2009-04-14

നേതാക്കള്‍ സംയമനം പാലിക്കണം: തിര. കമ്മീഷന്‍

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും വിലകുറഞ്ഞതുമായ വാക്കുകള്‍ കൊണ്ട്‌ എതിരാളിയെ ആക്രമിക്കുന്നതു നിര്‍ത്തി സംയമനത്തിന്റെ പാത പിന്തുടരാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളോട്‌ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഴുവന്‍ അംഗീകൃത പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ അയച്ച സന്ദേശത്തില്‍, പ്രചാരണത്തിനിടെ പരസ്യമായി പണം വിതരണം ചെയ്യുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ പൊതു പരിപാടികള്‍ക്കിടെ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതു വേദനാജനകമാണ്‌. നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മാതൃകാചട്ടം പിന്തുടരണം. മറ്റു പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സ്വകാര്യവിഷയങ്ങള്‍ പറഞ്ഞും ചിലര്‍ ആക്ഷേപിക്കുന്നുണ്ട്‌. ജാതീയവും സാമുദായികവുമായ വിദ്വേഷമുണ്ടാക്കുന്ന തരത്തിലാണു പലരുടെയും പ്രസംഗമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വിദ്വേഷപ്രസംഗം, പണവിതരണം തുടങ്ങി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കോണ്‍ഗ്രസ്‌, ബി.ജെ.പി, ആര്‍.ജെ.ഡി, എസ്‌.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ തിരഞ്ഞെടുപ്പുകമ്മീഷനു പരാതി ലഭിച്ചിട്ടുണ്ട്‌.

ഫാറൂഖ്‌ അബ്ദുല്ല ശ്രീനഗറില്‍

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുല്ലയെ മല്‍സരിപ്പിക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ്‌ തീരുമാനിച്ചു. ഫാറൂഖിനൊപ്പം ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറായ സല്‍മാന്‍ സാഗറിന്റെ പേരും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഫാറൂഖ്‌ തീരുമാനമെടുക്കാത്തതാണ്‌ സാഗറിന്റെ നാമനിര്‍ദേശത്തിനു പിന്നിലെ കാരണം. ബാരാമുല്ല മണ്ഡലത്തില്‍ ശരീഫുദ്ദീന്‍ ശരീഖ്‌ മല്‍സരിക്കുമെന്ന്‌ ഫാറൂഖ്‌ അബ്ദുല്ല പറഞ്ഞു.

No comments: