2009-04-10

എന്‍.എസ്‌.എസിന്റെ വോട്ടിനായി സര്‍ക്കാര്‍ ഒളിച്ചുകളിച്ചു


നിഷാദ്‌ എം ബഷീര്‍

തിരുവനന്തപുരം: പി.എസ്‌.സി സംവരണ വിഷയത്തില്‍ എന്‍.എസ്‌.എസിന്റെ പത്തു വോട്ടിനുവേണ്ടി സര്‍ക്കാര്‍ ഒളിച്ചുകളി നടത്തിയെന്നു സംവരണ സമുദായ മുന്നണി ചെയര്‍മാനും കേരള വണികവൈശ്യാസംഘം സംസ്ഥാന പ്രസിഡന്റുമായ എ സി താണു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും.
സംവരണസമരത്തെ അനുകൂലിക്കുകയും കോടതിയില്‍ കേസ്‌ വന്നപ്പോള്‍ മൗനംപാലിക്കുകയുമായിരുന്നു സര്‍ക്കാര്‍. കോണ്‍ഗ്രസ്‌ അമേരിക്കയുടെ ദാസന്‍മാരാണെങ്കില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ചൈനയുടെ ദാസന്‍മാരാണ്‌.
ഇടതുമുന്നണിക്ക്‌ ഒരുകാര്യത്തിലും വ്യക്തതയില്ല. ആദ്യകാലത്ത്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ച തെറ്റായ നയങ്ങള്‍ തിരുത്തി മുന്നോട്ടുപോവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ അനുകൂലമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. നരേന്ദ്രന്‍ പാക്കേജ്‌, പി.എസ്‌.സി നിയമന നടപടികളിലെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ നല്‍കാനാണു തങ്ങളുടെ തീരുമാനം.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അവര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കു വിധേയരാണോയെന്നു നേതൃത്വം വിലയിരുത്തണം. ജനാധിപത്യവ്യവസ്ഥിതിയില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. അതുകൊണ്ടു വ്യക്തികളെ വച്ചു രാഷ്ട്രീയപ്പാര്‍ട്ടികളെ വിലയിരുത്താനാവില്ല. അങ്ങനെയെങ്കില്‍ ഒരുപാടുപേരെ മാറ്റിനിര്‍ത്തേണ്ടിവരും. കേരളത്തില്‍ യു.ഡി.എഫിനു പിന്തുണ നല്‍കിയെങ്കിലും തിരുവനന്തപുരത്ത്‌ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബി.എസ്‌.പി സ്ഥാനാര്‍ഥി എ നീലലോഹിതദാസന്‍ നാടാര്‍ക്ക്‌ അനുകൂലമായ തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നും എ സി താണു പറഞ്ഞു.

No comments: