2009-04-16

പ്രിയങ്ക ദക്ഷിണ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയെന്ന്‌ അഭ്യൂഹം

അന്ദലീബ്‌ അക്‌തര്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന്‌ പ്രിയങ്കാഗാന്ധി മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി. രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതില്‍ തനിക്കു മടിയില്ലെന്ന്‌ അമേത്തിയില്‍ വച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ്‌ അവര്‍ സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്‌.
ദക്ഷിണ ഡല്‍ഹിയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിഖ്‌ സമുദായത്തിന്റെ എതിര്‍പ്പിനെ ത്തുടര്‍ന്ന്‌ ദക്ഷിണ ഡല്‍ഹി, വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു യഥാക്രമം സജ്ജന്‍ കുമാറിനെയും ജഗദീഷ്‌ ടൈറ്റ്‌ലറെയും കോണ്‍ഗ്രസ്‌ ഒഴിവാക്കിയിരുന്നു.
സജ്ജന്‍ കുമാറിനും ജഗദീഷ്‌ ടൈറ്റ്‌ലര്‍ക്കും ഡല്‍ഹിയില്‍ സ്വാധീനമുണ്ട്‌. സീറ്റ്‌ നിഷേധിക്കപ്പെട്ടതില്‍ ഇരുവര്‍ക്കും നീരസമുണ്ട്‌. തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ഓരോ സീറ്റും വിലപ്പെട്ടതായതിനാല്‍ ഇവരെ പിണക്കാന്‍ കോണ്‍ഗ്രസ്സിനു താല്‍പ്പര്യമില്ല. ഡല്‍ഹിയിലെ പല മണ്ഡലങ്ങളിലും പ്രത്യേകിച്ച്‌ കപില്‍ സിബല്‍ മല്‍സരിക്കുന്ന ചാന്ദ്‌നി ചൗക്കില്‍ ഇരുവര്‍ക്കും വലിയ സ്വാധീനമുണ്ട്‌.
തങ്ങളുടെ മണ്ഡലത്തില്‍ `സ്വന്തം ആളുകളെ' സ്ഥാനാര്‍ഥിയാക്കണമെന്ന്‌ സജ്ജനും ടൈറ്റ്‌ലറും ആവശ്യപ്പെട്ടിട്ടുണ്ടെങ്കി ലും മറ്റൊരു വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറല്ല. എന്നാല്‍, പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വിവാദമുണ്ടാക്കില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസ്സിനത്‌ ഊര്‍ജം പകരുകയും ചെയ്യും. ഈ നിലയ്‌ക്കാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ആലോചിക്കുന്നത്‌. മുതിര്‍ന്ന നേതാക്കള്‍ സജ്ജനുമായും ടൈറ്റ്‌ലറുമായും രഹസ്യചര്‍ച്ച നടത്തുന്നുണ്ടത്രേ.
കോണ്‍ഗ്രസ്സിലെ ഉന്നതവൃത്തങ്ങളെ വിശ്വസിക്കാമെങ്കില്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം നേതൃത്വം ഗൗരവമായി ചിന്തിക്കുന്നുണ്ട്‌. പാര്‍ട്ടിയ ധ്യക്ഷ സോണിയാഗാന്ധിയും പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ്‌ പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്‌. സജീവരാഷ്ട്രീയത്തില്‍ ഉടനെ ഇറങ്ങാന്‍ പ്രിയങ്ക മടിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം അവര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു വിട്ടിരിക്കുകയാണത്രേ.

No comments: