2009-05-07

തമിഴകത്ത്‌ `പുലി' പിടിച്ചത്‌ നഗരങ്ങളെ

എം ബിജുകുമാര്‍

മധുര: തമിഴകത്ത്‌ പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നതോടെ നഗരങ്ങളില്‍ മുഖ്യവിഷയം ശ്രീലങ്കതന്നെ. എന്നാല്‍ ഗ്രാമങ്ങളില്‍ പണമൊഴുക്കി മടിശ്ശീലയ്‌ക്കു കനമുള്ളവര്‍ വോട്ട്‌ വാങ്ങുന്നു.
തമിഴ്‌വംശജരെ കൂട്ടക്കൊലചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയെന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ഡി.എം.കെ സഖ്യം വിയര്‍ക്കുകയാണ്‌. നഗരങ്ങളില്‍ മാത്രമാണ്‌ അവസാനഘട്ടത്തിലും അല്‍പം ആശ്വാസം. ആറുതവണ ശിവഗംഗയെ പ്രതിനിധീകരിച്ച കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ള നേതാക്കള്‍ക്ക്‌ ശ്രീലങ്ക തലവേദനയായിട്ടുണ്ട്‌. മുത്തുകുമാര്‍ അഡ്രേസിങ്‌ മൂവ്‌മെന്റ്‌ എന്നപേരില്‍ സാമൂഹികപ്രവര്‍ത്തകര്‍ നിരന്ന ശ്രീലങ്കന്‍ തമിഴ്‌ അനുകൂല പ്രസ്ഥാനം കോണ്‍ഗ്രസ്‌ മല്‍സരിക്കുന്ന 16 മണ്ഡലങ്ങളിലും ശക്തമായ കാംപയിന്‍ നടത്തുന്നു.
ശ്രീലങ്കയിലെ തമിഴരുടെ ചെറുത്തുനില്‍പ്പ്‌ പോരാട്ടങ്ങളെ ഇല്ലാതാക്കേണ്ടത്‌ ഇന്ത്യയിലെ മൂലധന കുത്തകകളുടെ താല്‍പര്യമാണെന്നും അതിനാലാണ്‌ കോണ്‍ഗ്രസ്‌ ശ്രീലങ്കന്‍ സര്‍ക്കാരിനു സഹായം നല്‍ക്കുന്നതെന്നും കണക്കുകള്‍ ഉദ്ധരിച്ച്‌ സെന്റര്‍ ഫോര്‍ പ്രൊട്ടക്‌ഷന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസ്‌ തുടങ്ങിയ സംഘടനകളും കാംപയിന്‍ നടത്തുന്നു. ശ്രീലങ്കയിലെ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ 23 ശതമാനവും എണ്ണവ്യാപാരത്തിന്റെ 50 ശതമാനവും സ്വകാര്യ വാര്‍ത്താവിതരണ ശൃംഖല പൂര്‍ണമായും തേയില എസ്റ്റേറ്റുകളുടെ 50 ശതമാനവും നിയന്ത്രിക്കുന്നത്‌ ഇന്ത്യന്‍ കുത്തകകളാണ്‌. ഇവര്‍ക്ക്‌ ശ്രീലങ്കന്‍ കമ്പോളം നിലനിര്‍ത്താന്‍ അവിടെ സര്‍ക്കാരിനെ സ്വസ്ഥമായി നിലനിര്‍ത്തേണ്ടതുണ്ടെന്നാണ്‌ ഇവരുടെ പ്രചാരണം.
ഇടതുപാര്‍ട്ടികളും എ.ഐ.എ.ഡി.എം.കെയും ഈ പ്രചാരണം ശക്തമായി ഉന്നയിക്കുന്നു. തമിഴ്‌ ഈഴത്തിന്‌ അനുകൂലമായ ജയലളിതയുടെ പ്രഖ്യാപനങ്ങളും ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ തമിഴരെ സഹായിക്കാനുള്ള ജയലളിതയുടെ നിധിയും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്‍തുണ വര്‍ധിപ്പിച്ചിട്ടുണ്ട്‌. അവസാനഘട്ടത്തില്‍ കരുണാനിധിയുടെ നിരാഹാര സമരമടക്കമുള്ള ശ്രമങ്ങള്‍ ഡി.എം.കെ ക്യാംപില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്‌. എന്നാല്‍, കരുണാനിധിയുടെ നീക്കങ്ങള്‍ നാടകമാണെന്ന വ്യാപകമായ പ്രചാരണമാണ്‌ മറുക്യാംപ്‌ അഴിച്ചുവിടുന്നത്‌.
ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ പ്രശ്‌നം വലിയതോതില്‍ ഏശാത്തതാണ്‌ ഡി.എം.കെ സഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്‌. ഇവിടെ ഒരുരൂപയുടെ അരിയും ടെലിവിഷനും നന്നായി ഗുണംചെയ്യുമെന്ന്‌ ഡി.എം.കെ കരുതുന്നു. ഇവിടെ പ്രതിപക്ഷ പ്രചാരണത്തില്‍ കുടിവെള്ളവും പവര്‍കട്ടും അവസാനഘട്ടത്തിലും കത്തിനില്‍ക്കുന്നു.
ഇരുപക്ഷത്തിന്റെ പൊതുയോഗങ്ങളിലും വന്‍ ജനക്കൂട്ടം എത്തുന്നതിനാല്‍ തമിഴകമനസ്സ്‌ എങ്ങനെ ചിന്തിക്കുന്നു എന്നു ഗണിക്കാന്‍പറ്റാത്ത സാഹചര്യമാണ്‌. കഴിഞ്ഞതവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജയലളിതയുടെ പൊതുയോഗങ്ങളെപ്പോലും ജനങ്ങള്‍ കൈയൊഴിഞ്ഞപ്പോള്‍ അവരുടെ പരാജയം ഉറപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്സിനെതിരേ

സി പി കരീം: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ മല്‍സരിക്കുന്നത്‌ കോണ്‍ഗ്രസ്‌-തൃണമൂല്‍ സഖ്യത്തിനെതിരേ. ആറു മണ്ഡലങ്ങളിലാണു സഖ്യത്തിനെതിരേ ലീഗ്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്‌. അഞ്ചിടത്ത്‌ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്‌ എതിരാളികള്‍. ഒരിടത്ത്‌ കോണ്‍ഗ്രസ്സും.
ബസിര്‍ഹട്ട്‌, മാള്‍ഡ സൗത്ത്‌, ബറസാക്ത്‌, കൊല്‍ക്കത്ത സൗത്ത്‌, കൊല്‍ക്കത്ത നോര്‍ത്ത്‌, കൃഷ്‌ണനഗര്‍ എന്നിവിടങ്ങളിലാണ്‌ ലീഗ്‌ മാറ്റുരയ്‌ക്കുന്നത്‌. മാള്‍ഡ സൗത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അബ്ദുഹസീംഖാന്‍ ചൗധരിക്കെതിരേ മല്‍സരിക്കുന്നത്‌ മുഹമ്മദ്‌ ഇജാറുദ്ദീനാണ്‌. കേന്ദ്രത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെതിരേ മല്‍സരിക്കരുതെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശം തിരസ്‌കരിച്ചാണ്‌ പശ്ചിമബംഗാള്‍ ഘടകം കോണ്‍ഗ്രസ്സിനെതിരായി മല്‍സരിക്കാന്‍ തീരുമാനിച്ചത്‌.
12 ഇടങ്ങളില്‍ മല്‍സരിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ അത്‌ ആറാക്കി ചുരുക്കുകയായിരുന്നുവെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷഹിന്‍ഷാ ജഹാംഗീര്‍ പറഞ്ഞു. 24 പര്‍ഗാനാസിലെ ബസീര്‍ഹട്ട്‌ മണ്ഡലത്തില്‍ മല്‍സരിക്കുന്ന മലയാളി സലീം മക്കാറാണ്‌ കൂട്ടത്തില്‍ കരുത്തനായ സ്ഥാനാര്‍ഥി. ആലുവയില്‍ നിന്ന്‌ 1950കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളിലെത്തിയ അബൂബക്കര്‍ മക്കാര്‍ സാഹിബിന്റെ മകനാണിദ്ദേഹം. പിതാവിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണു താന്‍ നടത്തുന്നതെന്നു കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന സലീം പറയുന്നു. 1971ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു മല്‍സരിച്ച പിതാവ്‌ ഏതാനും വോട്ടുകള്‍ക്കു തോറ്റിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്‌. നിയമ വിദ്യാര്‍ഥിയായിരിക്കെ കാര്യമായ പ്രചാരണം നടത്താന്‍ സാധിച്ചില്ലെങ്കിലും ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 40 ശതമാനം നേടാന്‍ മക്കാര്‍ സാഹിബിന്‌ സാധിച്ചിരുന്നതായി മകന്‍ ഓര്‍ക്കുന്നു.
ബംഗാളി, ഇംഗ്ലീഷ്‌, ഉര്‍ദു, മലയാളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന സലീം കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രാവിലെ മുതല്‍ വൈകുന്നേരം വരെ മണ്ഡലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ്‌. ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ്‌ മണ്ഡലത്തിലെ മുസ്‌്‌ലിം വോട്ടര്‍മാരെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
വീടുകള്‍ കയറിയുള്ള പ്രചാരണത്തിലൂടെ സ്‌ത്രീ വോട്ടുകള്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ സാധിച്ചതായും അദ്ദേഹം കരുതുന്നു.
സി.പി.ഐയിലെ അജയ്‌ കുമാര്‍ ചക്രബര്‍ത്തി, എ.യു.ഡി.എഫ്‌ ചിഹ്നത്തില്‍ മല്‍സരിക്കുന്ന പി.ഡി.സി.ഐ നേതാവ്‌ സിദ്ദീഖുല്ലാ ചൗധരി എന്നിവരാണ്‌ സലീമിന്റെ പ്രധാന എതിരാളികള്‍.
മുസ്‌ലിം ലീഗിനെ കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാത്ത പുതുതലമുറയ്‌ക്ക്‌ സംഘടനയെ പരിചയപ്പെടുത്താനായി എന്നതാണ്‌ ഏറ്റവും വലിയ നേട്ടമായി താന്‍ കാണുന്നതെന്ന്‌ കോണി അടയാളത്തില്‍ ജനവിധി തേടുന്ന സലീം മക്കാര്‍ പറഞ്ഞു.
തന്റെ പിതാവ്‌ ചെയ്‌ത സേവനപ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്‌മരിക്കുന്ന ബസിര്‍ഹട്ടുകാരുടെ സ്‌നേഹവായ്‌പാണു തന്നെ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ലെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിന്‌ ആവുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ. 13നാണു മണ്ഡലത്തിലെ വോട്ടെടുപ്പ്‌.

2009-05-06

സ്ഥാനാര്‍ഥിപ്പട്ടിക: മുസ്‌ലിം പ്രാതിനിധ്യം പാലിച്ചത്‌ ബി.എസ്‌.പിയും എസ്‌.പിയും

ന്യൂഡല്‍ഹി: 15ാം ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷപ്രാതിനിധ്യം പാലിച്ചത്‌ മായാവതിയുടെ ബി.എസ്‌.പിയും മുലായംസിങിന്റെ എസ്‌.പിയും മാത്രം. നാളിതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണകൊണ്ടുമാത്രം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്‌, 13 ശതമാനം വരുന്ന ന്യൂനപക്ഷസമുദായത്തിനു നീക്കിവച്ചതാവട്ടെ 5.5 ശതമാനം സീറ്റുകള്‍.
മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി എഴുപതോളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ 180ഓളം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ്‌വാദിപാര്‍ട്ടി(എസ്‌.പി)യുടെ സ്ഥാനാര്‍ഥികളില്‍ മുപ്പത്തഞ്ചോളം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരാണ്‌. ആകെ സ്ഥാനാര്‍ഥികളുടെ 13 ശതമാനം ബി.എസ്‌.പി ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍ എസ്‌.പി 19.4 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചു. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മതേര-ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയും എസ്‌.പി തന്നെയാണ്‌.
നാനൂറില്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളില്‍ 25നു താഴെ മാത്രമാണ്‌ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. തൊണ്ണൂറോളം സീറ്റുകളില്‍ മല്‍സരിക്കുന്ന സി.പി.എം പട്ടികയില്‍ ഒമ്പതുപേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്‌. എസ്‌.പിയുടെയും ബി.എസ്‌.പിയുടെയും ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശില്‍ തന്നെയാണ്‌ ഇരു പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്‌. രാജ്യത്തു കൂടുതല്‍ മണ്ഡലങ്ങളുള്ള ഈ സംസ്ഥാനത്ത്‌ ബി.എസ്‌.പി ടിക്കറ്റില്‍ 13 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ എസ്‌.പിയുടെ ലിസ്റ്റില്‍ 12 മുസ്‌ലിംകളുണ്ട്‌. (സംസ്ഥാനത്തെ 78 മണ്ഡലങ്ങളിലും ബി.എസ്‌.പി തനിച്ചു മല്‍സരിക്കുമ്പോള്‍ എസ്‌.പി 73 മണ്ഡലങ്ങളിലാണു മല്‍സരിക്കുന്നത്‌).
മഹാരാഷ്ട്രയിലെ 10 എസ്‌.പി സ്ഥാനാര്‍ഥികളില്‍ ആറും ഡല്‍ഹിയിലെ ഏഴില്‍ മൂന്നും പേര്‍ ന്യൂനപക്ഷവിഭാഗക്കാരാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി ലിസ്റ്റില്‍ ആറുപേര്‍ മുസ്‌ലിം പ്രതിനിധികളാണ്‌.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച്‌ ഉലമാ കൗണ്‍സിലടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ ബി.എസ്‌.പിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ബാനറില്‍ ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ റായ്‌ഗഡില്‍ നിന്നു മാറ്റുരയ്‌ക്കുന്ന കേന്ദ്രമന്ത്രി എ ആര്‍ ആന്തുലെ മാത്രമാണ്‌ മുസ്‌ലിം പ്രതിനിധി. അതേസമയം, തലസ്ഥാനത്ത്‌ ഒരാള്‍പോലുമില്ല.
ഡല്‍ഹിയിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22 ശതമാനവും ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌.

യു.പിയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുറാദാബാദ്‌ ജില്ലയില്‍ 40 ഗ്രാമങ്ങള്‍ വോട്ട്‌ ചെയ്യില്ലെന്നു തീരുമാനിച്ചു. ഇത്രയുംകാലം വോട്ട്‌ ചെയ്‌തിട്ട്‌ സഞ്ചാരയോഗ്യമായ റോഡോ മറ്റ്‌ അടിസ്ഥാന ആവശ്യങ്ങളോ ലഭ്യമാക്കുന്നതിനു മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറിയ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിച്ചില്ലെന്നതാണു ഗ്രാമീണരെ ഈ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചത്‌.
തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ഗ്രാമീണ പഞ്ചായത്ത്‌ കൂടിയാണ്‌ തീരുമാനിച്ചത്‌. യൂത്ത്‌ ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയുടെ നേതാവ്‌ ജിതന്‍ ജെയ്‌ന്‍ ഇവരുമായി സംസാരിച്ച്‌ തിരഞ്ഞെടുപ്പു നിയമത്തിലുള്ള 49ാം സെക്‌ഷനെക്കുറിച്ച്‌ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന്‌്‌ നിയമപ്രകാരം ബൂത്തിലെത്തി പേര്‌ രജിസ്റ്റര്‍ ചെയ്‌ത ശേഷം ഒരു സ്ഥാനാര്‍ഥിക്കും വോട്ട്‌ ചെയ്യാതിരിക്കാനാണു ഗ്രാമീണരുടെ പുതിയ തീരുമാനം. വോട്ടെടുപ്പ്‌ ബഹിഷ്‌കരിക്കുന്നതിനുപകരം നിയമമുപയോഗിച്ച്‌ തന്നെ പ്രതിഷേധം രേഖപ്പെടുത്താമെന്നാണു ജെയ്‌നിന്റെ അഭിപ്രായം.
40 ഗ്രാമങ്ങളിലായി ഒന്നരലക്ഷം വോട്ടര്‍മാരാണ്‌ നാളെ പ്രതിഷേധ വോട്ട്‌ ചെയ്യുക. രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടന്ന മധ്യപ്രദേശില്‍ 1,473 പേരാണ്‌ ഇത്തരത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നത്‌.
ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ വാഗ്‌ദാനലംഘനത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ നിഷേധവോട്ട്‌ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും ഇത്തരത്തില്‍ വോട്ട്‌ ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നു കിഴക്കന്‍ ഡല്‍ഹിയിലെ പബ്ലിക്‌ റിലേഷന്‍ ഓഫിസര്‍ ഹരീഷ്‌ മെഹ്‌റ പറഞ്ഞു.

മുര്‍ശിദാബാദിന്റെ മനസ്സ്‌ കവര്‍ന്ന്‌ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി

സി പി കരീം
മുര്‍ശിദാബാദ്‌: ആരും പോവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്‌ പശ്ചിമ ബംഗാള്‍ ജില്ലയായ മുര്‍ശിദാബാദിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഐ.എന്‍.എല്‍ ദേശീയ വര്‍ക്കിങ്‌ സെക്രട്ടറി സമീറുല്‍ഹസന്‍.
ഇന്ത്യയിലെ ഏറ്റവും ദരിദ്രജില്ലയെന്ന്‌ `പേരെടുത്ത' മുര്‍ശിദാബാദിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണു ജംഗിപൂര്‍. കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ജനവിധിതേടുന്നത്‌ ഇവിടെയാണ്‌.
ചെമ്മണ്‍പാതകളിലൂടെ ജീപ്പില്‍ സഞ്ചരിച്ചു വോട്ട്‌ തേടുകയാണ്‌ ബിസിനസുകാരനായ സമീറുല്‍ഹസന്‍. കുണ്ടും കുഴിയും നിറഞ്ഞ ടാറിടാത്ത റോഡിലൂടെ ജീപ്പ്‌ മാത്രമേ ഓടൂ. 100 ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന മുഅ്‌മിനാബാദ്‌, ആച്ച്‌ടാ തുടങ്ങിയ ഗ്രാമങ്ങളിലൂടെ അനൗണ്‍സ്‌മെന്റ്‌ വാഹനം പതുക്കെ നീങ്ങുമ്പോള്‍ മണ്‍കുടിലുകളില്‍ നിന്ന്‌ ആളുകള്‍ കൗതുകപൂര്‍വം പുറത്തേക്കിറങ്ങിനോക്കുന്നു. കവലകള്‍തോറും വാഹനം നിര്‍ത്തി ഗ്രാമീണരോട്‌ സ്ഥാനാര്‍ഥി കുശലംപറയുന്നു; വോട്ടഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത്‌ ദാരിദ്ര്യത്തെക്കുറിച്ച്‌, ജോലിയില്ലായ്‌മയെ കുറിച്ച്‌. ചെമ്മണ്‍ റോഡിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചിട്ടും മറ്റൊരു വാഹനവും കണ്ടില്ല. പലരും തങ്ങളുടെ ഒരു സ്ഥാനാര്‍ഥിയെ നേരില്‍ കാണുന്നത്‌ ഇതാദ്യമായാണ്‌. പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന റോഡിലൂടെ ആരും വരാന്‍ മെനക്കെടാറില്ലെന്നതാണു യാഥാര്‍ഥ്യം.
താന്‍ വിജയിക്കുമെന്ന്‌ വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഒരുലക്ഷത്തോളം വോട്ട്‌ പിടിക്കാനാവുമെന്നാണ്‌ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും സ്ഥാനാര്‍ഥിക്കുണ്ട്‌. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സജീവമാണിവിടെ. ചില പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലയുടെ പിന്നാക്കാവസ്ഥയാണ്‌ യോഗങ്ങളിലെ പ്രധാന വിഷയം. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാരും കോണ്‍ഗ്രസ്സിന്റെ എം.പിമാരും മുസ്‌ലിം പ്രദേശങ്ങളോടു വിവേചനപരമായാണു പെരുമാറുന്നതെന്ന്‌ സമീറുല്‍ഹസന്‍ പറഞ്ഞു.
താന്‍ ജയിച്ചാലും ഇല്ലെങ്കിലും ജില്ലയുടെ വികസനത്തിനുവേണ്ടി ഏതാനും പദ്ധതികളുണ്ട്‌ അദ്ദേഹത്തിന്റെ മനസ്സില്‍. കാലിവളര്‍ത്തല്‍, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ ഏതാനും സംരംഭങ്ങള്‍ തുടങ്ങാനാണ്‌ അദ്ദേഹത്തിന്റെ പദ്ധതി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ തനിക്ക്‌ 40 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നതായും അദ്ദേഹം പറയുന്നു.
പരമ്പരാഗത പാര്‍ട്ടികള്‍ക്ക്‌ മുസ്‌ലിംകള്‍ വോട്ട്‌ പതിച്ചുനല്‍കുന്ന പതിവു രീതി ഇത്തവണ മാറ്റിമറിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എ.യു.ഡി.എഫിന്റെ പൂട്ടും താക്കോലും ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന സമീറുല്‍ഹസന്‍. സി.പി.എമ്മിലെ മൃഗാംഗശേഖര്‍ ഭട്ടാചാര്യയാണു മറ്റൊരു സ്ഥാനാര്‍ഥി.

മധുരയില്‍ സ്ഥാനാര്‍ഥി `ഇല്ലാത്ത' പോരാട്ടം


എം ബിജുകുമാര്‍

മധുര: കണ്ണകിയുടെയും കോവലന്റെയും കഥ വിരിഞ്ഞ പുരാതന ക്ഷേത്രനഗരം തിരഞ്ഞെടുപ്പില്‍ അപൂര്‍വമായ പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ പെരുമകൊണ്ടു തുടക്കംമുതല്‍ ശ്രദ്ധേയമായ മണ്ഡലമാണു മധുര. തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാര്‍ഥി പി മോഹനും മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയും തമ്മിലാണ്‌ ഇവിടെ പ്രധാന പോരാട്ടം. വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെയുടെ സാരഥിയായി കവിയനും രംഗത്തുണ്ട്‌.
പ്രചാരണരംഗത്ത്‌ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും സി.പി.എം സ്ഥാനാര്‍ഥി മോഹന്‍ കടുത്ത രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായി. കുടലില്‍ ദ്വാരം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിനു പിന്നീടു പ്രചാരണത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ സ്ഥാനാര്‍ഥി `ഇല്ലാത്ത' തിരഞ്ഞെടുപ്പു പോരാട്ടമാണ്‌ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും ഏറ്റെടുക്കേണ്ടിവന്നത്‌.
10 വര്‍ഷമായി ക്ഷേത്രനഗരത്തെ പ്രതിനിധാനം ചെയ്യുന്ന മോഹന്റെ അസാന്നിധ്യത്തെ തങ്ങള്‍ കൂട്ടായ പ്രചാരണത്തിലൂടെ മറികടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ അണ്ണാദുരൈ തേജസിനോടു പറഞ്ഞു. ``സ്ഥാനാര്‍ഥിയെ ജനങ്ങള്‍ മുഴുവന്‍ അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അവര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ മോഹന്‍ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല''- അദ്ദേഹം പറഞ്ഞു.
സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ആറുതവണ ജയില്‍വാസം അനുഷ്‌ഠിക്കുകയും നിരവധി പീഡനങ്ങള്‍ സഹിക്കുകയും ചെയ്‌ത സഖാവാണ്‌. വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നതായി ഓട്ടോ ഡ്രൈവര്‍ തങ്കരാജ്‌ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ അഴഗിരി ഭരണയന്ത്രത്തെ പൂര്‍ണമായി ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം ആരോപിക്കുന്നു. മധുര ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.ഐ.എ.ഡി.എം.കെയാണു ജയിച്ചത്‌. ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയായ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമാണ്‌ സി.പി.എം. മധുരക്കടുത്ത തിരുമംഗലം നിയമസഭാ മണ്ഡലം ഡി.എം.കെ ജയിച്ചത്‌ പണമൊഴുക്കിയും കൈയൂക്കു കാണിച്ചുമാണെന്നും ഇതേ തന്ത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
ജില്ലാ കലക്ടറും പോലിസ്‌ മേധാവികളും മുഖ്യമന്ത്രിപുത്രന്‌ എല്ലാ സഹായവും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത്‌ കൈയോടെ പിടിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. മധുരയില്‍ അഴഗിരി രാജ്‌ ആണു നടക്കുന്നതെന്നു സി.പി.എം ആരോപിക്കുന്നു.

മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു

ലഖ്‌നോ: ദലിത്‌-ബ്രാഹ്‌മണ വോട്ടുകള്‍ തന്ത്രപരമായി നേടി അധികാരം കൈക്കലാക്കുന്ന മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു. ദലിതനെ തൊട്ടാല്‍ ശുദ്ധികലശം ചെയ്യണമെന്ന പഴയ ജാതിചിന്ത തന്നെയാണു ദലിത്‌ സംഘടനയായ ബി.എസ്‌.പിയില്‍ നിന്നു ബ്രാഹ്‌ മണരെ അകറ്റുന്നത്‌.
ദലിതരുമായി കൈകോര്‍ക്കുന്ന ബ്രാഹ്‌മണരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന ബി.ജെ.പിയുടെയും എസ്‌.പിയുടെയും ആഹ്വാനം ഇതിനു തീപ്പിടിപ്പിക്കുന്നു. ദലിത്‌ ബ്രാഹ്‌മണരുടെ രാഷ്ട്രീയ കൂട്ടുകെട്ടു തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ്‌ എതിരാളികള്‍ പയറ്റുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ ദലിത്‌-ബ്രാഹ്‌മിണ്‍ കൂട്ടുകെട്ടെന്ന ആശയമുപയോഗിച്ചായിരുന്നു മായാവതി അധികാരത്തിലേക്ക്‌ നടന്നടുത്തത്‌. 2007ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 206 എണ്ണവും പിടിച്ചെടുത്തായിരുന്നു ബി.എസ്‌.പി ഒന്നാംകക്ഷിയായത്‌. ഇക്കുറി 80 ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 എണ്ണത്തില്‍ കൂടുതല്‍ പിടിച്ചെടുത്തു ചരിത്രം ആവര്‍ത്തിക്കുമോയെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
`ബ്രാഹ്‌മണര്‍ അവരുടെ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കണ'മെന്ന മായാവതിയുടെ ആത്മകഥയിലെ പരാമര്‍ശമാണ്‌ മായാവതിക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്നത്‌.
ബ്രാഹ്‌മണ്‍ വോട്ടുബാങ്ക്‌ നഷ്ടപ്പെട്ട ബി.ജെ.പിയാണ്‌ ഈ കാംപയിന്‍ നടത്തുന്നത്‌.
ലുദിയ, ഖിദിയ, ബിദിയ (ഒരേ ജഗ്ഗില്‍ നിന്ന്‌ വെള്ളം കുടിക്കുക, കട്ടിലില്‍ ഒരുമിച്ചിരിക്കുക, വ്യത്യസ്‌ത ജാതികളുടെ പരസ്‌പര വിവാഹം) എന്ന മുദ്രാവാക്യം ദലിതുകള്‍ക്കു സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന്‌്‌ എസ്‌.പി നേതാവ്‌ മുലായംസിങ്‌ യാദവ്‌ ഏപ്രില്‍ 22ന്‌ ബദോഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രാഹ്‌മണര്‍ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തു നല്‍കണമെന്നതിനെയും മുലായം വിമര്‍ശിക്കുന്നു.
ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയാനുള്ള സാമൂഹികപദ്ധതിയെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയായാണു പ്രതിപക്ഷം ചിത്രീകരിക്കുന്നത്‌. ബി.എസ്‌.പിക്ക്‌ വോട്ടു ചെയ്യുന്ന ബ്രാഹ്‌മണരുടെ ജാതി നഷ്ടപ്പെടുമെന്ന മുദ്രാവാക്യമാണു യാദവ, സംഘപരിവാര പാര്‍ട്ടികള്‍ അവരുടെ കാംപയിനുകളില്‍ ഉയര്‍ത്തുന്നത്‌്‌.
ബി.ജെ.പി നേതാവ്‌ മഹേഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ ഒരു ബ്രാഹ്‌മണന്‍ മറ്റു ജാതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയെന്നത്‌ എല്ലാവരെയും കളിയാക്കലാണ്‌.
ഇത്തരം ആശയങ്ങളിലൂടെ മായാവതി സ്വന്തമായി രാഷ്ട്രീയ കുഴിമാടം മാന്തുകയാണ്‌. മുലായം മന്ത്രിസഭയിലെ മന്ത്രിയും എസ്‌.പിയിലെ ബ്രാഹ്‌മിണ്‍ നേതാവുമായ അശോക്‌ ബാജ്‌പെയുടെ അഭിപ്രായത്തില്‍ ഇത്തരം അരുചികരമായ മുദ്രാവാക്യങ്ങള്‍ ബ്രാഹ്‌മണര്‍ക്കിടയിലെ വിധ്വേഷം ആളിക്കത്തിക്കും. എന്നാല്‍ ബി.എസ്‌.പിയിലെ ബ്രാഹ്‌മണ നേതാവും മായാവതി സര്‍ക്കാരിലെ നഗര വികസന മന്ത്രിയുമായ നകുല്‍ ദുബായി ഇതിനെ എതിര്‍ക്കുന്നു.
`സമൂഹം ഒന്ന്‌' എന്ന രാഷ്ട്രീയ മുദ്രാവാക്യമാണു മായാവതി ഉയര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു.
ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേകിച്ച്‌ പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക്‌ അര്‍ഹമായ അധികാര പങ്കാളിത്തം നല്‍കുമെന്ന വാഗ്‌ദാനമുയര്‍ത്തിയാണു മായാവതി ഇതിനെ എതിരിടുന്നത്‌. ന്യൂഡല്‍ഹിയില്‍ അധികാരത്തിലേറിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കടക്കം ജോലി സംവരണം നല്‍കുമെന്നു മായാവതി ഉറപ്പുനല്‍കുന്നു.
ഇക്കുറി നാലിലൊന്നു സീറ്റുകളാണ്‌ ബി.എസ്‌.പി ബ്രാഹ്‌മണര്‍ക്കായി നീക്കിവച്ചത്‌.

2009-04-30

ബംഗാളില്‍ പ്രതിപക്ഷ മുദ്രാവാക്യം കൃഷിഭൂമി കര്‍ഷകന്‌

കലിചരണ്‍പൂര്‍: മുമ്പ്‌ ഇടതു പാര്‍ട്ടികള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിരുന്ന കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഇപ്പോള്‍ ബംഗാളില്‍ വിളിക്കുന്നത്‌ പ്രതിപക്ഷത്തിരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സുമാണ്‌. കര്‍ഷകന്റെയും ഭൂമിയുടെയും തൊഴിലാളിയുടെയും പേരില്‍ പടര്‍ന്നു പന്തലിച്ച ഇടതുപക്ഷം ഇപ്പോള്‍ തളരുന്നതും ഇതേ വിഷയത്തിലാണെന്നാണ്‌ ബംഗാളില്‍ നിന്നുള്ള റിപോര്‍ട്ട്‌. വര്‍ഷങ്ങളായി ഇടതിനൊപ്പം നിലകൊണ്ട വടക്കന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിലുടനീളം തൃണമൂലിന്റെ തുറുപ്പുചീട്ട്‌ ഭൂമിവിവാദങ്ങളായിരുന്നു.
``കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ ഭൂമി നല്‍കി. വര്‍ഷങ്ങളായി ഞങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്‌തു. ഇപ്പോഴവര്‍ വ്യവസായത്തിന്റെ പേരില്‍ ഞങ്ങളുടെ ഭൂമി തിരിച്ചെടുത്തു''- 1950 മുതല്‍ ഇടതിനൊപ്പം നിലകൊള്ളുന്ന ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ കൃഷിക്കാരനായ നേപ്പല്‍ ഹല്‍ദാര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മണ്ഡലത്തിലെത്താം. കര്‍ഷകര്‍ നൂറുമേനി വിളയിച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്തു. മേഖലയില്‍ വന്‍തോതില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇതെന്നും ഹല്‍ദാര്‍ പറഞ്ഞു.
വ്യവസായത്തിനു പിന്നാലെയോടുന്ന ബംഗാളില്‍ സി.പി.എം വിരുദ്ധ തരംഗം പരക്കെ രൂപപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ അസംബ്ലി ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെയാണ്‌ 2004ല്‍ 35 സീറ്റ്‌ നേടിയിരുന്ന ഇടതുപാര്‍ട്ടികള്‍ ഇപ്രാവശ്യം കടുത്ത മല്‍സരമാണ്‌ നേരിടുന്നതെന്ന്‌ വ്യവസായമന്ത്രി നിരുപം സെന്‍ സമ്മതിച്ചത്‌.
കൃഷിഭൂമി സംരക്ഷിക്കാന്‍ പൊരുതിയതിന്റെ ഫലമായി 2007ല്‍ 50ലധികം പേര്‍ക്ക്‌ സംസ്ഥാനത്ത്‌ ജീവന്‍ നഷ്ടമായി. നന്തിഗ്രാമില്‍ കെമിക്കല്‍ ഹബ്‌ പ്രൊജക്‌റ്റ്‌ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയ കര്‍ഷകരെ പോലിസും സി.പി.എം കേഡറുകളും ചേര്‍ന്ന്‌ ആക്രമിക്കുകയും തുടര്‍ന്ന്‌ നിരവധി കര്‍ഷകര്‍ മരണപ്പെടുകയും ചെയ്‌തത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണം ചെയ്‌തു. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പ്രൊജക്‌റ്റിന്‌ സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ ആഴ്‌ചകളോളം ഹൈവേ ഉപരോധം വരെ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പുഫലം എന്താവുമെന്ന്‌ പ്രവചിക്കാന്‍ ഇത്തവണ ബുദ്ധമുട്ടാണെന്നും എങ്കിലും മിക്ക സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും മന്ത്രി നിരുപം സെന്‍ പറഞ്ഞു. വ്യവസായവല്‍ക്കരണം തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമാണെന്നു സി.പി.എം പറയുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്‌ സ്ഥിതി സങ്കീര്‍ണമാക്കിയെന്ന്‌ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതിനു 22 സീറ്റായി കുറയുമെന്നാണ്‌ ടെലഗ്രാഫ്‌ പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ആശിഷ്‌ ചക്രവര്‍ത്തി പറയുന്നത്‌. സി.പി.എമ്മിനു പാരമ്പര്യമായി കിട്ടിയിരുന്ന ഗ്രാമീണവോട്ടില്‍ കോട്ടംതട്ടിയത്‌ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ സാമ്പത്തിക വിദഗ്‌ധന്‍ അഭിരൂപ്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരില്‍ ഉണ്ടായ അതൃപ്‌തി മുതലെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പൊങ്ങിയിട്ടുള്ള മമതയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതാണ്‌ തെളിയിക്കുന്നത്‌. ``വ്യവസായത്തിന്‌ ഞങ്ങള്‍ എതിരല്ല. പാവപ്പെട്ടവന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലാണ്‌ ഞങ്ങള്‍ക്കുള്ള എതിര്‍പ്പ്‌''- മമത പ്രചാരണത്തിലുടനീളം പറഞ്ഞ വാക്കുകളാണിവ.
``നന്തിഗ്രാം ഞങ്ങളുടെ മുന്നിലുണ്ട്‌. ഞങ്ങള്‍ക്കാവശ്യം ഒരു മാറ്റമാണ്‌. വൈദ്യുതിയും വെള്ളവും ഞങ്ങള്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ല''- കലിചരണ്‍പൂരിലെ കൃഷിക്കാരനായ ബിദേശ്‌ ഹല്‍ദാര്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ്‌ കുറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും പകരം മൂന്നാംബദല്‍ തേടുന്ന ഇടതുപാര്‍ട്ടികള്‍ക്ക്‌ കനത്ത തിരിച്ചടിയാവും.

മൂന്നാംമുന്നണിയുമായി കോണ്‍ഗ്രസ്സിന്‌ സഹകരിക്കേണ്ടിവരും: ഗൗഡ

കെ പി വിജയകുമാര്‍

ഹാസന്‍ (കര്‍ണാടക): ഹാസനിലെ ജനതാദള്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. കാലത്ത്‌ എട്ടുമണി. മകനും മുന്‍മന്ത്രിയുമായ എച്ച്‌ ഡി രേവണ്ണ ഓഫിസിലുണ്ട്‌. അമ്പതോളം അനുയായികളും. ഹരത്ത്‌ ഹള്ളി ക്ഷേത്രത്തില്‍ ഭാര്യ ചിന്നമ്മയോടൊപ്പം പ്രാര്‍ഥന കഴിഞ്ഞു ദേവഗൗഡ വരുന്നതും കാത്തിരിക്കുകയാണിവര്‍. പ്രാര്‍ഥനകളിലും യാഗങ്ങളിലും മന്ത്രങ്ങളിലും ജ്യോതിഷത്തിലും കടുത്ത വിശ്വാസിയാണ്‌ എഴുപത്തിയാറുകാരനായ ഗൗഡ.
പച്ചയിഴതോര്‍ത്തുമുണ്ട്‌ തോളില്‍ ചുറ്റി അദ്ദേഹം വന്നപ്പോഴേക്കും മണ്ഡലത്തിലേക്കു പോവാനുള്ള വാഹനങ്ങളൊക്കെ റെഡിയായി. മകന്‍ രേവണ്ണ പറഞ്ഞു: ??സമയം വൈകി, ഉടനെ പുറപ്പെടണം.?? ഗൗഡ ഓഫിസിലേക്ക്‌ കയറാന്‍ നിന്നില്ല. ജനതാദളിന്റെ മാത്രം പച്ചക്കൊടിയുള്ള തന്റെ കാറിലേക്കു കയറാന്‍ തുടങ്ങുന്നു. പിന്നില്‍ സുരക്ഷാഭടന്‍മാരുടെ രണ്ടു വാഹനങ്ങളും ഉണ്ട്‌. ഈ തിരക്കിനിടയിലാണു വെറും അഞ്ചു മിനിറ്റ്‌ എന്നു പറഞ്ഞ്‌ ഈ ലേഖകനെ രേവണ്ണ ദേവഗൗഡയുടെ കാറിന്‌ മുമ്പിലേക്കു കൊണ്ടുപോയത്‌.
?കര്‍ണാടകയില്‍ മൂന്നാംമുന്നണിയുടെ സ്ഥിതി എന്താണ്‌?
മൂന്നാംമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടും.
? ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാല്‍ മൂന്നാംമുന്നണി തകര്‍ന്നുവെന്ന പ്രചാരണം ഉണ്ടല്ലോ.
കള്ളപ്രചാരണമാണത്‌. ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ല. മൂന്നാംമുന്നണി തകരുകയും ഇല്ല.
? കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ജാഫര്‍ ശരീഫ്‌, മാര്‍ഗരറ്റ്‌ ആല്‍വ, എം വീരപ്പമൊ?യ്‌ലി, ബംഗാരപ്പ തുടങ്ങിയവരുടെ വിജയത്തിനു ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ?
അങ്ങനെയൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ്സുമായി ദള്‍ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഒരുവട്ടം പറഞ്ഞുകഴിഞ്ഞില്ലേ.
? ഉഡുപ്പിയില്‍ സി.പി.ഐയുടെയും മംഗലാപുരത്ത്‌ സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ?
ആരു പറഞ്ഞു ആ കള്ളം.
?സി.പി.എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ ഇതുസംബന്ധിച്ചു പരസ്യപ്രസ്‌താവന ഇറക്കിയതു മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടല്ലോ?
ഞാനതു കണ്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റുമോ?
?മൂന്നാംമുന്നണി അധികാരത്തില്‍ വരുമോ?
അധികാരത്തില്‍ വരും.
? അപ്പോള്‍ മൂന്നാംമുന്നണിക്ക്‌ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടുമെന്നാണോ?
ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്‌ മൂന്നാംമുന്നണിയുമായി സഹകരിക്കേണ്ടിവരും. അങ്ങനെ മുന്നണി അധികാരത്തില്‍ വരും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിന്‌ അതു ചെയ്യേണ്ടിവരും.
? സഹകരണമെന്ന്‌ അര്‍ഥമാക്കുന്നതു പിന്തുണയാണോ?
അതെ. പിന്തുണ തന്നെ.
? മറിച്ചും ആയിക്കൂടേ? ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിനെ മൂന്നാംമുന്നണിക്ക്‌ പിന്തുണ നല്‍കിക്കൂടേ?
അതൊക്കെ ഇനി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പറയാം. ഇത്രയും പറഞ്ഞ്‌ അദ്ദേഹം കാറില്‍ കയറി. പൊടിപാറിക്കൊണ്ടു വാഹനങ്ങള്‍ അതിവേഗം മുന്നോട്ടുനീങ്ങി.

ജനമനസ്സ്‌ കീഴടക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

കെ എ സലിം

ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക്‌ ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്‌. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക്‌ ഇത്തവണ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ്‌ കുമാരി, കോട്ടയില്‍ നിന്ന്‌ ഇജയരാജ്‌ സിങ്‌, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ്‌ എന്നിവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ്‌ എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.
40 വര്‍ഷം മുമ്പ്‌ ഹിമാചല്‍പ്രദേശിലെ ആദിത്യദേവ്‌ കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ മുന്‍കൈയെടുത്താണ്‌.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത്‌ വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ്‌ മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ്‌ ഗജ്‌സിങ്‌. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന്‌ ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്‌. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത്‌ അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട്‌ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. സിറ്റിങ്‌ എം.പിയായ ജസ്വന്ത്‌സിങ്‌ ബിഷ്‌ണോയിയാണ്‌ ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ്‌ ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്‌.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ്‌ മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ്‌ ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക്‌ എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ്‌ പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്‌.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ബി.ജെ.പിയുടെ കിരണ്‍ യാദവാണ്‌ ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ്‌ സിങ്‌ സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ്‌ അറിയപ്പെടുന്നത്‌. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ്‌ കോണ്‍ഗ്രസ്‌ കോട്ടയില്‍ ഇജയരാജിന്‌ സീറ്റ്‌ നല്‍കുന്നത്‌. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ്‌ രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്‌. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ്‌ ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്‌. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്‌. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത്‌ രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്‌. എം.പിയായിരിക്കെ ദുഷ്യന്ത്‌ അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ്‌ രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ്‌ ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ്‌ കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ്‌ കഠാരിയയെയാണു നേരിടുന്നത്‌.