2010-01-12

സദസ്സറിഞ്ഞു വേണം പ്രസംഗിക്കാനെന്ന്‌ സക്കറിയയോട്‌ പിണറായി

തിരുവനന്തപുരം: സദസ്സറിഞ്ഞു വേണം പ്രാസംഗികര്‍ യോഗങ്ങളില്‍ സംസാരിക്കാനെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു പ്രദേശത്തെ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ആരും സംസാരിക്കരുത്‌. ക്രിസ്‌തുവിനെ വിശ്വസിക്കുന്നവര്‍ പങ്കെടുക്കുന്ന സദസ്സില്‍ ക്രിസ്‌തുവിനെയും അല്ലാഹുവിനെ വിശ്വസിക്കുന്നവര്‍ പങ്കെടുക്കുന്ന സദസ്സില്‍ അല്ലാഹുവിനെയും ആക്ഷേപിച്ചാല്‍ എന്തു സംഭവിക്കും. അതാണു സക്കറിയയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും പിണറായി പറഞ്ഞു. ഡി.വൈ. എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ എം എസ്‌, എ കെ ജി, സുബ്രഹ്‌മണ്യ ഷേണായി എന്നീ മഹദ്‌വ്യക്തികളായിരുന്നു പയ്യന്നൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ഒളിവില്‍പ്പോയത്‌. അത്തരക്കാരെ ആക്ഷേപിക്കുന്ന നിലവന്നപ്പോഴാണ്‌ ഒരാള്‍ ഇതു ശരിയല്ലെന്നു പറഞ്ഞത്‌. എന്നാല്‍, സക്കറിയ അയാളോടു തട്ടിക്കയറുകയാണ്‌ ഉണ്‌ടായത്‌. ആളൊഴിഞ്ഞ വീട്ടില്‍ രാത്രി സ്‌ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വീടിനെ വ്യഭിചാരകേന്ദ്രമായി കണക്കാക്കും. അതാണു മഞ്ചേരിയിലും സംഭവിച്ചത്‌. സക്കറിയയുടെ ഒരു വരിപോലും കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ സക്കറിയ മഹാനാണെന്നു പറഞ്ഞാണു വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും പിണറായി പറഞ്ഞു.
സി.പി.എമ്മില്‍ വരുമ്പോള്‍ത്തന്നെ കെ എസ്‌ മനോജ്‌ അരപ്പാതിരിയായിരുന്നു. വിശ്വാസികളെ സ്ഥാനാര്‍ഥിയാക്കി ക്കൂടാ എന്ന്‌ സി.പി.എമ്മിനില്ല. പൊതുജനങ്ങള്‍ക്കു വിശ്വാസമുള്ളവരെ സ്ഥാനാര്‍ഥികളാക്കണമെന്നാണ്‌ പാര്‍ട്ടി നിലപാട്‌. മനോജിന്റെ പുതിയ വെളിപാടു കൊണ്‌ട്‌ സി.പി.എമ്മിന്റെ ജനവിശ്വാസം ഇടിയുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കും വേണെ്‌ടന്നും അദ്ദേഹം പറഞ്ഞു.
http://thejasnews.com/portal/index.jsp#9940

No comments: