2009-05-15

ഫലം നാളെ; വിവാദമണ്ഡലങ്ങള്‍ശ്രദ്ധാകേന്ദ്രങ്ങളാവും

തിരുവനന്തപുരം: 15ാം ലോക്‌സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നവര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. കൂട്ടിക്കിഴിക്കലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജീവമാവുന്നതോടെ സീറ്റ്‌തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാവും.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്‌ത മണ്ഡലമെന്ന നിലയില്‍ പൊന്നാനി ആരെ തുണയ്‌ക്കുമെന്നതാവും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പ്രധാന ഫലം. ഇരുമുന്നണികളുടെയും പ്രസ്റ്റീജ്‌ മണ്ഡലമായി മാറിക്കഴിഞ്ഞ പൊന്നാനിയില്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീറും ഇടതുമുന്നണി പൊതുസ്വതന്ത്രന്‍ ഹുസയ്‌ന്‍ രണ്ടത്താണിയും തമ്മിലാണ്‌ മല്‍സരം. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ചുവടുറപ്പിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനീക്കങ്ങളുടെ ഉരകല്ലുകൂടിയാവും നാളത്തെ ഫലം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സി.പി.എം-പി.ഡി.പി ബന്ധത്തിന്റെ ഗുണദോഷങ്ങള്‍ ഈ രണ്ടു മണ്ഡലങ്ങളിലെ ഫലമാവും നിര്‍ണയിക്കുക.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ സാമ്രാജ്യത്വ-സയണിസ്റ്റ്‌ വിധേയത്വം പ്രചാരണരംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളാണ്‌ തിരുവനന്തപുരവും എറണാകുളവും. തിരുവനന്തപുരത്ത്‌ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം മാസങ്ങള്‍ക്കു മുമ്പേ എ.ഐ.സി.സി നേതൃത്വം ഉറപ്പിച്ചിട്ടും അവസാന നിമിഷം വരെ കെ.പി.സി.സി നേതൃത്വം മറച്ചുപിടിക്കുകയായിരുന്നു. ശശി തരൂരിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്തെ മല്‍സരഫലം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടുന്ന ഒന്നായിരിക്കും.
എന്‍.എസ്‌.യു പ്രസിഡന്റ്‌ ഹൈബി ഈഡന്‍ ഏറെക്കുറെ ഉറപ്പിച്ച എറണാകുളത്തെ സ്ഥാനാര്‍ഥിത്വം തട്ടിത്തെറിപ്പിച്ച്‌ അവസാന നിമിഷമാണ്‌ പ്രഫ. കെ വി തോമസ്‌ രംഗത്തെത്തിയത്‌. മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ നിറഞ്ഞുനിന്ന ഇസ്രായേല്‍ വിരുദ്ധവികാരം എറണാകുളത്തെ തിരഞ്ഞെടുപ്പുഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ്‌ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിനു മുമ്പ്‌ ഇരുമുന്നണികളും ഉറച്ച സീറ്റെന്ന്‌ വിധിയെഴുതുകയും പ്രചാരണം കൊഴുത്തതോടെ ഗതി മാറുകയും ചെയ്‌ത രണ്ടു മണ്ഡലങ്ങളാണ്‌ വടകരയും വയനാടും. എല്‍.ഡി.എഫിലെ സതീദേവി ഏറെ ആശിച്ച വടകര മണ്ഡലം ജനതാദള്‍ ഇടതുമുന്നണിയുമായി ഇടഞ്ഞതോടെയാണ്‌ നിര്‍ണായകമായത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാന നിമിഷം യു.ഡി.എഫിനു വേണ്ടി കച്ചകെട്ടിയതോടെ ഇവിടെ മല്‍സരം കനത്തു. ജനതാദളിന്റെയും ഒഞ്ചിയത്തെ വിമത സി.പി.എമ്മുകാരുടെയും ശക്തി പരീക്ഷിക്കപ്പെടുന്ന വേദി കൂടിയാവും വടകര.
എം ഐ ഷാനവാസ്‌ ഇത്തവണ ചരിത്രം തിരുത്തുമെന്നു കരുതിയ വയനാട്ടില്‍ കെ മുരളീധരന്റെ രംഗപ്രവേശത്തോടെ ആശങ്ക വര്‍ധിച്ചു. പൊന്നാനി ഉപേക്ഷിച്ചു ചുരം കയറേണ്ടിവന്ന സി.പി.ഐക്കും വയനാട്‌ അഭിമാനപ്രശ്‌നമാണ്‌.
ജയപരാജയങ്ങളേക്കാളുപരി, പല മണ്ഡലങ്ങളിലും ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി രംഗത്തുവന്ന മൂന്നാംകക്ഷികളുടെ പ്രകടനവും രാഷ്ട്രീയകേരളം ആകാംക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നത്‌. തിരുവനന്തപുരത്തെ ബി.എസ്‌.പി സ്ഥാനാര്‍ഥി ഡോ. എ നീലലോഹിതദാസന്‍ നാടാരാണ്‌ ഇക്കൂട്ടത്തില്‍ പ്രമുഖന്‍. നീലന്‍ നേടുന്ന വോട്ടുകള്‍ തലസ്ഥാന മണ്ഡലത്തിന്റെ ചായ്‌വ്‌ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
പാലക്കാട്ടെ ഇടത്‌ ഏകോപനസമിതി സ്ഥാനാര്‍ഥി എം ആര്‍ മുരളിയാണ്‌ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. സിറ്റിങ്‌ എം.എല്‍.എമാര്‍ മല്‍സരിക്കുന്നുവെന്ന നിലയില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഫലവും ശ്രദ്ധിക്കപ്പെടും.

No comments: