2009-04-30

ഇവിടെ ഓരോ വോട്ടും ആറടിമണ്ണിന്‌

ന്യൂഡല്‍ഹി: കുടിവെള്ളവും സഞ്ചാരയോഗ്യമായ പാതകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണു വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ സാധാരണ നിരത്താറുള്ളതെങ്കില്‍ തലസ്ഥാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നം തങ്ങള്‍ക്ക്‌ അന്ത്യവിശ്രമംകൊള്ളാനായി ഒരു ആറടി മണ്ണ്‌- ഖബര്‍സ്ഥാന്‍ മാത്രം. പരിമിതമായ സൗകര്യങ്ങളെങ്കിലുമുള്ള ഖബര്‍സ്ഥാന്‍ ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ്‌ 22 ശതമാനം വരുന്ന മണ്ഡലത്തിലെ മുസ്‌ലിംവോട്ടര്‍മാരുടെ നിലപാട്‌. ഉത്തര്‍പ്രദേശിലെ മുസ്‌തഫാബാദിലെയും ബാബര്‍പുരിലെയും മുസ്‌ലിം വോട്ടര്‍മാരുടെ ആവശ്യം വൃത്തിഹീനവും സ്ഥലപരിമിതിയുമുള്ള ഖബര്‍സ്ഥാനു പകരം പുതിയ ഭൂമി അനുവദിച്ചുതരണമെന്നാണ്‌.
അടുത്തിടെ അന്തരിച്ച മാതാവിന്റെ ഖബറിടം മൂന്നാംനാള്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ആലം ആ കാഴ്‌ച കണ്ടു ഞെട്ടി- തെരുവുനായകള്‍ വന്നു ഖബറിടം മാന്തുകയും എല്ലുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ആലമിന്റെ അനുഭവം പ്രദേശത്തെ മിക്ക മുസ്‌ലിം കുടുംബങ്ങള്‍ക്കുമുണ്ട്‌. തന്റെ അനുഭവങ്ങള്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി ദില്‍ഷാദ്‌ അലിയോടു വിശദീകരിച്ചതായും ആലം പറയുന്നു.
ബാബര്‍പുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ദില്‍ഷാദ്‌ അലി ജയിച്ചത്‌. വോട്ടര്‍മാരോടും അനുയായികളോടുമുള്ള എല്ലാ സംസാരങ്ങളിലും മുഖ്യവിഷയം ഖബര്‍സ്ഥാനുകളുടെ പരിതാപകരമായ അവസ്ഥയും മയ്യിത്ത്‌ മറവുചെയ്യാനിടമില്ലാത്ത പ്രശ്‌നങ്ങളുമാണ്‌. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനെന്ന നിലയ്‌ക്ക്‌ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന ഖബര്‍സ്ഥാനുവേണ്ടിയുള്ള സ്ഥലമെടുപ്പായിരിക്കും- ദില്‍ഷാദ്‌ അലി ഉറപ്പുനല്‍കുന്നു.
മുസ്‌ലിംകള്‍ മരിച്ചാല്‍ മറവുചെയ്യാനുള്ള പ്രയാസം നോര്‍ത്ത്‌ ഈസ്‌റ്റിലോ ഈസ്‌റ്റ്‌ ഡല്‍ഹിയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും തലസ്ഥാനത്ത്‌ എവിടെയും മുസ്‌ലിംകള്‍ക്കു വേണ്ടവിധം ഖബറിടങ്ങളില്ലെന്നും ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മദീന്‍ അഹ്‌മദ്‌ പറഞ്ഞു.

No comments: