2009-04-12

ധനപാലന്‍ ഒരു പണത്തൂക്കം മുന്നില്‍; പോരാടി നേടാന്‍ ജോസഫ്‌

ബിജോ സില്‍വറി

തൃശൂര്‍: യു.ഡി.എഫിന്‌ തീറെഴുതിക്കൊടുത്ത സീറ്റാണ്‌ പഴയ മുകുന്ദപുരമെന്ന ഇപ്പോഴത്തെ ചാലക്കുടി. 2004ലെ തിരഞ്ഞെടുപ്പില്‍ നമ്പാടന്‍ മാഷ്‌ കരുണാകരപുത്രിയെ ഒരു പാഠംപഠിപ്പിച്ചെങ്കിലും അടിസ്ഥാനപരമായി വലതുദര്‍ശനമുള്ള മണ്ഡലമാണു ചാലക്കുടിയെന്ന്‌ ഇടതുപക്ഷക്കാര്‍ പോലും സമ്മതിക്കും. ഇത്തവണയും മല്‍സരരംഗമുണരുന്നതിനു മുമ്പ്‌ യു.ഡി.എഫ്‌ എണ്ണി കീശയിലാക്കിയ ചുരുക്കം ചില സീറ്റുകളിലൊന്നാണിത്‌. ഗോദയിലിറങ്ങുന്നത്‌ എറണാകുളത്തിന്റെ പഴയ ഡി.സി.സി പ്രസിഡന്റ്‌ കൂടിയായപ്പോള്‍ ആദ്യവട്ടത്തില്‍ യു.ഡി.എഫിനു വാക്കോവറായിരുന്നു.
പക്ഷേ, എളുപ്പത്തില്‍ കീഴടങ്ങാന്‍ എല്‍.ഡി.എഫും യു പി ജോസഫും തയ്യാറാവാതിരുന്നതോടെ അവസാന റൗണ്ടിലെത്തുമ്പോള്‍ തീ പാറുന്ന പോരാട്ടമാണ്‌ ചാലക്കുടിയില്‍. മണ്ഡലം പുനര്‍നിര്‍ണയിച്ചപ്പോള്‍ യു.ഡി.എഫ്‌ സ്വാധീനമുള്ള നാലു മണ്ഡലങ്ങളാണ്‌ എറണാകുളത്തു നിന്നു ചാലക്കുടിയിലേക്കു വന്നത്‌. ഇതിനു പുറമെ ചാലക്കുടി, ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാള, നാട്ടികയുടെ ഭാഗമായിരുന്ന കൈപ്പമംഗലം എന്നീ യു.ഡി.എഫ്‌ ശക്തികേന്ദ്രങ്ങള്‍ കൂടി വരുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്പാടന്‍ നേടിയ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ധനപാലനു ലഭിക്കുമെന്നു കരുതുന്നതില്‍ തെറ്റുകാണാന്‍ കഴിയില്ല. അങ്കമാലി, ചാലക്കുടി, മാള മേഖലകളില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ക്കു നിര്‍ണായക സ്വാധീനമുണ്ടെങ്കില്‍ ആലുവ, പെരുമ്പാവൂര്‍, മാള, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ മുസ്‌ലിം വോട്ടുകള്‍ ഗതി നിയന്ത്രിക്കുന്നവയാണ്‌. സ്വാഭാവികമായും പരമ്പരാഗത യു.ഡി.എഫ്‌ മണ്ഡലമെന്ന പേര്‌ അന്വര്‍ഥമാക്കുന്നിടം. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വ്യതിയാനങ്ങള്‍ കണക്കിലെടുത്താല്‍ യു.ഡി.എഫിനെ തരംഗം തന്നെ കാക്കേണ്ടിവരും. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്ന്‌ നല്ലൊരുവിഭാഗം അടര്‍ന്നുമാറി എല്‍.ഡി.എഫ്‌ കൂടാരത്തിലേക്ക്‌ എത്തിയിരിക്കുന്നുവെന്ന്‌ 2004 മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഭൂരിപക്ഷം ക്രിസ്‌ത്യന്‍ വോട്ടുകളും ഇപ്പോഴും യു.ഡി.എഫ്‌ പെട്ടിയില്‍ വീഴുമ്പോള്‍ ചെറുപ്പക്കാരിലുണ്ടായ മാറ്റം മണ്ഡലത്തില്‍ വ്യക്തമാണ്‌. ഇവിടെ ഒരു റോമന്‍ കത്തോലിക്കനെയാണ്‌ സി.പി.എം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌. യാക്കോബായക്കാരനെയാണു ബി.ജെ.പി പോലും പരീക്ഷിക്കുന്നത്‌. ഉറച്ച എല്‍.ഡി.എഫ്‌ വോട്ടുകളുടെ കൂട്ടത്തില്‍ സമുദായത്തില്‍ നിന്നു ചെറിയശതമാനം വോട്ടുകളെങ്കിലും ചോരുന്നതോടെ ഫലം പ്രവചനാതീതമാവും. പെരുമ്പാവൂര്‍, കൈപ്പമംഗലം, ആലുവ, മാള, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ പി.ഡി.പിക്കു നിര്‍ണായക സ്വാധീനമുണ്ടെന്ന അവരുടെ അവകാശവാദംകൂടി കണക്കിലെടുത്താല്‍ വിജയസൂചിക ഏതു ഭാഗത്തേക്കും തിരിയാന്‍ സാധ്യതയുണ്ട്‌. കൊടുങ്ങല്ലൂരില്‍ മുസ്‌ലിം വിഭാഗങ്ങള്‍ പരമ്പരാഗതമായിത്തന്നെ എല്‍.ഡി.എഫ്‌ ചായ്‌വുള്ളവരാണ്‌. കൈപ്പമംഗലത്തെ എന്‍.ഡി.എഫ്‌, മുജാഹിദ്‌ വോട്ടുകള്‍ യു.ഡി.എഫിന്‌ ഉറപ്പാണ്‌. ജമാഅത്തെ വോട്ടുകള്‍ സി.പി.എമ്മിനു ലഭി?ക്കും.
ജനതാദള്‍ വോട്ടുകളില്‍ പകുതിയെങ്കിലും തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌. വിമത എം.എല്‍.എ ജോസ്‌ തെറ്റയിലിന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ ഇടതുപാളയത്തിലേക്കെത്തിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്‌. ഇവിടെ പാര്‍ട്ടിക്ക്‌ ഒരുലക്ഷം വോട്ടുണ്ടെന്നാണു ബി.ജെ.പി സ്ഥാനാര്‍ഥി കെ വി സാബുവിന്റെ അവകാശവാദം. നേരത്തേ സാവിത്രി ലക്ഷ്‌മണനും കരുണാകരനും മല്‍സരിച്ചപ്പോള്‍ ഈ വോട്ട്‌ ബാങ്കില്‍ ഒഴുക്കുണ്ടായി എന്നതാണു നേര്‌.

No comments: