2009-04-07

മോഡിയൊന്നിച്ചു വേദി പങ്കിടില്ല : നിതീഷ്‌ കുമാര്‍

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വേദി പങ്കിടില്ലെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കൂമാര്‍, മോടിയോടൊപ്പം എന്‍.ഡി.എ റാലിയില്‍ പങ്കെടുക്കില്ലെന്നും നിതീഷ്‌ കുമാര്‍ എന്‍.ഡി.ടി.വിയോടു പറഞ്ഞു.
മോഡി ബിഹാറില്‍ പ്രചരണം നടത്തുന്നതിനെകുറിച്ചുള്ള ചോദ്യത്തിന്‌, ബിഹാറില്‍ ഇപ്പോള്‍ സൗഹൃദാന്തരീക്ഷമാണുള്ളതെന്നും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെല്ലാം കഴിവുററവരുമാണെന്നായിരുന്നു നിതീഷിന്റെ മറുപടി. എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍.കെ അഡ്വാനി ബിഹാറില്‍ പ്രചരണത്തിനെത്തുന്നുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്‌ ചിലപ്പോള്‍ എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മോഡിയുടെ ആവശ്യമുണ്ടായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്‌ ഇവിടെ സുശീല്‍ മോഡിയുണ്ടെന്നും കൂടാതെ പ്രമുഖരായ നിരവധി ബി.ജെ.പി നേതാക്കളുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.
ബിഹാറില്‍ വെച്ചാണ്‌ വരുണ്‍ ഗാന്ധി വര്‍ഗീയ പ്രസംഗം നടത്തിയതെങ്കില്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കുമായിരുന്നെന്ന്‌ നിതീഷ്‌ വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ നിയമത്തിനുമുന്നില്‍ കുറ്റകരമാണെന്നും ഇതിനെതിരെ നിയമനടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുണിനെതിരെ ദേശീയ നിയമം ചുമത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന്‌, താനൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും രേഖകള്‍ പരിശോധിക്കാതെ മറ്റൊരു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചു അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

No comments: