2009-04-08

തീരദേശത്ത്‌ ഇടതുമുന്നേറ്റം; തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ യു.ഡി.എഫ്‌

ബിജോ സില്‍വറി
തൃശൂര്‍: ആറ്റിക്കുറുക്കിയൊരു കണക്കെടുപ്പിന്‌ ഒരിക്കലും മനസ്സുതുറക്കാത്തവരാണു തൃശൂരുകാര്‍. നിലപാടു?കള്‍ അവര്‍ക്ക്‌ ഇരുമ്പുലക്കയല്ല. മാറിയും മറിഞ്ഞും അവര്‍ മുന്നണികളെ പുല്‍കാറുണ്ട്‌. യു.ഡി.എഫിനാണ്‌ കഴിഞ്ഞകാലങ്ങളില്‍ മുന്‍തൂക്കം ലഭിച്ചിരുന്നതെങ്കിലും കെ കരുണാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ മലര്‍ന്നടിച്ചുവീഴുകയും ചെയ്‌തു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചന്ദ്രപ്പനെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ അവര്‍ ഡല്‍ഹിക്കയച്ചത്‌.
അന്തിമവിധിയെഴുത്തിനു ദിവസങ്ങള്‍ ശേഷിക്കെ അണിയറയില്‍ കൂട്ടലും കിഴിക്കലും തകൃതിയായി. സമുദായ സമവാക്യങ്ങള്‍, മണ്ഡലപുനര്‍നിര്‍ണയം, സ്ഥാനാര്‍ഥികളുടെ താരതമ്യം, മുന്നണിയിലെ പടലപിണക്കങ്ങള്‍ എന്നിവയിലാണു പ്രതീക്ഷയും നിരാശയും. സി.പി.ഐയുടെ സിറ്റിങ്‌ സീറ്റില്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവനാണു മല്‍സരിക്കുന്നത്‌. തുടക്കത്തില്‍ പൊന്നാനിപ്രശ്‌നത്തില്‍ ഇടഞ്ഞുനിന്നിരുന്ന സി.പി.എം അണികളെ അവസാനഘട്ടമായപ്പോഴേക്ക്‌ പ്രചാരണത്തിന്‌ ഇറക്കാനായതാണു ജയദേവന്റെ നേട്ടം. പാര്‍ട്ടിയെയും മുന്നണിയെയും നമ്പാതെയാണു കളിക്കളത്തില്‍ പരിചയസമ്പന്നനായ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി സി ചാക്കോ ഗോദയിലുള്ളത്‌.
ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ എന്നിവയാണു പുനക്രമീകരിച്ച തൃശൂര്‍ മണ്ഡലത്തിലുള്ളത്‌. ഇതില്‍ സി.പി.എം ശക്തികേന്ദ്രങ്ങളായ ഇരിങ്ങാലക്കുടയിലും മണലൂരിലും പുതുക്കാടിലും എല്‍.ഡിഎഫിന്റെ പ്രചാരണം തുടക്കത്തില്‍ ഏറെ മോശമായിരുന്നു.
എന്നാല്‍, രണ്ടാംഘട്ട പ്രചാരണത്തോടനുബന്ധിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശൂരിലെത്തിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ സജീവമായി. നഗരപ്രദേശങ്ങളായ പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ മേഖലകളില്‍ ചാക്കോക്ക്‌ മുന്‍തൂക്കമുണ്ടെന്നാണു യു.ഡി.എഫിന്റെ അവകാശവാദം. പതിവിനു വിപരീതമായി ഈ മേഖലകളില്‍ വീട്‌ കയറിയുള്ള പ്രചാരണത്തിനു യു.ഡി.എഫ്‌ തയ്യാറായിട്ടുണ്ട്‌. പുതുതായി തൃശൂരില്‍ ചേര്‍ക്കപ്പെട്ട ഇരിങ്ങാലക്കുടയില്‍ ഇടതുപക്ഷമാണു പ്രചാരണത്തില്‍ മുന്നില്‍.
അതേസമയം, തീരദേശ മണ്ഡലങ്ങളായ ഗുരുവായൂരിലും നാട്ടികയിലും മണലൂരിലും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ഏറെ മുന്നിലാണ്‌. പോസ്‌റ്ററും ഫ്‌ളക്‌സ്‌ ബോര്‍ഡും ചുവപ്പണിഞ്ഞുനില്‍ക്കുന്നു. വീടുവീടാന്തരം കയറിയുള്ള വോട്ട്‌ പിടിത്തവും ഊര്‍ജിതമാണ്‌. യു.ഡി.എഫ്‌ പോഷകസംഘടനകളെ ഉപയോഗിച്ചു പലസ്ഥലത്തും കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. നേതാക്കളുടെ പട തന്നെ ഇരുകൂട്ടര്‍ക്കും വേണ്ടി രംഗത്തെത്തിയിരുന്നു. യു.ഡി.എഫിന്‌ വേണ്ടി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എം വി രാഘവനും വി എം സുധീരനും മറ്റും യോഗങ്ങളില്‍ പങ്കെടുത്തു. സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗങ്ങളായ സീതാറാം െയച്ചൂരിയും രാമചന്ദ്രന്‍പിള്ളയും പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനും സി.പി.ഐ നേതാക്കളായ വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും ഇസ്‌മായിലും ആനി രാജയും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എല്‍.ഡി.എഫ്‌ സംഘടിപ്പിച്ച യോഗങ്ങളില്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയമായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണായുധമെങ്കില്‍ ലാവ്‌ലിനും പി.ഡി.പിയുമായിരുന്നു യു.ഡി.എഫിന്റെ മറുപടി.
എസ്‌.എന്‍.ഡി.പിക്കും മുസ്‌ലിം വിഭാഗങ്ങള്‍ക്കും കത്തോലിക്കാസഭയ്‌ക്കും നിര്‍ണായക സ്വാധീനമാണു മണ്ഡലത്തിലുള്ളത്‌. തീരദേശത്ത്‌ എസ്‌.എന്‍.ഡി.പിയും മുസ്‌ലിം വിഭാഗങ്ങളും സ്വാധീനം ചെലുത്തുമ്പോള്‍ നഗരപ്രദേശങ്ങളിലും ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങളിലും കത്തോലിക്ക?രെയും എഴുതിത്തള്ളാന്‍ പറ്റില്ല. എസ്‌.എന്‍.ഡി.പിയുടെ വോട്ട്‌ ജയദേവനാണെന്ന്‌ ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞു.
കത്തോലിക്കാസഭ ചാക്കോക്ക്‌ പിന്നിലും അണിനിരക്കും. സി.പി.ഐക്ക്‌ വേണ്ടി പ്രചാരണരംഗത്തില്ലെങ്കിലും വോട്ട്‌ ഇടതുപക്ഷത്തിനു തന്നെയാണെന്നു പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സുന്നി എ പി വിഭാഗത്തിനും മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിനും തീരദേശത്ത്‌ അടിത്തറയുണ്ട്‌. പോപുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും മേഖലയിലെ സജീവസാന്നിധ്യമാണ്‌. ജനതാദള്‍ ഔദ്യോഗിക വിഭാഗം എല്‍.ഡി.എഫിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ വിമതര്‍ എല്‍.ഡി.എഫ്‌ പ്രചാരണത്തില്‍ സഹകരിക്കുന്നുണ്ട്‌. ശക്തമായ മല്‍സരത്തില്‍ ജയം നിര്‍ണയിക്കുക ഈ ചെറുസംഘങ്ങളാവാനും സാധ്യതയുണ്ട്‌.
അവസാനഘട്ടം ഇടതുവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌ ക്യാംപ്‌. അതിനാല്‍ ജയം ഉറപ്പാക്കിയവരുടെ അലസത പ്രവര്‍ത്തകരിലുണ്ട്‌. ആളും അനക്കവുമില്ലാതെ നീങ്ങുന്ന സ്ഥാനാര്‍ഥിപര്യടനം തന്നെ ഇതിനു തെളിവാണ്‌. അതേസമയം, ശക്തമായ പ്രചാരണം കൊണ്ടു മാത്രമേ വിജയിക്കാന്‍ കഴിയൂവെന്ന കണക്കുകൂട്ടലിലാണ്‌ എല്‍.ഡി.എഫ്‌. രാഷ്ട്രീയമായ ഏറ്റുമുട്ടലാണു മണ്ഡലത്തില്‍ നടക്കുന്നതെന്ന്‌ ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ പി ആര്‍ രാജന്‍ എം.പി വ്യക്തമാക്കുന്നു.
ജയദേവന്റെ ജയം ഉറപ്പാണെന്നാണ്‌ അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ചു സമര്‍ഥിക്കുന്നത്‌. യു.ഡിഎഫിന്‌ അനുകൂലമായ തരംഗം സംസ്ഥാനത്ത്‌ ഒട്ടാകെയുണ്ടെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബാലകൃഷ്‌ണന്‍ പറയുന്നത്‌. ചാക്കോയുടെ വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനും സംശയമില്ല. ബി.ജെ.പിയുടെ രമാ രഘുനന്ദനും ബി.എസ്‌.പിയുടെ അഡ്വ. ജോഷി തരകനും ഭാരതീയ ജനശബ്ദത്തിന്റെ അരുണ്‍കുമാറും സജീവ പ്രചാരണത്തിനുണ്ട്‌. ഇവര്‍ക്കു പുറമെ ഏഴു സ്വതന്ത്രന്‍മാരും. അപരന്‍മാരുടെ ശല്യമില്ലെന്നതു തൃശൂരിന്റെ പ്രത്യേകത.

No comments: