2009-04-18

മലപ്പുറത്തെ തിരഞ്ഞെടുപ്പു ഫലം ന്യൂനപക്ഷ രാഷ്ട്രീയഗതി നിര്‍ണയിക്കും


റസാഖ്‌ മഞ്ചേരി

മലപ്പുറം: പൊന്നാനി-മലപ്പുറം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചേക്കും. ജില്ലാ രൂപീകരണശേഷം ഉണ്ടായ കടുത്ത പോരാട്ടമായി വിശേഷിപ്പിക്കാവുന്ന 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലെയും പോളിങ്‌ ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആശങ്കയ്‌ക്കും പ്രതീക്ഷയ്‌ക്കും വകനല്‍കുന്നതാണ്‌.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ ഇടം എത്രമാത്രം സുരക്ഷിതമാണെന്നും ഫലം വ്യക്തമാക്കും. വിവിധ സമുദായസംഘടനകള്‍ ഇരുമുന്നണികള്‍ക്കു വേണ്ടിയും സജീവമായി വോട്ട്‌ പിടിക്കാനിറങ്ങിയത്‌ ഇത്തവണത്തെ ഫലം പ്രവചനാതീതമാക്കിയിരിക്കുകയാ ണ്‌. പൊന്നാനിയില്‍ 1977ല്‍ ഉണ്ടായ 75.19 ശതമാനം പോളിങിനെ മറികടന്ന്‌ 77.11 ശതമാനമാണ്‌ ഇക്കുറി രേഖപ്പെടുത്തിയത്‌. 2004ല്‍ 62.32 ശതമാനം മാത്രമായിരുന്നു ഇവിടത്തെ വോട്ടിങ്‌ നില. മലപ്പുറത്ത്‌ ഇത്തവണ രേഖപ്പെടുത്തിയത്‌ 76.64 ശതമാനമാണ്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷം മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ 71.89 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്‌. ഇപ്പോള്‍ കൂടിയ വോട്ടുകള്‍ ആര്‍ക്കാണു ലഭിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍. മഞ്ചേരിയിലും നിയമസഭയില്‍ കുറ്റിപ്പുറത്തും വോട്ടിങ്‌ ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിനു വിജയിക്കാനായി എന്ന തു പക്ഷേ ഇത്തവണ ശരിയാവണമെന്നില്ല. രാഷ്ട്രീയമായി മലപ്പുറം യു.ഡി.എഫിനൊപ്പമാണെന്നു സി.പി.എം തന്നെ വിലയിരുത്തുമ്പോഴും അടിയൊഴുക്കുകളിലുള്ള പ്രതീക്ഷയാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയ്‌ക്കുള്ളത്‌. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ്‌ ജയിക്കുമെന്നാണു യു.ഡി.എഫ്‌ അവലോകനയോഗത്തിലെ വിലയിരുത്തല്‍. 30,000 മുതല്‍ 45,000 വരെ വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനു സി.പി.എമ്മും കണക്കാക്കുന്നു.
എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടുള്ള വിവരങ്ങളാണു പൊന്നാനിയില്‍ നിന്നു ലഭിക്കുന്നത്‌. മഅ്‌ദനിയും എ.പി വിഭാഗവും ഒഴികെയുള്ള മുസ്‌ലിം സംഘടനകള്‍ ഇ ടിയെയാണു പിന്തുണച്ചത്‌. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടത്താണിക്കു ജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണു സി.പി.എം. 35,000 വോട്ടിനു ബഷീര്‍ ജയിക്കുമെന്നാണു ലീഗ്‌ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാമന്‍പിള്ളയും ഉമാ ഉണ്ണിയും എല്‍.ഡി.എഫിനു വേണ്ടി ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്നാണ്‌ ഒടുവില്‍ മനസ്സിലാവുന്നത്‌. ആര്‍.എസ്‌.എസ്‌ കേന്ദ്രങ്ങളില്‍ രാമന്‍പിള്ള നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഇതിന്റെ സൂചനയാണ്‌. തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പു ഹിന്ദു ജാഗരണ്‍ വേദി എന്ന പേരില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഇ ടിക്കെതിരായ പോസ്‌റ്ററുകള്‍ക്കു പിന്നില്‍ സി.പി.എം പിന്തുണയോടെ ജനപക്ഷത്തിന്റെ കൈയുള്ളതായി കരുതുന്നു. ബി.ജെ.പിക്കു ശക്തിയുള്ള താനൂര്‍, പരപ്പനങ്ങാടി, തൃത്താല, വള്ളിക്കുന്ന്‌, തിരൂര്‍ എന്നിവിടങ്ങളിലെ പല ബൂത്തുകളിലും ബി.ജെ.പിക്കു ബൂത്ത്‌ ഏജന്റുമാര്‍ ഉണ്ടാവാതിരുന്നതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും വ്യക്തം.
മലപ്പുറത്ത്‌ ജമാഅത്തെ ഇസ്‌ലാമി ടി കെ ഹംസയ്‌ക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ പൊന്നാനിയില്‍ അവര്‍ പിന്തുണച്ച ഇ ടിക്കുവേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നില്ല. മലപ്പുറത്തും പൊന്നാനിയിലും എ.പി വിഭാഗവും മലപ്പുറത്ത്‌ ജമാഅത്തും എല്‍.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫിനു വോട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പൊന്നാനിയിലും മലപ്പുറത്തും സജീവമായി രംഗത്തിറങ്ങിയത്‌ ന്യൂനപക്ഷ വോട്ടിങ്‌ ശതമാനത്തെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പു ദിവസം യു.ഡി.എഫിനുള്ള മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്‌തുവെന്നു ഉറപ്പുവരുത്താന്‍ യു.ഡി.എഫ്‌-പോപുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ഇരുമണ്ഡലങ്ങളിലും ധാരണയുടെ അടിസ്ഥാനത്തില്‍ എന്‍.സി.പി വോട്ടുകള്‍ എല്‍.ഡി.എഫിനാണു ലഭിച്ചതെന്നു കരുതുന്നു. പകരം വയനാട്ടില്‍ സി.പി.എം വോട്ട്‌ മുരളിക്കും ലഭിച്ചിട്ടുണ്ട്‌.

സിനിമ കണ്ടും പ്രവര്‍ത്തകരുമായി സല്ലപിച്ചും സ്ഥാനാര്‍ഥികള്‍

എം എ എ റഹ്‌മാന്‍
തിരുവനന്തപുരം: ?`രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഫൈറ്റാണെനിക്കിഷ്ടം'- പറയുന്നത്‌ തിരുവനന്തപുരത്തെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ. പി രാമചന്ദ്രന്‍ നായര്‍. ഇന്നലെ വൈകീട്ട്‌ ശ്രീനിവാസനും മകന്‍ വിനീതും അഭിനയിച്ച ?`മകന്റെ അച്ഛന്‍'? സിനിമയ്‌ക്കായി വീട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പായിരുന്നു ഈ കമന്റ്‌. തികഞ്ഞ സിനിമാ ഭ്രാന്തനായ ഈ സഖാവിന്‌ ശ്രീനിവാസന്‍ സിനിമയും ഷാജികൈലാസിന്റെ തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന സ്റ്റണ്ട്‌ രംഗങ്ങളുമുള്ള പടങ്ങളോടാണു പ്രിയം.
തിരഞ്ഞെടുപ്പു തിരക്കില്‍ മാസങ്ങളായി സിനിമ കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം തീര്‍ക്കാനായി ഭാര്യ മോഹനകുമാരിക്കും മകനും പേരക്കുട്ടിക്കും ഒപ്പം ബന്ധുക്കളായ മുപ്പതോളം പേരെയും കൂട്ടിയാണ്‌ ആഘോഷമായി രാത്രി സിനിമ കാണാന്‍ പോയത്‌. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്‌ക്ക്‌ മീന്‍കറിയും കൂട്ടി ഊണും കഴിച്ച്‌ അല്‍പ്പനേരം ഉറങ്ങി. വൈകീട്ടായിരുന്നു കുടുംബസമേതം സിനിമ കാണാന്‍ ഇറങ്ങിയത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദില്‍ ജോലിചെയ്യുന്ന ഭാര്യ തിരുമലയിലെ വീട്ടിലുണ്ടായിരുന്നെങ്കിലും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ പ്രഭാത ഭക്ഷണം ഹോട്ടലില്‍ നിന്നു പാഴ്‌സല്‍ വാങ്ങാനാണു താല്‍പ്പര്യം കാണിച്ചത്‌. മകള്‍ ദീപ്‌തിയും പേരമകള്‍ ഭദ്രയും ഒന്നിച്ചായിരുന്നു ഭക്ഷണം. രാവിലെ ആറുമണിക്ക്‌ എഴുന്നേറ്റു. എട്ടുമണിക്ക്‌ തമ്മനത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനിറങ്ങി. ഉച്ചഭക്ഷണത്തിനായി എല്ലാവരും പാരിപ്പള്ളിയിലെ ഭാര്യാഗൃഹത്തിലേക്കു പോയി. ഇഷ്ടഭക്ഷണമായ ചോറും മീന്‍കറിയും കഴിച്ച്‌ ഒന്നു മയങ്ങാനും നീലന്‍ സമയം കണ്ടെത്തി. പിന്നീടു ഭാര്യാ പിതാവും മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശവുമായി അല്‍പ്പം രാഷ്ട്രീയ ചര്‍ച്ച. രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇനിയും ചര്‍ച്ചകള്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ ആരവം ഒടുങ്ങിയതോടെ കഴിഞ്ഞ രാത്രിയില്‍ തലസ്ഥാനം വിട്ട യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശിതരൂര്‍ ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം ആലപ്പുഴയിലെ ഹൗസ്‌ബോട്ടില്‍ അല്‍പ്പം വിശ്രമിച്ചായിരുന്നു കൊച്ചിയിലേക്ക്‌ ഒരു കേസിന്റെ കാര്യത്തിനായി പോയത്‌. പിന്നീട്‌ അദ്ദേഹം മുംബൈക്ക്‌ പോവുമെന്ന്‌ തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി.
രാവിലെ എഴുന്നേറ്റ ഉടന്‍ ആറ്റിങ്ങലിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ സമ്പത്ത്‌ നേരെ ഓടിക്കയറിയത്‌ ടെറസിലേക്കായിരുന്നു. തന്റെ അരുമയായ ചെടികളെ തലോടിയിട്ട്‌ ദിവസങ്ങളായെന്ന കുറ്റബോധമായിരുന്നു ഓട്ടത്തിന്‌ ഇടയാക്കിയത്‌. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കും ഒപ്പം രോഗിയായ അച്ഛന്‍ അനിരുദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോവാനും അദ്ദേഹം ഇന്നലെ സമയം കണ്ടെത്തി.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസിന്‌ ഇന്നലെയും വിശ്രമമുണ്ടായിരുന്നില്ല. രാവിലെ ആറരമണിക്ക്‌ പത്രപാരായണത്തോടെ തുടങ്ങിയ ദിനം സംസ്ഥാനനേതാക്കളുമായുള്ള ചര്‍ച്ചയിലേക്കു നീണ്ടു. പിന്നീടായിരുന്നു ചാനലുകാര്‍ ബി.ജെ.പി നേതാവിനെ തേടിയെത്തിയത്‌. പ്രവര്‍ത്തകന്റെ മകളുടെ കല്ല്യാണത്തിന്‌ വൈകുണ്‌ഠം കല്യാണമണ്ഡപത്തിലും നേതാവെത്തി. നേമം മണ്ഡലത്തിലെ ബൈക്ക്‌ അപകടത്തില്‍ മരിച്ച പ്രവര്‍ത്തകന്റെ വീട്‌ സന്ദര്‍ശിക്കലും വീണ്ടും പാതിരവരെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകളുമായി ദിവസം അവസാനിച്ചു.
ആറ്റിങ്ങലിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പ്രഫ. ജി ബാലചന്ദ്രന്‌ ഇന്നലെ രാത്രിയും സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. വെഞ്ഞാറമൂടിലെ ഇലക്‌ഷന്‍ കമ്മിറ്റി ഓഫിസ്‌ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കലും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ വാര്‍ത്താസമ്മേളനം നടത്തലും എല്ലാമായി ഒരുദിനം പൂര്‍ണമാവുകയായിരുന്നു.

ലാലുവും മുലായവും ഫാറൂഖ്‌ അബ്ദുല്ലയും പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, സമാജ്‌വാദി പാര്‍ട്ടി (എസ്‌.പി) അധ്യക്ഷന്‍ മുലായംസിങ്‌ യാദവ്‌, നാഷനല്‍ കോണ്‍ഫറന്‍സ്‌ മേധാവി ഫാറൂഖ്‌ അബ്ദുല്ല എന്നിവര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ബിഹാറില്‍ പാടലിപുത്ര ലോക്‌സഭാ മണ്ഡലത്തിലാണു ലാലുപ്രസാദ്‌ യാദവ്‌ പത്രിക സമര്‍പ്പിച്ചത്‌. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ റിട്ടേണിങ്‌ ഓഫിസര്‍ ജെ കെ സിന്‍ഹ മുമ്പാകെയാണ്‌ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്‌. ജെ.ഡി.യു നേതാവ്‌ രഞ്‌ജന്‍ പ്രസാദ്‌ യാദവിനെയാണു പാടലിപുത്രയില്‍ ലാലു നേരിടുന്നത്‌. കഴിഞ്ഞദിവസം സരണ്‍ മണ്ഡലത്തില്‍ ലാലു പത്രിക സമര്‍പ്പിച്ചിരുന്നു. മുലായംസിങ്‌ യാദവ്‌ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. തനിക്ക്‌ 2.23 കോടി രൂപയുടെ സ്വത്തുണ്ടെന്നു നാമനിര്‍ദേശപത്രികയോടനുബന്ധിച്ചു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എസ്‌.പി നേതാക്കളായ അമര്‍സിങ്‌, സഞ്‌ജയ്‌ ദത്ത്‌, ജയാ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണു മുലായം പത്രിക സമര്‍പ്പിക്കാനെത്തിയത്‌. മുലായത്തിനു സ്വന്തമായി കാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യക്കു രണ്ടു കാറുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
ഫാറൂഖ്‌ അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. മകനും ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, കേന്ദ്ര ജലവിഭവമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസ്‌, താജ്‌ മുഹ്‌യുദ്ദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സഹോദരിയും അവാമി നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥിയുമായ ബീഗം ഖാലിദാ ഷാ യാണു ഫാറൂഖ്‌ അബ്ദുല്ലയുടെ എതിരാളി.

നിര്‍ബന്ധിത വോട്ടിങ്‌ വേണ്ടെന്ന്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ട്‌ ചെയ്യുന്നതു നിര്‍ബന്ധിതമാക്കാന്‍ നിയമം കൊണ്ടുവരണമെന്നഭ്യര്‍ഥിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ട്‌ ചെയ്യുന്നവരുടെ ശതമാനം കൂടിവരുകയാണെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരാമര്‍ശിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍, ജസ്റ്റിസ്‌ പി സദാശിവം എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി.
ഹൃദ്രോഗ വിദഗ്‌ധന്‍ അതുള്‍ സരോദെയാണു സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്‌. വോട്ട്‌ ചെയ്യാത്തവരുടെ വൈദ്യുതി-ജലവിതരണം വിച്ഛേദിക്കുമെന്നും അവര്‍ക്ക്‌ പിഴയിടാമെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി തള്ളി.
സാക്ഷരതാ നിരക്ക്‌ വര്‍ധിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ബോധമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിധിയെഴുത്തിനു പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്ര

സ്വന്തം പ്രതിനിധി
കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ക്കു മുന്നോടിയായി വിവാദങ്ങള്‍ പെരുമ്പറ കൊട്ടിത്തുടങ്ങി. എന്‍.സി.പി ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ സൂചനയോടെ കെ മുരളീധരന്റേതാണു വിവാദങ്ങളിലേക്കുള്ള ആദ്യവെടി. മെയ്‌ 16നു ശേഷം സി.പി.എം-സി.പി.ഐ പോര്‌ മൂര്‍ച്ഛിക്കുന്നതിന്‌ ഇടയാക്കും വിധം വോട്ടെടുപ്പു ദിവസം അബ്‌ദുന്നാസിര്‍ മഅ്‌ദനി നടത്തിയ വിവാദ പ്രസ്‌താവനയും ഇടതു കേന്ദ്രങ്ങളില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്‌.
കോഴിക്കോട്‌ എന്‍.സി.പി ഇടതു സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്ന കെ മുരളീധരന്റെ ഇന്നലത്തെ വെളിപ്പെടുത്തലില്‍ വരുംനാളുകളില്‍ കത്തിപ്പടരാനുള്ള വിവാദങ്ങളുടെ എല്ലാ ചേരുവകളുമുണ്ട്‌. മുരളീധരന്‍ മല്‍സരിച്ച വയനാട്ടില്‍ ഇടതുമുന്നണിയിലെ സി.പി.ഐ സ്ഥാനാര്‍ഥിക്ക്‌ പ്രതീക്ഷിച്ച വോട്ട്‌ ലഭിച്ചില്ലെങ്കില്‍ എന്‍.സി.പിയുടെ കോഴിക്കോട്ടെ പിന്തുണയ്‌ക്കു സി.പി.എം വയനാട്ടില്‍ സമാധാനം പറയേണ്ടിവരും. കോഴിക്കോട്ടെ എന്‍.സി.പിയുടെ പിന്തുണയ്‌ക്കു പകരമായി വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിക്കുമെന്നു വോട്ടെടുപ്പിന്റെ തലേന്ന്‌ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രങ്ങള്‍ ഇതു നിഷേധിക്കുകയാണുണ്ടായത്‌.
കോഴിക്കോട്ടെ എന്‍.സി.പി -സി.പി.എം ധാരണ മുരളീധരന്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിച്ചുവെന്ന ആക്ഷേപത്തിന്‌ ആക്കംകൂടിയിരിക്കുകയാണ്‌. സി.പി. െഎ പിടിച്ചു വാങ്ങിയ വയനാട്‌ സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥിക്കു കണക്കാക്കുന്ന വോട്ട്‌ ലഭിക്കാതെ വന്നാല്‍ സി.പി.എം മുരളിയെ സഹായിച്ചുവെന്നു വ്യക്തമാവും. ഇത്‌ ഇടതുമുന്നണിയില്‍ കടുത്ത പൊട്ടിത്തെറിക്കു കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.
വയനാട്ടിലെ പല നിയമസഭാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പു ദിവസം സി.പി.എം വേണ്ടത്ര ശുഷ്‌കാന്തിയും ആവേശവും കാണിച്ചില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ എന്‍.സി.പി-സി.പി.എം ധാരണ കൂടി പുറത്തായതോടെ സി.പി.ഐ കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്‌.
വോട്ടെടുപ്പു ദിവസം തന്നെ ഇതു മനസ്സിലാക്കിയ സി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഉച്ചയ്‌ക്കു ശേഷം കോഴിക്കോട്ടെ സി.പി.ഐ വോട്ടുകള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു മറിച്ചുനല്‍കാന്‍ ചില കേന്ദ്രങ്ങള്‍ കരുനീക്കുകയും ചെയ്‌തു. എന്നാല്‍ വിവരമറിഞ്ഞു മന്ത്രി ബിനോയ്‌ വിശ്വം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ആ നീക്കത്തില്‍ നിന്നു സി.പി.ഐക്കാര്‍ പിന്‍മാറുകയായിരുന്നുവെന്നാണു വിവരം.
സി.പി.ഐ സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണച്ചിട്ടില്ലെന്ന മഅ്‌ദനിയുടെ വെളിപ്പെടുത്തലും തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇടതുമുന്നണിയില്‍ പൊട്ടാന്‍പോവുന്ന വെടിക്കെട്ടിനുള്ള തിരികൊളുത്തലാണ്‌. സി.പി.ഐയുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ സി.പി.എം കൊണ്ടു നടന്ന മഅ്‌ദനിയുടെ പുതിയ പ്രസ്‌താവന ധിക്കാരപരമാണെന്നാണു സി.പി.ഐയുടെ ഉന്നത നേതാവ്‌ ഇന്നലെ തേജസിനോട്‌ പ്രതികരിച്ചത്‌.
തിരഞ്ഞെടുപ്പു ഫലം അനുകൂലമായാല്‍ എന്‍.സി.പിയെയും പി.ഡി.പിയെയും മുന്നണിയിലെടുത്തു തങ്ങളെ പുകച്ച്‌ പുറത്തുചാടിക്കാനുള്ള സി.പി.എം നീക്കത്തിന്റെ വിളംബരമായാണു മുരളീധരന്റെയും മഅ്‌ദനിയുടെയും പ്രസ്‌താവനകളെസി.പി.ഐ വിലയിരുത്തുന്നത്‌.

12 മുതല്‍ 15 വരെ സീറ്റുകളില്‍ വിജയിക്കാനാവുമെന്ന്‌ സി.പി.എം


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ 12 മുതല്‍ 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നു ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി. മലപ്പുറം, തിരുവനന്തപുരം, വയനാട്‌, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ വിജയസാധ്യതയില്ലെന്നാണു കണക്കുകൂട്ടല്‍. കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌്‌, പൊന്നാനി, ആലത്തൂര്‍, പാലക്കാട്‌, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കാനാവുമെന്നു പാര്‍ട്ടി കരുതുന്നു. എറണാകുളം, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ നല്ല മല്‍സരമാണ്‌ കാഴ്‌ചവച്ചതെന്നും ജയിക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തി.
പോളിങ്‌ ശതമാനത്തിന്റെ അടിസ്ഥാനത്തിലുളള വിലയിരുത്തലാണു സി.പി.എം നടത്തിയത്‌. പോളിങ്‌ ശതമാനം ഉയര്‍ന്നതു മുന്നണിയുടെ ജയസാധ്യതയെ കാര്യമായി ബാധിക്കില്ലെന്നാണു സി.പി.എം കരുതുന്നത്‌്‌്‌.
2004ല്‍ പോളിങ്‌ ശതമാനം 71.45 ആയിരുന്നിട്ടും മുന്നണിക്കു വലിയ മുന്‍തൂക്കം ലഭിച്ചു. ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്‌. ഇതു യു.ഡി.എഫിന്‌ ഗുണം ചെയ്യും. എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ പോലുളള ചില സഭാവിശ്വാസികള്‍ ഇടതുമുന്നണിക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ട്‌.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത്‌ ഇടതുമുന്നണിക്ക്‌ അനുകൂലമായി തീര്‍ന്നുവെന്നുമാണു പാര്‍ട്ടിയുടെ നിഗമനം. മുസ്‌്‌ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായത്‌്‌ മലബാറില്‍ പ്രത്യേകിച്ച്‌ കാസര്‍കോഡ്‌, കണ്ണൂര്‍, വടകര, കോഴിക്കോട്‌, പൊന്നാനി, പാലക്കാട്‌ മണ്ഡലങ്ങളില്‍ ഗുണം ചെയ്യും.
ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തിലുളള വിമതര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കാര്യമായി പിടിച്ചുമാറ്റിയിട്ടില്ല. ജനതാദളില്‍ ഒരുവിഭാഗം വിട്ടുനിന്നതും കാര്യമായി ബാധിച്ചിട്ടില്ല. വടക്കന്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണു സി.പി.എം കണക്കുകൂട്ടുന്നത്‌. മധ്യകേരളത്തില്‍ മുന്നോട്ടുപോവാനാവുമെന്നും പാര്‍ട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും സെക്രട്ടേറിയറ്റ്‌ യോഗം അവലോകനം ചെയ്‌തു.

വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ


തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയടങ്ങിയ വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന 36 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സല്‍ ആക്രമണങ്ങള്‍ കണക്കിലെടുത്ത്‌ എറണാകുളത്ത്‌ കമാന്‍ഡോ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
എറണാകുളം ജില്ലയിലെ നാല്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്‌ കമാന്‍ഡോകളെ നിയോഗിച്ചിരിക്കുന്നത്‌. കൂടാതെ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 15 സായുധ പോലിസുകാരെയും രണ്ട്‌ ഓഫിസര്‍മാരെയും വിന്യസിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ സായുധ പോലിസ്‌ സേനയെ വിന്യസിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താന്‍ അതതു ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ അറിയിച്ചു. വോട്ടിങ്‌ യന്ത്രങ്ങള്‍ നിയമസഭാമണ്ഡലവും ബൂത്തും തിരിച്ചു 36 ലൊക്കേഷനുകളിലെ സ്‌ട്രോങ്‌ റൂമുകളിലാണു സൂക്ഷിച്ചിരിക്കുന്നത്‌. ബാലറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌ റൂമുകള്‍ ക്രോസ്‌ ചെയ്‌ത്‌ അരക്കുവച്ച്‌ ഒട്ടിച്ച്‌ സീല്‍ ചെയ്‌തശേഷം അതില്‍ സ്ഥാനാര്‍ഥിയുടെ യോ അവരുടെ പ്രധാന ഏജന്റുമാരുടെയോ ഒപ്പും റിട്ടേണിങ്‌ ഓഫിസറുടെ ഒപ്പും പതിച്ചിരിക്കുകയാണ്‌. വോട്ടെണ്ണലിനായി സ്‌ട്രോങ്‌ റൂം തുറക്കുമ്പോള്‍ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ എല്ലാ സ്ഥാനാര്‍ഥികളുടെയും ഒപ്പിട്ടുവാങ്ങുന്നത്‌. സ്‌ട്രോങ്‌ റൂമുകള്‍ക്കു മുന്നില്‍ സായുധസേനയാണു കാവല്‍ നില്‍ക്കുന്നത്‌.
മെയ്‌ 16നു രാവിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പു മാത്രമേ സ്‌ട്രോങ്‌റൂം തുറക്കുകയുള്ളൂ. ബാലറ്റുകള്‍ സൂക്ഷിക്കാന്‍ കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാലുവീതവും വടകര, വയനാട്‌, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

ഡി ആര്‍ സരിത്ത്‌

തിരുവനന്തപുരം: വോട്ടെടുപ്പ്‌ കഴിഞ്ഞതോടെ വിധിനിര്‍ണയത്തിന്റെ കണക്കുകൂട്ടലുകളിലാണ്‌ ഇരുമുന്നണികളും. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണവും അപ്രതീക്ഷിത അടിയൊഴുക്കുകളും വിധിനിര്‍ണയത്തെ സ്വാധീനിക്കുമെന്ന്‌ ഇരുമുന്നണികളും കരുതുന്നു.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും അതു തങ്ങള്‍ക്കനുകൂലമാവുമെന്നും ഇടതുമുന്നണി പ്രതീക്ഷ പുലര്‍ത്തുന്നു. പി.ഡി.പി പിന്തുണ ഇതിനു സഹായകരമായെന്നാണു സി.പി.എം നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം പോപുലര്‍ ഫ്രണ്ടുള്‍െപ്പടെയുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതിനാല്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായാലും അതു തങ്ങള്‍ക്കനുകൂലമാവുമെന്നു യു.ഡി.എഫ്‌ കരുതുന്നു.
ക്രൈസ്‌തവ സഭകളുടെ നിര്‍ദേശം വിശ്വാസികള്‍ അനുസരിക്കുന്ന കാഴ്‌ചയാണു തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കണ്ടത്‌.
ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ഇടതുമുന്നണിയുടെ വിലയിരുത്തല്‍. എന്നാല്‍ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുളള ഒരുവിഭാഗം ക്രൈസ്‌തവര്‍ തങ്ങളെ പിന്തുണച്ചുവെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
എന്‍.എസ്‌.എസ്‌ സമദൂരം പാലിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇടതുമുന്നണിക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുമെതിരായ എന്‍.എസ്‌.എസിന്റെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
സ്ഥാനാര്‍ഥികളെ നോക്കിയാണ്‌ എസ്‌.എന്‍.ഡി.പി പിന്തുണ പ്രഖ്യാപിച്ചത്‌. എന്നാല്‍ പിന്തുണ സംബന്ധിച്ച ആശയക്കുഴപ്പവും സംഘടനയ്‌ക്കുളളില്‍ നിലനിന്നിരുന്നു.
പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചതും ഇടതുമുന്നണി നേതാക്കളുമായി വേദിപങ്കിട്ടതും തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. പി.ഡി.പിയുടെ പിന്തുണയും വ്യാപ്‌തിയും തിരിച്ചറിയുന്നതു കൂടിയാവും തിരഞ്ഞെടുപ്പ്‌. പതിവിനു വിപരീതമായി പടലപ്പിണക്കങ്ങള്‍ ഇത്തവണ ഉലച്ചത്‌ ഇടതുമുന്നണിയെയാണ്‌. സീറ്റ്‌ വിഭജനം തൊട്ട്‌ ആരംഭിച്ച തര്‍ക്കങ്ങള്‍ തിരിഞ്ഞെടുപ്പു വേളയിലും നിലനിന്നു. കോഴിക്കോട്‌ സീറ്റ്‌ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു ജനതാദളിലെ പ്രബലവിഭാഗം മുന്നണി വിട്ടതും അസംതൃപ്‌തരായ വി എസ്‌ പക്ഷവും ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമതന്‍മാര്‍ രംഗത്തെത്തിയതും ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്‌ക്ക്‌ കരിനിഴല്‍ വീഴ്‌ത്തുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ചു കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചതോടെ അതെല്ലാം കെട്ടടങ്ങി.
ബി.ജെ.പിക്ക്‌ ഉപരിയായി മൂന്നാംബദല്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനകളും തിരഞ്ഞെടുപ്പിലുണ്ടായി. തിരുവനന്തപുരത്ത്‌്‌ ബി.എസ്‌.പി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ നീലലോഹിതദാസന്‍ നാടാരും വയനാട്ടില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരനും ശക്തമായ സാന്നിധ്യമായി. തിരഞ്ഞെടുപ്പ്‌ ഫലം വരുമ്പോഴേ ഇരുവരുടെയും ശക്തി മനസ്സി ലാവുകയുള്ളൂവെങ്കിലും ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇരുവരും നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവുമെന്നുറപ്പ്‌്‌.
പോളിങ്‌ ശതമാനം ഉയര്‍ന്നതു തങ്ങള്‍ക്കനുകൂലമാവുമെന്ന കണക്കുകൂട്ടലാണു യു.ഡി.എഫിനുളളത്‌. 1984ലും 1989ലും 1991ലും പോളിങ്‌ 70 ശതമാനത്തിനു മുകളിലുയര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയതു യു.ഡി.എഫാണ്‌. എന്നാല്‍ 2004ല്‍ ചിത്രം മാറി. 2004ല്‍ പോളിങ്‌ 71.45 ശതമാനമായിരുന്നപ്പോള്‍ ഇടതുമുന്നണി 18 സീറ്റിലും വിജയിച്ചു.
കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയതു കണ്ണൂരിലാണ്‌. 79.19 ശതമാനം. ഇത്തവണയും ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയതു തീപാറുന്ന പോരാട്ടം നടന്ന കണ്ണൂരിലാണ്‌ 80.92 ശതമാനം. രണ്ടാംസ്ഥാനത്ത്‌ വടകരയാണ്‌; ഇവിടെ 80.45 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.

2009-04-17

ചതുരംഗം കഴിഞ്ഞ്‌ ആത്മസംതൃപ്‌തിയോടെ പട്ടിക്കാട്ടെ നേതാക്കള്‍ കൂടണഞ്ഞു


നഹാസ്‌ എം നിസ്‌താര്‍

പെരിന്തല്‍മണ്ണ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ തീപാറുന്ന പോരാട്ടമൊരുക്കി ആത്മസംതൃപ്‌തിയോടെ മൂന്നു ചതുരംഗപ്പടയുടെയും പട്ടിക്കാട്‌ സ്വദേശികളായ നേതാക്കള്‍ വീടുകളിലെത്തി. മലപ്പുറം മണ്ഡലത്തിലെ ഇടത്‌-വലത്‌ രാഷ്ട്രീയപ്പാര്‍ട്ടികളും പി.ഡി.പിയുടെ പ്രധാന തിരഞ്ഞെടുപ്പുനയ രൂപീകരണച്ചുമതലയും മൂന്നു പാര്‍ട്ടികളും ഏല്‍പ്പിച്ചിരുന്നത്‌ പട്ടിക്കാട്ടുകാരെയായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ച പി ശ്രീരാമകൃഷ്‌ണനും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഇ അഹമ്മദിന്റേതിനു നേതൃത്വം വഹിച്ച പി അബ്ദുല്‍ ഹമീദും പി.ഡി.പിയുടെ നയരൂപീകരണസമിതിയുടെ ചുമതലയുള്ള സി കെ അബ്ദുല്‍ അസീസുമാണ്‌ ഇന്നലെ പോളിങ്‌ പൂര്‍ത്തിയാക്കി കുടുംബത്തോടൊപ്പം ചേര്‍ന്നത്‌.
മൂവരും കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട്‌ പ്രദേശത്ത്‌ ജനിച്ചുവളര്‍ന്ന്‌ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്തവരാണ്‌. വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുമായി ചേര്‍ന്നാണ്‌ മൂവരും അവരുടേതായ രാഷ്ട്രീയചിന്തകള്‍ക്ക്‌ സ്ഥലം കണ്ടെത്തിയത്‌. വെവ്വേറെ പാര്‍ട്ടിയിലാണെങ്കിലും ജീവിതത്തിലുടനീളം സാമ്യങ്ങള്‍ നിരവധിയാണ്‌.
രക്ഷാകര്‍ത്താക്കള്‍ അധ്യാപകരായതും പട്ടിക്കാട്‌ ഹൈസ്‌കൂളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം, അധ്യാപകജോലി, രാഷ്ട്രീയജീവിതത്തില്‍ നേതൃത്വരംഗത്തേക്ക്‌ കടന്നുവന്നതുമെല്ലാം മൂന്നുപേര്‍ക്കും പൊതുവായി അവകാശപ്പെടാവുന്ന കാര്യങ്ങളാണ്‌.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനോട്‌ ശ്രീരാമകൃഷ്‌ണനും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിനോട്‌ അബ്ദുല്‍ഹമീദും കഴിഞ്ഞ ലോക്‌സഭയിലേക്ക്‌ പി.ഡി.പി സ്ഥാനാര്‍ഥിയായി അബ്ദുല്‍ അസീസും മല്‍സരിച്ച്‌ പരാജയം ഏറ്റുവാങ്ങി.
മൂവരും മലപ്പുറം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ പര്യടനവും പ്രചാരണവും വാര്‍ത്താസമ്മേളനങ്ങളും പ്രത്യേകം ചാര്‍ട്ട്‌ ചെയ്‌ത്‌ ഏല്‍പ്പിക്കപ്പെട്ട ജോലി ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയാണ്‌ പട്ടിക്കാട്ടെ വീട്ടിലെത്തിയത്‌. തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതിദാനാവകാശം ഹമീദും അസീസും പട്ടിക്കാട്‌ ഹൈസ്‌കൂളിലെ 116ാം ബൂത്തിലും ശ്രീരാമകൃഷ്‌ണന്‍ പട്ടിക്കാട്‌ വെസ്റ്റിലെ ദാറുസ്സലാം മദ്‌റസയിലെ 117ാം ബൂത്തിലും രേഖപ്പെടുത്തി.
റിട്ട. അധ്യാപകന്‍ പരേതനായ പുളിയകത്ത്‌ കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ്‌ ഹമീദ്‌. പട്ടിക്കാട്‌ ദാറുസ്സലാം എല്‍.പി സ്‌കൂളിലെ അധ്യാപകജോലിയില്‍നിന്നു പിരിഞ്ഞതു മുതല്‍ മുസ്‌ലിംലീഗിലെ മുഴുസമയ പ്രവര്‍ത്തനത്തിലാണ്‌ ഇപ്പോള്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി കൂടിയായ ഇദ്ദേഹം.
റിട്ട. അധ്യാപകന്‍ പരേതനായ പുറയത്ത്‌ ഗോപിയുടെയും സീതടീച്ചറുടെയും മകനായ ശ്രീരാമകൃഷ്‌ണന്‍ മേലാറ്റൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ്‌.
പരേതനായ ഹോമിയോ ഡോക്ടര്‍ സി കെ അബ്ദുല്ലയുടെയും ഖദീജ ടീച്ചറുടെയും മകനായ അസീസ്‌ വിദേശത്ത്‌ ജോലിനോക്കിവരുന്നു. പി.ഡി.പിയുടെ സംസ്ഥാന നയരൂപീകരണ സമിതി ചെയര്‍മാനാണ്‌.

ആദ്യഘട്ട വോട്ടെടുപ്പ്‌: ദേശീയ ശരാശരി 60 ശതമാനം


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ 60 ശതമാനം പോളിങ്‌ നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാഥമിക നിഗമനം. കേരളത്തില്‍ 71 ശതമാനം പോളിങ്‌ നടന്നതായി കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ പത്തു സുരക്ഷാ സൈനികരും അഞ്ചു പോളിങ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോളിങ്‌ ശതമാനത്തിന്റെ പ്രാഥമിക കണക്ക്‌ ഇങ്ങനെയാണ്‌: ബിഹാര്‍- 46 ശതമാനം, ലക്ഷദ്വീപ്‌- 86 ശതമാനം, ആന്ധ്രപ്രദേശ്‌- 65 ശതമാനം, അരുണാചല്‍പ്രദേശ്‌- 62 ശതമാനം, അസം- 62 ശതമാനം, ജമ്മുകശ്‌മീര്‍- 48 ശതമാനം, മഹാരാഷ്ട്ര- 64 ശതമാനം, മണിപ്പൂര്‍- 66-68 ശതമാനം, മേഘാലയ- 68 ശതമാനം, മിസോറാം- 52 ശതമാനം, നാഗാലാന്റ്‌- 84 ശതമാനം, ഒറീസ- 53 ശതമാനം, ഉത്തര്‍പ്രദേശ്‌- 48-50 ശതമാനം, ഛത്തീസ്‌ഗഡ്‌- 51 ശതമാനം, ജാര്‍ഖണ്ഡ്‌- 50 ശതമാനം, ആന്തമാന്‍ നിക്കോബാര്‍- 62 ശതമാനം. സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂര്‍ണമായ കണക്കുകള്‍ ലഭ്യമാവുന്നതോടെ ഇതില്‍ മാറ്റമുണ്ടാവാമെന്ന്‌ ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആര്‍ ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെയുള്ള 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ 124 മണ്ഡലങ്ങളിലേക്കാണ്‌ ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്‌. 1715 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 1.8 ലക്ഷം പോളിങ്‌ സ്‌റ്റേഷനുകളിലായി മൂന്നുലക്ഷം വോട്ടിങ്‌ മെഷീനുകളാണ്‌ ആദ്യഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്‌.
ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ വന്‍തോതില്‍ നക്‌സല്‍ അക്രമങ്ങള്‍ക്കും സാക്ഷിയായി. നക്‌സല്‍ബാധിത പ്രദേശങ്ങളായ ബിഹാര്‍, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ നക്‌സല്‍ ആക്രമണങ്ങളുണ്ടായത്‌. ജാര്‍ഖണ്ഡിലെ ലാതേഹര്‍ ജില്ലയില്‍ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെയുണ്ടായ ലാന്റ്‌മൈന്‍ ആക്രമണത്തില്‍ അഞ്ചു ജവാന്‍മാരും രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
ബിഹാറിലെ ഗയാ ജില്ലയില്‍ പോലിസുകാരന്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. ഛത്തീസ്‌ഗഡിലെ ദന്തെവാദയിലെയും നാരായണ്‍പൂരിലെയും പോളിങ്‌ബൂത്തുകളിലുണ്ടായ ഏറ്റുമുട്ടലുകളിലും മൈന്‍ സ്‌ഫോടനങ്ങളിലുമായി രണ്ടു സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.
ഒറീസയിലെ മാല്‍ക്കന്‍ഗിരിയില്‍ മാവോവാദികള്‍ മൂന്ന്‌ പോളിങ്‌ബൂത്തുകള്‍ ആക്രമിക്കുകയും വോട്ടിങ്‌ യന്ത്രങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു. ജമ്മുകശ്‌മീരിലെ രണ്ടു ജില്ലകളില്‍ വോട്ടര്‍മാര്‍ക്കു നേരെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിക്കുന്നവരുടെ കല്ലേറുണ്ടായി. പൂഞ്ചിലെ ഹാദിമരോട്ടെ പോളിങ്‌ സ്‌റ്റേഷനു നേരെ വെടിവയ്‌പുണ്ടായി.
ആന്ധ്രപ്രദേശിലെ മഹബൂബ്‌ നഗര്‍ ഐസയില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധിച്ചവര്‍ ബൂത്ത്‌ കൈയേറി. ഇതേത്തുടര്‍ന്നു വോട്ടിങ്‌ യന്ത്രത്തിനു കേടുപാടുകള്‍ സംഭവിക്കുകയും വോട്ടിങ്‌ ഉപേക്ഷിക്കുകയും ചെയ്‌തു. അസമിലെ ഒരു ജില്ലയിലെ പ്രിസൈഡിങ്‌ ഓഫിസര്‍ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു. റായ്‌പൂരില്‍ മുന്‍ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി അജിത്‌ജോഗിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശൈലേഷ്‌ നാഥ്‌ ത്രിവേദിയെയും രണ്ടുപേരെയും ഏതാനും പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയുണ്ട്‌. മഹാരാഷ്ട്രയിലെ ഗോദ്‌ചിറോലി ജില്ലയില്‍ നക്‌സലുകള്‍ ബൂത്തിന്‌ തീവയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരക്ഷാസൈനികര്‍ പരാജയപ്പെടുത്തി.
ബൂത്ത്‌ കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ അരുണാചല്‍ വെസ്റ്റ്‌ ലോക്‌സഭാമണ്ഡലത്തിലെ നാലു ബൂത്തുകളില്‍ വോട്ടെടുപ്പു റദ്ദാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ മുഖത്തടിച്ചതിന്‌ ആന്ധ്രപ്രദേശിലെ കുറുപ്പം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വി ജനാര്‍ദ്ദനനെ അറസ്‌റ്റ്‌ ചെയ്‌തു.