2009-04-14

20 കമ്പനി പ്രത്യേക സേന; 2000 പ്രശ്‌നസാധ്യതാ ബൂത്തുകള്‍

തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷയ്‌ക്കായി കേരളത്തില്‍ 20 കമ്പനി പ്രത്യേകസേനയെ വിന്യസിക്കുമെന്ന്‌ ചീഫ്‌ ഇലക്‌ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
86 പേര്‍ വീതമുള്ള പ്രത്യേകസേന തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്‌. ഇതിനു പുറമെ കണ്ണൂരില്‍ രണ്ടു കമ്പനി വീതം റാപിഡ്‌ ആക്‌ഷന്‍ ഫോഴ്‌സിനെയും സി.ഐ.എസ്‌.എഫിനെയും നിയോഗിക്കും. ഈ നാലു കമ്പനി സേന സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്‌.
കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളാണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതയുള്ളത്‌. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലെ 2000 ബൂത്തുകളെയാണ്‌ നിലവില്‍ പ്രശ്‌നസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 20,476 ബൂത്തുകളിലേക്കായി 25,000 പോലിസുകാരെ വിന്യസിക്കും. കണ്ണൂര്‍ ജില്ലയിലെ 187 മേഖലകളിലായി 342 ബൂത്തുകള്‍ പ്രശ്‌നസാധ്യതയുള്ള ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമെ 532 ബൂത്തുകള്‍ക്കാണ്‌ പ്രത്യേക ജാഗ്രത വേണ്ടത്‌. പക്ഷേ, ഈ പട്ടികയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന്‌ കമ്മീഷണര്‍ വ്യക്തമാക്കി.
പ്രശ്‌നസാധ്യതയുള്ള മണ്ഡലങ്ങളില്‍ സൂക്ഷ്‌മപരിശോധനാ വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്‌. സ്‌പെഷ്യല്‍ പോലിസ്‌, വീഡിയോ കാമറ എന്നിവ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കും. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളെ രണ്ടു രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതും ശക്തമായ മല്‍സരം നടക്കുന്നതുമായ മണ്ഡലങ്ങളിലെ ബൂത്തുകള്‍, വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തടസ്സം നേരിടുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെയാണ്‌ തിരിച്ചിട്ടുള്ളത്‌.
പോളിങ്‌ബൂത്തുകളുടെ മുന്‍കാല ചരിത്രം, പ്രശ്‌നങ്ങളുടെ ആഴം എന്നിവ പരിഗണിച്ച ശേഷമാണ്‌ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ അന്തിമപട്ടിക തയ്യാറാക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളും പ്രത്യേക നിരീക്ഷകര്‍ പരിശോധിച്ചിട്ടുണ്ടെന്നും നളിനി നെറ്റോ പറഞ്ഞു.

No comments: