2009-05-15

ഇടതുകേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തില്‍


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക്‌ കടുത്ത പരാജയം പ്രവചിച്ചിട്ടും ഇടതുപക്ഷം ഇപ്പോഴും ആത്മവിശ്വാസത്തില്‍. മാധ്യമങ്ങളുടെ വിധിയെഴുത്ത്‌ തങ്ങളെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ്‌ മൂന്നാംമുന്നണി ക്ലച്ച്‌ പിടിപ്പിക്കാന്‍ ഓടിനടക്കുന്ന ഇടതുപാര്‍ട്ടികള്‍.
തിരഞ്ഞെടുപ്പു പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നു പറഞ്ഞ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, ബി.ജെ.പിയെ ഒരിക്കലും അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. മൂന്നാംമുന്നണിക്ക്‌ അമിതപ്രതീക്ഷയില്ലെങ്കിലും തങ്ങളുടെ സീറ്റുകള്‍ ഭരിക്കാന്‍ കോണ്‍ഗ്രസ്സിനു നിര്‍ണായമാകും എന്ന കണക്കുകൂട്ടലും ഇടതുപാര്‍ട്ടികള്‍ക്കുണ്ട്‌.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എന്‍.ഡി.എ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി.
ബി.ജെ.പി അധികാരത്തിലെത്തുന്നതു തടയാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ പിന്തുണ നല്‍കില്ലെന്ന്‌ കാരാട്ട്‌ പറഞ്ഞെങ്കിലും, ബി.ജെ.പിക്കു തടയിടാന്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ എതിര്‍ക്കാതെ ബി.ജെ.പിയെ തടയും. എന്തായാലും യു.പി.എയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്‌ക്കുക എന്ന അജണ്ടയിലേക്കു തന്നെയാണ്‌ ഇടതുപാര്‍ട്ടികള്‍ എത്തിച്ചേരുക. 17ന്‌ മൂന്നാംമുന്നണി യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന്‌ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായും.
ബി.എസ്‌.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മൂന്നാംമുന്നണി സ്വപ്‌നങ്ങള്‍ തകര്‍ന്നാല്‍ അടുത്ത നടപടികള്‍ തീരുമാനിക്കുക പിന്നാലെ ചേരുന്ന പോളിറ്റ്‌ബ്യൂറോ യോഗമായിരിക്കും.
തൂക്കുമന്ത്രിസഭ വരികയാണെങ്കിലും ഇടതുപാര്‍ട്ടികളുടെ തീരുമാനമായിരിക്കും നിര്‍ണായകമാവുക. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും മുമ്പേ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച്‌ ബി.ജെ.പി നീക്കത്തെ തടയിടുക തന്നെയാണ്‌ ഇടതുലക്ഷ്യം.
ബംഗാളിലും കേരളത്തിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുണ്ടെങ്കിലും, ഫലപ്രഖ്യാപനം മാധ്യമപ്രവചനങ്ങളെ മറികടക്കുന്നതാവുമെന്ന പ്രതീക്ഷയാണ്‌ ഇടതുപാര്‍ട്ടികള്‍ക്കുമുള്ളത്‌.

No comments: