2009-05-06

മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു

ലഖ്‌നോ: ദലിത്‌-ബ്രാഹ്‌മണ വോട്ടുകള്‍ തന്ത്രപരമായി നേടി അധികാരം കൈക്കലാക്കുന്ന മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു. ദലിതനെ തൊട്ടാല്‍ ശുദ്ധികലശം ചെയ്യണമെന്ന പഴയ ജാതിചിന്ത തന്നെയാണു ദലിത്‌ സംഘടനയായ ബി.എസ്‌.പിയില്‍ നിന്നു ബ്രാഹ്‌ മണരെ അകറ്റുന്നത്‌.
ദലിതരുമായി കൈകോര്‍ക്കുന്ന ബ്രാഹ്‌മണരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന ബി.ജെ.പിയുടെയും എസ്‌.പിയുടെയും ആഹ്വാനം ഇതിനു തീപ്പിടിപ്പിക്കുന്നു. ദലിത്‌ ബ്രാഹ്‌മണരുടെ രാഷ്ട്രീയ കൂട്ടുകെട്ടു തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ്‌ എതിരാളികള്‍ പയറ്റുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ ദലിത്‌-ബ്രാഹ്‌മിണ്‍ കൂട്ടുകെട്ടെന്ന ആശയമുപയോഗിച്ചായിരുന്നു മായാവതി അധികാരത്തിലേക്ക്‌ നടന്നടുത്തത്‌. 2007ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 206 എണ്ണവും പിടിച്ചെടുത്തായിരുന്നു ബി.എസ്‌.പി ഒന്നാംകക്ഷിയായത്‌. ഇക്കുറി 80 ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 എണ്ണത്തില്‍ കൂടുതല്‍ പിടിച്ചെടുത്തു ചരിത്രം ആവര്‍ത്തിക്കുമോയെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
`ബ്രാഹ്‌മണര്‍ അവരുടെ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കണ'മെന്ന മായാവതിയുടെ ആത്മകഥയിലെ പരാമര്‍ശമാണ്‌ മായാവതിക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്നത്‌.
ബ്രാഹ്‌മണ്‍ വോട്ടുബാങ്ക്‌ നഷ്ടപ്പെട്ട ബി.ജെ.പിയാണ്‌ ഈ കാംപയിന്‍ നടത്തുന്നത്‌.
ലുദിയ, ഖിദിയ, ബിദിയ (ഒരേ ജഗ്ഗില്‍ നിന്ന്‌ വെള്ളം കുടിക്കുക, കട്ടിലില്‍ ഒരുമിച്ചിരിക്കുക, വ്യത്യസ്‌ത ജാതികളുടെ പരസ്‌പര വിവാഹം) എന്ന മുദ്രാവാക്യം ദലിതുകള്‍ക്കു സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന്‌്‌ എസ്‌.പി നേതാവ്‌ മുലായംസിങ്‌ യാദവ്‌ ഏപ്രില്‍ 22ന്‌ ബദോഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രാഹ്‌മണര്‍ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തു നല്‍കണമെന്നതിനെയും മുലായം വിമര്‍ശിക്കുന്നു.
ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയാനുള്ള സാമൂഹികപദ്ധതിയെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയായാണു പ്രതിപക്ഷം ചിത്രീകരിക്കുന്നത്‌. ബി.എസ്‌.പിക്ക്‌ വോട്ടു ചെയ്യുന്ന ബ്രാഹ്‌മണരുടെ ജാതി നഷ്ടപ്പെടുമെന്ന മുദ്രാവാക്യമാണു യാദവ, സംഘപരിവാര പാര്‍ട്ടികള്‍ അവരുടെ കാംപയിനുകളില്‍ ഉയര്‍ത്തുന്നത്‌്‌.
ബി.ജെ.പി നേതാവ്‌ മഹേഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ ഒരു ബ്രാഹ്‌മണന്‍ മറ്റു ജാതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയെന്നത്‌ എല്ലാവരെയും കളിയാക്കലാണ്‌.
ഇത്തരം ആശയങ്ങളിലൂടെ മായാവതി സ്വന്തമായി രാഷ്ട്രീയ കുഴിമാടം മാന്തുകയാണ്‌. മുലായം മന്ത്രിസഭയിലെ മന്ത്രിയും എസ്‌.പിയിലെ ബ്രാഹ്‌മിണ്‍ നേതാവുമായ അശോക്‌ ബാജ്‌പെയുടെ അഭിപ്രായത്തില്‍ ഇത്തരം അരുചികരമായ മുദ്രാവാക്യങ്ങള്‍ ബ്രാഹ്‌മണര്‍ക്കിടയിലെ വിധ്വേഷം ആളിക്കത്തിക്കും. എന്നാല്‍ ബി.എസ്‌.പിയിലെ ബ്രാഹ്‌മണ നേതാവും മായാവതി സര്‍ക്കാരിലെ നഗര വികസന മന്ത്രിയുമായ നകുല്‍ ദുബായി ഇതിനെ എതിര്‍ക്കുന്നു.
`സമൂഹം ഒന്ന്‌' എന്ന രാഷ്ട്രീയ മുദ്രാവാക്യമാണു മായാവതി ഉയര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു.
ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേകിച്ച്‌ പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക്‌ അര്‍ഹമായ അധികാര പങ്കാളിത്തം നല്‍കുമെന്ന വാഗ്‌ദാനമുയര്‍ത്തിയാണു മായാവതി ഇതിനെ എതിരിടുന്നത്‌. ന്യൂഡല്‍ഹിയില്‍ അധികാരത്തിലേറിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കടക്കം ജോലി സംവരണം നല്‍കുമെന്നു മായാവതി ഉറപ്പുനല്‍കുന്നു.
ഇക്കുറി നാലിലൊന്നു സീറ്റുകളാണ്‌ ബി.എസ്‌.പി ബ്രാഹ്‌മണര്‍ക്കായി നീക്കിവച്ചത്‌.

No comments: