2009-04-20

ഷൂവേറിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ടൈറ്റ്‌ലര്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു നേരെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നു ഷൂവേറുണ്ടായ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജഗദീഷ്‌ ടൈറ്റ്‌ലര്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതിരിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്‌ ഇതിനു പിന്നില്‍. പത്രപ്രവര്‍ത്തകനായ ജര്‍ണൈല്‍ സിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആരൊക്കെയാണെന്ന്‌ തിരിച്ചറിയാന്‍ സി.ബി.ഐയെ പോലൊരു ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണ്‌. ഷൂവെറിഞ്ഞതിനു തൊട്ടുപിറകെ വന്‍സന്നാഹത്തോടെ നടന്ന പ്രകടനം തന്നെയാണ്‌ ഇതിനു ഏറ്റവും നല്ല തെളിവ്‌-അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണിത്‌. പൊതുതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എന്നെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം-ടൈറ്റ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഏഴിന്‌ എ.ഐ.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ്‌ ജര്‍ണൈല്‍ സിങ്‌ ചിദംബരത്തിനു നേരെ ഷൂവെറിഞ്ഞത്‌. 1984ലെ സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ടൈറ്റ്‌ലര്‍ക്ക്‌ ക്ലീന്‍ചിറ്റ്‌ നല്‍കിയ സി.ബി.ഐ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയാണ്‌ ദൈനിക്‌ ജാഗരണ്‍ പത്രത്തിന്റെ പ്രതിനിധിയെ പ്രകോപിപ്പിച്ചത്‌. ഷൂ ചിദംബരത്തിന്‌ കൊണ്ടില്ലെങ്കിലും 1984ലെ കലാപവുമായി ബന്ധപ്പെട്ട്‌ ടൈറ്റ്‌ലറുടെ പേര്‌ വീണ്ടും സജീവമായതോടെ അദ്ദേഹത്തെ സ്ഥാനാര്‍തി ലിസ്‌റ്റില്‍ നിന്ന്‌ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതരായി.
കോണ്‍ഗ്രസ്‌, ബി.ജെ.പി സര്‍ക്കാറുകള്‍ പത്തോളം കമ്മീഷനുകളാണ്‌ സിഖ്‌ വിരുദ്ധകലാപത്തെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ചത്‌. അതില്‍ ഒന്നു പോലും ഞാന്‍ കുറ്റക്കാരനാണെന്ന്‌ പറയുന്നില്ല. ഒരിക്കല്‍ കോണ്‍ഗ്രസ്‌ പത്രസമ്മേളനങ്ങള്‍ റിപോര്‍ട്ട്‌ ചെയ്യാന്‍ ചുമതലപ്പെടുത്താത്ത പത്രക്കാരന്‍ അന്ന്‌ എങ്ങനെ നേരത്തെയെത്തി മുന്‍സീറ്റില്‍ സ്ഥാനമുറപ്പിച്ചു. നിരവധി കാമറാമാന്മാര്‍ റിപോര്‍ട്ടിങിനായെത്തിയിരുന്നെങ്കിലും ഒരു ചാനലിനു മാത്രം ആ ദൃശ്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുക്കാനായി?-കോണ്‍ഗ്രസ്‌ നേതാവ്‌ചോദിച്ചു.
ഇതേ ആരോപണത്തെ തുടര്‍ന്ന്‌ സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട സജ്ജന്‍കുമാര്‍ സഹോദരനെയാണ്‌ പകരക്കാരനായി നിര്‍ത്തിയത്‌.
അടുത്ത ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്‌-ടൈറ്റ്‌ലര്‍ നയം വ്യക്തമാക്കി. ഡല്‍ഹി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജെ പി അഗര്‍വാളാണ്‌ ടൈറ്റ്‌ലര്‍ക്കു പകരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയായത്‌. അകാലിദള്‍ എന്തൊക്കെ പറഞ്ഞാലും സിഖുകാര്‍ എന്നും എന്നെ സഹായിച്ച ചരിത്രമാണുള്ളത്‌. ഈ സമയത്തും അവര്‍ കോണ്‍ഗ്രസിനു തന്നെ വോട്ടു ചെയ്യും. ഡല്‍ഹിയിലെ എല്ലാ സീറ്റുകളും തൂത്തുവാരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേജസ്‌ പിഡിഎഫ്

2009-04-18

മഹിമയുടെ മായ

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ സുബോധ്‌ കാന്ത്‌ സഹായിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബോളിവുഡ്‌ താരം മഹിമ ചൗധരി

സംസ്ഥാനത്ത്‌ രണ്ടിടത്ത്‌ ഇന്നു റീപോളിങ്‌


തിരുവനന്തപുരം: വോട്ടിങ്‌യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ്‌ നിര്‍ത്തിവച്ച കോഴിക്കോട്‌ ബേപ്പൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ 34ാം ബൂത്തിലും ആലപ്പുഴ മണ്ഡലത്തിലെ കായംകുളം 150ാം നമ്പര്‍ ബൂത്തിലും ഇന്ന്‌ റീപോളിങ്‌ നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു.
രാവിലെ ഏഴു മുതല്‍ വൈകീട്ട്‌ അഞ്ചു വരെയാണു വോട്ടെടുപ്പ്‌. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 34ാം നമ്പര്‍ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിനു നേരെ ലൈറ്റ്‌ തെളിഞ്ഞതാണ്‌ പ്രശ്‌നമായത്‌.
യു.ഡി.എഫ്‌, ബി.ജെ.പി ഏജന്റുമാര്‍ ഇതുസംബന്ധിച്ചു രേഖാമൂലം പരാതി നല്‍കി. അസിസ്റ്റന്റ്‌ റിട്ടേണിങ്‌ ഓഫിസറും സാങ്കേതികവിദഗ്‌ധരും സ്ഥലത്തെത്തി പിഴവു കണ്ടെത്തി രണ്ടുമണിയോടെ പോളിങ്‌ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
കായംകുളം നിയമസഭാ മണ്ഡലത്തില്‍ കൃഷ്‌ണപുരം സി.എം.എസ്‌ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ ലഭിക്കുന്നുവെന്നായിരുന്നു പരാതി. പിഴവു കണ്ടെത്തിയപ്പോള്‍ 244 പേര്‍ വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.
രണ്ടു ബൂത്തിലും റീപോളിങ്‌ നടത്തണമെന്നു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നു.

അവസാന പോളിങ്‌ നില 73.33% ഇരുമുന്നണികളും ആശങ്കയില്‍


തിരുവനന്തപുരം: പോളിങ്‌ ശതമാനത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന സംസ്ഥാനത്ത്‌ ഇരുമുന്നണികളെയും കനത്ത ആശയക്കുഴപ്പത്തിലാക്കി. പുതുതായി പോള്‍ ചെയ്‌ത വോട്ടുകള്‍ ഏതു മുന്നണിക്ക്‌ അനുകൂലമായാണു വീണതെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതുമൂലമാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠയുണ്ടായിരിക്കുന്നത്‌. ഇരുമുന്നണികളും 20ല്‍ 15 സീറ്റും തിരഞ്ഞെടുപ്പാനന്തര അവലോകനത്തില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്‌.
കേരളത്തില്‍ 73.33 ശതമാനം പോളിങ്‌ നടന്നതായാണു തിരഞ്ഞെടുപ്പു കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക്‌. കണ്ണൂര്‍ മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ നടന്നത്‌- 80.91 ശതമാനം. 65.73 ശതമാനവുമായി തിരുവനന്തപുരമാണ്‌ ഏറ്റവും പിന്നില്‍. 71.45 ശതമാനമായിരുന്നു 2004ലെ പോളിങ്‌ നിരക്ക്‌. സംസ്ഥാനത്ത്‌ ഉയര്‍ന്ന പോളിങ്‌ നടന്ന നിയമസഭാ മണ്ഡലം ചേര്‍ത്തലയാണ്‌ (85.47). കുറവ്‌ പോളിങ്‌ നടന്നത്‌ തിരുവനന്തപുരത്ത്‌ (59.68). ആകെ വോട്ട്‌ ചെയ്‌തവരുടെ എണ്ണം 1,67,96,418 ആണ്‌. ഇതില്‍ 85,77,036 പേര്‍ പുരുഷ വോട്ടര്‍മാരും 82,19,382 പേര്‍ സ്‌ത്രീ വോട്ടര്‍മാരുമാണ്‌. കാസര്‍കോഡ്‌ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,46,312 ആണ്‌. കൂടുതല്‍ പോളിങ്‌ നടന്നത്‌ പയ്യന്നൂരാണ്‌- 81.43 ശതമാനം. കുറവ്‌ മഞ്ചേശ്വരത്താണ്‌- 68.74. കണ്ണൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,61,088 ആണ്‌. ഉയര്‍ന്ന പോളിങ്‌- തളിപ്പറമ്പ്‌ (83.56), കുറവ്‌- കണ്ണൂര്‍ (76.46). വടകരയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌- 1,29,068. ഉയര്‍ന്ന പോളിങ്‌- കുറ്റിയാടി (84.16), കുറവ്‌- തലശ്ശേരി (77.15). വയനാട്ടില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,22,166 ആണ്‌. ഉയര്‍ന്ന പോളിങ്‌- ഏറനാട്‌ (79.03), കുറവ്‌- നിലമ്പൂര്‍ (72.25). കോഴിക്കോട്ട്‌ പോള്‍ ചെയ്‌ത വോട്ട്‌ 7,94,150 ആണ്‌. ഉയര്‍ന്ന പോളിങ്‌- ബാലുശ്ശേരി (79.38), കുറവ്‌- കോഴിക്കോട്‌ നോര്‍ത്ത്‌ (70.42).
മലപ്പുറത്ത്‌ പോള്‍ ചെയ്‌ത വോട്ട്‌- 7,81,128. ഉയര്‍ന്ന പോളിങ്‌- കൊണ്ടോട്ടി (80.22), കുറവ്‌- വേങ്ങര (71.87). പൊന്നാനിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,68,350 ആണ്‌. ഉയര്‍ന്ന പോളിങ്‌- തിരൂര്‍ (81.51), കുറവ്‌- പൊന്നാനി (74.17). പാലക്കാട്ട്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,88,240 ആണ്‌. ഉയര്‍ന്ന പോളിങ്‌- മലമ്പുഴ (76.28), കുറവ്‌- പാലക്കാട്‌ (71.28). തൃശൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,14,491 ആണ്‌. ഉയര്‍ന്ന പോളിങ്‌- പുതുക്കാട്‌ (72.09), കുറവ്‌- തൃശൂര്‍ (66.3). ആലത്തൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,26,891 ആണ്‌. ഉയര്‍ന്ന പോളിങ്‌- ചിറ്റൂര്‍ (77.51), കുറവ്‌- കുന്നംകുളം (71.38). ചാലക്കുടിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,91,115 ആണ്‌. ഉയര്‍ന്ന പോളിങ്‌- കുന്നത്തുനാട്‌ (79.78), കുറവ്‌- കൊടുങ്ങല്ലൂര്‍ (68). എറണാകുളത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,43,636 ആണ്‌. ഉയര്‍ന്ന പോളിങ്‌- പറവൂര്‍ (77.52), കുറവ്‌- എറണാകുളം (66.97). ഇടുക്കിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,84,243 ആണ്‌. ഉയര്‍ന്ന പോളിങ്‌- തൊടുപുഴ (76.66), കുറവ്‌- പീരുമേട്‌ (70.44). കോട്ടയത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,05,521 ആണ്‌. ഉയര്‍ന്ന പോളിങ്‌- വൈക്കം (77.13), കുറവ്‌- കടുത്തുരുത്തി (71.34).

മലപ്പുറത്തെ തിരഞ്ഞെടുപ്പു ഫലം ന്യൂനപക്ഷ രാഷ്ട്രീയഗതി നിര്‍ണയിക്കും


റസാഖ്‌ മഞ്ചേരി

മലപ്പുറം: പൊന്നാനി-മലപ്പുറം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചേക്കും. ജില്ലാ രൂപീകരണശേഷം ഉണ്ടായ കടുത്ത പോരാട്ടമായി വിശേഷിപ്പിക്കാവുന്ന 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലെയും പോളിങ്‌ ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആശങ്കയ്‌ക്കും പ്രതീക്ഷയ്‌ക്കും വകനല്‍കുന്നതാണ്‌.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ ഇടം എത്രമാത്രം സുരക്ഷിതമാണെന്നും ഫലം വ്യക്തമാക്കും. വിവിധ സമുദായസംഘടനകള്‍ ഇരുമുന്നണികള്‍ക്കു വേണ്ടിയും സജീവമായി വോട്ട്‌ പിടിക്കാനിറങ്ങിയത്‌ ഇത്തവണത്തെ ഫലം പ്രവചനാതീതമാക്കിയിരിക്കുകയാ ണ്‌. പൊന്നാനിയില്‍ 1977ല്‍ ഉണ്ടായ 75.19 ശതമാനം പോളിങിനെ മറികടന്ന്‌ 77.11 ശതമാനമാണ്‌ ഇക്കുറി രേഖപ്പെടുത്തിയത്‌. 2004ല്‍ 62.32 ശതമാനം മാത്രമായിരുന്നു ഇവിടത്തെ വോട്ടിങ്‌ നില. മലപ്പുറത്ത്‌ ഇത്തവണ രേഖപ്പെടുത്തിയത്‌ 76.64 ശതമാനമാണ്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷം മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ 71.89 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്‌. ഇപ്പോള്‍ കൂടിയ വോട്ടുകള്‍ ആര്‍ക്കാണു ലഭിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍. മഞ്ചേരിയിലും നിയമസഭയില്‍ കുറ്റിപ്പുറത്തും വോട്ടിങ്‌ ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിനു വിജയിക്കാനായി എന്ന തു പക്ഷേ ഇത്തവണ ശരിയാവണമെന്നില്ല. രാഷ്ട്രീയമായി മലപ്പുറം യു.ഡി.എഫിനൊപ്പമാണെന്നു സി.പി.എം തന്നെ വിലയിരുത്തുമ്പോഴും അടിയൊഴുക്കുകളിലുള്ള പ്രതീക്ഷയാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി ടി കെ ഹംസയ്‌ക്കുള്ളത്‌. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ്‌ ജയിക്കുമെന്നാണു യു.ഡി.എഫ്‌ അവലോകനയോഗത്തിലെ വിലയിരുത്തല്‍. 30,000 മുതല്‍ 45,000 വരെ വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനു സി.പി.എമ്മും കണക്കാക്കുന്നു.
എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടുള്ള വിവരങ്ങളാണു പൊന്നാനിയില്‍ നിന്നു ലഭിക്കുന്നത്‌. മഅ്‌ദനിയും എ.പി വിഭാഗവും ഒഴികെയുള്ള മുസ്‌ലിം സംഘടനകള്‍ ഇ ടിയെയാണു പിന്തുണച്ചത്‌. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടത്താണിക്കു ജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണു സി.പി.എം. 35,000 വോട്ടിനു ബഷീര്‍ ജയിക്കുമെന്നാണു ലീഗ്‌ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാമന്‍പിള്ളയും ഉമാ ഉണ്ണിയും എല്‍.ഡി.എഫിനു വേണ്ടി ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്നാണ്‌ ഒടുവില്‍ മനസ്സിലാവുന്നത്‌. ആര്‍.എസ്‌.എസ്‌ കേന്ദ്രങ്ങളില്‍ രാമന്‍പിള്ള നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഇതിന്റെ സൂചനയാണ്‌. തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പു ഹിന്ദു ജാഗരണ്‍ വേദി എന്ന പേരില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഇ ടിക്കെതിരായ പോസ്‌റ്ററുകള്‍ക്കു പിന്നില്‍ സി.പി.എം പിന്തുണയോടെ ജനപക്ഷത്തിന്റെ കൈയുള്ളതായി കരുതുന്നു. ബി.ജെ.പിക്കു ശക്തിയുള്ള താനൂര്‍, പരപ്പനങ്ങാടി, തൃത്താല, വള്ളിക്കുന്ന്‌, തിരൂര്‍ എന്നിവിടങ്ങളിലെ പല ബൂത്തുകളിലും ബി.ജെ.പിക്കു ബൂത്ത്‌ ഏജന്റുമാര്‍ ഉണ്ടാവാതിരുന്നതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും വ്യക്തം.
മലപ്പുറത്ത്‌ ജമാഅത്തെ ഇസ്‌ലാമി ടി കെ ഹംസയ്‌ക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ പൊന്നാനിയില്‍ അവര്‍ പിന്തുണച്ച ഇ ടിക്കുവേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നില്ല. മലപ്പുറത്തും പൊന്നാനിയിലും എ.പി വിഭാഗവും മലപ്പുറത്ത്‌ ജമാഅത്തും എല്‍.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫിനു വോട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പൊന്നാനിയിലും മലപ്പുറത്തും സജീവമായി രംഗത്തിറങ്ങിയത്‌ ന്യൂനപക്ഷ വോട്ടിങ്‌ ശതമാനത്തെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പു ദിവസം യു.ഡി.എഫിനുള്ള മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്‌തുവെന്നു ഉറപ്പുവരുത്താന്‍ യു.ഡി.എഫ്‌-പോപുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ഇരുമണ്ഡലങ്ങളിലും ധാരണയുടെ അടിസ്ഥാനത്തില്‍ എന്‍.സി.പി വോട്ടുകള്‍ എല്‍.ഡി.എഫിനാണു ലഭിച്ചതെന്നു കരുതുന്നു. പകരം വയനാട്ടില്‍ സി.പി.എം വോട്ട്‌ മുരളിക്കും ലഭിച്ചിട്ടുണ്ട്‌.

സിനിമ കണ്ടും പ്രവര്‍ത്തകരുമായി സല്ലപിച്ചും സ്ഥാനാര്‍ഥികള്‍

എം എ എ റഹ്‌മാന്‍
തിരുവനന്തപുരം: ?`രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഫൈറ്റാണെനിക്കിഷ്ടം'- പറയുന്നത്‌ തിരുവനന്തപുരത്തെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ. പി രാമചന്ദ്രന്‍ നായര്‍. ഇന്നലെ വൈകീട്ട്‌ ശ്രീനിവാസനും മകന്‍ വിനീതും അഭിനയിച്ച ?`മകന്റെ അച്ഛന്‍'? സിനിമയ്‌ക്കായി വീട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പായിരുന്നു ഈ കമന്റ്‌. തികഞ്ഞ സിനിമാ ഭ്രാന്തനായ ഈ സഖാവിന്‌ ശ്രീനിവാസന്‍ സിനിമയും ഷാജികൈലാസിന്റെ തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന സ്റ്റണ്ട്‌ രംഗങ്ങളുമുള്ള പടങ്ങളോടാണു പ്രിയം.
തിരഞ്ഞെടുപ്പു തിരക്കില്‍ മാസങ്ങളായി സിനിമ കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം തീര്‍ക്കാനായി ഭാര്യ മോഹനകുമാരിക്കും മകനും പേരക്കുട്ടിക്കും ഒപ്പം ബന്ധുക്കളായ മുപ്പതോളം പേരെയും കൂട്ടിയാണ്‌ ആഘോഷമായി രാത്രി സിനിമ കാണാന്‍ പോയത്‌. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്‌ക്ക്‌ മീന്‍കറിയും കൂട്ടി ഊണും കഴിച്ച്‌ അല്‍പ്പനേരം ഉറങ്ങി. വൈകീട്ടായിരുന്നു കുടുംബസമേതം സിനിമ കാണാന്‍ ഇറങ്ങിയത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദില്‍ ജോലിചെയ്യുന്ന ഭാര്യ തിരുമലയിലെ വീട്ടിലുണ്ടായിരുന്നെങ്കിലും ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ പ്രഭാത ഭക്ഷണം ഹോട്ടലില്‍ നിന്നു പാഴ്‌സല്‍ വാങ്ങാനാണു താല്‍പ്പര്യം കാണിച്ചത്‌. മകള്‍ ദീപ്‌തിയും പേരമകള്‍ ഭദ്രയും ഒന്നിച്ചായിരുന്നു ഭക്ഷണം. രാവിലെ ആറുമണിക്ക്‌ എഴുന്നേറ്റു. എട്ടുമണിക്ക്‌ തമ്മനത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനിറങ്ങി. ഉച്ചഭക്ഷണത്തിനായി എല്ലാവരും പാരിപ്പള്ളിയിലെ ഭാര്യാഗൃഹത്തിലേക്കു പോയി. ഇഷ്ടഭക്ഷണമായ ചോറും മീന്‍കറിയും കഴിച്ച്‌ ഒന്നു മയങ്ങാനും നീലന്‍ സമയം കണ്ടെത്തി. പിന്നീടു ഭാര്യാ പിതാവും മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശവുമായി അല്‍പ്പം രാഷ്ട്രീയ ചര്‍ച്ച. രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇനിയും ചര്‍ച്ചകള്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ ആരവം ഒടുങ്ങിയതോടെ കഴിഞ്ഞ രാത്രിയില്‍ തലസ്ഥാനം വിട്ട യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശിതരൂര്‍ ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം ആലപ്പുഴയിലെ ഹൗസ്‌ബോട്ടില്‍ അല്‍പ്പം വിശ്രമിച്ചായിരുന്നു കൊച്ചിയിലേക്ക്‌ ഒരു കേസിന്റെ കാര്യത്തിനായി പോയത്‌. പിന്നീട്‌ അദ്ദേഹം മുംബൈക്ക്‌ പോവുമെന്ന്‌ തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി.
രാവിലെ എഴുന്നേറ്റ ഉടന്‍ ആറ്റിങ്ങലിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ സമ്പത്ത്‌ നേരെ ഓടിക്കയറിയത്‌ ടെറസിലേക്കായിരുന്നു. തന്റെ അരുമയായ ചെടികളെ തലോടിയിട്ട്‌ ദിവസങ്ങളായെന്ന കുറ്റബോധമായിരുന്നു ഓട്ടത്തിന്‌ ഇടയാക്കിയത്‌. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ക്കും ഒപ്പം രോഗിയായ അച്ഛന്‍ അനിരുദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോവാനും അദ്ദേഹം ഇന്നലെ സമയം കണ്ടെത്തി.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസിന്‌ ഇന്നലെയും വിശ്രമമുണ്ടായിരുന്നില്ല. രാവിലെ ആറരമണിക്ക്‌ പത്രപാരായണത്തോടെ തുടങ്ങിയ ദിനം സംസ്ഥാനനേതാക്കളുമായുള്ള ചര്‍ച്ചയിലേക്കു നീണ്ടു. പിന്നീടായിരുന്നു ചാനലുകാര്‍ ബി.ജെ.പി നേതാവിനെ തേടിയെത്തിയത്‌. പ്രവര്‍ത്തകന്റെ മകളുടെ കല്ല്യാണത്തിന്‌ വൈകുണ്‌ഠം കല്യാണമണ്ഡപത്തിലും നേതാവെത്തി. നേമം മണ്ഡലത്തിലെ ബൈക്ക്‌ അപകടത്തില്‍ മരിച്ച പ്രവര്‍ത്തകന്റെ വീട്‌ സന്ദര്‍ശിക്കലും വീണ്ടും പാതിരവരെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകളുമായി ദിവസം അവസാനിച്ചു.
ആറ്റിങ്ങലിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പ്രഫ. ജി ബാലചന്ദ്രന്‌ ഇന്നലെ രാത്രിയും സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. വെഞ്ഞാറമൂടിലെ ഇലക്‌ഷന്‍ കമ്മിറ്റി ഓഫിസ്‌ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കലും കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ വാര്‍ത്താസമ്മേളനം നടത്തലും എല്ലാമായി ഒരുദിനം പൂര്‍ണമാവുകയായിരുന്നു.

ലാലുവും മുലായവും ഫാറൂഖ്‌ അബ്ദുല്ലയും പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, സമാജ്‌വാദി പാര്‍ട്ടി (എസ്‌.പി) അധ്യക്ഷന്‍ മുലായംസിങ്‌ യാദവ്‌, നാഷനല്‍ കോണ്‍ഫറന്‍സ്‌ മേധാവി ഫാറൂഖ്‌ അബ്ദുല്ല എന്നിവര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ബിഹാറില്‍ പാടലിപുത്ര ലോക്‌സഭാ മണ്ഡലത്തിലാണു ലാലുപ്രസാദ്‌ യാദവ്‌ പത്രിക സമര്‍പ്പിച്ചത്‌. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ റിട്ടേണിങ്‌ ഓഫിസര്‍ ജെ കെ സിന്‍ഹ മുമ്പാകെയാണ്‌ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്‌. ജെ.ഡി.യു നേതാവ്‌ രഞ്‌ജന്‍ പ്രസാദ്‌ യാദവിനെയാണു പാടലിപുത്രയില്‍ ലാലു നേരിടുന്നത്‌. കഴിഞ്ഞദിവസം സരണ്‍ മണ്ഡലത്തില്‍ ലാലു പത്രിക സമര്‍പ്പിച്ചിരുന്നു. മുലായംസിങ്‌ യാദവ്‌ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. തനിക്ക്‌ 2.23 കോടി രൂപയുടെ സ്വത്തുണ്ടെന്നു നാമനിര്‍ദേശപത്രികയോടനുബന്ധിച്ചു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എസ്‌.പി നേതാക്കളായ അമര്‍സിങ്‌, സഞ്‌ജയ്‌ ദത്ത്‌, ജയാ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണു മുലായം പത്രിക സമര്‍പ്പിക്കാനെത്തിയത്‌. മുലായത്തിനു സ്വന്തമായി കാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യക്കു രണ്ടു കാറുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
ഫാറൂഖ്‌ അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്‌. മകനും ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, കേന്ദ്ര ജലവിഭവമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസ്‌, താജ്‌ മുഹ്‌യുദ്ദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സഹോദരിയും അവാമി നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥിയുമായ ബീഗം ഖാലിദാ ഷാ യാണു ഫാറൂഖ്‌ അബ്ദുല്ലയുടെ എതിരാളി.

നിര്‍ബന്ധിത വോട്ടിങ്‌ വേണ്ടെന്ന്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ട്‌ ചെയ്യുന്നതു നിര്‍ബന്ധിതമാക്കാന്‍ നിയമം കൊണ്ടുവരണമെന്നഭ്യര്‍ഥിച്ച്‌ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ട്‌ ചെയ്യുന്നവരുടെ ശതമാനം കൂടിവരുകയാണെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരാമര്‍ശിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍, ജസ്റ്റിസ്‌ പി സദാശിവം എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി.
ഹൃദ്രോഗ വിദഗ്‌ധന്‍ അതുള്‍ സരോദെയാണു സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്‌. വോട്ട്‌ ചെയ്യാത്തവരുടെ വൈദ്യുതി-ജലവിതരണം വിച്ഛേദിക്കുമെന്നും അവര്‍ക്ക്‌ പിഴയിടാമെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി തള്ളി.
സാക്ഷരതാ നിരക്ക്‌ വര്‍ധിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ബോധമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിധിയെഴുത്തിനു പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്ര

സ്വന്തം പ്രതിനിധി
കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ക്കു മുന്നോടിയായി വിവാദങ്ങള്‍ പെരുമ്പറ കൊട്ടിത്തുടങ്ങി. എന്‍.സി.പി ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ സൂചനയോടെ കെ മുരളീധരന്റേതാണു വിവാദങ്ങളിലേക്കുള്ള ആദ്യവെടി. മെയ്‌ 16നു ശേഷം സി.പി.എം-സി.പി.ഐ പോര്‌ മൂര്‍ച്ഛിക്കുന്നതിന്‌ ഇടയാക്കും വിധം വോട്ടെടുപ്പു ദിവസം അബ്‌ദുന്നാസിര്‍ മഅ്‌ദനി നടത്തിയ വിവാദ പ്രസ്‌താവനയും ഇടതു കേന്ദ്രങ്ങളില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്‌.
കോഴിക്കോട്‌ എന്‍.സി.പി ഇടതു സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്ന കെ മുരളീധരന്റെ ഇന്നലത്തെ വെളിപ്പെടുത്തലില്‍ വരുംനാളുകളില്‍ കത്തിപ്പടരാനുള്ള വിവാദങ്ങളുടെ എല്ലാ ചേരുവകളുമുണ്ട്‌. മുരളീധരന്‍ മല്‍സരിച്ച വയനാട്ടില്‍ ഇടതുമുന്നണിയിലെ സി.പി.ഐ സ്ഥാനാര്‍ഥിക്ക്‌ പ്രതീക്ഷിച്ച വോട്ട്‌ ലഭിച്ചില്ലെങ്കില്‍ എന്‍.സി.പിയുടെ കോഴിക്കോട്ടെ പിന്തുണയ്‌ക്കു സി.പി.എം വയനാട്ടില്‍ സമാധാനം പറയേണ്ടിവരും. കോഴിക്കോട്ടെ എന്‍.സി.പിയുടെ പിന്തുണയ്‌ക്കു പകരമായി വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിക്കുമെന്നു വോട്ടെടുപ്പിന്റെ തലേന്ന്‌ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രങ്ങള്‍ ഇതു നിഷേധിക്കുകയാണുണ്ടായത്‌.
കോഴിക്കോട്ടെ എന്‍.സി.പി -സി.പി.എം ധാരണ മുരളീധരന്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍ സി.പി.എം മുരളിക്ക്‌ വോട്ടു മറിച്ചുവെന്ന ആക്ഷേപത്തിന്‌ ആക്കംകൂടിയിരിക്കുകയാണ്‌. സി.പി. െഎ പിടിച്ചു വാങ്ങിയ വയനാട്‌ സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥിക്കു കണക്കാക്കുന്ന വോട്ട്‌ ലഭിക്കാതെ വന്നാല്‍ സി.പി.എം മുരളിയെ സഹായിച്ചുവെന്നു വ്യക്തമാവും. ഇത്‌ ഇടതുമുന്നണിയില്‍ കടുത്ത പൊട്ടിത്തെറിക്കു കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.
വയനാട്ടിലെ പല നിയമസഭാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പു ദിവസം സി.പി.എം വേണ്ടത്ര ശുഷ്‌കാന്തിയും ആവേശവും കാണിച്ചില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ എന്‍.സി.പി-സി.പി.എം ധാരണ കൂടി പുറത്തായതോടെ സി.പി.ഐ കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്‌.
വോട്ടെടുപ്പു ദിവസം തന്നെ ഇതു മനസ്സിലാക്കിയ സി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഉച്ചയ്‌ക്കു ശേഷം കോഴിക്കോട്ടെ സി.പി.ഐ വോട്ടുകള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു മറിച്ചുനല്‍കാന്‍ ചില കേന്ദ്രങ്ങള്‍ കരുനീക്കുകയും ചെയ്‌തു. എന്നാല്‍ വിവരമറിഞ്ഞു മന്ത്രി ബിനോയ്‌ വിശ്വം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ആ നീക്കത്തില്‍ നിന്നു സി.പി.ഐക്കാര്‍ പിന്‍മാറുകയായിരുന്നുവെന്നാണു വിവരം.
സി.പി.ഐ സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണച്ചിട്ടില്ലെന്ന മഅ്‌ദനിയുടെ വെളിപ്പെടുത്തലും തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇടതുമുന്നണിയില്‍ പൊട്ടാന്‍പോവുന്ന വെടിക്കെട്ടിനുള്ള തിരികൊളുത്തലാണ്‌. സി.പി.ഐയുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ സി.പി.എം കൊണ്ടു നടന്ന മഅ്‌ദനിയുടെ പുതിയ പ്രസ്‌താവന ധിക്കാരപരമാണെന്നാണു സി.പി.ഐയുടെ ഉന്നത നേതാവ്‌ ഇന്നലെ തേജസിനോട്‌ പ്രതികരിച്ചത്‌.
തിരഞ്ഞെടുപ്പു ഫലം അനുകൂലമായാല്‍ എന്‍.സി.പിയെയും പി.ഡി.പിയെയും മുന്നണിയിലെടുത്തു തങ്ങളെ പുകച്ച്‌ പുറത്തുചാടിക്കാനുള്ള സി.പി.എം നീക്കത്തിന്റെ വിളംബരമായാണു മുരളീധരന്റെയും മഅ്‌ദനിയുടെയും പ്രസ്‌താവനകളെസി.പി.ഐ വിലയിരുത്തുന്നത്‌.