2009-04-12

ഐമെഗ്‌ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്‌ 11 മുതല്‍ 14 വരെയും എല്‍.ഡി.എഫിന്‌ 6 മുതല്‍ 9 വരെയും സീറ്റുകള്‍ കിട്ടുമെന്ന്‌ അഭിപ്രായ സര്‍വേ ഫലം. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മോണിറ്ററിങ്‌ ഇക്കണോമിക്‌ ഗ്രോത്തി(ഐമെഗ്‌)ലെ സിഫോളജി വിഭാഗം നടത്തിയ സര്‍വേയിലാണ്‌ സംസ്ഥാനത്ത്‌ യു.ഡി.എഫിന്‌ മുന്‍തൂക്കം കാണിക്കുന്ന ഈ ഫലം.
ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക്‌ വ്യക്തമായ മുന്‍തൂക്കം ഉള്ളതായി സര്‍വേയില്‍ പ്രവചിക്കുന്നു. കാസര്‍കോഡ്‌, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവയാണവ. കണ്ണൂര്‍, വടകര, കോട്ടയം എന്നിവിടങ്ങളില്‍ ഇടതിന്‌ വിജയസാധ്യത കൂടുതലാണ്‌.
ബി.ജെ.പി, ബി.എസ്‌.പി, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കാന്‍ സാധ്യതയില്ല. വയനാട്ടിലെ എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരനും തിരുവനന്തപുരത്തെ ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാരും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
യു.ഡി.എഫിലേക്ക്‌ ഇത്തവണ ഇടതുമുന്നണിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വോട്ടിന്റെ ചാഞ്ചാട്ടമുണ്ടാകും. 4 മുതല്‍ 12 ശതമാനം വരെ വോട്ടിന്റെ ചാഞ്ചാട്ടമാണ്‌ ഇടതുമുന്നണിയില്‍ നിന്നും യു.ഡി.എഫിലേക്ക്‌ ഉണ്ടാവുക. ചില മണ്ഡലങ്ങളില്‍ പ്രാദേശികപ്രശ്‌നങ്ങള്‍ കാരണം ചാഞ്ചാട്ടം 12 ശതമാനത്തിനു മുകളിലായിരിക്കും.
പി.ഡി.പി ഫാക്ടര്‍ മൂലം 1 മുതല്‍ 3 ശതമാനം വോട്ട്‌ വരെ ഇടതുമുന്നണിക്ക്‌ ലഭിക്കും. പി.ഡി.പി പിന്തുണ കൊണ്ട്‌ പൊന്നാനിയില്‍ ഇടതുമുന്നണിക്ക്‌ നേട്ടമുണ്ടാകാന്‍ സാധ്യത കുറവാണ്‌. പി.ഡി.പി, ജനപക്ഷം തുടങ്ങിയ സംഘടനകളോട്‌ മുന്നണികള്‍ കൂട്ടുചേരുന്നതില്‍ പല വോട്ടര്‍മാരും പ്രതിഷേധം പ്രകടിപ്പിച്ചതായും സര്‍വേയില്‍ വ്യക്തമായി. രാഷ്ട്രീയകക്ഷികളുടെ വര്‍ഗീയകക്ഷികളുമായുള്ള ആഭിമുഖ്യം ചെറുപ്പക്കാരായ വോട്ടര്‍മാരില്‍ രാഷ്ട്രീയത്തോട്‌ നിസ്സംഗത സൃഷ്ടിച്ചിട്ടുണ്ട്‌. ലാവ്‌ലിന്‍ പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്‌തിട്ടില്ല.
മൂന്നു ഘട്ടങ്ങളായിട്ടാണ്‌ സര്‍വേ നടത്തിയത്‌. 65,418 പേര്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 10 വരെയുള്ള കാലയളവിലാണ്‌ സര്‍വേ നടത്തിയത്‌.

No comments: