‌ അഞ്ചുവരെയാണു വോട്ടെടുപ്പ്‌.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഏഴു കേന്ദ്രങ്ങളിലായാണു പോളിങ്‌ സാമഗ്രികളുടെ വിതരണം നടന്നത്‌. അഞ്ചു കേന്ദ്രങ്ങളിലായാണു മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്‌. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മൂന്നു കേന്ദ്രങ്ങളിലായാണു വിതരണം നടന്നത്‌.
രണ്‌ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌. 20,508 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ സംസ്ഥാനത്ത്‌ വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്‌. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്‌. ഇതില്‍ 14 പേര്‍ സ്‌ത്രീകളാണ്‌.
തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം കൗണ്‌ടിങ്‌ സെന്ററുകളുടെ എണ്ണം ഇത്തവണ 36 ആയി ചുരുക്കിയിട്ടുണ്‌ട്‌. ഒരുലക്ഷം ഉദ്യോഗസ്ഥരാണ്‌ തിരഞ്ഞെടുപ്പു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. 20 പേര്‍ മല്‍സരിക്കുന്ന കോട്ടയം മണ്ഡലത്തില്‍ രണ്‌ടു വോട്ടിങ്‌ യന്ത്രമുണ്‌ടാവും. കൊട്ടിക്കലാശത്തിലുണ്‌ടായ സംഘര്‍ഷം കണക്കിലെടുത്ത്‌ കനത്ത സുരക്ഷാക്രമീകരണങ്ങളാണു സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 കമ്പനി സേനയെയും കണ്ണൂരില്‍ രണ്‌ടു കമ്പനി ദ്രുതകര്‍മസേനയെയും രണ്‌ടു കമ്പനി സി.ഐ.എസ്‌.എഫിനെയും വിന്യസിച്ചു. മലബാര്‍ മേഖലയില്‍ എം.എസ്‌.പി, ആംഡ്‌ റിസര്‍വ്‌, കെ.എ.പി എന്നീ സായുധസേനകളുടെ സേവനവുമുണ്‌ടാവും.
സംസ്ഥാനത്തെ 20,508 ബൂത്തുകളിലേക്കായി 25,000 പോലിസുകാരെയാണു വിന്യസിച്ചിരിക്കുന്നത്‌. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ 2000 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്‌.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 187 മേഖലകളിലായി 342 ബൂത്തുകളാണു പ്രശ്‌നസാധ്യതയുള്ളത്‌. ഇതിനു പുറമെ 532 ബൂത്തുകള്‍ക്കാണ്‌ പ്രത്യേക ജാഗ്രത വേണ്‌ടിവരുന്നത്‌. സ്‌പെഷ്യല്‍ പോലിസ്‌, വീഡിയോ കാമറ എന്നിവ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കും. ദൃശ്യമാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വോട്ടെടുപ്പ്‌ നടക്കുന്ന സ്ഥലത്ത്‌ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്‌ട്‌.

പ്രിയങ്ക ദക്ഷിണ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയെന്ന്‌ അഭ്യൂഹം

അന്ദലീബ്‌ അക്‌തര്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന്‌ പ്രിയങ്കാഗാന്ധി മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതില്‍ തനിക്കു മടിയില്ലെന്ന്‌ അമേത്തിയില്‍ വച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ്‌ അവര്‍ സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്‌.
ദക്ഷിണ ഡല്‍ഹിയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിഖ്‌ സമുദായത്തിന്റെ എതിര്‍പ്പിനെ ത്തുടര്‍ന്ന്‌ ദക്ഷിണ ഡല്‍ഹി, വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു യഥാക്രമം സജ്ജന്‍ കുമാറിനെയും ജഗദീഷ്‌ ടൈറ്റ്‌ലറെയും കോണ്‍ഗ്രസ്‌ ഒഴിവാക്കിയിരുന്നു.
സജ്ജന്‍ കുമാറിനും ജഗദീഷ്‌ ടൈറ്റ്‌ലര്‍ക്കും ഡല്‍ഹിയില്‍ സ്വാധീനമുണ്ട്‌. സീറ്റ്‌ നിഷേധിക്കപ്പെട്ടതില്‍ ഇരുവര്‍ക്കും നീരസമുണ്ട്‌. തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ഓരോ സീറ്റും വിലപ്പെട്ടതായതിനാല്‍ ഇവരെ പിണക്കാന്‍ കോണ്‍ഗ്രസ്സിനു താല്‍പ്പര്യമില്ല. ഡല്‍ഹിയിലെ പല മണ്ഡലങ്ങളിലും പ്രത്യേകിച്ച്‌ കപില്‍ സിബല്‍ മല്‍സരിക്കുന്ന ചാന്ദ്‌നി ചൗക്കില്‍ ഇരുവര്‍ക്കും വലിയ സ്വാധീനമുണ്ട്‌.
തങ്ങളുടെ മണ്ഡലത്തില്‍ `സ്വന്തം ആളുകളെ' സ്ഥാനാര്‍ഥിയാക്കണമെന്ന്‌ സജ്ജനും ടൈറ്റ്‌ലറും ആവശ്യപ്പെട്ടിട്ടുണ്ടെങ്കി ലും മറ്റൊരു വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറല്ല. എന്നാല്‍, പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വിവാദമുണ്ടാക്കില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസ്സിനത്‌ ഊര്‍ജം പകരുകയും ചെയ്യും. ഈ നിലയ്‌ക്കാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ആലോചിക്കുന്നത്‌. മുതിര്‍ന്ന നേതാക്കള്‍ സജ്ജനുമായും ടൈറ്റ്‌ലറുമായും രഹസ്യചര്‍ച്ച നടത്തുന്നുണ്ടത്രേ.
കോണ്‍ഗ്രസ്സിലെ ഉന്നതവൃത്തങ്ങളെ വിശ്വസിക്കാമെങ്കില്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം നേതൃത്വം ഗൗരവമായി ചിന്തിക്കുന്നുണ്ട്‌. പാര്‍ട്ടിയ ധ്യക്ഷ സോണിയാഗാന്ധിയും പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ്‌ പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്‌. സജീവരാഷ്ട്രീയത്തില്‍ ഉടനെ ഇറങ്ങാന്‍ പ്രിയങ്ക മടിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം അവര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു വിട്ടിരിക്കുകയാണത്രേ.

വരുണ്‍ മല്‍സരിക്കുന്നത്‌ തടയണം: ഖുശ്‌വന്ത്‌സിങ്‌


ന്യൂഡല്‍ഹി: മുസ്‌ലിംവിരുദ്ധ പരാമര്‍ശം നടത്തിയ വരുണ്‍ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു തടയണമെന്ന്‌ പ്രമുഖ എഴുത്തുകാരനും അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ഗാന്ധിയുടെ നടപടികളുടെ ആരാധകനുമായ ഖുശ്‌വന്ത്‌സിങ്‌ പറഞ്ഞു. വരുണിന്റെ പരാമര്‍ശം മുസ്‌ലിംകളെ അവഹേളിക്കുന്നതാണ്‌. മേനകാഗാന്ധി മകനെ ശരിയായ രീതിയിലല്ല വളര്‍ത്തിയത്‌. ഞാന്‍ എന്തുകൊണ്ട്‌ അടിയന്തരാവസ്ഥയെ പിന്തുണച്ചു എന്ന തന്റെ ലേഖനസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിനിടെ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു ഖുശ്‌വന്ത്‌സിങ്‌. അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ഖേദിക്കുന്നില്ല. സിഖ്‌വിരുദ്ധ കലാപത്തില്‍ പ്രതികളായ ജഗദീഷ്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്‌ പിന്‍വലിച്ചത്‌ നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അട്ടിമറി ലഘുലേഖകള്‍ സജീവം; നിശ്ശബ്ദപ്രചാരണം കടലാസുകള്‍ കൈയടക്കി


വേങ്ങര (മലപ്പുറം): തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ കെട്ടടങ്ങി; ഇന്നലെ നടന്ന നിശ്ശബ്ദ പ്രചാരണം കടലാസുകള്‍ കൈയടക്കി. ചൊവാഴ്‌ച വരെ നടത്തിയ പരസ്യ പ്രചാരണങ്ങളെ മറികടക്കാനെന്നോണമാണ്‌ പല പേരുകളിലും വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്‌തത്‌. ഇടതുമുന്നണിയെ അനുകൂലിച്ചും മുസ്‌ലിം ലീഗിനെയും നേതാക്കളെയും താറടിച്ചുമാണു പ്രസാധകരുടെ പേരില്ലാത്തതും ഉള്ളതുമായ മൂന്നു ലഘുലേഖകള്‍ ഇന്നലെ വേങ്ങരയില്‍ വിതരണം ചെയ്‌തത്‌. സാമ്രാജ്യത്വത്തിനു കോണി വയ്‌ക്കുന്നവര്‍ക്കു വോട്ട്‌ കുത്തണോ? എന്നു ചോദിച്ചിറങ്ങിയ ലഘുലേഖ മലപ്പുറത്തെ പ്രതികരണവേദി കണ്‍വീനറുടെ പേരിലാണ്‌ ഇറങ്ങിയതെങ്കിലും അച്ചടിച്ച പ്രസ്സിന്റെ പേര്‌ നല്‍കിയിട്ടില്ല. സാമ്രാജ്യത്വത്തിനെതിരേ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ പാരമ്പര്യം അവകാശപ്പെടുന്ന ലഘുലേഖയില്‍ ടി കെ ഹംസയ്‌ക്ക്‌ വോട്ട്‌ ചെയ്യണമെന്ന അഭ്യര്‍ഥനയുമുണ്ട്‌.
`തിരഞ്ഞെടുപ്പ്‌: ചില സുന്നി ചിന്തകള്‍' എന്ന പേരിലാണു മറ്റൊരു ലഘുലേഖ. ഇ കെ വിഭാഗത്തെ അവഗണിച്ച്‌ ഒരു തീരുമാനമെടുക്കാന്‍ പോലും നട്ടെല്ലില്ലാത്ത മുസ്‌്‌ലിം ലീഗിന്‌ വോട്ട്‌ ചെയ്‌താല്‍ സുന്നികള്‍ക്ക്‌ നീതി കിട്ടില്ലെന്നാണു നന്നമ്പ്ര പഞ്ചായത്തിലെ കൊളത്തൂര്‍ അബ്ദുസ്സലാമിന്റെ പേരില്‍ ചെമ്മാട്ടെ ഒരു സ്ഥാപനത്തില്‍ നിന്നും അടിച്ചിറക്കിയ ലഘുലേഖയില്‍ പറയുന്നത്‌.
ഇ കെ വിഭാഗത്തിന്റെ ഉന്നത സ്ഥാപനത്തില്‍ നിന്നു ബിരുദമെടുത്തവരുടെ പിന്തുണയോടെ കാന്തപുരത്തിനെതിരേ വധഭീഷണി മുഴക്കിയതിനെ ലഘുലേഖയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. അതേസമയം കാന്തപുരത്തിനെതിരേ വധശ്രമം നടത്തിയ ആര്‍.എസ്‌.എസ്‌ നടപടിയെ വിമര്‍ശിക്കുകയോ ആര്‍.എസ്‌. എസുകാരായ ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും കൂടെക്കൊണ്ടു നടക്കുന്നവരെ തള്ളിപ്പറയുകയോ ചെയ്‌തില്ലെന്നതും ശ്രദ്ധേയമാണ്‌. കുറ്റം മുഴുവന്‍ ലീഗിന്റേതാണെന്നും വോട്ടവകാശം ചിന്തിച്ച്‌ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞാണു ലഘുലേഖ അവസാനിക്കുന്നത്‌.
`നിങ്ങളുടെ വിലയേറിയ വോട്ട്‌ ആര്‍ക്ക്‌?, തീവ്രവാദികളുടെ ആഹ്വാനം ഭീകരവാദത്തിലേക്ക്‌' എന്ന തലക്കെട്ടോടെ ഇറങ്ങിയ ലഘുലേഖ ആര്‌ അടിച്ചെന്നോ എവിടെ നിന്ന്‌ അടിച്ചെന്നോ രേഖപ്പെടുത്തിയിട്ടില്ല. പശ്ചിമ ബംഗാളിലെ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെന്തിനാണു പോപുലര്‍ഫ്രണ്ടുകാര്‍ കേരളത്തില്‍ പറയുന്നതെന്നാണ്‌ ഇതിലെ പ്രധാന ചോദ്യം. കേരളജനതയുടെ ശ്രദ്ധ ബംഗാളിലേക്കു തിരിക്കും മുമ്പു കേരളത്തില്‍ കൊല്ലപ്പെട്ട സുന്നികളുടെ കണക്ക്‌ പരിശോധിക്കാനും ഓര്‍മപ്പെടുത്തുന്നതാണ്‌ ലഘുലേഖ. അമേരിക്കന്‍-സയണിസ്‌റ്റുകളാണു തങ്ങളുടെ രൂപീകരണത്തിനു കാരണമെന്നു പറഞ്ഞിരുന്ന എന്‍.ഡി.എഫ്‌ ഇപ്പോള്‍ അവയ്‌ക്കെതിരേ ശബ്ദിക്കാതെ എന്തിനാണു പശ്ചിമബംഗാളിനെക്കുറിച്ചു പറയുന്നതെന്നും ലഘുലേഖ ചോദിക്കുന്നു. പരാജയഭീതി പൂണ്ടാണ്‌ ഇടതുകേന്ദ്രങ്ങള്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ഇല്ലാതായത്‌ മനക്കണക്ക്‌ യന്ത്രങ്ങള്‍

സ്വന്തം പ്രതിനിധി
തൃശൂര്‍: കേരളത്തില്‍ ബാലറ്റ്‌ പേപ്പറുകള്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു വഴിമാറിയിട്ട്‌ ഒരു ദശാബ്ദമാവുന്നു. വോട്ട്‌ ചെയ്യലും എണ്ണലുമെല്ലാം യന്ത്രസഹായത്തോടെ ഏറെ എളുപ്പവുമായി. വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള സമയം മനക്കണക്കിന്റെതാണ്‌. മുന്നണികളും പാര്‍ട്ടികളും തങ്ങളുടെ പെട്ടിയില്‍ വീണിട്ടുള്ള വോട്ടുകള്‍ ഏകദേശം ഇത്രയെന്ന്‌ തിട്ടപ്പെടുത്താനുള്ള ശ്രമം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ ഈ മനക്കണക്കുകള്‍ അപ്പാടെ തെറ്റുകയും ചെയ്‌തു. പാര്‍ട്ടികളുടെ കേഡര്‍ സംവിധാനങ്ങള്‍ക്കു വന്ന വീഴ്‌ചയായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. യഥാര്‍ഥത്തില്‍ വോട്ടര്‍മാരുമായി ബന്ധമുള്ള അവരുടെ മനസ്‌ വായിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ കുറഞ്ഞതോടെ കണക്കിന്റെ താളവും തെറ്റി.
നേരത്തെ ഇത്‌ യന്ത്രസമാനമായ ഒരു പ്രവൃത്തിയായിരുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തെന്നു സൂചന ലഭിച്ചാല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. വോട്ടര്‍പ്പട്ടിക പരിശോധനയാണ്‌ ആദ്യപടി. ഓരോ ബൂത്ത്‌ തലത്തിലും ഇതിനു തിരഞ്ഞെടുക്കപ്പെട്ട മൂന്നോ നാലോ പ്രവര്‍ത്തകര്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാവും. ഈ വീട്ടിലെ ഇത്ര വോട്ടുകള്‍ നമുക്കും ശേഷിക്കുന്നത്‌ എതിരാളികള്‍ക്കും കിട്ടുമെന്നു തരംതിരിവ്‌ നടത്തും. ചാഞ്ചാട്ടമുള്ള വോട്ടുകളുടെയും നിഷ്‌പക്ഷരെന്നു കരുതുന്നവരുടെയും പുതിയവരുടെയും വോട്ടുകളും വേര്‍തിരിക്കും.
ഈ കണക്ക്‌ മേല്‍ ഘടകത്തിനു കൈമാറിയാല്‍ രണ്ടാംഘട്ടം തുടങ്ങുകയായി. ചെറിയ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ ഉറച്ച വോട്ടുകാരെയും പ്രവര്‍ത്തനരംഗത്തിറക്കും. നിഷ്‌പക്ഷരെയും ചാഞ്ചാട്ടക്കാരെയും സ്വാധീനിക്കേണ്ട ചുമതല അവര്‍ക്കാണ്‌. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഉറച്ച വോട്ടുകാരുണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട്‌ പോളിങ്‌ ദിനത്തില്‍ സ്ഥലത്തെത്തിക്കണം.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം മേല്‍ഘടകത്തിന്‌ രണ്ടാമത്തെ പട്ടിക നല്‍കും. വോട്ടിന്റെ ബൂത്ത്‌ തിരിച്ചുള്ള കണക്കായിരിക്കും ഈ റിപോര്‍ട്ടില്‍. കഴിഞ്ഞ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ വോട്ടുകള്‍ കൂടാനും കുറയാനുമുള്ള സാധ്യതാ പഠനവും അതിലുണ്ടാവും. ശേഷിച്ച ഒരു ദിവസം വോട്ട്‌ ചോര്‍ച്ചയുണ്ടായത്‌ പരിഹരിക്കുവാന്‍ നീക്കിവയ്‌ക്കും. പടലപ്പിണക്കങ്ങളും സ്വകാര്യപ്രശ്‌നങ്ങളും മൂലം വോട്ട്‌ ചെയ്യേണ്ടെന്നു തീരുമാനിച്ചിട്ടുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയും പ്രലോഭനങ്ങള്‍ ചൊരിഞ്ഞും പോളിംഗ്‌ സ്‌റ്റേഷനിലെത്തിക്കുകയാണ്‌ വോട്ടെടുപ്പ്‌ ദിവസത്തെ പ്രധാന അജണ്ട. പ്രായമായവരെയും ദൂരെയുള്ളവരെയും പാര്‍ട്ടി ചെലവില്‍ വേണം ബൂത്തിലെത്തിക്കേണ്ടത്‌.
പോളിങ്‌ ബൂത്തിലിരിക്കുന്ന സ്ഥാനാര്‍ഥിയുടെ പ്രതിനിധി ഓരോ വോട്ടര്‍മാരെയും പരിചയമുള്ളവരായിരിക്കും. ഒരാള്‍ ബൂത്തിനുള്ളിലേക്കു പ്രവേശിച്ചാല്‍ ഈ വോട്ട്‌ ആര്‍ക്കാണെന്നു നിസ്സംശയം പറയാന്‍ കഴിയുന്നവരായിരിക്കും അവര്‍. കൈയിലുള്ള വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന വോട്ടുകള്‍ കുറിച്ചിടാന്‍ തന്‍മൂലം സാധിക്കും. ഉച്ചയോടെ ബൂത്തുകളില്‍ നിന്നുള്ള ഈ ലിസ്‌റ്റ്‌ പാര്‍ട്ടി കേന്ദ്രത്തിലെത്തും. വൈകീട്ടും ഇത്‌ ആവര്‍ത്തിക്കും. വോട്ടെടുപ്പ്‌ തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോള്‍ വോട്ട്‌ ചെയ്യാനെത്താത്തവരെ തേടി പരക്കംപാച്ചിലായി.
പോളിങ്‌ കഴിഞ്ഞാല്‍ രാത്രിയില്‍ തന്നെ വോട്ടുകളുടെ ബൂത്ത്‌ തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കും. നേരത്തെയുള്ള കണക്കുകളില്‍ എന്തെങ്കിലും അട്ടിമറികള്‍ നടന്നിട്ടുണ്ടോ എന്ന്‌ സസൂക്ഷ്‌മം നിരീക്ഷിക്കും. ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിക്കുള്ളിലെ വോട്ടെണ്ണല്‍ ഇങ്ങിനെ 24 മണിക്കൂറിനുള്ളില്‍ തീര്‍ന്നിരിക്കും. രണ്ടുദിവസത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച്‌ സംസ്ഥാന നേതൃത്വത്തിന്‌ ഏകദേശം കൃത്യമായ വിവരം ലഭിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വരെ നേതാക്കളുടെ വാചകക്കസര്‍ത്ത്‌ മനസ്സിന്റെ അടിത്തട്ടില്‍ ഈ കണക്ക്‌ സൂക്ഷിച്ചുകൊണ്ടുള്ളതായിരിക്കും.
എന്നാല്‍ കണക്കൂകൂട്ടലുകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുന്ന പുതിയ വോട്ടര്‍മാരെ പഠിക്കുവാന്‍ സാധിക്കാത്തതാണു പ്രധാന കാരണം. സാധാരണ ഗതിയില്‍ ഒരു വീട്ടില്‍ പുതിയ വോട്ടര്‍ വരുമ്പോള്‍ ആ കുടംബം പാരമ്പര്യമായി വോട്ട്‌ ചെയ്യുന്ന പാര്‍ട്ടിയിലേക്കാണ്‌ ഈ വോട്ട്‌ കണക്കില്‍ കൊള്ളിക്കാറുള്ളത്‌.
എന്നാല്‍ പുതുതലമുറയുടെ മനസ്സ്‌ എങ്ങോട്ടു പായുന്നു എന്നു നിസ്സംശയം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ കണക്കുകൂട്ടലില്‍ സമുദായ സമവാക്യങ്ങള്‍ വരെ തെറ്റിപ്പോവുന്നുണ്ട്‌.