2009-04-14

അതിരപ്പിള്ളി, മുരിയാട്‌ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പുബഹളത്തില്‍ മുങ്ങി

ബിജോ സില്‍വറി
തൃശൂര്‍: കേരളത്തിലെ ജനകീയ പ്രതിരോധസമരങ്ങളില്‍ പ്രധാനപ്പെട്ടതെന്നു വിലയിരുത്തുന്ന അതിരപ്പിള്ളി, മുരിയാട്‌ കായല്‍ സമരങ്ങള്‍ തിരഞ്ഞെടുപ്പുബഹളത്തില്‍ അവഗണിക്കപ്പെട്ടു. അതിരപ്പിള്ളിയിലെ നിര്‍ദിഷ്ട വൈദ്യുതനിലയം നിലകൊള്ളുന്നതു ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും മുരിയാട്‌ കൃഷിമേഖല തൃശൂര്‍ മണ്ഡലത്തിലുമാണ്‌. പരിസ്ഥിതിക്കു ദോഷകരമായതു കൊണ്ട്‌ അതിരപ്പിള്ളിയില്‍ വൈദ്യുതനിലയം വേണ്ട എന്ന അഭിപ്രായക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്‌. സി.പി.എം ഒഴിച്ചുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പരിസ്ഥിതിസംഘടനകളും സമരത്തില്‍ പങ്കാളികളാണ്‌. മുരിയാട്‌ കായല്‍മേഖല മണല്‍ലോബികളുടെ കൈകളില്‍ നിന്നു മോചിപ്പിച്ചു കൃഷി ചെയ്യാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായി കര്‍ഷകമുന്നേറ്റവും കഴിഞ്ഞ ഒരു വര്‍ഷമായി സമരമുഖത്താണ്‌. സി.പി.എമ്മും സി.പി.ഐയും ഈ സമരത്തെ എതിര്‍ക്കുന്നു.
തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മുഖ്യ വിഷയമാവുമെന്നു കരുതിയ രണ്ടു വിഷയങ്ങളും ഏകദേശം പിന്തള്ളപ്പെട്ട മട്ടാണ്‌. അതിരപ്പിള്ളി സമരത്തിനു മുഖ്യപങ്കു വഹിക്കുന്നതു സി.പി.ഐക്കാരും പാര്‍ട്ടിയുടെ പോഷക സംഘടനകളുമാണ്‌. തിരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ന്നുവരുന്നതു മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു സി.പി.ഐക്കാര്‍ പിന്‍വാങ്ങി നില്‍ക്കുന്നത്‌. ചാലക്കുടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയാണു മല്‍സരിക്കുന്നതെങ്കിലും തൃശൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ സി എന്‍ ജയദേവനാണു ജനവിധി തേടുന്നത്‌. പൊന്നാനി സീറ്റ്‌ പ്രശ്‌നത്തോടെ ഉടക്കിനില്‍ക്കുന്ന സി.പി.എം അണികള്‍ ഇപ്പോഴും തൃശൂരില്‍ സജീവമായി പ്രചാരണത്തിന്‌ ഇറങ്ങിയിട്ടില്ല. അതിരപ്പിള്ളി പ്രശ്‌നം സജീവമായാല്‍ അതു ചാലക്കുടിയിലെ സി.പി.എം സ്ഥാനാര്‍ഥി യു പി ജോസഫിനെ പ്രതികൂലമായി ബാധിച്ചേക്കും. അതോടെ തൃശൂരില്‍ ജയദേവനെ സി.പി.എം കാലുവാരാന്‍ സാധ്യതയുണ്ടെന്നാണു സി.പി.ഐക്കാര്‍ക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്‌. യു.ഡി.എഫാവട്ടെ പ്രശ്‌നത്തില്‍ കൃത്യമായ ഒരു നിലപാടു സ്വീകരിക്കാത്തതു മൂലം തിരഞ്ഞെടുപ്പുവിഷയമാക്കി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.
തരിശിടുന്നതും മണല്‍ലോബിക്കാര്‍ ഉപയോഗിച്ചുവരുന്നതുമായ കൃഷിഭൂമി കൃഷി ചെയ്യാന്‍ ഉപയുക്തമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്ത്‌ ആദ്യമായി തുടങ്ങിയ സമരമാണു മുരിയാട്‌സമരം. മുരിയാട്‌കായല്‍ എന്നറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഏക്കര്‍ കൃഷിഭൂമി ഇപ്പോള്‍ വെള്ളക്കെട്ടിലാണ്‌. രണ്ടുവര്‍ഷം മുമ്പ്‌ സമരം തുടങ്ങുമ്പോള്‍ എല്ലാ പ്രതിപക്ഷകക്ഷികളും സമരത്തിനു പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാരിനെ അടിക്കാനുള്ള നല്ലൊരു വടിയാക്കി സമരത്തെ മാറ്റാമെന്നാണ്‌ അവര്‍ പ്രതീക്ഷിച്ചിരുന്നത്‌. സമരത്തിന്റെ മുന്നണിയില്‍ നിന്നിരുന്ന കര്‍ഷകമുന്നേറ്റക്കാരെ ഒഴിവാക്കി സമരം ഏറ്റെടുക്കാന്‍ വരെ ഒരു ഘട്ടത്തില്‍ യു.ഡി.എഫ്‌ ആലോചിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ ഇതിനു വഴങ്ങാതായതോടെ ഇവരും സമരമുഖത്തു നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കര്‍ഷകമുന്നേറ്റം തീരുമാനിച്ചത്‌. കുഞ്ഞന്‍പുലയനാണ്‌ ഇവരുടെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിനു ശേഷം മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ എതിര്‍പ്പ്‌ കൂടുതല്‍ രൂക്ഷമാക്കാനേ ഇത്‌ ഇടയാക്കൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്യന്തികമായി ഇതു കര്‍ഷകരെ തന്നെ വിപരീതമായി ബാധിച്ചേക്കും.

മാവേലിക്കരയില്‍ യു.ഡി.എഫ്‌ പടയോട്ടം; തളരാതെ എല്‍.ഡി.എഫ്‌

ശരീഫ്‌ താമരക്കുളം
മാവേലിക്കര: തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ക്ക്‌ ഇന്നു തിരശ്ശീല വീഴുമ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍. പുതുതായി പിറന്ന മാവേലിക്കര മണ്ഡലത്തിന്റെ ഭൂപ്രകൃതിയും രാഷ്ട്രീയചേരുവകളും സാമുദായിക സമവാക്യങ്ങളും ഓരോന്നായി തെളിഞ്ഞിരിക്കുന്നു.
പാരമ്പര്യത്തിന്റെ പഴയ കണക്കുവച്ചു മാവേലിക്കരയുടെ ഗതി നിര്‍ണയിക്കാന്‍ കഴിയില്ലെങ്കിലും അടിസ്ഥാനപരമായി മണ്ഡലത്തിനുള്ള ജാതി-മത കൂട്ടായ്‌മയും മണ്ഡലത്തിന്റെ ഘടനാപരമായ മാറ്റവും യു.ഡി.എഫിന്‌ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നു. എങ്കിലും പ്രചാരണതന്ത്രങ്ങളിലും സന്നാഹങ്ങളിലും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്‌ ഇടതുമുന്നണിസ്ഥാനാര്‍ഥി ആര്‍ എസ്‌ അനില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ലിസ്റ്റിലുള്ള ഉറച്ച സീറ്റായിട്ടാണു മാവേലിക്കരയെ കണക്കുകൂട്ടുന്നത്‌. കഴിഞ്ഞ ഇടതുഭരണത്തിലും ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം എന്നീ നാലു മണ്ഡലങ്ങള്‍ യു.ഡി.എഫിനെയാണു തുണച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനു വിജയസാധ്യതയുണ്ടെന്നു യു.ഡി.എഫ്‌ വൃത്തങ്ങള്‍ പറയുന്നു.
യു.ഡി.എഫിന്റെ ജാതിമതാടിത്തറകള്‍ ഈ മണ്ഡലത്തില്‍ ഭദ്രമാണെന്നു രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌, കെ.പി.എം.എസ്‌ തുടങ്ങിയ ജാതിസംഘടനകള്‍ യു.ഡി.എഫിനു വേണ്ടി പരസ്യപിന്തുണയുമായി രംഗത്തുവന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ നില ഭദ്രമാണെന്നു സൂചിപ്പിക്കുന്നു. അതു മറികടക്കാനുള്ള ശക്തമായ പോരാട്ടം ഇടതുനിര കാഴ്‌ചവച്ചെങ്കിലും ആരെയും അകറ്റാതെയും പിണക്കാതെയുമുള്ള തന്ത്രങ്ങള്‍ കൃത്യമായി കൊണ്ടുപോയ കൊടിക്കുന്നില്‍ സുരേഷ്‌, നായര്‍, ക്രിസ്‌ത്യന്‍, ഈഴവ, മുസ്‌ലിം നേതാക്കളുടെ എല്‍.ഡി.എഫ്‌ വിരുദ്ധ വികാരം നന്നായി മുതലെടുത്തുകഴിഞ്ഞു. കഴിഞ്ഞതവണ തിരഞ്ഞെടുപ്പില്‍ സുരേഷിനു ഭീഷണി ഉയര്‍ത്തിയ കോണ്‍ഗ്രസ്‌ (ബി) നേതാവായ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ പഴയ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും മാറ്റിവച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുന്നതു വിജയപ്രതീക്ഷ ഏറിയിരിക്കുന്നു. ഏഴു നിയോജകമണ്ഡലത്തിലെ ആറെണ്ണത്തില്‍ നല്ല ഭൂരിപക്ഷം കിട്ടുമെന്നാണു യു.ഡി.എഫ്‌ കണ്‍വീനറായ മുന്‍ ന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള പറയുന്നത്‌.
കൊടിക്കുന്നിലിന്റെ പ്രചാരണബഹളങ്ങള്‍ക്കിടയില്‍ സൗമ്യസാന്നിധ്യമായാണ്‌ അനില്‍ നീങ്ങിയത്‌. കെ.പി.എം.എസിന്റെ സ്ഥാപകരില്‍ പ്രമുഖനും ദലിത്‌ സമൂഹത്തിനു വൈകാരികമായി അടുപ്പവുമുള്ള മുന്‍ മന്ത്രി പി ജെ രാഘവന്റെ മകനെ ദലിത്‌ പിന്നാക്കവിഭാഗങ്ങള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്‌ ഇടതുമുന്നണി.
സി.പി.എമിന്റെ പി.ഡി.പി ബന്ധം ഉപയോഗപ്പെടുത്തി ബി.ജെ.പി വോട്ടുകളില്‍ നുഴഞ്ഞുകയറാനും ഹിന്ദുത്വവോട്ടുകളുടെ ഏകീകരണത്തിനുമുള്ള നീക്കങ്ങള്‍ യു.ഡി.എഫില്‍ നടക്കുന്നതായി വിലയിരുത്തുന്നു. ബി.ജെ.പി വോട്ടു മുഴുവന്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ പോള്‍ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ സ്ഥാനാര്‍ഥി പി എം വേലായുധന്‍. പ്രചാരണത്തിന്റ തുടക്കത്തില്‍ ആര്‍ എസ്‌ അനില്‍ വളരെ പിന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ കൊടിക്കുന്നിലിനൊപ്പം എത്തിനില്‍ക്കുന്നതു വിജയപ്രതീക്ഷയ്‌ക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.
മഴ ശക്തമായതോടെ എല്‍.ഡി.എഫ്‌ കുടുംബയോഗങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസം കൊണ്ട്‌ 100 കണക്കിനു കുടുംബയോഗങ്ങള്‍ കൂടാനായതും വിജയം ഉറപ്പാക്കുമെന്നാണു പ്രതീക്ഷയെന്നു മാവേലിക്കര എല്‍.ഡി.എഫ്‌ ഇലക്‌ഷന്‍ കണ്‍വീനര്‍ ബി രാഘവന്‍ എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞതവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയാണു പുനര്‍നിര്‍ണയത്തിലൂടെ മാവേലിക്കര മണ്ഡലത്തിലുള്ളത്‌.
കൊട്ടാരക്കരയുടെ ചാഞ്ചാട്ടവും കുട്ടനാട്ടിലെ ഇളകിയാട്ടവും ചങ്ങനാശ്ശേരിയുടെ സമുദായ സമവാക്യങ്ങളും മാത്രമല്ല, ഇളക്കം തൊടാതെ നില്‍ക്കുന്ന കുന്നത്തൂരും ചെങ്ങന്നൂരും പത്തനാപുരവും തുടങ്ങി നിയോജകമണ്ഡലങ്ങളില്‍ അടിയൊഴുക്കുകളും യു.ഡി.എഫിന്റെ മേല്‍ക്കോയ്‌മയ്‌ക്കു കോട്ടം തട്ടുമെന്ന പ്രതീക്ഷയിലാണ്‌ എല്‍.ഡി.എഫ്‌.

ശക്തിദുര്‍ഗങ്ങളില്‍ സി.പി.എം വിമതര്‍ നിര്‍ണായകം

കോഴിക്കോട്‌: സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരേ ശബ്ദിച്ചതിനു പാര്‍ട്ടിയുടെ വിവിധ തലത്തില്‍ നിന്നു പുറത്തായവര്‍ ചേര്‍ന്നു രൂപം നല്‍കിയ ഇടതുപക്ഷ ഏകോപനസമിതി ഈ തിരഞ്ഞെടുപ്പോടെ കേരളരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാവും. തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു സി.പി.എം അനുവദിക്കാതിരുന്നിട്ടും വിമതര്‍ വന്‍ജനപ്രീതി ആകര്‍ഷിക്കുന്നതായാണ്‌ അവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള വിവരം.
അഞ്ചിടങ്ങളിലാണ്‌ ഇടതുപക്ഷ ഏകോപനസമിതി മല്‍സരിക്കുന്നത്‌. കോഴിക്കോട്‌ അഡ്വ. പി കുമാരന്‍കുട്ടി, വടകരയില്‍ ടി പി ചന്ദ്രശേഖരന്‍, പൊന്നാനിയില്‍ ഡോ. ആസാദ്‌, പാലക്കാട്‌ എം ആര്‍ മുരളി, ആറ്റിങ്ങലില്‍ എം ജയകുമാര്‍. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണു വിമതപ്രവര്‍ത്തനം.
വടകരയില്‍ ടി പി ചന്ദ്രശേഖരനും കോഴിക്കോട്ട്‌ അഡ്വ. പി കുമാരന്‍കുട്ടിയും പ്രചാരണരംഗത്തു സജീവമായതു സി.പി.എമ്മിനെ പ്രകോപിപ്പിച്ചു. രണ്ടുപേരെയും കൈയേറ്റം ചെയ്യാനും ഇവരുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കാനും സംഘടിതശ്രമമുണ്ടായി. എന്നാലും വടകരയില്‍ ചന്ദ്രശേഖരന്‍ വന്‍തോതില്‍ വോട്ട്‌ നേടുമെന്നാണു കരുതുന്നത്‌. ജനതാദള്‍ വോട്ട്‌കൂടി ചോരുന്നതോടെ സിറ്റിങ്‌ എം.പി സതീദേവിയുടെ ഭാവി അനിശ്ചിതത്വത്തിലായി. കോഴിക്കോട്ട്‌ സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസിനെതിരേ നിലനില്‍ക്കുന്ന പേമെന്റ്‌ സീറ്റ്‌ ആരോപണത്തില്‍ മനംനൊന്ത സി.പി.എം പ്രവര്‍ത്തകര്‍ കുമാരന്‍കുട്ടിക്കു വോട്ട്‌ ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ഇടതുപക്ഷ ഏകോപനസമിതി ജനറല്‍ സെക്രട്ടറി എം ആര്‍ മുരളിയുടെ സാന്നിധ്യം പാലക്കാട്‌ എല്‍.ഡി.എഫ്‌ തട്ടകത്തെ നടുക്കി. ഷൊര്‍ണൂര്‍ പരാജയത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പ്‌ എത്തിയ തിരഞ്ഞെടുപ്പില്‍ മുരളിയുടെ സാന്നിധ്യത്തെ പാര്‍ട്ടി അങ്ങേയറ്റം ഭീതിയോടെയാണു കാണുന്നത്‌.
മുരളിയെ പര്യടനത്തിനിടെ സി.പി.എം കൈയേറ്റം ചെയ്‌തതും സമിതിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ ബി ഗുപ്‌തനെതിരേ വധഭീഷണി മുഴക്കിയതും ജനങ്ങളില്‍ മുരളിക്കനുകൂല മനസ്സു സൃഷ്ടിച്ചു. പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നതിനെതിരേ കലക്ടറേറ്റിനു മുന്നില്‍ മുരളി ഉപവസിച്ചിരുന്നു.
സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയിലെ ചില നേതാക്കളുടെ സാമ്പത്തിക അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്ന മുരളി, നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ വി എസ്‌ അനുകൂലപ്രകടനം നയിച്ചതോടെയാണ്‌ ഔദ്യോഗികവിഭാഗത്തിന്‌ അനഭിമതനായത്‌. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മുരളിയെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി പിണറായിപക്ഷം പകരംവീട്ടി.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്‌, പട്ടാമ്പി, അഗളി, കോങ്ങാട്‌ മണ്ഡലങ്ങള്‍ സമിതിയുടെ ശക്തികേന്ദ്രങ്ങളാണ്‌. പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ തനിക്കു ലഭിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു ഗതിവേഗം കൂട്ടുമെന്നു മുരളി പറയുന്നു. അതിനാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടമായിരിക്കും പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത്‌. എത്ര വോട്ട്‌ പിടിക്കുന്നുവെന്നല്ല, കാര്യങ്ങള്‍ തുറന്നുപറയുക എന്നതാണു ഞങ്ങളുടെ രീതിയെന്നാണു പൊന്നാനിയിലെ സ്ഥാനാര്‍ഥി ഡോ. ആസാദ്‌ പറയുന്നത്‌. മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണു തന്റെ സ്ഥാനാര്‍ഥിത്വമെന്നും ആസാദ്‌ പറയുന്നു.
ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ഒരുപോലെയാണെന്ന്‌ ആസാദ്‌ പറയുന്നു. പുത്തന്‍ സാമ്പത്തികനയത്തെ സഹായിക്കുന്ന നിലപാട്‌, ലോകബാങ്ക്‌ നിര്‍ദേശപ്രകാരം വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യം, കുടിവെള്ളം, വികസന നയം എന്നിവ മാറ്റി. വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാനാണ്‌ ഇരുമുന്നണികളും ബി.ജെ.പിയും ശ്രമിക്കുന്നത്‌. ഇൗ മൂന്നു കൂട്ടര്‍ക്കും ബദലായി ഒരു യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പൈതൃകവും മൂല്യവും കാത്തുസൂക്ഷിക്കുക എന്നതാണു ലക്ഷ്യം. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ രാഷ്ട്രീയക്കാരായ വലിയൊരു വിഭാഗം തങ്ങള്‍ക്ക്‌ അനുകൂലമായി രംഗത്തു വന്നിട്ടുണ്ടെന്നും അവരുടെ രംഗപ്രവേശം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപനസമിതിയുടെ അടിത്തറ ഭദ്രമാക്കാന്‍ സഹായിക്കുമെന്നും ഡോ. ആസാദ്‌ പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടതുകേന്ദ്രങ്ങളില്‍ ആശങ്ക വിതച്ചിരിക്കയാണ്‌ സമിതി സംസ്ഥാന സെക്രട്ടറി ബി ജയകുമാര്‍. വി എസ്‌ പക്ഷത്തെ തിരുവനന്തപുരം ജില്ലയിലെ ശക്തനായ നേതാവായിരുന്നു വിജയകുമാര്‍. സി.പി.എം ഉഴമലയ്‌ക്കല്‍ എല്‍.സി സെക്രട്ടറി, വിതുര ഏരിയാ കമ്മിറ്റിയംഗം, ഉഴമലയ്‌ക്കല്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരനായിരുന്ന കാലത്തു സി.ഐ.ടി.യു നേതാവായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രചാരണം ശ്രദ്ധേയമായിട്ടുണ്ട്‌.
തയ്യാറാക്കിയത്‌: സഫീര്‍
ഷാബാസ്‌, സമദ്‌ പാമ്പുരുത്തി, നിസാര്‍ കാടേരി, കെ മുഹമ്മദ്‌ റാഫി

2009-04-13

മുംബൈയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മിലിന്ദ്‌ മുരളി ദേവ്‌രക്കു വേണ്ടി പ്രചാരണം നടത്തുന്ന ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍

കോണ്‍ഗ്രസ്സിനെ അവരോധിക്കാന്‍ ബാധ്യതയില്ലെന്ന്‌ മുലായം

ബലിയ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ അവരോധിക്കുക എന്നതു തന്റെ പാര്‍ട്ടിയുടെ ബാധ്യതയല്ലെന്നു സമാജ്‌വാദി പാര്‍ട്ടി (എസ്‌.പി) നേതാവ്‌ മുലായം സിങ്‌ യാദവ്‌. എസ്‌.പി തിരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ സഖ്യത്തിലുള്ള മന്ത്രിമാരായ ലാലുപ്രസാദ്‌ യാദവിന്റെയും രാംവിലാസ്‌ പാസ്വാന്റെയും നിലപാടില്‍ നിന്നു വ്യത്യസ്‌തമാണു മുലായത്തിന്റേത്‌.
കോണ്‍ഗ്രസ്‌ എസ്‌.പിയെ ചതിച്ചുവെന്നു മുലായം പറഞ്ഞു. കോണ്‍ഗ്രസ്സിനു 17 സീറ്റുനല്‍കാന്‍ തങ്ങള്‍ തയ്യാറായെങ്കിലും അവര്‍ക്കതു സ്വീകാര്യമായില്ല. 3000 കോടി രൂപയിലേറെ മുഖ്യമന്ത്രി മായാവതി സമ്പാദിച്ചതായി അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മന്‍മോഹന്‍ സിങാണെന്ന്‌ ലാലുവും പാസ്വാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബെയ്‌ന്‍സ്‌്‌ല ബി.ജെ.പി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ സമരം നയിച്ച ഗുജ്ജാര്‍ നേതാവ്‌ കിരോരിസിങ്‌ ബെയ്‌ന്‍സ്‌ല ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. തോങ്‌സവായ്‌ മധേപുരിലാണ്‌ ബെയ്‌ന്‍സ്‌ല സ്ഥാനാര്‍ഥിയാകുന്നത്‌. ഇതിനു മുന്നോടിയായി ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ നമോനാരായണ്‍ മീണയാണ്‌ ബെയ്‌ന്‍സ്‌ലയുടെ എതിരാളി.
ഗുജ്ജാറുകളെ പട്ടികജാതി-വര്‍ഗ പദവിയിലുള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത്‌ ബെയ്‌ന്‍സ്‌ല നേതൃത്വം നല്‍കിയ സമരത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുജ്ജാറുകള്‍ക്ക്‌ അഞ്ചു ശതമാനം സംവരണം നല്‍കുന്ന ബില്ല്‌ വസുന്ധരാ രാജെ സര്‍ക്കാര്‍ പാസാക്കുകയും ചെയ്‌തിരുന്നു. ബില്ലിപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്‌.
കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജ്ജാറുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിക്കെതിരായാണ്‌ വോട്ട്‌ ചെയ്‌തത്‌. ഗുജ്ജാറുകളില്‍ ബി.ജെ.പി വിരുദ്ധതരംഗം ചൂടാറാതെ നില്‍ക്കുമ്പോഴാണ്‌ ബെയ്‌ന്‍സ്‌ല അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ ചേരുന്നത്‌. എം.പിയായാല്‍ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നും അത്‌ തങ്ങളുടെ ലക്ഷ്യം എളുപ്പമാക്കുമെന്നുമാണ്‌ ബെയ്‌ന്‍സ്‌ല പറയുന്നത്‌. ഗുജ്ജാര്‍ വോട്ടുകള്‍ വീണ്ടും ബി.ജെ.പിക്കൊപ്പമാക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ ഓംപ്രകാശ്‌ മാഥൂറും ദേശീയ ട്രഷറര്‍ രാംദാസ്‌ അഗര്‍വാളും ബെയ്‌ന്‍സ്‌ലയുമായി അടച്ചിട്ട മുറിയില്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ബെയ്‌ന്‍സ്‌ല ബി.ജെ.പിയില്‍ ചേര്‍ന്നത്‌.

പത്തനംതിട്ടയില്‍ പ്രവചനങ്ങള്‍ അസാധ്യം

ഷാജഹാന്‍ എസ്‌

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള കന്നിയങ്കത്തില്‍ ആരു വെന്നിക്കൊടി പാറിക്കുമെന്നു പറയാറായിട്ടില്ലെങ്കിലും പരീക്ഷ കടുത്തതായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇടതുപക്ഷ വിരോധവും സര്‍ക്കാരിനെതിരായ ജനവികാരവും തങ്ങള്‍ക്കനുകൂലമെന്നു വിധിയെഴുതി യു.ഡി.എഫ്‌ വിജയം ഉറപ്പിച്ച മട്ടാണ്‌. എന്നാല്‍, കഴിഞ്ഞകാലത്തെ കണക്കുകള്‍ നിരത്തി എല്‍.ഡി.എഫും മണ്ഡലത്തില്‍ വിജയം അവകാശപ്പെടുന്നു.
ഇരുമുന്നണികളും തങ്ങളുടെ ആവനാഴിയിലെ അവസാന അമ്പും എതിരാളികള്‍ക്കെതിരേ പ്രയോഗിക്കുമെന്ന്‌ ഉറപ്പായതോടെ ആരും പ്രവചനം നടത്താന്‍ തയ്യാറാവുന്നില്ല. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്‌ ചില സമുദായ നേതാക്കളുടെ സമദൂര നിലപാടുകളാണ്‌.
മാറിയ സാഹചര്യം അനുകൂലമെന്നു കണ്ടതോടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാവാന്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ തുടങ്ങി ബ്ലോക്ക്‌ പ്രസിഡന്റ്‌ വരെ തയ്യാറെടുത്തിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ മാറ്റിമറിച്ച്‌ ആന്റോ രംഗത്തെത്തിയത്‌ വളരെ വൈകിയാണ്‌. ഇതു പ്രചാരണപ്രവര്‍ത്തനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ്‌ യു.ഡി.എഫ്‌ നേതാക്കളുടെ അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എല്‍.ഡി.എഫിലെ കെ അനന്തഗോപന്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൈ നേടിയതായി എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സഭയും സമുദായവും സജീവമായി രംഗത്തെത്തിയതാണു മുന്നണികള്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. സീറ്റ്‌ വിഭജനത്തെ തുടര്‍ന്ന്‌ മുന്നണി?ക്കുള്ളിലുണ്ടായ പൊട്ടലും ചീറ്റലും ജനതാദളിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും ഇടതുമുന്നണിയുടെ കോട്ടയില്‍ വിള്ളലുകള്‍ വീഴ്‌ത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ചെങ്ങറ സമരത്തോട്‌ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാടിനെ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കിയാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണി പ്രചാരണം തുടങ്ങിയത്‌. രണ്ടു ജില്ലകളിലായി കിടക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലത്തിലെ ജനങ്ങളുടെ ഉന്നമനവും സമാനതകളില്ലാത്ത സമഗ്ര പുരോഗതിയും വികസനവുമാണ്‌ സ്വീകരണവേദികളില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ഉയര്‍ത്തിക്കാട്ടുന്നത്‌. ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ആഗോള പ്രതിസന്ധിയും അതുമൂലം പ്രവാസികള്‍ നേരിടുന്ന ദുരിതവും, ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന പ്രചാരണവിഷയങ്ങള്‍. ഒറീസയിലെ സംഘപരിവാര കലാപത്തിനെതിരേ ഉയര്‍ന്നിട്ടുള്ള വികാരം പെന്തക്കോസ്‌ത്‌ സഭകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എങ്ങനെ ബാധിക്കുമെന്നത്‌ പ്രധാന വിഷയമാണ്‌. പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങിയ സംഘടനകള്‍ ഇടതിനു പിന്തുണ നല്‍കിയിട്ടും പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്‌തമായി സാഹചര്യങ്ങളെ വിലയിരുത്തി യു.ഡി.എഫിന്‌ വോട്ട്‌ ചെയ്യുമെന്ന പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്‌ യു.ഡി.എഫ്‌ ക്യാംപിന്‌ ആശ്വാസമായിട്ടുണ്ട്‌.
ഇതിനോടകംതന്നെ ഇരു മുന്നണി സ്ഥാനാര്‍ഥികളും മണ്ഡലത്തിലുടനീളം രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി തങ്ങളുടെ സ്വാധീനമറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞകാല കണക്കുകളും ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാംമുന്നണിയെന്ന ആശയവുമാണ്‌ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി അനന്തഗോപന്‌ അനുകൂല സാഹചര്യമൊരുക്കുന്നതെന്ന്‌ എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ മണ്ഡലം പ്രസിഡന്റും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മുണ്ടപള്ളി തോമസ്‌ തേജസിനോടു പറഞ്ഞു. പത്തനംതിട്ട മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 45 എണ്ണത്തിലും ഭരണം എല്‍.ഡി.എഫിനാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറും ഡി.സി.സി പ്രസിഡന്റുമായ മോഹന്‍രാജിന്‌ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം ഒരുലക്ഷം വോട്ടുകള്‍ക്കു മുകളിലായി?രിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. കേരള സര്‍ക്കാരിനെതിരേയുള്ള ജനവികാരവും കേന്ദ്രം ഭരിച്ച യു.പി.എയുടെ ഭരണനേട്ടങ്ങളുമാണ്‌ അദ്ദേഹത്തിന്റെ വാദത്തിന്‌ തെളിവായി ചൂണ്ടിക്കാട്ടുന്നത്‌. രാഹുല്‍ ഗാന്ധിയുടെ മണ്ഡലസന്ദര്‍ശനം യു.ഡി.എഫിനെ ഏറെ സഹായിക്കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു.
പ്രധാന മല്‍സരം ഇടതു-വലതു മുന്നണികള്‍ തമ്മിലാണെങ്കിലും ബി.ജെ.പിയും ബി.എസ്‌.പിയും എന്‍.സി.പിയും സജീവമായി കളത്തിലുണ്ട്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാധാകൃഷ്‌ണ മേനോനെയാണ്‌ ബി.ജെ.പി ഗോദയില്‍ ഇറക്കിയിട്ടുള്ളത്‌. മല്‍സരഗോദയില്‍ കാരണവരായി ബി.എസ്‌.പി സ്ഥാനാര്‍ഥി കെ കെ നായരുമുണ്ട്‌.

യുവതലമുറ സുപ്രധാന പങ്കു നിര്‍വഹിക്കും

എ പി സലാം
ഭരണകൂട ഭീകരതയും മറ്റ്‌ അധികാര അടിച്ചമര്‍ത്തലുകളും എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യത്തിനാണു രാഷ്ട്രീയം ഉത്തരം നല്‍കേണ്ടതെന്നു യുവ നോവലിസ്‌റ്റ്‌ സുരേഷ്‌ പി തോമസ്‌ പറയുന്നു. അധികാരത്തിന്റെ നായാട്ടുകളിലൊന്നും വ്യക്തിപരമായി ഇരയാക്കപ്പെട്ടിട്ടില്ലെങ്കിലും രാഷ്ട്രീയത്തിന്റെ എല്ലാ രീതികളും ദുരൂഹമാണെന്നു വ്യക്തമായിട്ടുണ്ട്‌. രാഷ്ട്രീയത്തിന്റെ മായക്കാഴ്‌ചകളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അതിലോലമായിട്ടുണ്ട്‌.
ആശയപരമായി ജനാധിപത്യവും മതേതരത്വവും അവശേഷിക്കുന്നു എന്നതു പ്രത്യാശനല്‍കുന്നു. അതേസമയം, ഈ ആശയങ്ങളുടെ മറപറ്റി തന്നെയാണ്‌ ഫാഷിസ്റ്റ്‌ നടപടികളും അരങ്ങേറുന്നത്‌. ഗുജറാത്ത്‌, ഒറീസ സംഭവങ്ങള്‍ ഉദാഹരണമാണ്‌. ചെങ്ങറയും വല്ലാര്‍പാടവും സ്‌ത്രീപീഡനക്കേസുകളും തെളിയിക്കുന്നത്‌ ജാതി, വര്‍ഗ, ലിംഗപരമായി മനുഷ്യന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ തടയാന്‍ ഭരണകൂടം പരാജയപ്പെടുന്നു എന്നാണ്‌. ഇതിന്‌ അറുതിവന്നേ പറ്റൂ. എല്ലാ പ്രത്യാശകളെയും കരിച്ചുകളയുംവിധമാണ്‌ ഇത്തരം സംഭവങ്ങളില്‍ ഭരണകൂടം ഇടപെടുന്നത്‌. രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്ന മധ്യവര്‍ഗ ചെറുപ്പക്കാര്‍ക്കുപോലും രാഷ്ട്രീയം ആവശ്യമായിവരുന്ന സാഹചര്യങ്ങളാണ്‌ ആഗോളവല്‍ക്കരണ സാമ്പത്തികാവസ്ഥ രൂപപ്പെടുത്തിയത്‌. അനിശ്ചിതത്വം നിറഞ്ഞ ഈ രാഷ്ട്രീയ സാഹചര്യത്തിലെ സുപ്രധാന പങ്കു നിര്‍വഹിക്കുക യുവതലമുറതന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികള്‍

സമദ്‌ പാമ്പുരുത്തി
പാലക്കാട്‌: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ പലയിടത്തും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മാവോവാദികള്‍ ഇതാദ്യമായി കേരളത്തില്‍ ഈ വിഷയമുന്നയിച്ചു പ്രചാരണം നടത്തുന്നു.
വോട്ട്‌ ചെയ്യാതിരിക്കലും ജനാധിപത്യാവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയ ലഘുലേഖകളും പോസ്‌റ്ററുകളും വഴിയാണ്‌ ഇവരുടെ പ്രചാരണം. ചൂഷകരുടെ കൂട്ടമായിമാറിയ അധികാരകേന്ദ്രത്തിനെതിരേ ജനങ്ങളുടെ അധികാരമാണ്‌ ബദലായി വേണ്ടതെന്ന്‌ ഇവര്‍ വാദിക്കുന്നു. സി.പി.ഐ മാവോവാദികളുടെ രണ്ട്‌ കേന്ദ്രകമ്മിറ്റി നേതാക്കളെ കേരളത്തില്‍ നിന്ന്‌ നക്‌സല്‍വിരുദ്ധ സേന കഴിഞ്ഞ വര്‍ഷം അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ കേരളത്തിലും മാവോവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന സൂചനകള്‍ ലഭിച്ചത്‌.
സി.പി.ഐ മാവോവാദികളുടെ പ്രസിദ്ധീകരണമായ ജനകീയപാതയുടെ പുതിയ ലക്കത്തില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണമാണു മുഖ്യ വിഷയം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പാര്‍ലമെന്ററി സംവിധാനത്തിനു പുറത്താണെന്നും കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധിവസിക്കുന്നവര്‍ സൈനിക അടിച്ചമര്‍ത്തലിനു കീഴിലാണെന്നും അതില്‍ പറയുന്നു. ഭരണഘടനയ്‌ക്കപ്പുറത്ത്‌ വിദേശാക്രമണങ്ങളുടെ രൂപത്തില്‍ ഊണിലും ഉറക്കിലും ഇന്ത്യക്കാരനാണെന്നു തെളിയിക്കേണ്ട ബാധ്യതയോടെയാണ്‌ മതന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്‌. സിംഗൂരും നന്തിഗ്രാമും കലിംഗനഗറും മുത്തങ്ങയുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിന്റെ യഥാര്‍ഥ മുഖങ്ങള്‍ മാത്രം. ദലിതുകളും ആദിവാസികളും എക്കാലവും നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറത്താണ്‌. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനയും നിയമനിര്‍മാണങ്ങളുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിനുള്ള മറയായാണ്‌ ഉപയോഗിക്കുന്നതെന്നും പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ അവസരവാദ കൂട്ടുകെട്ടിനെക്കുറിച്ചുള്ള വിമര്‍ശനം ഇങ്ങനെ: അധികാരത്തിനു വേണ്ടിയുള്ള കടിപിടിയുടെയും പരസ്‌പരം കുതികാല്‍വെട്ടിന്റെയും മലക്കംമറിച്ചിലുകളുടെയും കേന്ദ്രമായി പാര്‍ലമെന്റ്‌ മാറി. 1977ലും 1987ലും ജനസംഘവും ബി.ജെ.പിയുമായി അധികാരം പങ്കുവച്ച സി.പി.ഐയും സി.പി.എമ്മും പിന്നീടു വര്‍ഗീയതയ്‌ക്കെതിരേ എന്ന പേരില്‍ കോണ്‍ഗ്രസ്സിനെ സംരക്ഷിച്ചുനിര്‍ത്തി. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ഒപ്പംനിന്ന ഇടതുപക്ഷം പിന്നീട്‌ ഡി.എം.കെ മുന്നണിയുടെ ഭാഗമായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞ്‌ എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. സോണിയാഗാന്ധിയുടെ സാമ്പത്തിക, രാഷ്ട്രീയ ഉപദേശകരായ കാരാട്ടും യെച്ചൂരിയും കടുത്ത സോണിയാവിരുദ്ധരായി. ഏതു നക്കാപ്പിച്ച സീറ്റിനും വോട്ടിനും വേണ്ടി അങ്ങേയറ്റം അവസരവാദ കൂട്ടുകെട്ടു തീര്‍ക്കുകയാണ്‌ സി.പി.എമ്മും സി.പി.ഐയുമെന്ന്‌ ഇവര്‍ ആരോപിക്കുന്നു.
പാര്‍ലമെന്ററി ജീര്‍ണത ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടില്ലെന്നു കുറ്റപ്പെടുത്തുന്ന മാവോവാദികള്‍, ബദല്‍ രാഷ്ട്രീയസംഹിതയും അവതരിപ്പിക്കുന്നു. താഴേക്കിടയിലുള്ള ജനങ്ങളുടെ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണു യഥാര്‍ഥ ബദലെന്നാണ്‌ ഇവരുടെ വാദം. ജനങ്ങളുടെ ഉജ്വല പോരാട്ടത്തിന്റെ ഭാഗമായി ഛത്തീസ്‌ഗഡിലും മറ്റിതരപ്രദേശങ്ങളിലും ഉയര്‍ന്നുവരുന്ന ബദലായ അധികാരവ്യവസ്ഥയാണു ശരിയായ ബദല്‍.

പാലക്കാടന്‍ ചെങ്കോട്ട തകര്‍ക്കാന്‍ യു.ഡി.എഫ്‌

ശരീഫ്‌ ചാലിയം

പാലക്കാട്‌: സ്വന്തം തട്ടകത്തില്‍ വിമതര്‍ തീര്‍ക്കുന്ന വാരിക്കുഴി ഭയന്ന്‌ എല്‍.ഡി.എഫ്‌ കരുതലോടെ നീങ്ങുമ്പോള്‍ നിഷേധവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായിഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. ചെമ്പടയെ ഒരിക്കല്‍ക്കൂടി പാഠംപഠിപ്പിക്കാന്‍ ഷൊര്‍ണൂര്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇടത്‌ ഏകോപനസമിതിയും നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയും സാന്നിധ്യമറിയിച്ച്‌ എന്‍.സി.പിയും ബി.എസ്‌.പിയും ഗോദയിലുണ്ട്‌. ജനവിധിക്കു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ചുവപ്പുകോട്ടയായ പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തിലെ അന്തിമചിത്രം ഇതാണ്‌. അതിനാല്‍ ഇവിടെ ഫലം പ്രവചനാതീതം.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ വിജയം ആരെ തുണയ്‌ക്കുമെന്നു കണ്ടറിയണം. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പും ശേഷവും മിക്ക നിയോജകമണ്ഡലങ്ങളും എല്‍.ഡി.എഫിന്‌ അനുകൂലമാണെങ്കിലും അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരുഭാഗത്ത്‌ ഇടത്‌ ഏകോപനസമിതി ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ എം ആര്‍ മുരളി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനതാദള്‍ പ്രശ്‌നമാണു മറുഭാഗത്തെ പൊല്ലാപ്പ്‌. അതിനാല്‍ സ്വന്തം തട്ടകത്തില്‍ എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വിജയം അഭിമാനപ്രശ്‌നമാണ്‌. ഗതകാലചരിത്രമല്ല, രാഷ്ട്രീയ അടിയൊഴുക്കാവും എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ ജയസാധ്യത നിര്‍ണയിക്കുക.
അതേസമയം, ആത്മവിശ്വാസത്തിന്റെ ആകാശത്തിലാണു യു.ഡി.എഫ്‌. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച്‌ മുന്നണിയില്‍ പടലപ്പിണക്കങ്ങളില്ല. കൂടാതെ, ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളും സംസ്ഥാന ഭരണ വിരുദ്ധ തരംഗവും തങ്ങള്‍ക്ക്‌ അനുകൂലമായി ഭവിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ്‌ അച്യുതാനന്ദനെതിരേ ശ്രദ്ധേയമായ മല്‍സരം കാഴ്‌ചവച്ച സതീശന്‍ പാച്ചേനിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പാലക്കാട്‌ നഗരം, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പിക്കു ശക്തമായ സ്വാധീനമുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,47,792 വോട്ടുകളാണ്‌ ബി.ജെ.പി സ്ഥാനാര്‍ഥി പോക്കറ്റിലാക്കിയത്‌. ഇടതു-വലതു മുന്നണികളുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ്‌ സി കെ പത്മനാഭന്റെ വ്യക്തിപ്രഭാവത്തിലൂടെ വോട്ട്‌ നില വര്‍ധിപ്പിക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.
ജില്ലാ പ്രസിഡന്റ്‌ പി എ റസാഖ്‌ മൗലവിയെയാണ്‌ എന്‍.സി.പി രംഗത്തിറക്കുന്നത്‌. പാര്‍ട്ടി വോട്ടുകളെകൂടാതെ മുസ്‌ലിം വോട്ടുകളും ലഭിക്കുമെന്ന വിശ്വാസത്തിലാണ്‌ ഇദ്ദേഹം. യു.ഡി.എഫ്‌ കോട്ടയായ കാരാക്കുറിശ്ശി പോലുള്ള മണ്ഡലങ്ങളില്‍ മൗലവിക്കു ലഭിക്കുന്ന വോട്ട്‌ പാച്ചേനിക്ക്‌ വിനയാവും. നിഷ്‌പക്ഷ-പിന്നാക്ക വോട്ടുകളിലാണ്‌ ബി.എസ്‌.പി സ്ഥാനാര്‍ഥി വി ചന്ദ്രന്റെ പ്രതീക്ഷ. മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്‌ നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌, പട്ടാമ്പി മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ്‌. അലനല്ലൂരിലെ ലീഗ്‌ വിഭാഗീയത യു.ഡി.എഫിന്‌ തലവേദനയാവും.
പാലക്കാട്‌, പട്ടാമ്പി, മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം മേഖലകളില്‍ പോപുലര്‍ ഫ്രണ്ടിന്‌ സാമാന്യം സ്വാധീനമുണ്ട്‌. സ്വന്തം വോട്ടുകള്‍ക്കു പുറമെ, അനുഭാവികളുടെ വോട്ടുകള്‍ കൂടി യു.ഡി.എഫ്‌ പെട്ടിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ പോപുലര്‍ ഫ്രണ്ട്‌ ഇവിടെ നടത്തുന്നത്‌. ഈ ഭാഗങ്ങളില്‍ വേരോട്ടമുള്ള ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി വോട്ടുകള്‍ ഇടതുപാളയത്തിനു ശക്തിപകരും.
കുടിയേറ്റമേഖലകളിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കും. എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി നേതൃത്വങ്ങള്‍ മനസ്സു തുറന്നിട്ടില്ലെങ്കിലും അവരുടെ വോട്ടുകള്‍ ഇരുപക്ഷത്തേക്കും ചായാനാണു സാധ്യത. കേരളത്തിന്റെ നെല്ലറയെന്നു വിശേഷണമുള്ള മണ്ഡലത്തില്‍ കര്‍ഷക വോട്ടുകളും നിര്‍ണായകംതന്നെ. സ്ഥാനാര്‍ഥിനിര്‍ണയം വൈകിയതിനെ തുടര്‍ന്നു പ്രചാരണത്തിന്‌ കാലതാമസം നേരിട്ടെങ്കിലും പെട്ടെന്നുതന്നെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞതായി യു.ഡി.എഫ്‌ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ രാമസ്വാമി പറഞ്ഞു.
എതിര്‍പക്ഷത്തെ അപേക്ഷിച്ചു താഴെതട്ടില്‍ സ്‌ക്വാഡ്‌ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിനാല്‍ പ്രചാരണരംഗത്തു മുന്നേറാന്‍ സാധിച്ചിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും എല്‍.ഡി.എഫ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി കെ രാജേന്ദ്രന്‍ വ്യക്തമാക്കി.