2009-04-29

കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണ്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌: അബ്ദുല്ലക്കുട്ടി



കണ്ണൂര്‍: വൈകിയെങ്കിലും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരച്ചതിനു ശേഷം എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും കാഴ്‌ചപ്പാടുകളും ഉയര്‍ത്തിപ്പിടിച്ച്‌ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ലോകത്തിലെത്തന്നെ മതേതര രാഷ്ട്രീയപ്പാര്‍ട്ടിയാണു കോണ്‍ഗ്രസ്‌. സി.പി.എമ്മിന്‌ കോണ്‍ഗ്രസ്സുമായി പൊക്കിള്‍ക്കൊടി ബന്ധമാണ്‌. എ കെ ജിയും കൃഷ്‌ണപ്പിള്ളയും ആദ്യകാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പ്രാദേശിക പാര്‍ട്ടിക്കാരുടെ പാലുപോലുള്ള പെരുമാറ്റം കൊണ്ടാണു താന്‍ സി.പി.എമ്മില്‍ എത്തിയത്‌. എന്നാല്‍, സി.പി.എമ്മിന്റെ കാഴ്‌ചപ്പാട്‌ വികസനത്തിനെതിരാണ്‌. അതുകൊണ്ടാണു കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണു താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നതെന്ന്‌ അബ്ദുല്ലക്കുട്ടി പറഞ്ഞത്‌.
എം.പിയുടെ സൗകര്യത്തിന്റെ 80 ശതമാനവും പാര്‍ട്ടിയാണ്‌ അനുഭവിക്കുന്നത്‌. തന്റെ ശമ്പളത്തില്‍ 32,000 രൂപ പാര്‍ട്ടി വാങ്ങുന്നുണ്ടായിരുന്നു. എം.പിയാവും മുമ്പുതന്നെ കെ കെ രാഗേഷും കുടുംബവും ഡല്‍ഹിയില്‍ എം.പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്‌. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക്‌ വിശാലമായ സൗകര്യം കൊടുത്തതു താനാണ്‌. 101 ശതമാനവും വികസത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചു. എം.പിയായി ഡല്‍ഹിയില്‍ പോയാല്‍ ആര്‍ഭാടത്തില്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, ഞാന്‍ വഴിതെറ്റിയില്ല. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ മാത്രമെ കഴിയുകയുള്ളൂ. മന്‍മോഹന്‍സിങ്‌ ഹൃദയം കൊണ്ടാണു സംസാരിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌ ഇടതുപക്ഷം ആണവകരാര്‍ പ്രശ്‌നത്തില്‍ പിന്തുണ പിന്‍വലിച്ചത്‌.

No comments: