2009-04-09

ബാബറി പ്രശ്‌നത്തിനു പരിഹാരം ചര്‍ച്ചയിലൂടെ മാത്രം: കല്യാണ്‍ സിങ്‌



അലിഗഡ്‌: ബാബറി പ്രശ്‌നത്തിനു ഹിന്ദു-മുസ്‌്‌ലിം ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന്‌ മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍ സിങ്‌. അയോധ്യയിലെ രാമക്ഷേത്ര പ്രശ്‌നം സംഭാഷണങ്ങളിലൂടെയല്ലാതെ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കാനാവില്ലെന്ന്‌ 1990 കളില്‍ ബി.ജെ.പിയുടെ അയോധ്യാ പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന സിങ്‌ പറഞ്ഞു.
1992 ല്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത കല്യാണ്‍ സിങ്‌ അടുത്തിടെ സമാജ്‌ വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരു വിഭാഗങ്ങളുടെയും വികാരം കണക്കിലെടുക്കാതെ പുതിയ നിയമങ്ങളുണ്ടാക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന്‌ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്‍.ഡി.എയിലെ പല ഘടക കക്ഷികളും ഇതിനെ അനുകൂലിക്കുന്നില്ല. ബി.ജെ.പി ഇപ്പോള്‍ അവതരിപ്പിച്ചത്‌ കൃത്രിമ പ്രകടനപത്രികയാണ്‌. അവസാനം അവര്‍ എന്‍.ഡി.എയുടെ അജണ്ട സ്വീകരിക്കുകയാണ്‌ ചെയ്യുക- സിങ്‌ പറഞ്ഞു
ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സുപ്രിം കോടതി വിധി വരുന്നതു വരെ ഇരുവിഭാഗങ്ങളും കാത്തിരിക്കേണ്ടി വരുമെന്ന്‌ സിങ്‌ അഭിപ്രായപ്പെട്ടു.

No comments: