2009-05-06

മധുരയില്‍ സ്ഥാനാര്‍ഥി `ഇല്ലാത്ത' പോരാട്ടം


എം ബിജുകുമാര്‍

മധുര: കണ്ണകിയുടെയും കോവലന്റെയും കഥ വിരിഞ്ഞ പുരാതന ക്ഷേത്രനഗരം തിരഞ്ഞെടുപ്പില്‍ അപൂര്‍വമായ പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ പെരുമകൊണ്ടു തുടക്കംമുതല്‍ ശ്രദ്ധേയമായ മണ്ഡലമാണു മധുര. തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാര്‍ഥി പി മോഹനും മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍ എം കെ അഴഗിരിയും തമ്മിലാണ്‌ ഇവിടെ പ്രധാന പോരാട്ടം. വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെയുടെ സാരഥിയായി കവിയനും രംഗത്തുണ്ട്‌.
പ്രചാരണരംഗത്ത്‌ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും സി.പി.എം സ്ഥാനാര്‍ഥി മോഹന്‍ കടുത്ത രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായി. കുടലില്‍ ദ്വാരം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിനു പിന്നീടു പ്രചാരണത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ സ്ഥാനാര്‍ഥി `ഇല്ലാത്ത' തിരഞ്ഞെടുപ്പു പോരാട്ടമാണ്‌ എ.ഐ.എ.ഡി.എം.കെ സഖ്യത്തിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും ഏറ്റെടുക്കേണ്ടിവന്നത്‌.
10 വര്‍ഷമായി ക്ഷേത്രനഗരത്തെ പ്രതിനിധാനം ചെയ്യുന്ന മോഹന്റെ അസാന്നിധ്യത്തെ തങ്ങള്‍ കൂട്ടായ പ്രചാരണത്തിലൂടെ മറികടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ അണ്ണാദുരൈ തേജസിനോടു പറഞ്ഞു. ``സ്ഥാനാര്‍ഥിയെ ജനങ്ങള്‍ മുഴുവന്‍ അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അവര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ മോഹന്‍ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല''- അദ്ദേഹം പറഞ്ഞു.
സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റി അംഗമായ മോഹന്‍ ആറുതവണ ജയില്‍വാസം അനുഷ്‌ഠിക്കുകയും നിരവധി പീഡനങ്ങള്‍ സഹിക്കുകയും ചെയ്‌ത സഖാവാണ്‌. വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നതായി ഓട്ടോ ഡ്രൈവര്‍ തങ്കരാജ്‌ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ അഴഗിരി ഭരണയന്ത്രത്തെ പൂര്‍ണമായി ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സി.പി.എം ആരോപിക്കുന്നു. മധുര ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.ഐ.എ.ഡി.എം.കെയാണു ജയിച്ചത്‌. ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയായ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമാണ്‌ സി.പി.എം. മധുരക്കടുത്ത തിരുമംഗലം നിയമസഭാ മണ്ഡലം ഡി.എം.കെ ജയിച്ചത്‌ പണമൊഴുക്കിയും കൈയൂക്കു കാണിച്ചുമാണെന്നും ഇതേ തന്ത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
ജില്ലാ കലക്ടറും പോലിസ്‌ മേധാവികളും മുഖ്യമന്ത്രിപുത്രന്‌ എല്ലാ സഹായവും ചെയ്യുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത്‌ കൈയോടെ പിടിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. മധുരയില്‍ അഴഗിരി രാജ്‌ ആണു നടക്കുന്നതെന്നു സി.പി.എം ആരോപിക്കുന്നു.

മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു

ലഖ്‌നോ: ദലിത്‌-ബ്രാഹ്‌മണ വോട്ടുകള്‍ തന്ത്രപരമായി നേടി അധികാരം കൈക്കലാക്കുന്ന മായാവതിയെ ബ്രാഹ്‌മണര്‍ കൈവിടുന്നു. ദലിതനെ തൊട്ടാല്‍ ശുദ്ധികലശം ചെയ്യണമെന്ന പഴയ ജാതിചിന്ത തന്നെയാണു ദലിത്‌ സംഘടനയായ ബി.എസ്‌.പിയില്‍ നിന്നു ബ്രാഹ്‌ മണരെ അകറ്റുന്നത്‌.
ദലിതരുമായി കൈകോര്‍ക്കുന്ന ബ്രാഹ്‌മണരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന ബി.ജെ.പിയുടെയും എസ്‌.പിയുടെയും ആഹ്വാനം ഇതിനു തീപ്പിടിപ്പിക്കുന്നു. ദലിത്‌ ബ്രാഹ്‌മണരുടെ രാഷ്ട്രീയ കൂട്ടുകെട്ടു തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ്‌ എതിരാളികള്‍ പയറ്റുന്നത്‌.
രണ്ടുവര്‍ഷം മുമ്പ്‌ ദലിത്‌-ബ്രാഹ്‌മിണ്‍ കൂട്ടുകെട്ടെന്ന ആശയമുപയോഗിച്ചായിരുന്നു മായാവതി അധികാരത്തിലേക്ക്‌ നടന്നടുത്തത്‌. 2007ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 206 എണ്ണവും പിടിച്ചെടുത്തായിരുന്നു ബി.എസ്‌.പി ഒന്നാംകക്ഷിയായത്‌. ഇക്കുറി 80 ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 എണ്ണത്തില്‍ കൂടുതല്‍ പിടിച്ചെടുത്തു ചരിത്രം ആവര്‍ത്തിക്കുമോയെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.
`ബ്രാഹ്‌മണര്‍ അവരുടെ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കണ'മെന്ന മായാവതിയുടെ ആത്മകഥയിലെ പരാമര്‍ശമാണ്‌ മായാവതിക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്നത്‌.
ബ്രാഹ്‌മണ്‍ വോട്ടുബാങ്ക്‌ നഷ്ടപ്പെട്ട ബി.ജെ.പിയാണ്‌ ഈ കാംപയിന്‍ നടത്തുന്നത്‌.
ലുദിയ, ഖിദിയ, ബിദിയ (ഒരേ ജഗ്ഗില്‍ നിന്ന്‌ വെള്ളം കുടിക്കുക, കട്ടിലില്‍ ഒരുമിച്ചിരിക്കുക, വ്യത്യസ്‌ത ജാതികളുടെ പരസ്‌പര വിവാഹം) എന്ന മുദ്രാവാക്യം ദലിതുകള്‍ക്കു സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന്‌്‌ എസ്‌.പി നേതാവ്‌ മുലായംസിങ്‌ യാദവ്‌ ഏപ്രില്‍ 22ന്‌ ബദോഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബ്രാഹ്‌മണര്‍ പെണ്‍മക്കളെ ദലിതര്‍ക്ക്‌ വിവാഹം ചെയ്‌തു നല്‍കണമെന്നതിനെയും മുലായം വിമര്‍ശിക്കുന്നു.
ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയാനുള്ള സാമൂഹികപദ്ധതിയെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയായാണു പ്രതിപക്ഷം ചിത്രീകരിക്കുന്നത്‌. ബി.എസ്‌.പിക്ക്‌ വോട്ടു ചെയ്യുന്ന ബ്രാഹ്‌മണരുടെ ജാതി നഷ്ടപ്പെടുമെന്ന മുദ്രാവാക്യമാണു യാദവ, സംഘപരിവാര പാര്‍ട്ടികള്‍ അവരുടെ കാംപയിനുകളില്‍ ഉയര്‍ത്തുന്നത്‌്‌.
ബി.ജെ.പി നേതാവ്‌ മഹേഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ ഒരു ബ്രാഹ്‌മണന്‍ മറ്റു ജാതികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയെന്നത്‌ എല്ലാവരെയും കളിയാക്കലാണ്‌.
ഇത്തരം ആശയങ്ങളിലൂടെ മായാവതി സ്വന്തമായി രാഷ്ട്രീയ കുഴിമാടം മാന്തുകയാണ്‌. മുലായം മന്ത്രിസഭയിലെ മന്ത്രിയും എസ്‌.പിയിലെ ബ്രാഹ്‌മിണ്‍ നേതാവുമായ അശോക്‌ ബാജ്‌പെയുടെ അഭിപ്രായത്തില്‍ ഇത്തരം അരുചികരമായ മുദ്രാവാക്യങ്ങള്‍ ബ്രാഹ്‌മണര്‍ക്കിടയിലെ വിധ്വേഷം ആളിക്കത്തിക്കും. എന്നാല്‍ ബി.എസ്‌.പിയിലെ ബ്രാഹ്‌മണ നേതാവും മായാവതി സര്‍ക്കാരിലെ നഗര വികസന മന്ത്രിയുമായ നകുല്‍ ദുബായി ഇതിനെ എതിര്‍ക്കുന്നു.
`സമൂഹം ഒന്ന്‌' എന്ന രാഷ്ട്രീയ മുദ്രാവാക്യമാണു മായാവതി ഉയര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു.
ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേകിച്ച്‌ പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക്‌ അര്‍ഹമായ അധികാര പങ്കാളിത്തം നല്‍കുമെന്ന വാഗ്‌ദാനമുയര്‍ത്തിയാണു മായാവതി ഇതിനെ എതിരിടുന്നത്‌. ന്യൂഡല്‍ഹിയില്‍ അധികാരത്തിലേറിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കടക്കം ജോലി സംവരണം നല്‍കുമെന്നു മായാവതി ഉറപ്പുനല്‍കുന്നു.
ഇക്കുറി നാലിലൊന്നു സീറ്റുകളാണ്‌ ബി.എസ്‌.പി ബ്രാഹ്‌മണര്‍ക്കായി നീക്കിവച്ചത്‌.

2009-04-30

ബംഗാളില്‍ പ്രതിപക്ഷ മുദ്രാവാക്യം കൃഷിഭൂമി കര്‍ഷകന്‌

കലിചരണ്‍പൂര്‍: മുമ്പ്‌ ഇടതു പാര്‍ട്ടികള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചിരുന്ന കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഇപ്പോള്‍ ബംഗാളില്‍ വിളിക്കുന്നത്‌ പ്രതിപക്ഷത്തിരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സുമാണ്‌. കര്‍ഷകന്റെയും ഭൂമിയുടെയും തൊഴിലാളിയുടെയും പേരില്‍ പടര്‍ന്നു പന്തലിച്ച ഇടതുപക്ഷം ഇപ്പോള്‍ തളരുന്നതും ഇതേ വിഷയത്തിലാണെന്നാണ്‌ ബംഗാളില്‍ നിന്നുള്ള റിപോര്‍ട്ട്‌. വര്‍ഷങ്ങളായി ഇടതിനൊപ്പം നിലകൊണ്ട വടക്കന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിലുടനീളം തൃണമൂലിന്റെ തുറുപ്പുചീട്ട്‌ ഭൂമിവിവാദങ്ങളായിരുന്നു.
``കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക്‌ ഭൂമി നല്‍കി. വര്‍ഷങ്ങളായി ഞങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്‌തു. ഇപ്പോഴവര്‍ വ്യവസായത്തിന്റെ പേരില്‍ ഞങ്ങളുടെ ഭൂമി തിരിച്ചെടുത്തു''- 1950 മുതല്‍ ഇടതിനൊപ്പം നിലകൊള്ളുന്ന ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ കൃഷിക്കാരനായ നേപ്പല്‍ ഹല്‍ദാര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മണ്ഡലത്തിലെത്താം. കര്‍ഷകര്‍ നൂറുമേനി വിളയിച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുത്തു. മേഖലയില്‍ വന്‍തോതില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒരുക്കുന്നതിനായിരുന്നു ഇതെന്നും ഹല്‍ദാര്‍ പറഞ്ഞു.
വ്യവസായത്തിനു പിന്നാലെയോടുന്ന ബംഗാളില്‍ സി.പി.എം വിരുദ്ധ തരംഗം പരക്കെ രൂപപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ അസംബ്ലി ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം കാണുകയും ചെയ്‌തു. അതുകൊണ്ടുതന്നെയാണ്‌ 2004ല്‍ 35 സീറ്റ്‌ നേടിയിരുന്ന ഇടതുപാര്‍ട്ടികള്‍ ഇപ്രാവശ്യം കടുത്ത മല്‍സരമാണ്‌ നേരിടുന്നതെന്ന്‌ വ്യവസായമന്ത്രി നിരുപം സെന്‍ സമ്മതിച്ചത്‌.
കൃഷിഭൂമി സംരക്ഷിക്കാന്‍ പൊരുതിയതിന്റെ ഫലമായി 2007ല്‍ 50ലധികം പേര്‍ക്ക്‌ സംസ്ഥാനത്ത്‌ ജീവന്‍ നഷ്ടമായി. നന്തിഗ്രാമില്‍ കെമിക്കല്‍ ഹബ്‌ പ്രൊജക്‌റ്റ്‌ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തിയ കര്‍ഷകരെ പോലിസും സി.പി.എം കേഡറുകളും ചേര്‍ന്ന്‌ ആക്രമിക്കുകയും തുടര്‍ന്ന്‌ നിരവധി കര്‍ഷകര്‍ മരണപ്പെടുകയും ചെയ്‌തത്‌ പാര്‍ട്ടിക്ക്‌ ഏറെ ക്ഷീണം ചെയ്‌തു. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പ്രൊജക്‌റ്റിന്‌ സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ ആഴ്‌ചകളോളം ഹൈവേ ഉപരോധം വരെ നടത്തിയിരുന്നു.
തിരഞ്ഞെടുപ്പുഫലം എന്താവുമെന്ന്‌ പ്രവചിക്കാന്‍ ഇത്തവണ ബുദ്ധമുട്ടാണെന്നും എങ്കിലും മിക്ക സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നും മന്ത്രി നിരുപം സെന്‍ പറഞ്ഞു. വ്യവസായവല്‍ക്കരണം തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമാണെന്നു സി.പി.എം പറയുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്‌ സ്ഥിതി സങ്കീര്‍ണമാക്കിയെന്ന്‌ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇടതിനു 22 സീറ്റായി കുറയുമെന്നാണ്‌ ടെലഗ്രാഫ്‌ പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ ആശിഷ്‌ ചക്രവര്‍ത്തി പറയുന്നത്‌. സി.പി.എമ്മിനു പാരമ്പര്യമായി കിട്ടിയിരുന്ന ഗ്രാമീണവോട്ടില്‍ കോട്ടംതട്ടിയത്‌ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ സാമ്പത്തിക വിദഗ്‌ധന്‍ അഭിരൂപ്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരില്‍ ഉണ്ടായ അതൃപ്‌തി മുതലെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പൊങ്ങിയിട്ടുള്ള മമതയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതാണ്‌ തെളിയിക്കുന്നത്‌. ``വ്യവസായത്തിന്‌ ഞങ്ങള്‍ എതിരല്ല. പാവപ്പെട്ടവന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിലാണ്‌ ഞങ്ങള്‍ക്കുള്ള എതിര്‍പ്പ്‌''- മമത പ്രചാരണത്തിലുടനീളം പറഞ്ഞ വാക്കുകളാണിവ.
``നന്തിഗ്രാം ഞങ്ങളുടെ മുന്നിലുണ്ട്‌. ഞങ്ങള്‍ക്കാവശ്യം ഒരു മാറ്റമാണ്‌. വൈദ്യുതിയും വെള്ളവും ഞങ്ങള്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ല''- കലിചരണ്‍പൂരിലെ കൃഷിക്കാരനായ ബിദേശ്‌ ഹല്‍ദാര്‍ പറഞ്ഞു. ബംഗാളില്‍ സീറ്റ്‌ കുറഞ്ഞാല്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും പകരം മൂന്നാംബദല്‍ തേടുന്ന ഇടതുപാര്‍ട്ടികള്‍ക്ക്‌ കനത്ത തിരിച്ചടിയാവും.

മൂന്നാംമുന്നണിയുമായി കോണ്‍ഗ്രസ്സിന്‌ സഹകരിക്കേണ്ടിവരും: ഗൗഡ

കെ പി വിജയകുമാര്‍

ഹാസന്‍ (കര്‍ണാടക): ഹാസനിലെ ജനതാദള്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. കാലത്ത്‌ എട്ടുമണി. മകനും മുന്‍മന്ത്രിയുമായ എച്ച്‌ ഡി രേവണ്ണ ഓഫിസിലുണ്ട്‌. അമ്പതോളം അനുയായികളും. ഹരത്ത്‌ ഹള്ളി ക്ഷേത്രത്തില്‍ ഭാര്യ ചിന്നമ്മയോടൊപ്പം പ്രാര്‍ഥന കഴിഞ്ഞു ദേവഗൗഡ വരുന്നതും കാത്തിരിക്കുകയാണിവര്‍. പ്രാര്‍ഥനകളിലും യാഗങ്ങളിലും മന്ത്രങ്ങളിലും ജ്യോതിഷത്തിലും കടുത്ത വിശ്വാസിയാണ്‌ എഴുപത്തിയാറുകാരനായ ഗൗഡ.
പച്ചയിഴതോര്‍ത്തുമുണ്ട്‌ തോളില്‍ ചുറ്റി അദ്ദേഹം വന്നപ്പോഴേക്കും മണ്ഡലത്തിലേക്കു പോവാനുള്ള വാഹനങ്ങളൊക്കെ റെഡിയായി. മകന്‍ രേവണ്ണ പറഞ്ഞു: ??സമയം വൈകി, ഉടനെ പുറപ്പെടണം.?? ഗൗഡ ഓഫിസിലേക്ക്‌ കയറാന്‍ നിന്നില്ല. ജനതാദളിന്റെ മാത്രം പച്ചക്കൊടിയുള്ള തന്റെ കാറിലേക്കു കയറാന്‍ തുടങ്ങുന്നു. പിന്നില്‍ സുരക്ഷാഭടന്‍മാരുടെ രണ്ടു വാഹനങ്ങളും ഉണ്ട്‌. ഈ തിരക്കിനിടയിലാണു വെറും അഞ്ചു മിനിറ്റ്‌ എന്നു പറഞ്ഞ്‌ ഈ ലേഖകനെ രേവണ്ണ ദേവഗൗഡയുടെ കാറിന്‌ മുമ്പിലേക്കു കൊണ്ടുപോയത്‌.
?കര്‍ണാടകയില്‍ മൂന്നാംമുന്നണിയുടെ സ്ഥിതി എന്താണ്‌?
മൂന്നാംമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടും.
? ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാല്‍ മൂന്നാംമുന്നണി തകര്‍ന്നുവെന്ന പ്രചാരണം ഉണ്ടല്ലോ.
കള്ളപ്രചാരണമാണത്‌. ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ല. മൂന്നാംമുന്നണി തകരുകയും ഇല്ല.
? കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ജാഫര്‍ ശരീഫ്‌, മാര്‍ഗരറ്റ്‌ ആല്‍വ, എം വീരപ്പമൊ?യ്‌ലി, ബംഗാരപ്പ തുടങ്ങിയവരുടെ വിജയത്തിനു ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ?
അങ്ങനെയൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ്സുമായി ദള്‍ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഒരുവട്ടം പറഞ്ഞുകഴിഞ്ഞില്ലേ.
? ഉഡുപ്പിയില്‍ സി.പി.ഐയുടെയും മംഗലാപുരത്ത്‌ സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ?
ആരു പറഞ്ഞു ആ കള്ളം.
?സി.പി.എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ ഇതുസംബന്ധിച്ചു പരസ്യപ്രസ്‌താവന ഇറക്കിയതു മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടല്ലോ?
ഞാനതു കണ്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റുമോ?
?മൂന്നാംമുന്നണി അധികാരത്തില്‍ വരുമോ?
അധികാരത്തില്‍ വരും.
? അപ്പോള്‍ മൂന്നാംമുന്നണിക്ക്‌ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടുമെന്നാണോ?
ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്‌ മൂന്നാംമുന്നണിയുമായി സഹകരിക്കേണ്ടിവരും. അങ്ങനെ മുന്നണി അധികാരത്തില്‍ വരും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിന്‌ അതു ചെയ്യേണ്ടിവരും.
? സഹകരണമെന്ന്‌ അര്‍ഥമാക്കുന്നതു പിന്തുണയാണോ?
അതെ. പിന്തുണ തന്നെ.
? മറിച്ചും ആയിക്കൂടേ? ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിനെ മൂന്നാംമുന്നണിക്ക്‌ പിന്തുണ നല്‍കിക്കൂടേ?
അതൊക്കെ ഇനി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പറയാം. ഇത്രയും പറഞ്ഞ്‌ അദ്ദേഹം കാറില്‍ കയറി. പൊടിപാറിക്കൊണ്ടു വാഹനങ്ങള്‍ അതിവേഗം മുന്നോട്ടുനീങ്ങി.

ജനമനസ്സ്‌ കീഴടക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

കെ എ സലിം

ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക്‌ ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്‌. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക്‌ ഇത്തവണ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ്‌ കുമാരി, കോട്ടയില്‍ നിന്ന്‌ ഇജയരാജ്‌ സിങ്‌, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ്‌ എന്നിവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ്‌ എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.
40 വര്‍ഷം മുമ്പ്‌ ഹിമാചല്‍പ്രദേശിലെ ആദിത്യദേവ്‌ കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ മുന്‍കൈയെടുത്താണ്‌.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത്‌ വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ്‌ മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ്‌ ഗജ്‌സിങ്‌. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന്‌ ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്‌. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത്‌ അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട്‌ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. സിറ്റിങ്‌ എം.പിയായ ജസ്വന്ത്‌സിങ്‌ ബിഷ്‌ണോയിയാണ്‌ ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ്‌ ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്‌.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ്‌ മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ്‌ ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക്‌ എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ്‌ പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്‌.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ബി.ജെ.പിയുടെ കിരണ്‍ യാദവാണ്‌ ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ്‌ സിങ്‌ സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ്‌ അറിയപ്പെടുന്നത്‌. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ്‌ കോണ്‍ഗ്രസ്‌ കോട്ടയില്‍ ഇജയരാജിന്‌ സീറ്റ്‌ നല്‍കുന്നത്‌. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ്‌ രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്‌. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ്‌ ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്‌. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്‌. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത്‌ രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്‌. എം.പിയായിരിക്കെ ദുഷ്യന്ത്‌ അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ്‌ രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ്‌ ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ്‌ കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ്‌ കഠാരിയയെയാണു നേരിടുന്നത്‌.

ഇവിടെ ഓരോ വോട്ടും ആറടിമണ്ണിന്‌

ന്യൂഡല്‍ഹി: കുടിവെള്ളവും സഞ്ചാരയോഗ്യമായ പാതകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണു വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ സാധാരണ നിരത്താറുള്ളതെങ്കില്‍ തലസ്ഥാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നം തങ്ങള്‍ക്ക്‌ അന്ത്യവിശ്രമംകൊള്ളാനായി ഒരു ആറടി മണ്ണ്‌- ഖബര്‍സ്ഥാന്‍ മാത്രം. പരിമിതമായ സൗകര്യങ്ങളെങ്കിലുമുള്ള ഖബര്‍സ്ഥാന്‍ ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ്‌ 22 ശതമാനം വരുന്ന മണ്ഡലത്തിലെ മുസ്‌ലിംവോട്ടര്‍മാരുടെ നിലപാട്‌. ഉത്തര്‍പ്രദേശിലെ മുസ്‌തഫാബാദിലെയും ബാബര്‍പുരിലെയും മുസ്‌ലിം വോട്ടര്‍മാരുടെ ആവശ്യം വൃത്തിഹീനവും സ്ഥലപരിമിതിയുമുള്ള ഖബര്‍സ്ഥാനു പകരം പുതിയ ഭൂമി അനുവദിച്ചുതരണമെന്നാണ്‌.
അടുത്തിടെ അന്തരിച്ച മാതാവിന്റെ ഖബറിടം മൂന്നാംനാള്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ആലം ആ കാഴ്‌ച കണ്ടു ഞെട്ടി- തെരുവുനായകള്‍ വന്നു ഖബറിടം മാന്തുകയും എല്ലുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ആലമിന്റെ അനുഭവം പ്രദേശത്തെ മിക്ക മുസ്‌ലിം കുടുംബങ്ങള്‍ക്കുമുണ്ട്‌. തന്റെ അനുഭവങ്ങള്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി ദില്‍ഷാദ്‌ അലിയോടു വിശദീകരിച്ചതായും ആലം പറയുന്നു.
ബാബര്‍പുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ദില്‍ഷാദ്‌ അലി ജയിച്ചത്‌. വോട്ടര്‍മാരോടും അനുയായികളോടുമുള്ള എല്ലാ സംസാരങ്ങളിലും മുഖ്യവിഷയം ഖബര്‍സ്ഥാനുകളുടെ പരിതാപകരമായ അവസ്ഥയും മയ്യിത്ത്‌ മറവുചെയ്യാനിടമില്ലാത്ത പ്രശ്‌നങ്ങളുമാണ്‌. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനെന്ന നിലയ്‌ക്ക്‌ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന ഖബര്‍സ്ഥാനുവേണ്ടിയുള്ള സ്ഥലമെടുപ്പായിരിക്കും- ദില്‍ഷാദ്‌ അലി ഉറപ്പുനല്‍കുന്നു.
മുസ്‌ലിംകള്‍ മരിച്ചാല്‍ മറവുചെയ്യാനുള്ള പ്രയാസം നോര്‍ത്ത്‌ ഈസ്‌റ്റിലോ ഈസ്‌റ്റ്‌ ഡല്‍ഹിയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും തലസ്ഥാനത്ത്‌ എവിടെയും മുസ്‌ലിംകള്‍ക്കു വേണ്ടവിധം ഖബറിടങ്ങളില്ലെന്നും ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മദീന്‍ അഹ്‌മദ്‌ പറഞ്ഞു.

2009-04-29

കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണ്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌: അബ്ദുല്ലക്കുട്ടി



കണ്ണൂര്‍: വൈകിയെങ്കിലും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരച്ചതിനു ശേഷം എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും കാഴ്‌ചപ്പാടുകളും ഉയര്‍ത്തിപ്പിടിച്ച്‌ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ലോകത്തിലെത്തന്നെ മതേതര രാഷ്ട്രീയപ്പാര്‍ട്ടിയാണു കോണ്‍ഗ്രസ്‌. സി.പി.എമ്മിന്‌ കോണ്‍ഗ്രസ്സുമായി പൊക്കിള്‍ക്കൊടി ബന്ധമാണ്‌. എ കെ ജിയും കൃഷ്‌ണപ്പിള്ളയും ആദ്യകാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പ്രാദേശിക പാര്‍ട്ടിക്കാരുടെ പാലുപോലുള്ള പെരുമാറ്റം കൊണ്ടാണു താന്‍ സി.പി.എമ്മില്‍ എത്തിയത്‌. എന്നാല്‍, സി.പി.എമ്മിന്റെ കാഴ്‌ചപ്പാട്‌ വികസനത്തിനെതിരാണ്‌. അതുകൊണ്ടാണു കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണു താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നതെന്ന്‌ അബ്ദുല്ലക്കുട്ടി പറഞ്ഞത്‌.
എം.പിയുടെ സൗകര്യത്തിന്റെ 80 ശതമാനവും പാര്‍ട്ടിയാണ്‌ അനുഭവിക്കുന്നത്‌. തന്റെ ശമ്പളത്തില്‍ 32,000 രൂപ പാര്‍ട്ടി വാങ്ങുന്നുണ്ടായിരുന്നു. എം.പിയാവും മുമ്പുതന്നെ കെ കെ രാഗേഷും കുടുംബവും ഡല്‍ഹിയില്‍ എം.പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്‌. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക്‌ വിശാലമായ സൗകര്യം കൊടുത്തതു താനാണ്‌. 101 ശതമാനവും വികസത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചു. എം.പിയായി ഡല്‍ഹിയില്‍ പോയാല്‍ ആര്‍ഭാടത്തില്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, ഞാന്‍ വഴിതെറ്റിയില്ല. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ മാത്രമെ കഴിയുകയുള്ളൂ. മന്‍മോഹന്‍സിങ്‌ ഹൃദയം കൊണ്ടാണു സംസാരിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌ ഇടതുപക്ഷം ആണവകരാര്‍ പ്രശ്‌നത്തില്‍ പിന്തുണ പിന്‍വലിച്ചത്‌.

മോഡി ഭാവിപ്രധാനമന്ത്രി; പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ അഡ്വാനി

അഹ്‌മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ എല്‍ കെ അഡ്വാനി. രണ്ടാം നേതൃത്വനിര പാര്‍ട്ടിയില്‍ തയ്യാറാണെന്നുള്ളതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അരുണ്‍ ഷൂരി, അരുണ്‍ ജെയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു, യശ്വന്ത്‌ സിന്‍ഹ എന്നിവര്‍ മോഡി ഭാവിപ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ഗുജറാത്ത്‌ കലാപത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ്‌ യാതൊരു വിധത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. കലാപവുമായി ബന്ധപ്പെട്ട്‌ മുമ്പു നടന്ന അന്വേഷണത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയതാണ്‌. മോഡി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേരത്തെ തള്ളിയതാണെന്നും അഡ്വാനി പറഞ്ഞു.

വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ ഡല്‍ഹിയില്‍ ഡിസ്‌കൗണ്ട്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ക്കായി ഡല്‍ഹിയിലെ വ്യാപാരിസംഘടന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കിഴിവ്‌ ഏര്‍പ്പെടുത്തി. ജനങ്ങളെ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണു സംഘടന ഇതുവഴി ലക്ഷ്യംവയ്‌ക്കുന്നത്‌.
മെയ്‌ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വോട്ട്‌ ചെയ്യിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖാന്‍ മാര്‍ക്കറ്റ്‌ വ്യാപാരിസംഘടനയാണ്‌ ഈ (കെ.എം.ടി.എ) ആശയവുമായി മുന്നിട്ടിറങ്ങിയത്‌. മെയ്‌ എട്ട്‌, ഒമ്പത്‌ തിയ്യതികളില്‍ കടകളിലെത്തുന്ന വിരലില്‍ വോട്ട്‌ ചെയ്‌ത മഷിയടയാളമുള്ള ഉപഭോക്താക്കള്‍ക്ക്‌ വിലക്കിഴിവ്‌ ലഭിക്കും. ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കടയുടമകള്‍ക്ക്‌ സംഘടന അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഖാന്‍ മാര്‍ക്കറ്റിലുള്ള 156 കടകളില്‍ നാലെണ്ണം ഇതിനകം വിലക്കിഴിവ്‌ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഉപഭോക്താക്കള്‍ എത്താറുള്ള ഖാന്‍ മാര്‍ക്കറ്റില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെയാണ്‌ ഇളവേര്‍പ്പെടുത്തിയിട്ടുള്ളത്‌- കെ.എം.ടി.എ അധ്യക്ഷന്‍ സഞ്‌ജീവ്‌ മെഹ്‌റ പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്‌ അനുകൂലം

കെ എ സലിം

ജയ്‌പൂര്‍: വോട്ടെടുപ്പിന്‌ ഒരാഴ്‌ച മാത്രമാണു ബാക്കിയുള്ളതെങ്കിലും ഇളക്കിമറിക്കുന്ന പ്രചാരണങ്ങളൊന്നും രാജസ്ഥാനില്‍ കാണാനാവില്ല. ജയ്‌പൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും പ്രചാരണ സ്റ്റാളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കൊടിതോരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശാന്തമാണു പ്രചാരണം.
ഏറ്റവും ചിലവുകുറഞ്ഞ തിരഞ്ഞെടുപ്പാണു രാജസ്ഥാനിലേതെന്നു വീര്‍റാണാ സിങ്‌ എന്ന യുവാവ്‌ പറയുന്നു. രാജസ്ഥാനികള്‍ ഒന്നിനും ധൃതികാണിക്കാറില്ല. ഒരു ഗ്രാമത്തില്‍ നിന്നു മറ്റൊരു ഗ്രാമത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ ഒഴിഞ്ഞ മലമ്പ്രദേശങ്ങളിലൂടെയും വയലുകളിലൂടെയും സഞ്ചരിക്കണം. ഒട്ടകവണ്ടിയാണു ഗ്രാമങ്ങളിലെ സഞ്ചാരമാര്‍ഗങ്ങളിലൊന്ന്‌. അതുകൊണ്ട്‌ രാജസ്ഥാന്റെ ശാരീരിക ചലനങ്ങളില്‍ ഒട്ടകത്തിന്റെ നിസ്സംഗത പ്രകടമാണ്‌. ആര്‍ക്കും ഒന്നിനും ധൃതിയില്ല.
കോണ്‍ഗ്രസ്സിന്റെ സാധ്യതകളെക്കുറിച്ചാരായുമ്പോള്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഗാന്ധിഭവനില്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സി പി ജോഷിയുടെ മുഖത്തും ഇതെ നിസ്സംഗഭാവം. കോണ്‍ഗ്രസ്സിന്‌ 15 സീറ്റുകള്‍ ലഭിക്കുമെന്നു ജോഷി പറയുന്നു. എന്നാല്‍ ജാലോര്‍, സിക്കര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയിതര സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു വെല്ലുവിളിയാവുമെന്നു ജോഷി സമ്മതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര സ്ഥാനാര്‍ഥികള്‍ സുപ്രധാന ഘടകമാണ്‌. ആകെയുള്ള 25ല്‍ കോണ്‍ഗ്രസ്സിന്‌ 15 സീറ്റെന്ന ജോഷിയുടെ നിഗമനം വസ്‌തുതയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. കോണ്‍ഗ്രസ്‌ അനുകൂല തരംഗമാണ്‌ ഇത്തവണ രാജസ്ഥാനിലുള്ളതെങ്കിലും 2004ല്‍ ബി.ജെ.പിയുണ്ടാക്കിയതു പോലുള്ള വിജയം കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നില്ല. 2004ല്‍ 21 സീറ്റുകളിലാണു ബി.ജെ.പി വിജയിച്ചത്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും കോണ്‍ഗ്രസ്‌ നേടിയത്‌ 200ല്‍ 90 സീറ്റ്‌ മാത്രം. ഇതിനിടെയാണു ബി.ജെ.പി റിബലായി കോണ്‍ഗ്രസ്സിനൊപ്പമെത്തിയ കിരോരി ലാല്‍ മീണയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
സവായ്‌ മധോവ്‌പൂരില്‍ നമോനാരായണ്‍ മീണ, അജ്‌മീരില്‍ സച്ചിന്‍ പൈലറ്റ്‌, ചിറ്റോര്‍ഗഡില്‍ ഗിരിജാവ്യാസ്‌, ഭീവാരയില്‍ സി പി ജോഷി, ഉദയ്‌പൂരില്‍ നിന്നു രഘുവീര്‍ മീണ തുടങ്ങിയവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസ്‌ 12നും 15നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഗുജ്ജാര്‍ നേതാവ്‌ കിരോരി സിങ്‌ ബെയ്‌്‌ന്‍സ്‌ല ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്നത്‌ ടോങ്ക്‌-സവായ്‌ മധോവ്‌പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചെങ്കിലും ഫലത്തില്‍ ഗുജ്ജാര്‍ സമുദായത്തിന്റെ വോട്ടുകളെ രണ്ടായി പിളര്‍ത്തുകയാണു ചെയ്‌തത്‌. ഓള്‍ ഇന്ത്യ ഗുജ്ജാര്‍ മഹാസഭ ബെയ്‌ന്‍സ്‌ലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്‌തു.
നിലവില്‍ എം.പിമാരായ വലിയൊരു വിഭാഗത്തെ തന്നെയാണു ബി.ജെ.പി ഇത്തവണയും അണിനിരത്തിയിരിക്കുന്നത്‌. ബര്‍മറില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത്‌ സിങിന്റെ മകന്‍ മാനവേന്ദ്രസിങ്‌, ജാല്‍വാഡില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂരില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗന്‍ശ്യാം തിവാരി, അജ്‌മീരില്‍ കിരണ്‍ മഹേശ്വരി തുടങ്ങിയവരാണു ബി.ജെ.പിയിലെ പ്രമുഖര്‍.
സിക്കറില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ അംറാറാം, ജാലോറില്‍ നിന്നു സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌, ദോസയില്‍ നിന്ന്‌ സ്വതന്ത്രനായി മല്‍സരിക്കുന്ന കിരോരിലാല്‍ മീണ തുടങ്ങിയവര്‍ മറ്റു പ്രമുഖര്‍.
സാമൂഹിക പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയെന്നു അശോക്‌ ഗെലോട്ട്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ജാതികളെ തമ്മിലടിപ്പിച്ചു നേട്ടംകൊയ്യുന്ന വസുന്ധരാരാജെയുടെ രീതി ഗെലോട്ട്‌ അവസാനിപ്പിച്ചു. കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൂട്ടി. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു.
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയെന്നതാണു ഗലോട്ട്‌ സര്‍ക്കാരിന്റെ മറ്റൊരു മികവ്‌. രാജസ്ഥാനില്‍ വന്‍തോതില്‍ പലായന സാധ്യതയുള്ള വരള്‍ച്ചക്കാലം ഗെലോട്ട്‌ സര്‍ക്കാര്‍ ഫലപ്രദമായാണു നേരിട്ടത്‌. ഇതിനായി 500 കോടിയുടെ പദ്ധതി നടപ്പാക്കി. അതുകൊണ്ട്‌ ഇത്തവണ പലായനം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഗെലോട്ട്‌ സര്‍ക്കാര്‍ പുതിയ തുടക്കമാണെന്നു രാജസ്ഥാന്‍ വിശ്വസിക്കുന്നു. ഇത്‌ ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.