2009-04-18

സിനിമ കണ്ടും പ്രവര്‍ത്തകരുമായി സല്ലപിച്ചും സ്ഥാനാര്‍ഥികള്‍

എം എ എ റഹ്‌മാന്‍
തിരുവനന്തപുരം: ?`രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഫൈറ്റാണെനിക്കിഷ്ടം'- പറയുന്നത്‌ തിരുവനന്തപുരത്തെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ. പി രാമചന്ദ്രന്‍ നായര്‍. ഇന്നലെ വൈകീട്ട്‌ ശ്രീനിവാസനും മകന്‍ വിനീതും അഭിനയിച്ച ?`മകന്റെ അച്ഛന്‍'? സിനിമയ്‌ക്കായി വീട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പായിരുന്നു ഈ കമന്റ്‌. തികഞ്ഞ സിനിമാ ഭ്രാന്തനായ ഈ സഖാവിന്‌ ശ്രീനിവാസന്‍ സിനിമയും ഷാജികൈലാസിന്റെ തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന സ്റ്റണ്ട്‌ രംഗങ്ങളുമുള്ള പടങ്ങളോടാണു പ്രിയം.
തിരഞ്ഞെടുപ്പു തിരക്കില്‍ മാസങ്ങളായി സിനിമ കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം തീര്‍ക്കാനായി ഭാര്യ മോഹനകുമാരിക്കും മകനും പേരക്കുട്ടിക്കും ഒപ്പം ബന്ധുക്കളായ മുപ്പതോളം പേരെയും കൂട്ടിയാണ്‌ ആഘോഷമായി രാത്രി സിനിമ കാണാന്‍ പോയത്‌. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്‌ക്ക്‌ മീന്‍കറിയും കൂട്ടി ഊണും കഴിച്ച്‌ അല്‍പ്പനേരം ഉറങ്ങി. വൈകീട്ടായിരുന്നു കുടുംബസമേതം സിനിമ കാണാന്‍ ഇറങ്ങിയത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദില്‍ ജോലിചെയ്യുന്ന ഭാര്യ തിരുമലയിലെ വീട്ടിലുണ്ടായിരുന്നെങ്കിലും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ പ്രഭാത ഭക്ഷണം ഹോട്ടലില്‍ നിന്നു പാഴ്‌സല്‍ വാങ്ങാനാണു താല്‍പ്പര്യം കാണിച്ചത്‌. മകള്‍ ദീപ്‌തിയും പേരമകള്‍ ഭദ്രയും ഒന്നിച്ചായിരുന്നു ഭക്ഷണം. രാവിലെ ആറുമണിക്ക്‌ എഴുന്നേറ്റു. എട്ടുമണിക്ക്‌ തമ്മനത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനിറങ്ങി. ഉച്ചഭക്ഷണത്തിനായി എല്ലാവരും പാരിപ്പള്ളിയിലെ ഭാര്യാഗൃഹത്തിലേക്കു പോയി. ഇഷ്ടഭക്ഷണമായ ചോറും മീന്‍കറിയും കഴിച്ച്‌ ഒന്നു മയങ്ങാനും നീലന്‍ സമയം കണ്ടെത്തി. പിന്നീടു ഭാര്യാ പിതാവും മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശവുമായി അല്‍പ്പം രാഷ്ട്രീയ ചര്‍ച്ച. രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇനിയും ചര്‍ച്ചകള്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ ആരവം ഒടുങ്ങിയതോടെ കഴിഞ്ഞ രാത്രിയില്‍ തലസ്ഥാനം വിട്ട യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശിതരൂര്‍ ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം ആലപ്പുഴയിലെ ഹൗസ്‌ബോട്ടില്‍ അല്‍പ്പം വിശ്രമിച്ചായിരുന്നു കൊച്ചിയിലേക്ക്‌ ഒരു കേസിന്റെ കാര്യത്തിനായി പോയത്‌. പിന്നീട്‌ അദ്ദേഹം മുംബൈക്ക്‌ പോവുമെന്ന്‌ തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി.
രാവിലെ എഴുന്നേറ്റ ഉടന്‍ ആറ്റിങ്ങലിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ സമ്പത്ത്‌ നേരെ ഓടിക്കയറിയത്‌ ടെറസിലേക്കായിരുന്നു. തന്റെ അരുമയായ ചെടികളെ തലോടിയിട്ട്‌ ദിവസങ്ങളായെന്ന കുറ്റബോധമായിരുന്നു ഓട്ടത്തിന്‌ ഇടയാക്കിയത്‌. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കും ഒപ്പം രോഗിയായ അച്ഛന്‍ അനിരുദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോവാനും അദ്ദേഹം ഇന്നലെ സമയം കണ്ടെത്തി.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസിന്‌ ഇന്നലെയും വിശ്രമമുണ്ടായിരുന്നില്ല. രാവിലെ ആറരമണിക്ക്‌ പത്രപാരായണത്തോടെ തുടങ്ങിയ ദിനം സംസ്ഥാനനേതാക്കളുമായുള്ള ചര്‍ച്ചയിലേക്കു നീണ്ടു. പിന്നീടായിരുന്നു ചാനലുകാര്‍ ബി.ജെ.പി നേതാവിനെ തേടിയെത്തിയത്‌. പ്രവര്‍ത്തകന്റെ മകളുടെ കല്ല്യാണത്തിന്‌ വൈകുണ്‌ഠം കല്യാണമണ്ഡപത്തിലും നേതാവെത്തി. നേമം മണ്ഡലത്തിലെ ബൈക്ക്‌ അപകടത്തില്‍ മരിച്ച പ്രവര്‍ത്തകന്റെ വീട്‌ സന്ദര്‍ശിക്കലും വീണ്ടും പാതിരവരെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകളുമായി ദിവസം അവസാനിച്ചു.
ആറ്റിങ്ങലിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പ്രഫ. ജി ബാലചന്ദ്രന്‌ ഇന്നലെ രാത്രിയും സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. വെഞ്ഞാറമൂടിലെ ഇലക്‌ഷന്‍ കമ്മിറ്റി ഓഫിസ്‌ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കലും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ വാര്‍ത്താസമ്മേളനം നടത്തലും എല്ലാമായി ഒരുദിനം പൂര്‍ണമാവുകയായിരുന്നു.

No comments: