2009-04-18

വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ


തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയടങ്ങിയ വോട്ടിങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന 36 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സല്‍ ആക്രമണങ്ങള്‍ കണക്കിലെടുത്ത്‌ എറണാകുളത്ത്‌ കമാന്‍ഡോ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
എറണാകുളം ജില്ലയിലെ നാല്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്‌ കമാന്‍ഡോകളെ നിയോഗിച്ചിരിക്കുന്നത്‌. കൂടാതെ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 15 സായുധ പോലിസുകാരെയും രണ്ട്‌ ഓഫിസര്‍മാരെയും വിന്യസിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ സായുധ പോലിസ്‌ സേനയെ വിന്യസിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താന്‍ അതതു ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ അറിയിച്ചു. വോട്ടിങ്‌ യന്ത്രങ്ങള്‍ നിയമസഭാമണ്ഡലവും ബൂത്തും തിരിച്ചു 36 ലൊക്കേഷനുകളിലെ സ്‌ട്രോങ്‌ റൂമുകളിലാണു സൂക്ഷിച്ചിരിക്കുന്നത്‌. ബാലറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌ റൂമുകള്‍ ക്രോസ്‌ ചെയ്‌ത്‌ അരക്കുവച്ച്‌ ഒട്ടിച്ച്‌ സീല്‍ ചെയ്‌തശേഷം അതില്‍ സ്ഥാനാര്‍ഥിയുടെ യോ അവരുടെ പ്രധാന ഏജന്റുമാരുടെയോ ഒപ്പും റിട്ടേണിങ്‌ ഓഫിസറുടെ ഒപ്പും പതിച്ചിരിക്കുകയാണ്‌. വോട്ടെണ്ണലിനായി സ്‌ട്രോങ്‌ റൂം തുറക്കുമ്പോള്‍ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ എല്ലാ സ്ഥാനാര്‍ഥികളുടെയും ഒപ്പിട്ടുവാങ്ങുന്നത്‌. സ്‌ട്രോങ്‌ റൂമുകള്‍ക്കു മുന്നില്‍ സായുധസേനയാണു കാവല്‍ നില്‍ക്കുന്നത്‌.
മെയ്‌ 16നു രാവിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പു മാത്രമേ സ്‌ട്രോങ്‌റൂം തുറക്കുകയുള്ളൂ. ബാലറ്റുകള്‍ സൂക്ഷിക്കാന്‍ കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാലുവീതവും വടകര, വയനാട്‌, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, ആലത്തൂര്‍, ഇടുക്കി, മാവേലിക്കര എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

No comments: