2009-04-30

മൂന്നാംമുന്നണിയുമായി കോണ്‍ഗ്രസ്സിന്‌ സഹകരിക്കേണ്ടിവരും: ഗൗഡ

കെ പി വിജയകുമാര്‍

ഹാസന്‍ (കര്‍ണാടക): ഹാസനിലെ ജനതാദള്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. കാലത്ത്‌ എട്ടുമണി. മകനും മുന്‍മന്ത്രിയുമായ എച്ച്‌ ഡി രേവണ്ണ ഓഫിസിലുണ്ട്‌. അമ്പതോളം അനുയായികളും. ഹരത്ത്‌ ഹള്ളി ക്ഷേത്രത്തില്‍ ഭാര്യ ചിന്നമ്മയോടൊപ്പം പ്രാര്‍ഥന കഴിഞ്ഞു ദേവഗൗഡ വരുന്നതും കാത്തിരിക്കുകയാണിവര്‍. പ്രാര്‍ഥനകളിലും യാഗങ്ങളിലും മന്ത്രങ്ങളിലും ജ്യോതിഷത്തിലും കടുത്ത വിശ്വാസിയാണ്‌ എഴുപത്തിയാറുകാരനായ ഗൗഡ.
പച്ചയിഴതോര്‍ത്തുമുണ്ട്‌ തോളില്‍ ചുറ്റി അദ്ദേഹം വന്നപ്പോഴേക്കും മണ്ഡലത്തിലേക്കു പോവാനുള്ള വാഹനങ്ങളൊക്കെ റെഡിയായി. മകന്‍ രേവണ്ണ പറഞ്ഞു: ??സമയം വൈകി, ഉടനെ പുറപ്പെടണം.?? ഗൗഡ ഓഫിസിലേക്ക്‌ കയറാന്‍ നിന്നില്ല. ജനതാദളിന്റെ മാത്രം പച്ചക്കൊടിയുള്ള തന്റെ കാറിലേക്കു കയറാന്‍ തുടങ്ങുന്നു. പിന്നില്‍ സുരക്ഷാഭടന്‍മാരുടെ രണ്ടു വാഹനങ്ങളും ഉണ്ട്‌. ഈ തിരക്കിനിടയിലാണു വെറും അഞ്ചു മിനിറ്റ്‌ എന്നു പറഞ്ഞ്‌ ഈ ലേഖകനെ രേവണ്ണ ദേവഗൗഡയുടെ കാറിന്‌ മുമ്പിലേക്കു കൊണ്ടുപോയത്‌.
?കര്‍ണാടകയില്‍ മൂന്നാംമുന്നണിയുടെ സ്ഥിതി എന്താണ്‌?
മൂന്നാംമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടും.
? ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാല്‍ മൂന്നാംമുന്നണി തകര്‍ന്നുവെന്ന പ്രചാരണം ഉണ്ടല്ലോ.
കള്ളപ്രചാരണമാണത്‌. ജനതാദള്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ല. മൂന്നാംമുന്നണി തകരുകയും ഇല്ല.
? കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളായ ജാഫര്‍ ശരീഫ്‌, മാര്‍ഗരറ്റ്‌ ആല്‍വ, എം വീരപ്പമൊ?യ്‌ലി, ബംഗാരപ്പ തുടങ്ങിയവരുടെ വിജയത്തിനു ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ?
അങ്ങനെയൊന്നും ഉണ്ടാവില്ല. കോണ്‍ഗ്രസ്സുമായി ദള്‍ കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഒരുവട്ടം പറഞ്ഞുകഴിഞ്ഞില്ലേ.
? ഉഡുപ്പിയില്‍ സി.പി.ഐയുടെയും മംഗലാപുരത്ത്‌ സി.പി.എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ദള്‍പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ?
ആരു പറഞ്ഞു ആ കള്ളം.
?സി.പി.എം സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ ഇതുസംബന്ധിച്ചു പരസ്യപ്രസ്‌താവന ഇറക്കിയതു മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടല്ലോ?
ഞാനതു കണ്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റുമോ?
?മൂന്നാംമുന്നണി അധികാരത്തില്‍ വരുമോ?
അധികാരത്തില്‍ വരും.
? അപ്പോള്‍ മൂന്നാംമുന്നണിക്ക്‌ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടുമെന്നാണോ?
ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്‌ മൂന്നാംമുന്നണിയുമായി സഹകരിക്കേണ്ടിവരും. അങ്ങനെ മുന്നണി അധികാരത്തില്‍ വരും. ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിന്‌ അതു ചെയ്യേണ്ടിവരും.
? സഹകരണമെന്ന്‌ അര്‍ഥമാക്കുന്നതു പിന്തുണയാണോ?
അതെ. പിന്തുണ തന്നെ.
? മറിച്ചും ആയിക്കൂടേ? ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസ്സിനെ മൂന്നാംമുന്നണിക്ക്‌ പിന്തുണ നല്‍കിക്കൂടേ?
അതൊക്കെ ഇനി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പറയാം. ഇത്രയും പറഞ്ഞ്‌ അദ്ദേഹം കാറില്‍ കയറി. പൊടിപാറിക്കൊണ്ടു വാഹനങ്ങള്‍ അതിവേഗം മുന്നോട്ടുനീങ്ങി.

ജനമനസ്സ്‌ കീഴടക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്‌

കെ എ സലിം

ജയ്‌പൂര്‍: രാജഭരണം ഇല്ലാതായാലും പാര്‍ട്ടികളുടെ രാജഭക്തിക്ക്‌ ഒട്ടും കുറവില്ല. വര്‍ഷങ്ങളോളം വിവിധ രാജഭരണത്തിനു കീഴിലായിരുന്ന രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മല്‍സരം തന്നെയാണ്‌. ബി.ജെ.പി രണ്ടു രാജകുടുംബാംഗങ്ങള്‍ക്ക്‌ ഇത്തവണ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നുപേരെ രംഗത്തിറക്കി.
ജോധ്‌പൂരില്‍ നിന്നു മല്‍സരിക്കുന്ന ചന്ദ്രേഷ്‌ കുമാരി, കോട്ടയില്‍ നിന്ന്‌ ഇജയരാജ്‌ സിങ്‌, അല്‍വാറില്‍ നിന്നു ജിതേന്ദ്രസിങ്‌ എന്നിവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങള്‍. ജല്‍വാഡില്‍ വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂര്‍ റൂറലില്‍ റാവു രാജേന്ദ്രസിങ്‌ എന്നീ രാജകുടുംബാംഗങ്ങള്‍ക്കാണു ബി.ജെ.പി ടിക്കറ്റ്‌ നല്‍കിയിട്ടുള്ളത്‌.
40 വര്‍ഷം മുമ്പ്‌ ഹിമാചല്‍പ്രദേശിലെ ആദിത്യദേവ്‌ കട്ടോച്ചിനെ വിവാഹം ചെയ്‌ത ശേഷം ഹിമാചല്‍പ്രദേശില്‍ത്തന്നെ താമസിക്കുകയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്‌തിരുന്ന ചന്ദ്രേഷ്‌കുമാരിയെ ജോധ്‌പൂരിലേക്കു തിരികെ കൊണ്ടുവന്നത്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌ മുന്‍കൈയെടുത്താണ്‌.
രജപുത്രര്‍ ഭൂരിപക്ഷമായ ജോധ്‌പൂരില്‍ രജ്‌പുത്ത്‌ വോട്ടുകള്‍ പിടിക്കാന്‍ ഭരണാധികാരിയായിരുന്ന ഗജ്‌സിങ്‌ മഹാരാജാവിന്റെ സഹോദരിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. പക്ഷേ, പരമ്പരാഗതമായി ബി.ജെ.പി അനുഭാവിയാണ്‌ ഗജ്‌സിങ്‌. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജോധ്‌പൂരില്‍ നിന്ന്‌ ബി.ജെ.പി സ്ഥാനാര്‍ഥിയാണു വിജയിച്ചത്‌. ചന്ദ്രേഷ്‌കുമാരിയെ വിജയിപ്പിക്കുന്നത്‌ അഭിമാനപ്രശ്‌നമായെടുത്ത മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട്‌ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. സിറ്റിങ്‌ എം.പിയായ ജസ്വന്ത്‌സിങ്‌ ബിഷ്‌ണോയിയാണ്‌ ചന്ദ്രേഷ്‌കുമാരിയുടെ എതിരാളി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചന്ദ്രേഷ്‌കുമാരി ഹിമാചല്‍പ്രദേശിലേക്കു മടങ്ങിപ്പോവുമെന്നും താന്‍ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞാണ്‌ ബിഷ്‌ണോയി വോട്ടര്‍മാരെ സമീപിക്കുന്നത്‌.
ജയ്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജാ ജയ്‌സിങിന്റെ കൊച്ചുമകന്‍ ജിതേന്ദ്രസിങാണ്‌ മറ്റൊരാള്‍. ഡല്‍ഹിയിലും ജയ്‌പൂരിലും ജന്തര്‍മന്ദര്‍ പണിത പിതാമഹന്റെ പ്രശസ്‌തി തന്നെ അല്‍വാറില്‍ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ്‌ ജിതേന്ദ്ര. എന്നാല്‍ രാജരക്തമായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും തന്റെ കുടുംബം ജനങ്ങള്‍ക്ക്‌ എന്തു ചെയ്‌തെന്നു പരിശോധിക്കപ്പെടുമെന്നും ജിതേന്ദ്രസിങ്‌ പറയുന്നു. തന്റെ പിതാമഹന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. തന്റെ പിതാവിനെയും ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചു- ജിതേന്ദ്ര പറയുന്നു. അല്‍വറിലെ ബി.എസ്‌.പി സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ഗഫൂര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെ മുസ്‌ലിം വോട്ടുകള്‍ ജിതേന്ദ്രയ്‌ക്കു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്‌. ബി.ജെ.പിയുടെ കിരണ്‍ യാദവാണ്‌ ജിതേന്ദ്രിന്റെ പ്രധാന എതിരാളി. ഭരത്‌പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ബിജേന്ദ്രസിങിന്റെ മകന്‍ ഇജയരാജ്‌ സിങ്‌ സോണിയാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായാണ്‌ അറിയപ്പെടുന്നത്‌. മമതാ ശര്‍മയെപ്പോലുള്ള നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ്‌ കോണ്‍ഗ്രസ്‌ കോട്ടയില്‍ ഇജയരാജിന്‌ സീറ്റ്‌ നല്‍കുന്നത്‌. 18 കോടിയുടെ ആസ്‌തിയുള്ള ഇജയരാജ്‌ രാജസ്ഥാനില്‍ മല്‍സരിക്കുന്ന രാജകുടുംബാംഗങ്ങളില്‍ ഏറ്റവും സമ്പന്നനാണ്‌. ബി.ജെ.പിയിലെ ശ്യാം ശര്‍മയാണു മുഖ്യ എതിരാളി.
ജല്‍വാഡില്‍ നിന്നുള്ള ദുഷ്യന്ത്‌സിങ്‌ ബി.ജെ.പിയുടെ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ്‌. ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗമായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനാണു ദുഷ്യന്ത്‌. മകന്റെ വിജയം തന്റെ അഭിമാനപ്രശ്‌നമായെടുത്ത്‌ രാജെ ദുഷ്യന്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്‌. എം.പിയായിരിക്കെ ദുഷ്യന്ത്‌ അവഗണിച്ചതായി പരാതിയുള്ള ഭരണ്‍, ജല്‍വാഡ ജില്ലകളിലാണ്‌ രാജെ കൂടുതല്‍ സമയവും തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ഊര്‍മ്മിള ജെയ്‌നാണ്‌ ദുഷ്യന്തിന്റെ മുഖ്യ എതിരാളി. ജയ്‌പൂര്‍ റൂറലില്‍ ഷാഹ്‌പുര രാജകുടുംബാംഗമായ റാവു ദഹീര്‍സിങിന്റെ മകന്‍ റാവു രാജേന്ദ്രസിങ്‌ കോണ്‍ഗ്രസ്സിലെ ലാല്‍ചന്ദ്‌ കഠാരിയയെയാണു നേരിടുന്നത്‌.

ഇവിടെ ഓരോ വോട്ടും ആറടിമണ്ണിന്‌

ന്യൂഡല്‍ഹി: കുടിവെള്ളവും സഞ്ചാരയോഗ്യമായ പാതകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണു വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ സാധാരണ നിരത്താറുള്ളതെങ്കില്‍ തലസ്ഥാനത്തെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നം തങ്ങള്‍ക്ക്‌ അന്ത്യവിശ്രമംകൊള്ളാനായി ഒരു ആറടി മണ്ണ്‌- ഖബര്‍സ്ഥാന്‍ മാത്രം. പരിമിതമായ സൗകര്യങ്ങളെങ്കിലുമുള്ള ഖബര്‍സ്ഥാന്‍ ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്കായിരിക്കും തങ്ങളുടെ വോട്ടെന്നാണ്‌ 22 ശതമാനം വരുന്ന മണ്ഡലത്തിലെ മുസ്‌ലിംവോട്ടര്‍മാരുടെ നിലപാട്‌. ഉത്തര്‍പ്രദേശിലെ മുസ്‌തഫാബാദിലെയും ബാബര്‍പുരിലെയും മുസ്‌ലിം വോട്ടര്‍മാരുടെ ആവശ്യം വൃത്തിഹീനവും സ്ഥലപരിമിതിയുമുള്ള ഖബര്‍സ്ഥാനു പകരം പുതിയ ഭൂമി അനുവദിച്ചുതരണമെന്നാണ്‌.
അടുത്തിടെ അന്തരിച്ച മാതാവിന്റെ ഖബറിടം മൂന്നാംനാള്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ആലം ആ കാഴ്‌ച കണ്ടു ഞെട്ടി- തെരുവുനായകള്‍ വന്നു ഖബറിടം മാന്തുകയും എല്ലുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ആലമിന്റെ അനുഭവം പ്രദേശത്തെ മിക്ക മുസ്‌ലിം കുടുംബങ്ങള്‍ക്കുമുണ്ട്‌. തന്റെ അനുഭവങ്ങള്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി ദില്‍ഷാദ്‌ അലിയോടു വിശദീകരിച്ചതായും ആലം പറയുന്നു.
ബാബര്‍പുര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ദില്‍ഷാദ്‌ അലി ജയിച്ചത്‌. വോട്ടര്‍മാരോടും അനുയായികളോടുമുള്ള എല്ലാ സംസാരങ്ങളിലും മുഖ്യവിഷയം ഖബര്‍സ്ഥാനുകളുടെ പരിതാപകരമായ അവസ്ഥയും മയ്യിത്ത്‌ മറവുചെയ്യാനിടമില്ലാത്ത പ്രശ്‌നങ്ങളുമാണ്‌. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനെന്ന നിലയ്‌ക്ക്‌ താന്‍ വിജയിച്ചാല്‍ പ്രഥമ പരിഗണന ഖബര്‍സ്ഥാനുവേണ്ടിയുള്ള സ്ഥലമെടുപ്പായിരിക്കും- ദില്‍ഷാദ്‌ അലി ഉറപ്പുനല്‍കുന്നു.
മുസ്‌ലിംകള്‍ മരിച്ചാല്‍ മറവുചെയ്യാനുള്ള പ്രയാസം നോര്‍ത്ത്‌ ഈസ്‌റ്റിലോ ഈസ്‌റ്റ്‌ ഡല്‍ഹിയിലോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും തലസ്ഥാനത്ത്‌ എവിടെയും മുസ്‌ലിംകള്‍ക്കു വേണ്ടവിധം ഖബറിടങ്ങളില്ലെന്നും ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മദീന്‍ അഹ്‌മദ്‌ പറഞ്ഞു.

2009-04-29

കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണ്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌: അബ്ദുല്ലക്കുട്ടി



കണ്ണൂര്‍: വൈകിയെങ്കിലും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരച്ചതിനു ശേഷം എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും കാഴ്‌ചപ്പാടുകളും ഉയര്‍ത്തിപ്പിടിച്ച്‌ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ലോകത്തിലെത്തന്നെ മതേതര രാഷ്ട്രീയപ്പാര്‍ട്ടിയാണു കോണ്‍ഗ്രസ്‌. സി.പി.എമ്മിന്‌ കോണ്‍ഗ്രസ്സുമായി പൊക്കിള്‍ക്കൊടി ബന്ധമാണ്‌. എ കെ ജിയും കൃഷ്‌ണപ്പിള്ളയും ആദ്യകാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പ്രാദേശിക പാര്‍ട്ടിക്കാരുടെ പാലുപോലുള്ള പെരുമാറ്റം കൊണ്ടാണു താന്‍ സി.പി.എമ്മില്‍ എത്തിയത്‌. എന്നാല്‍, സി.പി.എമ്മിന്റെ കാഴ്‌ചപ്പാട്‌ വികസനത്തിനെതിരാണ്‌. അതുകൊണ്ടാണു കാലുമാറിയല്ല, കാഴ്‌ചപ്പാട്‌ മാറിയാണു താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നതെന്ന്‌ അബ്ദുല്ലക്കുട്ടി പറഞ്ഞത്‌.
എം.പിയുടെ സൗകര്യത്തിന്റെ 80 ശതമാനവും പാര്‍ട്ടിയാണ്‌ അനുഭവിക്കുന്നത്‌. തന്റെ ശമ്പളത്തില്‍ 32,000 രൂപ പാര്‍ട്ടി വാങ്ങുന്നുണ്ടായിരുന്നു. എം.പിയാവും മുമ്പുതന്നെ കെ കെ രാഗേഷും കുടുംബവും ഡല്‍ഹിയില്‍ എം.പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്‌. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക്‌ വിശാലമായ സൗകര്യം കൊടുത്തതു താനാണ്‌. 101 ശതമാനവും വികസത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചു. എം.പിയായി ഡല്‍ഹിയില്‍ പോയാല്‍ ആര്‍ഭാടത്തില്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, ഞാന്‍ വഴിതെറ്റിയില്ല. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ മാത്രമെ കഴിയുകയുള്ളൂ. മന്‍മോഹന്‍സിങ്‌ ഹൃദയം കൊണ്ടാണു സംസാരിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌ ഇടതുപക്ഷം ആണവകരാര്‍ പ്രശ്‌നത്തില്‍ പിന്തുണ പിന്‍വലിച്ചത്‌.

മോഡി ഭാവിപ്രധാനമന്ത്രി; പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ അഡ്വാനി

അഹ്‌മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന്‌ എല്‍ കെ അഡ്വാനി. രണ്ടാം നേതൃത്വനിര പാര്‍ട്ടിയില്‍ തയ്യാറാണെന്നുള്ളതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അരുണ്‍ ഷൂരി, അരുണ്‍ ജെയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു, യശ്വന്ത്‌ സിന്‍ഹ എന്നിവര്‍ മോഡി ഭാവിപ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ഗുജറാത്ത്‌ കലാപത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ്‌ യാതൊരു വിധത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. കലാപവുമായി ബന്ധപ്പെട്ട്‌ മുമ്പു നടന്ന അന്വേഷണത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയതാണ്‌. മോഡി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേരത്തെ തള്ളിയതാണെന്നും അഡ്വാനി പറഞ്ഞു.

വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ ഡല്‍ഹിയില്‍ ഡിസ്‌കൗണ്ട്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ക്കായി ഡല്‍ഹിയിലെ വ്യാപാരിസംഘടന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കിഴിവ്‌ ഏര്‍പ്പെടുത്തി. ജനങ്ങളെ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണു സംഘടന ഇതുവഴി ലക്ഷ്യംവയ്‌ക്കുന്നത്‌.
മെയ്‌ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വോട്ട്‌ ചെയ്യിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഖാന്‍ മാര്‍ക്കറ്റ്‌ വ്യാപാരിസംഘടനയാണ്‌ ഈ (കെ.എം.ടി.എ) ആശയവുമായി മുന്നിട്ടിറങ്ങിയത്‌. മെയ്‌ എട്ട്‌, ഒമ്പത്‌ തിയ്യതികളില്‍ കടകളിലെത്തുന്ന വിരലില്‍ വോട്ട്‌ ചെയ്‌ത മഷിയടയാളമുള്ള ഉപഭോക്താക്കള്‍ക്ക്‌ വിലക്കിഴിവ്‌ ലഭിക്കും. ഈ സംരംഭത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കടയുടമകള്‍ക്ക്‌ സംഘടന അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഖാന്‍ മാര്‍ക്കറ്റിലുള്ള 156 കടകളില്‍ നാലെണ്ണം ഇതിനകം വിലക്കിഴിവ്‌ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഉപഭോക്താക്കള്‍ എത്താറുള്ള ഖാന്‍ മാര്‍ക്കറ്റില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെയാണ്‌ ഇളവേര്‍പ്പെടുത്തിയിട്ടുള്ളത്‌- കെ.എം.ടി.എ അധ്യക്ഷന്‍ സഞ്‌ജീവ്‌ മെഹ്‌റ പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്‌ അനുകൂലം

കെ എ സലിം

ജയ്‌പൂര്‍: വോട്ടെടുപ്പിന്‌ ഒരാഴ്‌ച മാത്രമാണു ബാക്കിയുള്ളതെങ്കിലും ഇളക്കിമറിക്കുന്ന പ്രചാരണങ്ങളൊന്നും രാജസ്ഥാനില്‍ കാണാനാവില്ല. ജയ്‌പൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും പ്രചാരണ സ്റ്റാളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കൊടിതോരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശാന്തമാണു പ്രചാരണം.
ഏറ്റവും ചിലവുകുറഞ്ഞ തിരഞ്ഞെടുപ്പാണു രാജസ്ഥാനിലേതെന്നു വീര്‍റാണാ സിങ്‌ എന്ന യുവാവ്‌ പറയുന്നു. രാജസ്ഥാനികള്‍ ഒന്നിനും ധൃതികാണിക്കാറില്ല. ഒരു ഗ്രാമത്തില്‍ നിന്നു മറ്റൊരു ഗ്രാമത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ ഒഴിഞ്ഞ മലമ്പ്രദേശങ്ങളിലൂടെയും വയലുകളിലൂടെയും സഞ്ചരിക്കണം. ഒട്ടകവണ്ടിയാണു ഗ്രാമങ്ങളിലെ സഞ്ചാരമാര്‍ഗങ്ങളിലൊന്ന്‌. അതുകൊണ്ട്‌ രാജസ്ഥാന്റെ ശാരീരിക ചലനങ്ങളില്‍ ഒട്ടകത്തിന്റെ നിസ്സംഗത പ്രകടമാണ്‌. ആര്‍ക്കും ഒന്നിനും ധൃതിയില്ല.
കോണ്‍ഗ്രസ്സിന്റെ സാധ്യതകളെക്കുറിച്ചാരായുമ്പോള്‍ പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഗാന്ധിഭവനില്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സി പി ജോഷിയുടെ മുഖത്തും ഇതെ നിസ്സംഗഭാവം. കോണ്‍ഗ്രസ്സിന്‌ 15 സീറ്റുകള്‍ ലഭിക്കുമെന്നു ജോഷി പറയുന്നു. എന്നാല്‍ ജാലോര്‍, സിക്കര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയിതര സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു വെല്ലുവിളിയാവുമെന്നു ജോഷി സമ്മതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര സ്ഥാനാര്‍ഥികള്‍ സുപ്രധാന ഘടകമാണ്‌. ആകെയുള്ള 25ല്‍ കോണ്‍ഗ്രസ്സിന്‌ 15 സീറ്റെന്ന ജോഷിയുടെ നിഗമനം വസ്‌തുതയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. കോണ്‍ഗ്രസ്‌ അനുകൂല തരംഗമാണ്‌ ഇത്തവണ രാജസ്ഥാനിലുള്ളതെങ്കിലും 2004ല്‍ ബി.ജെ.പിയുണ്ടാക്കിയതു പോലുള്ള വിജയം കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നില്ല. 2004ല്‍ 21 സീറ്റുകളിലാണു ബി.ജെ.പി വിജയിച്ചത്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും കോണ്‍ഗ്രസ്‌ നേടിയത്‌ 200ല്‍ 90 സീറ്റ്‌ മാത്രം. ഇതിനിടെയാണു ബി.ജെ.പി റിബലായി കോണ്‍ഗ്രസ്സിനൊപ്പമെത്തിയ കിരോരി ലാല്‍ മീണയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
സവായ്‌ മധോവ്‌പൂരില്‍ നമോനാരായണ്‍ മീണ, അജ്‌മീരില്‍ സച്ചിന്‍ പൈലറ്റ്‌, ചിറ്റോര്‍ഗഡില്‍ ഗിരിജാവ്യാസ്‌, ഭീവാരയില്‍ സി പി ജോഷി, ഉദയ്‌പൂരില്‍ നിന്നു രഘുവീര്‍ മീണ തുടങ്ങിയവരാണു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസ്‌ 12നും 15നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഗുജ്ജാര്‍ നേതാവ്‌ കിരോരി സിങ്‌ ബെയ്‌്‌ന്‍സ്‌ല ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്നത്‌ ടോങ്ക്‌-സവായ്‌ മധോവ്‌പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചെങ്കിലും ഫലത്തില്‍ ഗുജ്ജാര്‍ സമുദായത്തിന്റെ വോട്ടുകളെ രണ്ടായി പിളര്‍ത്തുകയാണു ചെയ്‌തത്‌. ഓള്‍ ഇന്ത്യ ഗുജ്ജാര്‍ മഹാസഭ ബെയ്‌ന്‍സ്‌ലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവരികയും ചെയ്‌തു.
നിലവില്‍ എം.പിമാരായ വലിയൊരു വിഭാഗത്തെ തന്നെയാണു ബി.ജെ.പി ഇത്തവണയും അണിനിരത്തിയിരിക്കുന്നത്‌. ബര്‍മറില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത്‌ സിങിന്റെ മകന്‍ മാനവേന്ദ്രസിങ്‌, ജാല്‍വാഡില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുടെ മകന്‍ ദുഷ്യന്ത്‌സിങ്‌, ജയ്‌പൂരില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗന്‍ശ്യാം തിവാരി, അജ്‌മീരില്‍ കിരണ്‍ മഹേശ്വരി തുടങ്ങിയവരാണു ബി.ജെ.പിയിലെ പ്രമുഖര്‍.
സിക്കറില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ അംറാറാം, ജാലോറില്‍ നിന്നു സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌, ദോസയില്‍ നിന്ന്‌ സ്വതന്ത്രനായി മല്‍സരിക്കുന്ന കിരോരിലാല്‍ മീണ തുടങ്ങിയവര്‍ മറ്റു പ്രമുഖര്‍.
സാമൂഹിക പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയെന്നു അശോക്‌ ഗെലോട്ട്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ജാതികളെ തമ്മിലടിപ്പിച്ചു നേട്ടംകൊയ്യുന്ന വസുന്ധരാരാജെയുടെ രീതി ഗെലോട്ട്‌ അവസാനിപ്പിച്ചു. കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൂട്ടി. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു.
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയെന്നതാണു ഗലോട്ട്‌ സര്‍ക്കാരിന്റെ മറ്റൊരു മികവ്‌. രാജസ്ഥാനില്‍ വന്‍തോതില്‍ പലായന സാധ്യതയുള്ള വരള്‍ച്ചക്കാലം ഗെലോട്ട്‌ സര്‍ക്കാര്‍ ഫലപ്രദമായാണു നേരിട്ടത്‌. ഇതിനായി 500 കോടിയുടെ പദ്ധതി നടപ്പാക്കി. അതുകൊണ്ട്‌ ഇത്തവണ പലായനം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഗെലോട്ട്‌ സര്‍ക്കാര്‍ പുതിയ തുടക്കമാണെന്നു രാജസ്ഥാന്‍ വിശ്വസിക്കുന്നു. ഇത്‌ ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.

2009-04-24

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗരേഖ

ചണ്ഡീഗഡ്‌: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്‌ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതു തടയാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്ക്‌ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പ്രചാരണത്തിന്റെ നിലവാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാര്‍ഗരേഖ പുറപ്പെടുവിച്ചത്‌.
മത-ഭാഷ-സമുദായ-ജാതി സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നതോ പരസ്‌പരം വിദ്വേഷം സൃഷ്ടിക്കുന്നതോ നിലവിലുള്ള ഭിന്നതകളില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ഏര്‍പ്പെടാന്‍ പാടില്ലെന്ന്‌ മാര്‍ഗരേഖ പറയുന്നു. മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത്‌ അവരുടെ നയപരിപാടികളെയോ മുന്‍കാല പ്രവര്‍ത്തനങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കണം. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ വിമര്‍ശിക്കുന്നത്‌ ഒഴിവാക്കണം. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്‌. പ്രചാരണവേദികളായി ആരാധനാലയങ്ങളെ ഉപയോഗിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


ഹസ്രത്ത്‌ബാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ റദ്ദാക്കി


ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ബാല്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റദ്ദാക്കി. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ഥി മുസ്‌തഫാ കമാലിന്റെ പത്രിക നിയമവിരുദ്ധമായി സ്വീകരിച്ചതിനെത്തുടര്‍ന്നാണ്‌ തീരുമാനം.
പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുല്ലയുടെ സഹോദരനാണ്‌ മുസ്‌തഫാ കമാല്‍. ഫാറൂഖ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒഴിവു വന്ന സീറ്റിലാണ്‌ മുസ്‌തഫ മല്‍സരിക്കുന്നത്‌. ലാക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം മെയ്‌ 7നാണ്‌ ഇവിടെ ഉപതിരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്നത്‌. പത്രികയില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതേണ്ട കോളത്തില്‍ അത്‌ എഴുതിയില്ലെന്ന തെറ്റ്‌ പരിഗണിക്കാതെ റിട്ടേണിങ്‌ ഓഫിസര്‍ അത്‌ സ്വീകരിക്കുകയായിരുന്നു.

വില്ലന്‍മാരായി നാല്‌ സ്വതന്ത്രര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പരാജയഭീതിയില്‍

കെ എ സലിം

ജയ്‌പൂര്‍: രാജസ്ഥാനില്‍ 2008ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെപിയുടെ വിജയത്തിനു വിലങ്ങുതടിയായ സ്വതന്ത്രര്‍ ഇത്തവണയും മുഖ്യപാര്‍ട്ടികളെ വിറപ്പിക്കുന്നു. മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍ ജാലോറില്‍ ഭൂട്ടാസിങ്‌, ദോസയില്‍ കിരോരി ലാല്‍ മീണ, ഖമര്‍ റബ്ബാനി ചേച്ചി, ജയ്‌പൂര്‍ റൂറലില്‍ സുഖ്‌ബീര്‍ സിങ്‌ ജാന്‍പൂരിയ എന്നീ നാലു സ്വതന്ത്രര്‍ ഇരുരാഷ്ട്രീയപ്പാര്‍ട്ടികളെയും വിറപ്പിച്ച്‌ മല്‍സരരംഗത്തുണ്ട്‌.
കോണ്‍ഗ്രസ്‌ സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജാലോറില്‍ സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയത്‌. കോണ്‍ഗ്രസ്സിലെ സന്ധ്യാ ചൗധരി, ബി.ജെ.പിയുടെ ദേവ്‌ ചൗധരി എന്നിവരാണ്‌ ഭൂട്ടാസിങിന്റെ മുഖ്യ എതിരാളികള്‍. 1984 മുതല്‍ നാലു തവണ ജാലോറില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എം.പിയായ ഭൂട്ടാസിങ്‌ 2004ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഷീലാ ബംഗരുവിനോട്‌ തോറ്റു. പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള മണ്ഡലമായ ജാലോറില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഭൂട്ടാസിങിന്‌ വിജയസാധ്യതയുണ്ട്‌.
ബി.ജെ.പി മുന്‍മന്ത്രിയും 2008ലെ തിരഞ്ഞെടുപ്പില്‍ വിമതനായി കോണ്‍ഗ്രസ്‌ പക്ഷത്തെത്തുകയും ചെയ്‌ത കിരോരി ലാല്‍ മീണയാണ്‌ മറ്റൊരാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി തെറ്റിയാണ്‌ മീണ ദോസയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. മീണയുടെ സ്വന്തക്കാരില്‍ ചിലര്‍ക്ക്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്സുമായി ഉടക്കിയത്‌. മാത്രമല്ല, ഗെഹ്‌ലോട്ട്‌ മന്ത്രിസഭയിലുണ്ടായിരുന്ന ഭാര്യ ഗോല്‍മാ ദേവിയെക്കൊണ്ട്‌ രാജിവയ്‌പ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിന്റെ ലക്ഷ്‌മണ്‍ മീണയും ബി.ജെ.പിയുടെ രാംകിഷോര്‍ മീണയുമാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളികള്‍.
രണ്ടു ലക്ഷം ഗുജ്ജാര്‍ വോട്ടര്‍മാരുള്ള ദോസയില്‍ത്തന്നെ കൗതുകമുള്ള ഒരു സ്ഥാനാര്‍ഥി കൂടിയുണ്ട്‌. ജമ്മുകശ്‌മീരിലെ രജൗറിയില്‍ നിന്നുള്ള ഖമര്‍ റബ്ബാനി ചേച്ചി. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്‌ത മണ്ഡലമായതിനാല്‍ രാജസ്ഥാനിലെ ഗുജ്ജാറുകള്‍ക്ക്‌ ദോസയില്‍ മല്‍സരിക്കാനാവില്ല. മീണകള്‍ക്കോ ജാട്ടുകള്‍ക്കോ ഗുജ്ജാറുകള്‍ വോട്ടു ചെയ്യുകയുമില്ല. അതേസമയം, കശ്‌മീരില്‍ ഗുജ്ജാറുകള്‍ക്ക്‌ പട്ടികജാതി പദവിയുണ്ട്‌. അങ്ങനെയാണ്‌ ഖമര്‍ രംഗത്തെത്തുന്നത്‌. തന്റെ കുടുംബം ദോസയില്‍ നിന്ന്‌ കശ്‌മീരിലേക്ക്‌ കുടിയേറിയവരാണെന്നും താന്‍ ഈ നാട്ടുകാരനാണെന്നുമാണ്‌ റബ്ബാനിയുടെ വാദം.
ഗുജ്ജാര്‍ വംശജനും ഹരിയാനയിലെ സോഹാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയുമായ സുഖ്‌ബീര്‍സിങ്‌ ജാന്‍പൂരിയ ശക്തനായ സ്ഥാനാര്‍ഥിയാണ്‌. ഗുജ്ജാര്‍ സമരനായകന്‍ ബെയ്‌ന്‍സ്‌ലയുടെ വലംകൈയുമായിരുന്നു. ഗുജ്ജാറുകള്‍ വലിയൊരു വോട്ട്‌ബാങ്കായ ജയ്‌പൂര്‍ റൂറലില്‍ നിന്ന്‌ മല്‍സരിക്കാന്‍ സീറ്റ്‌ കോണ്‍ഗ്രസ്സിനോട്‌ ചോദിച്ചെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ്സിന്റെ ലാല്‍ചന്ദ്‌ കഠാരിയയും ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങുമാണ്‌ സുഖ്‌ബീറിന്റെ എതിരാളികള്‍.

തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന പ്രചാരണവിഷയം

യു എച്ച്‌ സിദ്ദീഖ്‌
കുമളി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം മറന്നുപോയ മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട്ടിലെ പ്രധാന തിരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമായി മാറുന്നു. പ്രചാരണത്തിനു ചൂടുപകരുന്ന ശ്രീലങ്കന്‍ വിഷയത്തിനൊപ്പമാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. പ്രത്യേകിച്ച്‌ തെക്കന്‍ തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്‌.
തേനി, ഡിണ്ടിഗല്‍, രാമനാടു, ശിവഗംഗ, വിരുതനഗര്‍ മണ്ഡലങ്ങളിലും മധുരയിലെ രണ്ടു മണ്ഡലങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും മുല്ലപ്പെരിയാറിലെ ജലമാണ്‌ ഉപയോഗിക്കുന്നത്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താന്‍ സുപ്രിംകോടതിയില്‍ നിന്നു ലഭിച്ച അനുമതി നടപ്പാക്കാന്‍ തയ്യാറാവാതെ, കേരളത്തിനു കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുക്കിയതായി കുറ്റപ്പെടുത്തി ഡി.എം.കെ സര്‍ക്കാരിനെതിരേ എ.ഐ.ഡി.എം.കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട്ടില്‍ നടത്തിയ പര്യടനത്തിലാണു മുന്‍ മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നം ആദ്യമായി ഉയര്‍ത്തിയത്‌. 18ാം കനാല്‍ പദ്ധതിയുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ നിരത്തി ഡി.എം.കെ ഇതിനു മറുപടിയും നല്‍കുന്നുണ്ട്‌.
മധ്യകേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായി മാറിയ മുല്ലപ്പെരിയാറിനെക്കുറിച്ചു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു മുന്നണികളും നിലപാടുകളൊന്നും വ്യക്തമാക്കിയിരുന്നില്ല.
ആഭ്യന്തരമന്ത്രി പി ചിദംബരം മല്‍സരിക്കുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലും കരുണാനിധിയുടെ മകന്‍ എം കെ അഴഗിരി ജനവിധി തേടുന്ന മധുരയിലും തേനിയിലും എ.ഐ.ഡി.എം.കെ ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്‌നമാണ്‌ ഉന്നയിക്കുന്നത്‌. തമിഴ്‌ വികാരത്തെ ഇളക്കിമറിക്കുന്ന എം.ഡി.എം.കെ നേതാവ്‌ വൈക്കോയ്‌ക്കും താന്‍ മല്‍സരിക്കുന്ന വിരുതനഗറില്‍ മുല്ലപ്പെരിയാര്‍ തന്നെയാണു പ്രധാന പ്രചാരണവിഷയം. ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മധുരയില്‍ നിന്നു കേരള അതിര്‍ത്തിയായ ഗൂഡല്ലൂരിലേക്കു പദയാത്ര നടത്തി തമിഴ്‌ വികാരത്തെ ഇളക്കിമറിച്ചയാളാണ്‌ വൈക്കോ.
കേന്ദ്രഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നതാണു കരുണാനിധി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കോണ്‍ഗ്രസ്സിനെയും മുല്ലപ്പെരിയാര്‍ പ്രശ്‌നം വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌. തേനി, ശിവഗംഗ, ഡിണ്ടിഗല്‍, വിരുതനഗര്‍ എന്നിവിടങ്ങില്‍ ഡി.എം.കെ സഖ്യത്തില്‍ നിന്നു കോണ്‍ഗ്രസ്സാണ്‌ മല്‍സരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുതലോടെ മാത്രം ഇടപെട്ട കോണ്‍ഗ്രസ്സിന്‌ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയെന്നതു തലവേദനയാവും.