2009-04-17

ജനങ്ങള്‍ പ്രതിഷേധമറിയിച്ചു: സെബാസ്‌റ്റിയന്‍ പോള്‍


കൊച്ചി: സ്ഥാനാര്‍ഥികളോടു താല്‍പ്പര്യമില്ലാത്തവര്‍ വോട്ട്‌ രേഖപ്പെടുത്താതെ പ്രതിഷേധിച്ചതാണു പോളിങ്‌ ശതമാനം കുറയാന്‍ കാരണമായതെന്നു ഡോ. സെബാസ്‌റ്റിയന്‍ പോള്‍ എം.പി. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഇരുമുന്നണികളിലെയും നിരവധി പേര്‍ എറണാകുളത്തടക്കം വോട്ട്‌ ചെയ്‌തിട്ടില്ല.
ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിഷേധ വോട്ട്‌ രേഖപ്പെടുത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ജനം വോട്ട്‌ ചെയ്യാതെ പ്രതിഷേധിച്ചു. നെഗറ്റീവ്‌ വോട്ട്‌ ചെയ്യേണ്ടവര്‍ക്കായി ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തില്‍ ഒരു ബട്ടണ്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇലക്‌ഷന്‍ കമ്മീഷന്‍ തയ്യാറാവണം.
പെസഹ മുതല്‍ ഇന്നലെ വരെ അടുപ്പിച്ച്‌ അവധിദിനങ്ങളായതും പോളിങ്‌ കുറയാന്‍ കാരണമായി. ഇലക്‌ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സ്ഥാനാര്‍ഥികളുടെ പ്രചാരണപ്പൊലിമ കുറച്ചു. പ്രചാരണ ആരവങ്ങളുടെ ആവേശത്തില്‍ വോട്ട്‌ ചെയ്യാനെത്തുന്നവര്‍ക്കും ഈ തിരഞ്ഞെടുപ്പു നിരാശയാണു സമ്മാനിച്ചത്‌.
പോളിങ്‌ ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണികളുടെ ജയപരാജയം വിലയിരുത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്‌. ശതമാനം കുറഞ്ഞതിന്റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: