2009-04-24

തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന പ്രചാരണവിഷയം

യു എച്ച്‌ സിദ്ദീഖ്‌
കുമളി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം മറന്നുപോയ മുല്ലപ്പെരിയാര്‍ പ്രശ്‌നം തമിഴ്‌നാട്ടിലെ പ്രധാന തിരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമായി മാറുന്നു. പ്രചാരണത്തിനു ചൂടുപകരുന്ന ശ്രീലങ്കന്‍ വിഷയത്തിനൊപ്പമാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. പ്രത്യേകിച്ച്‌ തെക്കന്‍ തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാര്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്‌.
തേനി, ഡിണ്ടിഗല്‍, രാമനാടു, ശിവഗംഗ, വിരുതനഗര്‍ മണ്ഡലങ്ങളിലും മധുരയിലെ രണ്ടു മണ്ഡലങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും മുല്ലപ്പെരിയാറിലെ ജലമാണ്‌ ഉപയോഗിക്കുന്നത്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്താന്‍ സുപ്രിംകോടതിയില്‍ നിന്നു ലഭിച്ച അനുമതി നടപ്പാക്കാന്‍ തയ്യാറാവാതെ, കേരളത്തിനു കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുക്കിയതായി കുറ്റപ്പെടുത്തി ഡി.എം.കെ സര്‍ക്കാരിനെതിരേ എ.ഐ.ഡി.എം.കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട്ടില്‍ നടത്തിയ പര്യടനത്തിലാണു മുന്‍ മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നം ആദ്യമായി ഉയര്‍ത്തിയത്‌. 18ാം കനാല്‍ പദ്ധതിയുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ നിരത്തി ഡി.എം.കെ ഇതിനു മറുപടിയും നല്‍കുന്നുണ്ട്‌.
മധ്യകേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായി മാറിയ മുല്ലപ്പെരിയാറിനെക്കുറിച്ചു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു മുന്നണികളും നിലപാടുകളൊന്നും വ്യക്തമാക്കിയിരുന്നില്ല.
ആഭ്യന്തരമന്ത്രി പി ചിദംബരം മല്‍സരിക്കുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലും കരുണാനിധിയുടെ മകന്‍ എം കെ അഴഗിരി ജനവിധി തേടുന്ന മധുരയിലും തേനിയിലും എ.ഐ.ഡി.എം.കെ ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്‌നമാണ്‌ ഉന്നയിക്കുന്നത്‌. തമിഴ്‌ വികാരത്തെ ഇളക്കിമറിക്കുന്ന എം.ഡി.എം.കെ നേതാവ്‌ വൈക്കോയ്‌ക്കും താന്‍ മല്‍സരിക്കുന്ന വിരുതനഗറില്‍ മുല്ലപ്പെരിയാര്‍ തന്നെയാണു പ്രധാന പ്രചാരണവിഷയം. ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മധുരയില്‍ നിന്നു കേരള അതിര്‍ത്തിയായ ഗൂഡല്ലൂരിലേക്കു പദയാത്ര നടത്തി തമിഴ്‌ വികാരത്തെ ഇളക്കിമറിച്ചയാളാണ്‌ വൈക്കോ.
കേന്ദ്രഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ലെന്നതാണു കരുണാനിധി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കോണ്‍ഗ്രസ്സിനെയും മുല്ലപ്പെരിയാര്‍ പ്രശ്‌നം വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌. തേനി, ശിവഗംഗ, ഡിണ്ടിഗല്‍, വിരുതനഗര്‍ എന്നിവിടങ്ങില്‍ ഡി.എം.കെ സഖ്യത്തില്‍ നിന്നു കോണ്‍ഗ്രസ്സാണ്‌ മല്‍സരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുതലോടെ മാത്രം ഇടപെട്ട കോണ്‍ഗ്രസ്സിന്‌ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുകയെന്നതു തലവേദനയാവും.

No comments: