2009-05-15

എക്‌സിറ്റ്‌പോള്‍ ഫലം രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളി


ന്യൂഡല്‍ഹി: കഴിഞ്ഞദിവസം വിവിധ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലം യാഥാര്‍ഥ്യവിരുദ്ധമാണെന്ന്‌ എന്‍.ഡി.എ അധ്യക്ഷന്‍ ശരത്‌ യാദവ്‌ പറഞ്ഞു. ലോക്‌സഭയില്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നും എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സിറ്റ്‌പോളില്‍ വിശ്വാസമില്ലെന്നും തന്റെ പാര്‍ട്ടി 116 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ബി.ജെ.പി നേതാവ്‌ ശവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ്യം ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ വ്യക്തമാവൂ എന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു.
എക്‌സിറ്റ്‌പോളുകളും സര്‍വേകളും ശരിയാവുമെന്നു വിശ്വസിക്കുന്നില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌ പറഞ്ഞു. എക്‌സിറ്റ്‌പോള്‍ രാഷ്ട്രീയ പ്രചോദിതമാണെന്നും നേരത്തെ തന്നെ വോട്ടിങ്‌ യന്ത്രത്തില്‍ പതിഞ്ഞ ജനവിധി അവയ്‌ക്ക്‌ മാറ്റാനാവില്ലെന്നും എസ്‌.പി നേതാവ്‌ അമര്‍സിങ്‌ സൂചിപ്പിച്ചു. 2004ല്‍ എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും 216 സീറ്റ്‌ ലഭിച്ചു. എന്‍.ഡി.എ 187 സീറ്റില്‍ മാത്രമാണ്‌ വിജയിച്ചത്‌.

No comments: